Connect with us

Video Stories

കേരള പൊലീസിന്റെ സംഘ്പരിവാര്‍ ബാധ

Published

on

കേരള പൊലീസിന് അടുത്ത കാലത്തായി ബാധിച്ചിരിക്കുന്ന ‘ഭരണകൂട ഭീകരത’ പിന്തിരിപ്പന്മാരുടെ ആള്‍ക്കൂട്ടമായ സംഘ്പരിവാറിന്റെ മടിയില്‍നിന്ന് പകര്‍ന്നുകിട്ടിയതാണോ എന്ന് ബലമായും സംശയിക്കേണ്ടി വന്നിരിക്കുന്നു. നിലമ്പൂരില്‍ രണ്ട് സി.പി.ഐ മാവോയിസ്റ്റ് തീവ്രവാദികള്‍ നവംബര്‍ 24ന് രാത്രി വെടിയേറ്റു കൊല്ലപ്പെട്ട സഭവവും ദേശീയഗാനം സംബന്ധിച്ച അറസ്റ്റുകളും മതപണ്ഡിതനെതിരെ എടുത്ത കേസുമൊക്കെ കേരള പൊലീസിന് പൊടുന്നനെ എന്തു സംഭവിച്ചു എന്ന ചോദ്യമുയര്‍ത്തുന്നു. പരമാധികാര രാഷ്ട്രത്തിനെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് 1967ല്‍ പാര്‍ലമെന്റ് പാസാക്കിയ അണ്‍ലാഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട ്(യു.എ.പി.എ) സംസ്ഥാനത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ എതിരെ പ്രയോഗിക്കപ്പെടുന്നു. ഭരണ കക്ഷിയായ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്‌ലിംലീഗും സി.പി.ഐയും യൂത്ത്‌ലീഗുമെല്ലാം പൊലീസ് നടപടിക്കെതിരെ രംഗത്തുവന്നിരിക്കയാണ്. എന്നാല്‍ കള്ളന്‍ കപ്പലില്‍തന്നെ എന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍. സി.പി.എം എതിര്‍ക്കുന്ന കേന്ദ്ര ഭരണകക്ഷിയുടെ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങളെല്ലാം പൊലീസിന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് അനുകൂലമാണെന്നത് വെറും യാദൃച്ഛികമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന നിലയും വന്നിരിക്കുന്നു.

മേയില്‍ അധികാരത്തിലേറിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മന്ത്രിസഭയുടെ താല്‍പര്യങ്ങളും ലക്ഷ്യങ്ങളും പൊതുവെ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പക്ഷത്താണെന്നാണ് അവകാശപ്പെട്ടുവരുന്നത്. ഇതനുസരിച്ചാണ് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി തല്‍സ്ഥാനത്തുനിന്ന് മാറ്റിയതെന്നാണ് പറഞ്ഞത്. പകരം നിയമിച്ചത് സീനിയോരിറ്റിയില്‍ മൂന്നാം സ്ഥാനത്തുള്ള ലോക്‌നാഥ് ബെഹ്‌റ ഐ.പി.എസിനെയായിരുന്നു. തനിക്ക് ബെഹ്്‌റ ആകാന്‍ കഴിയില്ലെന്നായിരുന്നു മികച്ച സേവന ട്രാക്ക് റെക്കോര്‍ഡുള്ള സെന്‍കുമാറിന്റെ പ്രതികരണം. എന്നാല്‍ വൈകാതെ തന്നെ സെന്‍കുമാറിന്റെ പ്രസ്താവനയിലെ ധ്വനി തിരിച്ചറിയപ്പെടുന്ന വിധത്തിലായി സംസ്ഥാന പൊലീസ് സേനയിലെ കാര്യങ്ങളാകെ. നിലമ്പൂര്‍ സംഭവത്തിനു മുമ്പുതന്നെ കാസര്‍കോട്ടെ ഒരു മത പണ്ഡിതനെ വര്‍ഗീയ വൈരം വമിക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന് കാട്ടി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. ഏതാണ്ടിതേ കാലത്തുതന്നെയാണ് മലപ്പുറത്തും പാലക്കാട്ടുമായി രണ്ട് സംഘ്പരിവാര്‍ തീവ്രവാദികള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ മതവൈരം പ്രസരിപ്പിച്ചത്. എന്നാലിവര്‍ക്കെതിരെ പിണറായിയുടെ പൊലീസ് പെറ്റി കേസുപോലും എടുക്കുകയുണ്ടായില്ല. കൊച്ചി പൊലീസ് യു.എ.പി.എ ചുമത്തി ജയിലിലടച്ച മുംബൈ സ്വദേശികള്‍ ചെയ്തത് ഇസ്്‌ലാമിനെക്കുറിച്ച് പഠിക്കാനെത്തിയവര്‍ക്ക് ഭരണഘടനയനുസരിച്ച് അത് നല്‍കുക മാത്രമായിരുന്നു. മാവോയിസ്റ്റുകളെ പിടിച്ചുകൊണ്ടുവന്ന് പച്ചക്ക് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് പറഞ്ഞത് ഭരണകക്ഷിയായ സി.പി.ഐയുടെ നേതാവ് കാനം രാജേന്ദ്രനാണ്. എന്നാല്‍ പൊലീസിന്റെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തില്ലെന്ന അര്‍ഥഗര്‍ഭമായ പ്രസ്താവനയാണ് മുഖ്യമന്ത്രി പരസ്യമായി നടത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളക്കിടെയും ഈ പൊലീസ് വേട്ട ദൃശ്യമായി. കേരളം ഇതുവരെ കാണാത്ത രീതിയില്‍ സിനിമാശാലക്കകത്തുനിന്ന് രാത്രി പതിനഞ്ചോളം പേരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. സുപ്രീം കോടതി ഉത്തരവിട്ട പ്രകാരം ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നിന്നില്ലെന്ന് പറഞ്ഞായിരുന്നു ഇത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനും മലയാളത്തിന്റെ പ്രിയ സംവിധായകനുമായ കമലിനെതിരെയും ബി.ജെ.പി യുവജനസംഘടനയായ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വര്‍ഗീയ വിഷം ചീറ്റി മുദ്രാവാക്യം മുഴക്കുകയും അദ്ദേഹത്തിന്റെ വീടിനുനേര്‍ക്ക് പരാക്രമം നടത്തുകയും ചെയ്തു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ ഒരു കേസ് പോലുമെടുക്കുകയുണ്ടായില്ല. കഴിഞ്ഞ ദിവസം എഴുത്തുകാരന്‍ കമല്‍ സി ചാവറയെ ഫെയ്‌സ്ബുക്കില്‍ ദേശീയ ഗാനത്തെ അപലപിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ ജാതിപ്പേര് പറഞ്ഞ് അപമാനിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ സുഹൃത്ത് നദീറിനെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിഷേധം കനത്തതിനെതുടര്‍ന്ന് കമല്‍ സിക്കെതിരെയും നദീറിനെതിരെയുമുള്ള കേസ് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിച്ചിരിക്കുകയാണ്.

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്തുവെന്ന് പറഞ്ഞായിരുന്നു ഈ കേസ്. മാവോയിസ്റ്റ് പോസ്റ്റര്‍ പതിച്ചെന്നു പറഞ്ഞാണ് കഴിഞ്ഞയാഴ്ച മുണ്ടൂര്‍ രാവുണ്ണിക്കെതിരെയും കേസെടുത്തത്. ഇതിലെല്ലാം യുവമോര്‍ച്ചക്കാരാണ് പരാതിയുമായി രംഗത്തുവരുന്നത്. ദിവസങ്ങള്‍ക്കു മുമ്പാണ് കോഴിക്കോട്ട് കുറ്റിയാടിയില്‍ അകാരണമായി രാത്രി പൊലീസ് സ്റ്റേഷനില്‍ കയറ്റിയതിനെതുടര്‍ന്ന് ദലിത് യുവതി ആത്മഹത്യ ചെയ്തത്. ഗാന്ധിജിയെയും ഗോവിന്ദ് പന്‍സാരെ, ധബോല്‍കര്‍, കല്‍ബുര്‍ഗി തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരെയും കൊന്ന് വായടപ്പിച്ച സംസ്‌കാരത്തിന്റെ വക്താക്കള്‍ തന്നെയാണ് ഇവിടെ കമലുമാരെ രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. ഇതെല്ലാം കേട്ടയുടന്‍ നടപടിയെടുക്കാന്‍ പൊലീസെന്താ സംഘ്പരിവാറിന്റെ കര്‍സേവകരോ. കേരളം ഭരിക്കുന്നത് മോദിയല്ലെന്ന സാമാന്യബോധമെങ്കിലും പൊലീസിനുണ്ടാകേണ്ടിയിരിക്കുന്നു. പിണറായി വിജയന്റെ കേരള പൊലീസിനെ ജനാധിപത്യം പഠിപ്പിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ എസ്.എഫ്. ഐ കുട്ടികള്‍ വേണ്ടി വന്നിരിക്കുന്നുവെന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിനെ സംബന്ധിച്ച് തുണിയുരിഞ്ഞ നാണക്കേടല്ലാതെന്താണ്. കടപ്പുറത്ത് ഭരണകക്ഷിക്കാരനും കിട്ടി ബെഹ്്‌റയുടെ പൊലീസിന്റെ ‘തലോടല്‍’.

പൊലീസിനെ ഭരണകൂടത്തിന്റെ മര്‍ദനോപാധിയായി കാണുന്ന പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളാണ് കമ്യൂണിസ്റ്റുകള്‍. ഉന്നത ബിരുദധാരികള്‍ അടങ്ങുന്ന കേരള പൊലീസിലെ 20 ശതമാനവും ക്രിമിനലുകളാണെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വഞ്ചന, മൂന്നാം മുറ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകം പോലെയുള്ള കുറ്റകൃത്യങ്ങള്‍ കാട്ടുന്ന കേരള പൊലീസിനെതിരെ പ്രതിവര്‍ഷം മുന്നൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. കുനിയാന്‍ പറഞ്ഞാല്‍ നിലത്തിഴയുന്നവരുള്ള സേനയാണ് നമ്മുടേതെന്ന് കളമശേരിയില്‍ ഗുണ്ടാ കേസ് പ്രതിയായ സി.പി.എം ഏരിയാ സെക്രട്ടറിയെ പിടിക്കാന്‍ പാര്‍ട്ടി ഓഫീസിന് വെളിയില്‍ ചായ കുടിച്ചിരുന്ന കാക്കിധാരികളുടെ കാര്യത്തില്‍ നാം കണ്ടതാണ്. ‘ഞങ്ങടെ സര്‍ക്കാര്‍ ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ’ എന്ന് കുട്ടി സഖാക്കളെകൊണ്ട് വിളിപ്പിച്ച കാലം മുഖ്യമന്ത്രിയുടെ മനോവീര്യപ്രസ്താവനയിലുണ്ടെങ്കിലും വി.എസിന്റെ ചോദ്യം മറിച്ചാണ്. എന്തിന്റെ പേരിലായാലും പതിറ്റാണ്ടുകളായി കേരളം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ -പൗരാവകാശങ്ങള്‍ക്കും മതേതര സാംകാരിക പരിസരത്തിനും മേലെയാകരുത് സംഘികളുടെയും പൊലീസിന്റെയും തേര്‍വാഴ്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending