Connect with us

Video Stories

അതിവേഗം ചുട്ടെടുത്ത നിയമങ്ങള്‍

Published

on


എ. റഹീംകുട്ടി

പുതിയ നിയമനിര്‍മ്മാണങ്ങള്‍ ഒന്നൊന്നായി ദോശ ചുട്ടെടുക്കുന്ന വേഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ദിനംപ്രതി നിയമമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വര്‍ത്തമാനത്തെയും ഭാവിയെയും വരെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന നിയമങ്ങള്‍ ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. ഇന്ത്യയില്‍ നിയമനിര്‍മ്മാണങ്ങള്‍ക്ക് ബാധ്യതപ്പെട്ട ജനാധിപത്യത്തിന്റെ ഈറ്റില്ലമാണ് പാര്‍ലമെന്റും നിയമസഭകളും. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍പോലും വേണ്ടത്ര ചര്‍ച്ചക്ക് വിഷയീഭവിപ്പിക്കാതെയും അതിനു വേണ്ട സമയവും അവസരവും അനുവദിക്കാതെയും ഏകപക്ഷീയമായാണ് നിരവധി നിയമങ്ങള്‍ ഭരണനേതൃത്വം അംഗീകരിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നുതെന്ന വസ്തുത ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. ഈ പ്രവണത ജനാധിപത്യ പ്രക്രിയയെ അസ്ഥിരപ്പെടുത്തുന്നതിനും അപ്രസക്തമാക്കുന്നതിനും കാരണമായി ഭവിക്കും. നീണ്ടുനിന്ന സഹനസമരങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയിട്ട് 71 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യ റിപ്പബ്ലിക്കായിട്ട് 69 സംവത്സരങ്ങള്‍ തികച്ചു കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ വൈവിധ്യം നിറഞ്ഞ രാജ്യത്തിന് അനുസൃതമായ മനോഹരവും മഹത്തായതുമായ ഭരണഘടനക്ക് രൂപം നല്‍കാന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് കഴിഞ്ഞുവെന്ന വസ്തുത ശുഭോദാര്‍ഹം തന്നെയാണ്. ജനാധിപത്യം-മതേതരത്വം- ബഹുസ്വരത എന്നിവയോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശമായി അംഗീകരിച്ചതിലൂടെ രാജ്യത്തോടൊപ്പം ഓരോ ഭാരതീയനും അഭിമാനകരവും ശ്രേയസ്‌കരവുമായ അവസ്ഥയാണ് ഭരണഘടന പ്രദാനം ചെയ്തിട്ടുള്ളത്. ഇതിനനുസൃതമായാണ് അടുത്തിടെ സുപ്രീംകോടതിയില്‍നിന്ന് രണ്ടു സുപ്രധാന വിധികള്‍ വന്നത്. സ്വവര്‍ഗരതിപോലും നിയമാനുസൃതമാക്കി പ്രോത്സാഹിപ്പിക്കുന്നതും അതോടൊപ്പം വിവാഹിതനായാലും അല്ലെങ്കിലും ഏതൊരു ഇന്ത്യന്‍ പൗരനും പരസ്പരം ഇഷ്ടവും താല്‍പര്യവും പ്രകാരം എതിര്‍ലിംഗത്തില്‍പെട്ട വ്യക്തിയോടൊപ്പം എവിടെയും ഒരുമിച്ചു കഴിയാമെന്ന വിധിയും. ഈ വിധികളിലൂടെ പാരതന്ത്രം ഇല്ലാത്ത വ്യക്തി സ്വാതന്ത്ര്യമാണ് ഓരോ ഭാരത പൗരനും രാജ്യത്ത് അനുഭവവേദ്യമായിരിക്കുന്നതെന്ന് വ്യക്തം. സ്വകാര്യത ഓരോ പൗരന്റെയും മൗലികാവകാശമായി ഒന്നുകൂടി അരക്കിട്ടുറപ്പിക്കാന്‍ പോന്നതായിരുന്നു പ്രസ്തുത വിധികള്‍. ഇത് ഒരു വശമാണെങ്കില്‍ ഇതിനെല്ലാം കടകവിരുദ്ധമായ നിയമവ്യവസ്ഥകളുമായാണ് മറുഭാഗത്തും ജനാധിപത്യ ഭരണസാരഥികള്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നതാണ് വിചിത്രമായ വസ്തുത. ഇത്തരം പൗരാവകാശ ധ്വംസനം നിറഞ്ഞ നിയമങ്ങള്‍ സ്വന്തം പൗരന്മാരില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ഇന്ത്യയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തിന്റെ എണ്ണം കൂടുന്തോറും അതിനനുസൃതമായി സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളില്‍നിന്ന് അകലുകയും വ്യക്തി സ്വാതന്ത്ര്യത്തിന് ഭരണകൂട കൂച്ചുവിലങ്ങ് ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതാണ് മുത്തലാഖ് നിരോധനനിയമത്തില്‍ കണ്ടത്. രാജ്യത്ത് സിവില്‍ വ്യവഹാരമായ വിവാഹ സംബന്ധമായ വിഷയത്തില്‍ രണ്ടു നീതി നടപ്പാക്കുന്നതാണ് ഈ നിയമവ്യവസ്ഥയില്‍നിന്ന് ഒരു വിഭാഗത്തിന് നേരിടേണ്ടിവരുന്നത്. ഇത് വിവേചനപരവും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതുമാണ്.
തുടര്‍ന്ന് നിയമമാക്കിയ പൗരത്വം ഭേദഗതിബില്ലിലും ഇതേ വിവേചന സ്വഭാവവും വ്യവസ്ഥകളുമാണ് നിയമം കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ പ്രകടമാക്കിയിട്ടുള്ളതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ, പൗരന് സ്വാതന്ത്ര്യം നല്‍കിയിരുന്ന അറിയാനുള്ള അവകാശമായ വിവരാവകാശ നിയമത്തിന്റെയും ചിറക് അരിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് പശു മാംസത്തിന്റെയും വര്‍ഗീയ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെയും പേരില്‍ തുടര്‍ന്നുവന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിലും അനുസ്യൂതം തുടര്‍ന്നുവരികയാണ്. ജാതിവിവേചനത്തിന്റെയും അസ്പൃഷ്യതയുടെയും പേരില്‍ ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള കൊലപാതകങ്ങളും പീഢനങ്ങളും രാജ്യത്ത് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഡല്‍ഹി, കത്‌വ, ഉന്നാവ് തുടങ്ങിയ പൈശാചിക പീഢന സംഭവപരമ്പരകള്‍ തൊല്ലൊന്നുമല്ല രാജ്യത്തിന്റെ യശസ്സിന് അന്താരാഷ്ട്രതലത്തില്‍ കളങ്കം ചാര്‍ത്തിയിട്ടുള്ളത്. ഉന്നാവ് സംഭവത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ പ്രതിയാക്കപ്പെട്ട ജനപ്രതിനിധി തന്നെ മുന്നോട്ടുവന്ന സംഭവം ഇന്ത്യയെക്കുറിച്ച് ലോകത്തിനുമുന്നില്‍ അവമതിപ്പിന് ഇടയാക്കുംവിധം മാനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സുപ്രീംകോടതി കര്‍ശന നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് കാലമേറയായിട്ടും അതിനു തയ്യാറാകാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തുടരാന്‍ അവസരം സൃഷ്ടിക്കുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരാന്‍ മടികാട്ടുന്ന കേന്ദ്ര സര്‍ക്കാരാണ് ഇപ്പോള്‍ യു.എ.പി.എ നിയമഭേദഗതിബില്ലും എന്‍.ഐ.എ നിയമഭേദഗതിബില്ലും കൊണ്ടുവന്നതെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. നിലവില്‍ തന്നെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കാതെയും കുറ്റപത്രം സമര്‍പ്പിക്കാതെയും വിചാരണ നടപ്പിലാക്കാതെയും യു.എ.പി.എ നിയമപ്രകാരം ആയിരക്കണക്കിനു പേരാണ് വിവിധ ജയിലുകള്‍ക്കുള്ളില്‍ കിടന്ന് അനേക വര്‍ഷങ്ങളായി നീതിക്കു വേണ്ടി കേഴുന്നത്. ഈ നിയമം എത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്?. സംശയത്തിന്റെ പേരിലോ, രാഷ്ട്രീയ-മത വൈരാഗ്യത്താലോ നിരപരാധികളായ എത്ര പേര്‍ യു.എ.പി.എ നിയമപ്രകാരം ജാമ്യം കിട്ടാത്തവിധം ജയിലുകളില്‍ അകപ്പെട്ടിട്ടുണ്ട്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നിയമവ്യവസ്ഥയുടെ അന്തസത്ത എത്രമാത്രം ഇത്തരം നിയമവ്യവസ്ഥകളിലൂടെ ഇതിനകം അപ്രസക്തമായിതീര്‍ന്നിരിക്കുന്നു. ഇതിനെക്കുറിച്ച് എന്തെങ്കിലുമൊരു പരിശോധന ഇതുവരെ നടത്തിയിട്ടുണ്ടോ? ഒട്ടേറെ വിവാദം ഉയര്‍ന്ന ഘട്ടത്തിലെങ്കിലും ഒട്ടനേകം നിരപരാധികള്‍ ക്രൂശിക്കപ്പെട്ടുവെന്ന് വിവിധ കോണുകളില്‍നിന്ന് മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലെങ്കിലും ഇത് പരിശോധിക്കേണ്ടത് അനിവാര്യമായിരുന്നില്ലേ. ജുഡീഷ്യല്‍ കമ്മിഷനെ കൊണ്ട് പരിശോധിക്കേണ്ടതും പഠനം നടത്തേണ്ടതും വിലയിരുത്തേണ്ടതുമായ ഉത്തരവാദിത്വം സ്വതന്ത്രജനാധിപത്യ രാജ്യത്തിന് അനുപേക്ഷണീയമല്ലേ? സഞ്ജയ്ഭട്ട് വരെ രാഷ്ട്രീയ ഇരകളാക്കപ്പെട്ടവരാണെന്ന രോദനം ബധിരകര്‍ണ്ണപുടങ്ങളില്‍ അകപ്പെട്ട് പ്രതിധ്വനിക്കാതെ പോയിട്ട് കാലമെത്രയായി. അറിയപ്പെടാത്ത ആയിരങ്ങള്‍ വേറെയും! ഈ അവസ്ഥയിലാണ് പുതിയ എന്‍.ഐ.എ ക്ക് കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും അനുവദിക്കുന്നതിനും നിലവിലുള്ള യു.എ.പി.എ നിയമത്തിന് ഭേദഗതി കൊണ്ടുവന്ന് കൂടുതല്‍ മൂര്‍ച്ഛയുള്ള കൂര്‍ത്ത കൊമ്പും, പല്ലും, നഖവും പിടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സംഘടനകളെ മാത്രമല്ല വ്യക്തികളെപോലും യഥേഷ്ടം ഭീകരരായി പ്രഖ്യാപിച്ച് ജാമ്യം കിട്ടാത്തവിധം ജയിലുകളിലടക്കാനുള്ള നിയമഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. ഇതിലൂടെ അധികാരികള്‍ക്ക് അനഭിമതനാകുന്ന ഏതൊരു വ്യക്തിയെയും ഏതവസ്ഥയിലും എത്രകാലം വേണമെങ്കിലും ജയിലഴികള്‍ക്കുള്ളിലിടാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതിയാണ് കൊണ്ടുവന്ന് അംഗീകരിച്ചിരിക്കുന്നത്. ഇതിലൂടെ തുറുങ്കിലടയ്ക്കപ്പെടുന്ന വ്യക്തിയുടെ ജന്മം തന്നെ ഒരുപക്ഷേ ഇല്ലായ്മ ചെയ്യപ്പെട്ടേക്കാം. ഭരണകൂട തിന്മകളെ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ആര്‍ക്കും ഈ ദു:സ്ഥിതി വന്നുചേരാം. ജനാധിപത്യ സ്വാതന്ത്ര്യം വിനിയോഗിച്ച് നിര്‍ഭയമായി അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള പൗരന്മാരുടെ അവകാശവും സ്വാതന്ത്ര്യവും ഹനിച്ച് അവരെ ഭയചകിതരാക്കി നിര്‍വീര്യരാക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം കിരാതമായ ഭരണകൂട ഭീകരതയില്‍ അകപ്പെടാതിരിക്കാനാണല്ലോ അങ്ങ് ഹോംകോങ്ങില്‍ അവിടുത്തെ ദശലക്ഷക്കണക്കിനു ജനത രണ്ടു മാസക്കാലത്തിലേറെയായി തെരുവോരങ്ങളില്‍ അചഞ്ചലാരായി പ്രതിഷേധവും ഉയര്‍ത്തിക്കൊണ്ടു നിശ്ചയദാര്‍ഡ്യത്തോടെ മാതൃകാപരവും അസാധാരണവും അനിര്‍വചനീയവുമായ പ്രതികരണശേഷി പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്. മുമ്പ് മഞ്ഞകുട സമരത്തിലൂടെയും മറ്റും രണ്ടു പ്രാവശ്യം ഇത്തരം പൗരാവകാശധ്വംസനത്തിനെതിരെയും അത്യുജ്വല പോരാട്ടം നടത്തി വിജയം വരിച്ചവരാണ് ഹോംകോങ്ങ് ജനത. ഇപ്രകാരം ഹോംകോങ്ങ് ജനത പ്രകടമാക്കിയതുപോലുള്ള സമാധാന- ജനാധിപത്യ മാര്‍ഗം അവലംബിച്ച് പ്രതികരിക്കാന്‍ ശേഷികാട്ടാതെ നിസ്സംഗരായി നിലകൊള്ളുന്നവരായി ഇന്ത്യന്‍ ജനത മാറിയോ എന്ന് ജനാധിപത്യ വിശ്വാസികള്‍ ആശങ്കപ്പെടേണ്ട അവസ്ഥയിലാണ് രാജ്യം എത്തിയിരിക്കുന്നത്. അധികാര ലഹരിയില്‍ ഭരണകൂടം നടത്തുന്ന ദുഷ് ചെയ്തികളെയും തെറ്റായ പ്രവണതകളെയും പല്ലും നഖവും ഉപയോഗിച്ച് ജനാധിപത്യ മാര്‍ഗത്തിലൂടെ ചെറുത്തുതോല്‍പ്പിക്കാന്‍ ബാധ്യതപ്പെട്ടവരാണ് പ്രതിപക്ഷ നിരയില്‍പ്പെട്ടവര്‍. സ്വാതന്ത്ര്യദിന ആഘോഷത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് പൗരാവകാശം കവര്‍ന്നെടുത്ത് കൂടുതല്‍ അധികാര പ്രമത്തതയ്ക്ക് ഭരണകൂടത്തിന് അവസരം ഒരുക്കിക്കൊണ്ടിരിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് ഇന്ത്യയില്‍ സംജാതമായിരിക്കുന്നത്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending