Connect with us

Video Stories

അംഗീകരിക്കാനാവില്ല ഭരണ സ്തംഭനം

Published

on

ഭരണകര്‍ത്താക്കളുടെ സ്വജനപക്ഷപാതവും ഉദ്യോഗസ്ഥരുടെ ശീതസമരവും നിയന്ത്രണാതീതമായതോടെ സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങളില്‍ പൊറുതിമുട്ടിത്തുടങ്ങിയ ഇടതു ഭരണം, പാതി വഴിയിലെത്തും മുമ്പെ പൊഴിഞ്ഞു വീഴുന്ന ലക്ഷണമാണ് കണ്ടു തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേഛാധിപത്യ നിലപാടുകള്‍ സഹ മന്ത്രിമാരില്‍ മാത്രമല്ല, ഉന്നത ഉദ്യോഗസ്ഥരിലും കടുത്ത നീരസമുളവാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചീഫ് സെക്രട്ടറി മുതല്‍ വകുപ്പുതല സെക്രട്ടറിമാര്‍ വരെയുള്ളവര്‍ ഇക്കാര്യം പരസ്യമാക്കിയ സാഹചര്യത്തില്‍ പിണറായി സര്‍ക്കാറിന് ഭരണ നിര്‍വഹണം ബാലികേറാ മലയായിരിക്കും. സര്‍ക്കാറില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഉദ്യോഗസ്ഥപ്പടയാണ് സെക്രട്ടറിയേറ്റില്‍ മനമുരുകിക്കഴിയുന്നത്. മുഷ്ടി ചുരുട്ടിയും കണ്ണുരുട്ടിയും ഉദ്യോഗസ്ഥരെ വരുതിക്കു നിര്‍ത്താമെന്ന മുഖ്യമന്ത്രിയുടെ വ്യമോഹം വിപരീത ഫലമാണ് വരുത്തിവച്ചിരിക്കുന്നത്. മന്ത്രിമാരുടെ ക്രമവിരുദ്ധ നടപടികളെ ഭയന്ന് പ്രധാന ഫയലുകള്‍ ഒപ്പുപതിയാതെ സെക്രട്ടറിയേറ്റിലെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത് അംഗീകരിക്കാവതല്ല.

സര്‍ക്കാറിന്റെ നിലപാടുകളില്‍ അസംതൃപ്തി വച്ചുപുലര്‍ത്തുന്ന ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് നയം ഭരണത്തെ നിശ്ചലമാക്കുന്നുവെന്ന യാഥാര്‍ഥ്യം പ്രതിപക്ഷം അര്‍ഹിച്ച ഗൗരവത്തില്‍ സര്‍ക്കാറിനെ ധരിപ്പിച്ചതാണ്. എന്നാല്‍ വസ്തുതയെ ക്രിയാത്മകമായി കാണാതെ രാഷ്ട്രീയ വിമര്‍ശമായി കാണാനാണ് മുഖ്യമന്ത്രിയുടെ സങ്കുചിത മനസ്സ് താത്പര്യപ്പെട്ടത്. ഇതിന്റെ പരിണിത ഫലമാണ് സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ വടിയെടുത്ത് അച്ചടക്കം പഠിപ്പിക്കുന്ന രീതി മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും തുടരുന്നത് പാര്‍ട്ടിയിലും മുന്നണിയിലും രൂക്ഷമായ വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഇതിനെതിരെ കുടുത്ത ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ‘മുണ്ടുടുത്ത മോദി’ എന്നതിനേക്കാള്‍ പിണറായിക്ക് ചേര്‍ന്ന പദം മറ്റൊന്നില്ലെന്ന് സി.പി.ഐയുടെ നിരീക്ഷണം യാദൃച്ഛികമായി കാണാനാവില്ല. ഭരണ വൈകല്യവും വിശ്വാസ്യതക്കുറവും കൊണ്ട് സങ്കീര്‍ണത കുമിഞ്ഞു കൂടിക്കിടക്കുന്ന മന്ത്രിസഭാ-ഉദ്യോഗസ്ഥ ശൃംഖലകളെ മേക്കാന്‍ പാടുപെടുന്ന പിണറായിയില്‍ നിന്ന് ഇതിലും കൂടുതല്‍ ഇനിയൊന്നും പ്രതീക്ഷിക്കുന്നില്ല.

ഐഎഎസ് തലത്തിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി തലയിണക്കടിയില്‍വച്ച് കിടന്നുറങ്ങുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ശീതസമരം ചൂണ്ടിക്കാട്ടി നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷ നേതാവിനോട് എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടതുമുന്നണി ഉപയോഗിച്ച ‘എല്ലാം ശരിയാകും’ എന്ന പ്രമേയം ഗതികിട്ടാ പ്രേതം പോലെ ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലാകെയും അലയുകായണെന്നര്‍ഥം. സര്‍ക്കാറുമായി ബന്ധപ്പെട്ട വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നവരോടെല്ലാം മുഖ്യമന്ത്രിയും മന്ത്രിമാരും ‘ഉടന്‍ പരിഹാരമുണ്ടാകും’ എന്ന പല്ലവി തന്നെയാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിക്ക് തുനിഞ്ഞത് കേട്ടുകേള്‍വിയില്ലാത്തതാണ്. തങ്ങളുടെ ന്യായമായ കാര്യങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കുന്നില്ലെന്നും അനാവശ്യമായി കേസെടുക്കുന്നുവെന്നും പരാതിപ്പെട്ടാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കര്‍ക്കശ നിലപാട് കൈക്കൊണ്ട മുഖ്യമന്ത്രിക്കു മുന്നില്‍ പത്തിമടക്കുകയല്ലാതെ അവര്‍ക്ക് മറ്റു വഴികളില്ലായിരുന്നു. എന്നാല്‍ കീഴുദ്യോഗസ്ഥര്‍ക്കു മുമ്പില്‍വച്ചു അപമാനിച്ചുവെന്നു പരിഭവപ്പെട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയും പദവിയില്‍ തുടരാന്‍ താത്പര്യമില്ലെന്നു കാണിച്ച് ഇന്നലെ വ്യവസായ വകുപ്പ് സെക്രട്ടറിയും സര്‍ക്കാറിനോടുള്ള അമര്‍ഷം പ്രകടിപ്പിച്ചതോടെ അണിയറയിലെ കലഹം വീണ്ടും കലാപമായി അരങ്ങത്തെത്തിയെന്നര്‍ഥം.

വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന്റെ ഉത്തരവ് നടപ്പാക്കിയതിന്റെ പേരില്‍ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രധാന ഫയലുകളൊന്നും തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഏറ്റവും അധികം ഫയലുകള്‍ തീരുമാനം കാത്ത് കെട്ടിക്കിടക്കുന്നത്. പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ ഫയലുകളും മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കുന്ന സ്ഥിതിയാണുള്ളത്. ഇത് രൂക്ഷമായ ഭരണ സ്തംഭനത്തിലേക്ക് സര്‍ക്കാറിനെ കൊണ്ടുപോകുന്ന സ്ഥിതിയാണുണ്ടാക്കിയത്. മാത്രമല്ല, പല ഫയലുകളില്‍ തീര്‍പ്പു കല്‍പിക്കാനാവാത്തതിനാല്‍ പല വകുപ്പുകളിലും പ്രധാന പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നത് പൊതുജനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതികളില്‍ മിക്കവയും ഫലയലിനുള്ളില്‍ വിശ്രമിക്കുന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.

തദ്ദേശവകുപ്പു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും വകുപ്പും തമ്മിലുള്ള ഭിന്നത മൂലം പദ്ധതി പ്രവര്‍ത്തനം താളംതെറ്റിയത് സര്‍ക്കാറിന് തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ചിലര്‍ രാഷ്ട്രീയ താത്പര്യത്തോടെ ഫയലുകള്‍ പിടിച്ചുവെക്കുന്നുവെന്നായിരുന്നു വകുപ്പിലെ ഉദ്യോഗസ്ഥര്‍ അന്ന് പരാതിപ്പെട്ടത്. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് വകുപ്പു മാറ്റം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേ സാഹചര്യത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരടി മുന്നോട്ടുപോയില്ലെന്നതാണ് പുതിയ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
എല്ലാ വകുപ്പുകളും ഫയല്‍ നീക്കത്തെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ട് സര്‍ക്കാറിന് നല്‍കണമെന്ന് ഭരണപരിഷ്‌കാര വകുപ്പിന്റെ നിര്‍ദേശം കാറ്റില്‍പറത്തി. കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ച് അവലോകനം നടത്തണമെന്നും വകുപ്പു മേധാവികള്‍ മൂന്നു മാസത്തിലൊരിക്കല്‍ ഫയല്‍ അദാലത്ത് നടത്തണമെന്നുമുള്ള നിര്‍ദേശവും ജലരേഖയായി. കുത്തഴിഞ്ഞ ഭരണത്തില്‍ ഉദ്യോഗസ്ഥരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ കേവലം 26 ശതമാനം മാത്രം ഫണ്ട് വിനിയോഗിച്ച് ഭരണത്തെ നിശ്ചലമാക്കിയ ഇടതു സര്‍ക്കാര്‍ ഈ ഊരാക്കുടുക്കില്‍ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നു കാത്തിരുന്നുകാണാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending