Connect with us

Video Stories

പാചകവാതക സബ്‌സിഡി നിര്‍ത്തുന്നത് ജനവഞ്ചന

Published

on

ജനങ്ങളുടെ മൂന്നിലൊന്ന് മാത്രം വോട്ടുകൊണ്ട് അച്ഛാദിന്‍ ആയേഗാ (നല്ലകാലം വരുന്നു) എന്നു പറഞ്ഞ് രാജ്യഭരണത്തിലേറിയ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അതേ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും വയറ്റത്തടിക്കുകയും പരിഹസിക്കുകയുമാണിപ്പോള്‍. അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് വിലക്കുറവ് അനുഭവപ്പെടുന്ന പെട്രോളിയത്തിന്റെ ഉപോല്‍പന്നമായ പാചക വാതകത്തിനുള്ള സബ്‌സിഡി അപ്പാടെ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം പാര്‍ലെമന്റിനെ അറിയിച്ച് ജനങ്ങളെയും ജനപ്രതിനിധികളെയും ഒറ്റയടിക്ക് ഞെട്ടിച്ചുകളഞ്ഞത്. എട്ടു മാസത്തിനകം- 2018 മാര്‍ച്ചോടെ- പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ചൊവ്വാഴ്ച പ്രതിപക്ഷം പാര്‍ലമെന്റില്‍ നടത്തിയ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് പാവപ്പെട്ടവര്‍ക്കു മാത്രമായി പാചകവാതക സബ്‌സിഡി പരിമിതപ്പെടുത്തുമെന്നാക്കി മാറ്റിയിരിക്കയാണ്.
കഴിഞ്ഞ കുറെക്കാലമായി മോദിയും കൂട്ടരും അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് കൂടുതല്‍ പാവപ്പെട്ടവര്‍ക്ക് പാചകവാതക സബ്‌സിഡി കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്ന്. മാധ്യമങ്ങളിലൂടെയും മറ്റും സബ്‌സിഡി തുക ഉപേക്ഷിക്കാനും ആ തുക പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിക്കാനും സര്‍ക്കാരിനെ സഹായിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ വിറക് ഇന്ധനം ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ശ്വാസകോശതടസ്സം ഒഴിവാക്കണമെന്നും മോദിയുടെ ദീനാനുകമ്പയായി സര്‍ക്കാര്‍ പരസ്യങ്ങള്‍ അച്ചുനിരത്തുകയുണ്ടായി. ഇതനുസരിച്ച് പലരും പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചു. എന്നാല്‍ വിരോധാഭാസമെന്നോണം ഇതിനിടെതന്നെ പാചകവാതകത്തിന്റെ വില ഓരോ തവണയും കൂട്ടിക്കൂട്ടിക്കൊണ്ടുവരികയും ചെയ്തു. 2016 ജൂലൈ മുതല്‍ സിലിണ്ടറൊന്നിന് രണ്ടുരൂപ കൂട്ടാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയ മോദി സര്‍ക്കാര്‍ കഴിഞ്ഞദിവസം മുതല്‍ പ്രതിമാസം നാലു രൂപവെച്ച് വര്‍ധിപ്പിക്കാന്‍ വിതരണ കമ്പനികളോട് നിര്‍ദേശിച്ചിരിക്കുകയാണ്. സിലിണ്ടറൊന്നിന് അറുപത് രൂപയാണ് ഒരു വര്‍ഷംകൊണ്ട് കൂടിയത്. ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് നിലവില്‍വന്ന ചരക്കുസേവനനികുതി കൂടിയായതോടെ വിലയില്‍ പിന്നെയും ഗണ്യമായ മാറ്റംവന്നു. ജി.എസ്.ടി 32 രൂപയാണ് സിലിണ്ടറൊന്നിന് കൂടിച്ചേര്‍ന്നത്. ഇതോടെ സബ്‌സിഡിയെ പടിപടിയായി ദയാവധം നടത്തുന്നതിനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുവന്നതെന്ന് വ്യക്തമായി. കഴിഞ്ഞ ജൂണില്‍ 419.18 രൂപയായിരുന്ന സബ്‌സിഡി സിലിണ്ടറിന്റെ ഇന്നത്തെ ശരാശരിവില 477.46 രൂപയാണ്. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിനാകട്ടെ 564 രൂപയും. അപ്പോള്‍ വ്യത്യാസം 85 രൂപ മാത്രം. രാജ്യത്തെ 24 കോടി കുടുംബങ്ങളില്‍ 18.11 കോടി കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സബ്‌സിഡി സിലിണ്ടര്‍ പ്രയോജനപ്പെടുത്തുന്നത് എന്നോര്‍ക്കണം.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസിലെ കെ.സി വേണുഗോപാല്‍ ഉന്നയിച്ച സബ്മിഷനില്‍ ചര്‍ച്ചക്കെടുക്കാന്‍ കൂട്ടാക്കാതിരുന്നെങ്കിലും വിഷയത്തില്‍ ഭരണപക്ഷം പ്രതിക്കൂട്ടിലാകുന്ന കാഴ്ചയാണ് കാണാനായത്. ജനങ്ങളാകട്ടെ, പ്രത്യേകിച്ചും വീട്ടമ്മമാര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ബി.എസ്.പി തുടങ്ങിയ കക്ഷികളുടെ പ്രതിനിധികളും ചേര്‍ന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്‌സഭ നിര്‍ത്തിവെക്കേണ്ടിയും വന്നു. ജനതാദള്‍ (യു) വിമത നേതാവ് ശരത്‌യാദവും സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ ഇതിനിടെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ എഴുന്നേറ്റ് കഴിഞ്ഞ ദിവസത്തെ തന്റെ വാക്കുകള്‍ വിഴുങ്ങി, സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനല്ല, യുക്തിസഹമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന ന്യായവാദവുമായി രംഗത്തുവന്നത് കൗതുകകരമായി. ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരിനെ വിമര്‍ശിക്കാനും മന്ത്രി പ്രധാന്‍ മുതിര്‍ന്നു.
ഡോ. മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്താണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയര്‍ന്നതും ഗള്‍ഫ് മേഖലയിലും ലോകത്താകെയും ഇതിന്റെ പ്രതിഫലനം ഉണ്ടായതും. 150 ഡോളര്‍ ബാരലിനുണ്ടായിരുന്ന ക്രൂഡ്ഓയില്‍ വില ഇന്ന് അമ്പത് ഡോളറിലും താഴെയാണ്. വിലയിടിഞ്ഞതിനെതുടര്‍ന്ന് മിക്കവാറുമെല്ലാ രാജ്യങ്ങളും പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലും ആനുപാതികമായതും ഗണ്യവുമായ കുറവ് വരുത്തി. പെട്രോളിന് അറുപത് രൂപ വരെയുണ്ടായിരുന്നത് പല രാജ്യങ്ങളിലും ഇന്ന് നാല്‍പതിലും താഴെയാണ്. 22 രൂപ മാത്രമാണ് യഥാര്‍ഥത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് കമ്പനികള്‍ക്ക് വരുന്നവില. ഇതില്‍ നികുതികൂടി ചേര്‍ന്നാണ് വിലകുത്തനെ വര്‍ധിക്കുന്നത്.
നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഇന്ത്യയില്‍ ഇക്കാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല, ഈയവസരം മുതലാക്കി വിലകൂട്ടി ജനങ്ങളില്‍ നിന്ന് പരമാവധി ധനസമാഹാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അമിതമായും അനര്‍ഹമായും ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ കാര്യത്തില്‍ ദുരുപയോഗം തടയുന്നതിനായി യു.പി.എ സര്‍ക്കാര്‍ സബ്‌സിഡി സിലിണ്ടറുകള്‍ മാസത്തില്‍ ഒന്നായി കുറച്ചു. ആധാര്‍ പ്രകാരമാക്കിയതോടെ സബ്‌സിഡിയുടെ ദുരുപയോഗവും ഗണ്യമായി കുറഞ്ഞു. പക്ഷേ ഇന്നും ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒന്നില്‍ കൂടുതല്‍ സബ്‌സിഡി സിലിണ്ടറുകള്‍ ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിന് മുകളിലാണ് സബ്‌സിഡി കണക്ഷനുകളുടെ എണ്ണമെങ്കില്‍ ഡല്‍ഹിയില്‍ ഇത് 126 ശതമാനമാണ്. യഥാര്‍ഥത്തില്‍ അനര്‍ഹരെ ഒഴിവാക്കുക എന്ന ന്യായം അംഗീകരിക്കാനാവുമെങ്കിലും പാവപ്പെട്ടവര്‍ക്ക് ജീവിക്കാനാവശ്യമായ സബ്‌സിഡി തുക സര്‍ക്കാര്‍ തന്നെ നല്‍കുകയാണ് ജനാധിപത്യ സര്‍ക്കാരിന്റെ കര്‍ത്തവ്യം. എന്നാല്‍ സബ്‌സിഡി ഒന്നാകെ ഇല്ലാതാക്കുകയെന്ന മോദി സര്‍ക്കാരിന്റെ തീരുമാനം കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുന്നതിനും പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിടുന്നതിനും തുല്യമായിരിക്കും. ജനകീയസര്‍ക്കാരുകള്‍ക്ക് ജനങ്ങളെ, പ്രത്യേകിച്ചും സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കേണ്ട ബാധ്യതയുണ്ട്. ഇതിന് പണം കണ്ടെത്തേണ്ടത് ധനികരില്‍നിന്ന് അധികധനം നികുതിയായി സമാഹരിച്ചാണ്. പാചകവാതക സബ്‌സിഡി കാര്യത്തില്‍ ഇത്തരമൊരു നയം എന്തുകൊണ്ട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നത് കോര്‍പറേറ്റുകള്‍ക്കനുകൂലമായ ഈ സര്‍ക്കാരിന്റെ നയങ്ങളെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ഇതില്‍നിന്ന് പിന്തിരിയികയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ബുദ്ധി.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending