Connect with us

Video Stories

കാശ്മീരിനു നല്‍കേണ്ടത് ശാശ്വത ശാന്തി

Published

on


പി.വി.എ പ്രിംറോസ്

അഫ്ഗാന്‍ യുദ്ധത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത്തുല്‍ ഇസ്‌ലാം തുടങ്ങിയ തീവ്രവാദ സംഘടനകള്‍ കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാരംഭിച്ചു. പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയും കൂടി ഭീകരവാദികള്‍ക്ക് ലഭിച്ച് വന്നതോടെ താഴ്‌വര കലാപസാഹചര്യത്തിലേക്ക് എടുത്തെറിയപ്പെട്ടു. പാക്കിസ്ഥാനില്‍ റിക്രൂട്ട്‌മെന്റും പരിശീലനവും കഴിഞ്ഞ് ഇന്ത്യയിലേക്ക് പറഞ്ഞയക്കുന്ന ഇവരില്‍ കശ്മീര്‍ നിവാസികളായ പലരും ആകൃഷ്ടരായി. കശ്മീരികളായ തീവ്രവാദികളുടെ സാന്നിധ്യം സൈന്യത്തെ കൂടുതല്‍ പ്രകോപിതരാക്കി. പലപ്പോഴും സൈന്യത്തിന്റെ ഭാഗത്തുനിന്ന് വന്ന നിരപരാധികള്‍ക്കെതിരെയുള്ള നടപടികള്‍ അവരില്‍ അരക്ഷിതബോധം വളര്‍ത്തി. പ്രതികാരചിന്തയോടെയും ശത്രുതാമനോഭാവത്തോടെയും കൂടുതല്‍ പേര്‍ സംഘര്‍ഷഭൂമിയിലേക്ക് കടന്നുവരികയും അവരില്‍ സംഘടിതബോധം കൈവരികയും ചെയ്തതോടെ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആക്കം കൂടി. കലാപ കലുഷിതമായ അന്തരീക്ഷത്തില്‍ ഇന്നും കശ്മീരിനെ നിലനിര്‍ത്തുന്നതില്‍ ഈ നടപടികള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്.മറ്റു സംസ്ഥാനങ്ങള്‍ക്കുള്ളതു പോലെയുള്ള അവകാശങ്ങള്‍ കശ്മീര്‍ ജനതക്കുമുണ്ട്. 370ാം വകുപ്പും ‘ആംഡ് ഫോഴ്സസ് സ്പെഷ്യല്‍ പവേഴ്സ് ആക്ടും'(അഎടജഅ) പൗരന്മാരുടെ മേല്‍ സൈന്യത്തിന് എന്തും ചെയ്യാനുള്ള അവകാശമല്ല. മറിച്ച് പ്രത്യേക സാഹചര്യത്തെ മറികടക്കാനായി അവിടെ സ്വീകരിക്കേണ്ട അധികാരമാണ്. അനിയന്ത്രിതമായ അധികാര ദുര്‍വിനിയോഗം പൗരന്മാരില്‍ കൂടുതല്‍ പ്രതികാരബുദ്ധിവളര്‍ത്താനേ ഉപകരിക്കൂ എന്നതും അതുള്‍ക്കൊണ്ട് ആഭ്യന്തര നീക്കങ്ങളുമായി മുന്നോട്ട് പോകാന്‍ ഭരണകൂടത്തിനും സൈന്യത്തിനും സാധിക്കണം എന്നും ഉപദേശിക്കാന്‍ പലപ്പോഴും രാഷ്ട്ര നിര്‍മാണ പ്രവര്‍ത്തകര്‍ക്കും ഗുണകാംക്ഷികള്‍ക്കും തടസ്സമാകുന്നത്, ചോദ്യം ചെയ്‌തേക്കാവുന്ന തങ്ങളുടെ ദേശക്കൂറ് തന്നെയാണ്.
ഏതൊരു നാടിന്റെയും സാംസ്‌കാരിക പൈതൃകവും പാരമ്പര്യ മൂല്യങ്ങളും അംഗീകരിച്ചും ബഹുമാനിച്ചും മാത്രമെ ഭരണാധികാരികള്‍ക്ക് സമാധാനത്തോടെ നിലനില്‍ക്കാന്‍ സാധിക്കൂ. അത് പരിഗണിക്കാതെയുള്ള നിയമനിര്‍മാണവും നിയമഭേദഗതിയും നിയമ റദ്ദുമെല്ലാം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ എന്നതാണ് ചരിത്രം നല്‍കുന്ന പാഠം. കശ്മീരിലെ പൗരന്മാര്‍ക്ക് ആദ്യമായി ഗവണ്മെന്റ് നല്‍കേണ്ട ഉറപ്പ് അവരെ വിശ്വാസത്തിലെടുത്തു എന്ന ബോധ്യപ്പെടുത്തലാണ്. ശത്രുരാഷ്ട്രത്തില്‍ നിന്ന് നുഴഞ്ഞുകയറിയതീവ്രവാദികളോടൊപ്പം മനസ്സ് പങ്കിടാന്‍ ഒരാളും തയ്യാറാവുകയില്ല. അതോടൊപ്പം ശത്രുക്കളില്‍ നിന്ന് സ്വന്തം സ്വത്തും ശരീരവും സംരക്ഷിക്കാനുള്ള ശ്രമത്തിന് ഭരണകൂടത്തിന്റെ കളങ്കമറ്റ സഹായം ലഭിക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍ തീവ്രവാദികളുടെ സാന്നിധ്യത്തിന്റെ പേരില്‍ നേരിടേണ്ടി വരുന്ന സൈനിക നടപടിയുടെ ഭാഗമായി സ്വന്തം അവകാശങ്ങളും മാനവും വരെ ബലികൊടുക്കേണ്ട ദുരവസ്ഥയാണ് കശ്മീരികള്‍ക്കുള്ളത് എന്ന് ഗവണ്മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. പ്രാദേശിക രോഷത്തെ മറികടക്കാന്‍ സ്വദേശിയായ യുവാവിനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിയിട്ട് യാത്ര ചെയ്യുന്നതടക്കമുള്ള കടുത്ത മനഷ്യാവകാശ ലംഘനം നടത്തിയ സൈനികന് പോലും അവാര്‍ഡ് നല്‍കി ആദരിക്കുന്ന തരത്തിലേക്ക് ഭരണകൂടം മാറിയാല്‍ അത് പൗരന്മാരില്‍ വരുത്തിവെക്കുന്ന അപകര്‍ഷതാബോധം ചെറുതായിരിക്കുകയില്ല. കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രഥമവും പ്രധാനവുമായി ഉണ്ടാവേണ്ടത് ജമ്മു കശ്മീരിന്റെ സവിശേഷാധികാര പദവി എടുത്തുകളയുകയല്ല. മറിച്ച്, അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളെ നിഷ്‌കാസനം ചെയ്യുകയാണ്. അതിന് ആദ്യമായി തദ്ദേശീയരെയും തീവ്രവാദികളെയും വേര്‍തിരിച്ചറിയണം. ഭാഷയിലും വേഷത്തിലുമടക്കം വൈവിധ്യം പുലര്‍ത്തുന്ന കശ്മീര്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് ഇവരെ തിരിച്ചറിയണമെങ്കില്‍ പ്രാദേശികസഹായം കൂടിയേ തീരൂ. ഇത് ലഭ്യമാവണമെങ്കില്‍ അവരെക്കൂടി വിശ്വാസത്തിലെടുത്ത് കശ്മീര്‍ നിവാസികളില്‍ നിന്ന് ചാരന്മാരെ കണ്ടെത്തണം. എന്നാല്‍ തീവ്രവാദികളോടൊപ്പം ജനതയെയൊട്ടാകെ എതിരാളികളായി കാണുന്ന സാഹചര്യത്തില്‍ ഇത് അസാധ്യമാണ്. അപരവല്‍ക്കരണമാണ് കശ്മീരിലെ യുവാക്കളെ എതിര്‍പക്ഷത്തേക്കെത്തിക്കുന്ന മറ്റൊരു കാരണം. തൊഴിലിടങ്ങളിലും കലാലയങ്ങളിലും മുതല്‍ ജയിലുകളില്‍ വരെ അവരെ അന്യരായി കണ്ടുകൊണ്ടുള്ള ചില വ്യക്തികളുടെയും സംഘടനകളുടെയും സമീപനം അവരെ രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുത്തുന്നു. ദേശീയ തലത്തിലുള്ള പല ഉന്നതകലായലയങ്ങളിലും ഈ അസമത്വം നില നില്‍ക്കുന്നു എന്നത് അവരുടെ സോഷ്യല്‍ മീഡിയയിലുള്ള തുറന്നെഴുത്തുകളില്‍ നിന്നും മാധ്യമങ്ങളിലുള്ള ഇടപെടലുകളില്‍ നിന്നും വ്യക്തമാണ്.
തൊഴിലില്ലായ്മയാണ് കശ്മീര്‍ യുവാക്കള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. അവിഭക്ത ഭാരതത്തില്‍ രാജഭരണത്തിലെ പാളിച്ചകളാല്‍ തന്നെ രണ്ട് സാമൂഹിക വിഭാഗങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. വിഭജന സമയത്ത് കൃത്യമായ നയം രൂപീകരിക്കാത്തതിനാലും വൈകി മാത്രം ഇന്ത്യയോടൊപ്പം ചേര്‍ന്നതിനാലും നിയന്ത്രിത സ്വയംഭരണ പ്രദേശത്തിന്റെ സാഹചര്യത്താലുമെല്ലാം അവിടെ തൊഴിലിടങ്ങള്‍ കുറവായിരുന്നു. യുവാക്കളില്‍ പലരും അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമാണ്. അര്‍ഹമായ തൊഴിലുകള്‍ പോലും കശ്മീരി എന്ന ലേബലില്‍ നഷ്ടപ്പെട്ട സംഭവങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കു വെക്കാറുണ്ട്. ഈ സാഹചര്യം തീവ്രവാദികള്‍ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യമാഗ്രഹിക്കുന്ന യുവാക്കളെ പണവും തെറ്റായ രൂപത്തില്‍ മതചിന്തകള്‍ നല്‍കിയും പ്രലോഭിപ്പിച്ച് ഇവര്‍ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നു. അതിനാല്‍, ഇന്ത്യയില്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ജോലി സാധ്യതകള്‍ അതേയളവില്‍ ലഭിക്കാനും അതോടൊപ്പം കശ്മീര്‍ കേന്ദ്രീകരിച്ച് പുതിയ വാണിജ്യ-വ്യവസായ സംരംഭങ്ങള്‍ ഉയര്‍ന്നുവന്ന് കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലേക്ക് ആളുകള്‍ കടന്നുവരാനും സാഹചര്യമുണ്ടായാല്‍ മാത്രമെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ നാരായവേരറുക്കാന്‍ സാധിക്കൂ.കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന മത-രാഷ്ട്രീയ-വിഘടനവാദ നേതാക്കളുമായിനിരന്തര ചര്‍ച്ചകള്‍ക്ക് ഭരണകൂടം പ്രതിനിധികളെ നിശ്ചയിക്കുന്നതിലൂടെയല്ലാതെ താഴ്‌വരയില്‍ ശാന്തി പുലരുകയില്ല.
പലപ്പോഴും നീതി നിഷേധിക്കപ്പെടുകയോ നീതി നിഷേധിച്ചെന്ന് തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് വ്യക്തിഗതമായും സംഘടനാപരമായും അതിവാദങ്ങള്‍ കടന്നുവരാറ്. അത് കൃത്യമായി പരിഹരിച്ചോ ബോധ്യപ്പെടുത്തിയോ അവരെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവന്നോ വേണം പരിഹാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍.സര്‍വോപരി, കേവല രാഷ്ട്രീയ ലാഭങ്ങള്‍ക്കപ്പുറം ശാശ്വതമായ ശാന്തിയും സമാധാനവും ആഗ്രഹിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര ചര്‍ച്ചകളിലൂടെ മാത്രമെ വ്യക്തമായ സമാധാന നീക്കങ്ങള്‍ രൂപപ്പെട്ടു വരികയുള്ളൂ. അത്തരം സമാധാനപൂര്‍ണമായ സാഹചര്യത്തില്‍ മാത്രമെ രാജ്യത്തിനും പൗരന്മാര്‍ക്കും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കൂ. അക്കാര്യം മുഖവിലക്കെടുക്കാതെ തങ്ങളുടെ തെരഞ്ഞെടുപ്പ് പത്രിക നടപ്പാക്കാനുള്ള വ്യഗ്രതയില്‍ ഒരു നാടിന്റെ ആത്മാവും ശരീരവും ചവിട്ടിയരച്ചു കൊണ്ടുള്ള നടപടികള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ തലമുറകള്‍ നിലനില്‍ക്കുമെന്ന് തിരിച്ചറിയണം. ക്രാന്തദര്‍ശികളായ മുന്‍ഗാമികളുടെ അവധാനതയുടെ അര്‍ഥം തിരയേണ്ടത് ഇവിടെയാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending