Connect with us

Video Stories

കണക്കെടുപ്പ് കേന്ദ്രങ്ങളില്‍ സ്വര്‍ണവുമായി വരി നില്‍ക്കാം

Published

on

  • ശാലിനി

കറന്‍സി നിരോധനത്തിന്റെ ദൂരവ്യാപക ഫലങ്ങള്‍ പ്രവചനാതീതമായി തുടരുമ്പോഴാണ് അടുത്ത പ്രഖ്യാപനം വരുന്നത്. ഇന്ത്യക്കാര്‍ ഏറ്റവും സ്‌നേഹിക്കുന്ന വിശിഷ്ട ലോഹത്തിനു മേലാണ് ഇത്തവണ മോദി സര്‍ക്കാര്‍ കൈ വെച്ചത്. പത്തരമാറ്റ് തങ്കത്തില്‍തന്നെ. വിവാഹിതരായ സ്ത്രീകള്‍ക്ക് ഉറവിടം കാണിക്കാതെ കൈവശം വെക്കാവുന്ന സ്വര്‍ണം 62.5 പവനായും അവിവാഹിതരായ സ്ത്രീക്ക് 31.5 പവനും പുരുഷന് 12.5 പവനും മാത്രമായി പരിമിതപ്പെടുത്തിയപ്പോള്‍ കരയണമോ ചിരിക്കണമോ എന്നറിയാത്ത അവസ്ഥയിലാണ് പല ഇന്ത്യക്കാരും. കറന്‍സി നിരോധനം വന്നപ്പോള്‍ കള്ളപ്പണക്കാര്‍ എല്ലാവരും സ്വര്‍ണമായാണ് പണം സൂക്ഷിക്കുന്നതെന്നും അതുകൊണ്ട് കറന്‍സി നിരോധനം കൊണ്ട് ഒരു കാര്യവുമില്ല എന്നും വിമര്‍ശനമുയര്‍ന്നിരുന്നു.

നോട്ട് നിരോധനത്തോടെ ബുദ്ധിമുട്ടിലായ സാധാരണക്കാര്‍ക്കു തന്നെയാകും സ്വര്‍ണത്തിലെ നിയന്ത്രണവും തിരിച്ചടിയാകുക. അല്‍പസ്വല്‍പം സ്വര്‍ണ നിക്ഷേപം കയ്യിലുള്ള സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ് കണ്ടറിയേണ്ടത്. പല തട്ടിലുള്ള ഇന്ത്യക്കാരെ ഈ തീരുമാനം ബാധിക്കും. ഇന്ത്യയില്‍, പ്രത്യേകിച്ചും കേരളത്തില്‍ ഒരു പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ പല മാതാപിതാക്കളും അവള്‍ക്കായി സ്വര്‍ണം കരുതി വെക്കാന്‍ തുടങ്ങുന്നു. ഉറുമ്പ് അരി മണി കൂട്ടി വെക്കുന്നത് പോലെ, ജീവിതത്തിലെ പല സന്തോഷങ്ങളും വേണ്ടെന്നു വച്ച്, മകളുടെ വിവാഹം ആകുമ്പോഴേക്കും കുറച്ചു സ്വര്‍ണം സ്വരുക്കൂട്ടുന്ന മാതാപിതാക്കള്‍. അതല്ലെങ്കില്‍, സ്വര്‍ണം ഒരു നല്ല നിക്ഷേപമായി കരുതി സ്വന്തം പെന്‍ഷനും പ്രോവിഡണ്ട് ഫണ്ടും കൊണ്ട് പോലും സ്വര്‍ണം വാങ്ങി വെക്കുന്ന വയോധികര്‍. ന്യായമായ രീതിയില്‍ സമ്പാദിച്ച, നികുതിയൊടുക്കിയ വരുമാനം കൊണ്ട് വാങ്ങിയ സ്വര്‍ണം ആണെങ്കില്‍ അതിനു യാതൊരു നിയന്ത്രണവും ഉണ്ടാകില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പു കൊടുക്കുമ്പോഴും, ന്യായമായതാണ് എന്ന് തെളിയിക്കാനുള്ള അതി കഠിനമായ ഭാരം വന്നു വീഴുന്നത് സാധാരണക്കാരന്റെ മേലാണ്. പരിധിയില്‍ കവിഞ്ഞ ഓരോ ഗ്രാം സ്വര്‍ണവും എന്ന് വാങ്ങി, എപ്പോള്‍ വാങ്ങി, ഏതു സമ്പാദ്യം ഉപയോഗിച്ചു എന്നൊക്കെ കൃത്യമായി കണക്കുകളുമായി ജനം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമോ?

മറ്റൊന്ന് പൂര്‍വിക സ്വത്തായി കിട്ടിയ സ്വര്‍ണമാണ്. പൂര്‍വിക സ്വത്തിനു നിയന്ത്രണം ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതൊരു ഇരുതല വാളാണ്. കള്ളപ്പണക്കാര്‍ ചിലപ്പോള്‍ അതിധനികരായ പൂര്‍വികരുടെ കഥകള്‍ മെനഞ്ഞുണ്ടാക്കിയേക്കാം. യഥാര്‍ത്ഥത്തില്‍ പൂര്‍വിക സ്വത്ത് കിട്ടിയവര്‍ക്ക് വില്‍പ്പത്രമോ മറ്റു തെളിവുകളോ ഇല്ലാത്ത സാഹചര്യത്തില്‍ അത് തെളിയിക്കാന്‍ കഴിയാതെ സ്വര്‍ണം നഷ്ടമാകുന്ന സംഭവങ്ങളും ഉണ്ടായേക്കാം. സത്യം തെളിയിക്കേണ്ട ചുമതല വ്യക്തികളുടെ ചുമലിലാകുന്ന അവസ്ഥയില്‍ നീതി നടപ്പാകണം എന്നില്ല.

വ്യക്തികളുടെ ബുദ്ധിമുട്ടുകള്‍ അവിടെ നില്‍ക്കട്ടെ. സ്വര്‍ണ വിപണിയെ ഈ തീരുമാനം തീര്‍ച്ചയായും പ്രതികൂലമായി ബാധിക്കും. മേയ് 2016 ലെ കണക്കനുസരിച്ച് ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ വര്‍ഷം സ്വര്‍ണ ഉപഭോഗത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം കൂടിയാകുമ്പോള്‍ സ്വര്‍ണ വിപണി പിന്നെയും താഴേക്ക് കൂപ്പുകുത്തും. സ്വര്‍ണ കച്ചവടത്തിലെ നികുതിയിനത്തില്‍ നല്ല വരുമാനം ലഭിക്കുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഇരുട്ടടിയാകും ഈ തീരുമാനം. നികുതി വിഭജിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഒട്ടേറെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. അത് കൂടുതല്‍ വഷളാകും. ഈ തീരുമാനത്തിന്റെ ഫലമായി ഉണ്ടായേക്കാവുന്ന സ്വര്‍ണ വിപണിയുടെ തകര്‍ച്ചയും ഗോള്‍ഡ് ഫണ്ടുകളുടെയും ഇക്വിറ്റികളുടെയും മുരടിപ്പും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്ക് മാത്രമേ പറയാനാകൂ.

മാത്രമല്ല, സ്വര്‍ണ കച്ചവടം എന്നാല്‍ വന്‍ സ്വര്‍ണ വ്യാപാരികള്‍ മാത്രമല്ല, പല തട്ടിലായുള്ള അനേകം തൊഴിലാളികളുടെ ജീവിതോപാധിയെപ്പോലും ഈ തീരുമാനം ബാധിച്ചേക്കാം.
130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ രാജ്യവ്യാപകമായി സ്വര്‍ണ്ണവേട്ട നടത്താനുള്ള സംവിധാനങ്ങള്‍ നമുക്കുണ്ടോ? അതിനു ആവശ്യകമായ ഉദ്യോഗസ്ഥരും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ മാത്രം എത്ര ഭീമമായ ചെലവു വരുമെന്ന് കണക്കു കൂട്ടിയിട്ടുണ്ടോ? എന്ന് പരിശോധന തുടങ്ങും, നികുതി വകുപ്പ് സംശയിക്കുന്നവരെ മാത്രമേ റെയിഡ് ചെയ്യുകയുള്ളൂ? അതോ എല്ലാ ഇന്ത്യക്കാരും എടിഎമ്മിനു മുന്നില്‍ വരി നിന്നത് പോലെ, കണക്കെടുപ്പ് കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം സ്വര്‍ണവുമായി വരി നില്‍ക്കേണ്ടി വരുമോ? ഈ തീരുമാനം എങ്ങനെ നടപ്പിലാക്കും? ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധിയാണ്. ഇതിനെല്ലാം മറുപടി പറയാനും കൂടുതല്‍ കിംവദന്തികള്‍ പരക്കുന്നതിന് മുമ്പ് ജനങ്ങളെ വിവരങ്ങള്‍ അറിയിക്കാനും സര്‍ക്കാരിനു ബാധ്യതയുണ്ട്.

സ്വര്‍ണം കൈവശം വെക്കുന്നതിനു പരിധി നിര്‍ണയിച്ചു കൊണ്ടുള്ള തീരുമാനം ശരിയോ തെറ്റോ ആകട്ടെ, പക്ഷെ ഇന്ത്യയിലെ സാധാരണക്കാര്‍ ചൂടു വെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഏതു തീരുമാനവും അല്‍പം ഭയത്തോടെ മാത്രമേ ജനത്തിനു നോക്കിക്കാണാനാവൂ. കറന്‍സി നിരോധനത്തിന് ശേഷം സാധാരണക്കാര്‍ക്കുണ്ടായ യാതനകളില്‍ നിന്ന് സര്‍ക്കാര്‍ എന്തെങ്കിലും പാഠം ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍, രാജ്യത്തെ നികുതിയടക്കുന്ന നിയമം അനുസരിക്കുന്ന പൗരനെ പുതിയ ബുദ്ധിമുട്ടുകളിലേക്ക് തള്ളി വിടാതിരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കണം കേന്ദ്ര സര്‍ക്കാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending