Connect with us

Video Stories

ഒരു സെന്‍ കഥ

Published

on

 

എം.എം. മണിയെപ്പോലെ ഇടയ്ക്ക് നാടന്‍ ഭാഷയുടെ സൗന്ദര്യം പുറത്തെടുക്കാറുള്ള ആര്‍. ബാലകൃഷ്ണപ്പിള്ള കൊല്ലം പൊലീസ് സൂപ്രണ്ടായ ടി.പി സെന്‍കുമാറിനെ സി.പി.എം ജില്ലാ സെക്രട്ടറിയാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ സി.പി.എമ്മുകാര്‍ ടി.പി സെന്‍കുമാറിനെതിരെ പ്രചരിപ്പിക്കുന്നത് ആര്‍.എസ്.എസുകാരന്‍ എന്നാണ്. ദേവികുളം സബ് കലക്ടറെ എം.എം മണി തന്നെ അങ്ങനെ വിശേഷിപ്പിച്ചുവല്ലോ. ഇഷ്ടമില്ലാത്തവരെ മുഴുവന്‍ ആര്‍.എസ്.എസില്‍ ചേര്‍ക്കുന്ന പരിപാടി സി.പി.എം പതിവാക്കിയിരിക്കുകയാണ്.
എട്ട് മാസത്തെ അപമാനത്തിന് ശേഷം സുപ്രീംകോടതിയില്‍ നിന്ന് ചരിത്ര വിധിയുമായെത്തി ഡി.ജി.പിയുടെ കസേര വലിച്ചിട്ട് വീണ്ടും ടി.പി സെന്‍കുമാര്‍ ഇരിക്കുമ്പോള്‍ ചങ്കിടിക്കുക ചീഫ് സെക്രട്ടറി നളിനി നെറ്റോയുടേത് കൂടിയാണ്. പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യും വരെ സെന്‍കുമാറിന്റെ സര്‍വീസ് ഫയലില്‍ ആക്ഷേപങ്ങളൊന്നും കാണാനുണ്ടായിരുന്നില്ലെങ്കില്‍ ഒരു ദിവസം അദ്ദേഹത്തിന്റെ മേല്‍ വലിയ ആക്ഷേപങ്ങള്‍ ഒട്ടിച്ചു ചേര്‍ത്തിരുന്നു. നളിനി നെറ്റോയായിരുന്നു പിണറായിക്ക് വേണ്ടി ഇപ്പണി എടുത്തത്. പിറ്റേന്ന് തന്നെ മുഖ്യമന്ത്രി സെന്‍കുമാറിനെ മാറ്റി ഡി.ജി.പി സ്ഥാനത്തേക്ക് ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചുത്തരവായി. ആ ഉത്തരവാണിപ്പോള്‍ സുപ്രീംകോടതി ചരിത്രം കുറിച്ച വിധിയില്‍ ചുരുട്ടിയെറിഞ്ഞത്. 1983 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഈ തനി തൃശൂര്‍കാരന്‍ തലശ്ശേരിയില്‍ എ.എസ്.പിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബെവ്‌റിജസ് കോര്‍പ്പറേഷന്‍ എം.ഡി മുതല്‍ കെ.എസ്.ആര്‍.ടി.സി എം.ഡി വരെ പല ചുമതലകള്‍ വഹിച്ചു. അപ്പോഴൊന്നും കാര്യമായ ആരോപണങ്ങള്‍ സെന്‍കുമാറിനെതിരെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോഴൊക്കെ ഇദ്ദേഹത്തെ ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി. അങ്ങനെയാണ് മുന്‍ചൊന്ന എം.ഡി സ്ഥാനങ്ങള്‍ വഹിച്ചത്. തിരുവനന്തപുരം എം.ജി കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ ക്ലാസില്‍ കയറി കുട്ടികളെ തല്ലിയ പൊലീസുകാരനെ മേലുദ്യോഗസ്ഥനായ സെന്‍കുമാര്‍ തന്നെ കോളറിന് പിടിച്ചു. പൊലീസായാലും നിയമം മാനിക്കണമെന്നായിരുന്നു വിശദീകരണം. അതോടെയാണ് ഇടതിന് ഈ മലയാളി ഐ.പി.എസുകാരന്‍ അനഭിമതനായതെന്ന് പറയുന്നു. ഉമ്മന്‍ചാണ്ടി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതേയുണ്ടായിരുന്നുള്ളൂ, പിണറായി അധികാരത്തില്‍ വരുമ്പോള്‍. ഡി.ജി.പി സ്ഥാനത്തുനിന്ന് തൂക്കിയെറിയപ്പെട്ട സെന്‍കുമാര്‍ തന്റെ അതൃപ്തി പരസ്യമാക്കുകയുണ്ടായി. തനിക്ക് ബെഹ്‌റയാകാനാവില്ലെന്നൊരു കുത്തുവാക്കും അതിലുണ്ടായി.
ചാലക്കുടി ഈഴവ സമുദായാംഗമായ സെന്‍കുമാര്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്. നിയമ ബിരുദധാരിയുമാണ്. ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസില്‍ അംഗമായ ശേഷമാണ് ഐ.പി.എസ് നേടിയത്. ശ്രദ്ധേയമായ ഒട്ടു വളരെ കേസുകള്‍- ലിസ് തട്ടിപ്പ്, ആട് മാഞ്ചിയം തട്ടിപ്പ്, വിതുര, പന്തളം പെണ്‍വാണിഭം, ഫ്രഞ്ച്, ഐ.എസ്.ആര്‍.ഒ ചാരപ്പണി- സമര്‍ഥമായി അന്വേഷിച്ച സെന്‍കുമാറിന് 2009ല്‍ പ്രസിഡന്റിന്റെ പൊലീസ് മെഡല്‍ ലഭിച്ചതാണ്. എന്നാല്‍ ജിഷ വധക്കേസും പുറ്റിങ്ങല്‍ വെടിക്കെട്ടപകട കേസും അന്വേഷിച്ചത് ശരിയായില്ലെന്നായിരുന്നു ഡി.ജി.പി സ്ഥാനത്തുനിന്ന് ഇറക്കിവിടാന്‍ പിണറായി വിജയന്‍ പറഞ്ഞ കാരണം. ഇവ തന്നെ തിരിഞ്ഞുകുത്തുമെന്നാണിപ്പോഴത്തെ വിലയിരുത്തല്‍. ജിഷ വധക്കേസ് അന്വേഷിക്കാന്‍ പുതിയ സര്‍ക്കാര്‍ എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ടീം ശരിയായ രീതിയലല്ല കേസ് നീക്കിയതെന്ന് സുപ്രീംകോടതിയില്‍ തന്നെ ടി.പി സെന്‍കുമാര്‍ വിശദീകരിക്കുകയുണ്ടായി. ഇക്കാര്യം ഏറെക്കുറെ വിജിലന്‍സ് ശരിവെക്കുകയുണ്ടായി. ഈ വാദമുഖങ്ങളാകട്ടെ ജിഷക്കേസിന്റെ വിചാരണയില്‍ പ്രതിഭാഗം ഉപയോഗിച്ചു. അത് സ്വാഭാവികം. ഡി.ജി.പി പദവിയില്‍ വീണ്ടും വരുമ്പോള്‍ ജിഷക്കേസ് പുനപ്പരിശോധിക്കേണ്ടിവരില്ലേ.
സി.പി.എമ്മുകാരുടെ ശത്രു പട്ടികയിലേക്ക് സെന്‍കുമാറിന് പ്രവേശനം ലഭിക്കാന്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഇടയാക്കിട്ടുണ്ടാവും. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിലിരുന്ന് ഫേസ്ബുക്ക് താളില്‍ ഇരട്ടച്ചങ്കന്‍ സിന്ദാബാദ് എന്ന് പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. അന്നത്തെ ജയില്‍ ഡി.ജി.പി അതിനെ ന്യായീകരിക്കുകയും ചെയ്തു. ആ സമയത്താണ് ജയിലിന്റെ ചുമതലയിലേക്ക് ടി.പി സെന്‍കുമാര്‍ വരുന്നത്. ജയിലില്‍ ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച സൗകര്യങ്ങള്‍ ഉടനെ തടയുകയും ചെയ്തു. ജൂണ്‍ 30 വരെയേ സെന്‍കുമാറിന് സര്‍വീസുള്ളൂ. അതില്‍ എത്ര ദിവസം കുറയ്ക്കാനാവുമെന്ന ഗവേഷണമാണ് ഇപ്പോള്‍ അപമാനിതരായ സര്‍ക്കാര്‍ ചെയ്യുന്നത്. നിയമോപദേശം തേടിയും അപ്പീല്‍ സാധ്യത പരിശോധിച്ചും ഒരു ദിവസമെങ്കില്‍ ഒരു ദിവസം രക്ഷപ്പെടുത്താമെന്നായിരിക്കാം പിണറായിയുടെ ഉപദേശി വൃന്ദം ആലോചിക്കുന്നത്. സുപ്രീംകോടതിയെ സമീപിച്ചാല്‍ പ്രഹരം ഉറപ്പാണെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ ഇക്കണക്കിന് പോയാല്‍ ആരാണ് നേര്‍വഴിക്ക് കൊണ്ടുവരികയെന്ന് ചോദിച്ച സുപ്രീം കോടതിയുടെ കോപത്തിന് പാത്രമായെന്ന് വരും. ചീഫ് സെക്രട്ടറി പദവിയിലിരിക്കുന്ന മുന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഈ സര്‍ക്കാറിന് വേണ്ടി സെന്‍കുമാറിന്റെ സര്‍വീസ് ഫയലില്‍ എഴുതിച്ചേര്‍ത്തതൊന്നും സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. ഇതേ നളിനി നെറ്റോ സുപ്രീംകോടതിയുടെ മുന്നില്‍ വരുമ്പോള്‍ പ്രതികരണം എങ്ങനെയാവുമെന്ന് പ്രവചിക്കാനാവില്ലത്രെ. റോഡപകടത്തെ കുറിച്ച് സെന്‍കുമാര്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ തുടങ്ങിവെച്ച ഗവേഷണം പാതി വഴിയിലാണ്. ഈ വിധി മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വേണ്ടിയാണെന്ന് സെന്‍ പറയുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending