Connect with us

Video Stories

ചിത്രയോട് കാട്ടിയത് നാടിനോടുള്ള വഞ്ചന

Published

on

പാലക്കാട്ടെ പിന്നാക്ക ഗ്രാമമായ മുണ്ടൂരിലെ നല്ലൊരു നടവഴി പോലുമില്ലാതിരുന്ന കുടിലില്‍നിന്ന് നാടറിയുന്ന കായിക താരമായി വളര്‍ന്ന പി.യു ചിത്ര എന്ന ഇരുപത്തി രണ്ടുകാരിയായ മിടുക്കിയോട് രാജ്യത്തെ കായിക മുതലാളിമാരും വകുപ്പു മേധാവികളും ചേര്‍ന്ന് കാട്ടിയത് കൊടിയ അപരാധം തന്നെ. കഴിഞ്ഞമാസം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി സ്വര്‍ണമെഡല്‍ നേടി ട്രാക്കിലെ ഏഷ്യന്‍ റാണിയായി ഇന്ത്യയുടെയും ഏഷ്യയുടെയും അഭിമാനമായി മാറിയ പെണ്‍കുട്ടിക്ക് സ്വാഭാവികമായും ലഭിക്കേണ്ടിയിരുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മല്‍സരത്തിലേക്കുള്ള നേരിട്ടുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നു. താരത്തിനു മുമ്പേ പണം ഓടണം എന്നതായിരിക്കുന്നു കായിക ഇന്ത്യയുടെ ഗതികേട്.
അടുത്തമാസം ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള മല്‍സരാര്‍ത്ഥികളെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ 23നാണ്. ഏഷ്യന്‍ മീറ്റില്‍ ചൈനയെയും ജപ്പാനെയും പോലെ മികച്ച കായികതാരങ്ങളുള്ള രാജ്യങ്ങളെ പിന്തള്ളിയാണ് ചിത്ര എന്ന മെലിഞ്ഞൊട്ടിയ പെണ്‍കുട്ടി തന്റെ മികച്ച പ്രകടനം കാഴ്ചവെച്ചതെന്നത് കായിക ലോകത്തിനാകെ അഭിമാനജനകമായിരുന്നു. ഇതോടെ ലോക ചാമ്പ്യനാകാനുള്ള പട്ടികയില്‍ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രയെയും കോച്ചിനെയും മാത്രമല്ല അവളുടെ ഇഷ്ടക്കാരും പിന്തുണക്കാരുമായ മലയാളികളെയും രാജ്യത്തെ കായിക പ്രേമികളെയും ഒറ്റയടിക്ക് നിരാശപ്പെടുത്തിയിരിക്കയാണ് കായിക ലോകത്തെ തല്‍പര മേലാളന്മാര്‍. കഴിഞ്ഞ ദിവസം ഊട്ടിയില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിച്ച പി.യു ചിത്ര ലോകചാമ്പ്യന്‍ഷിപ്പ് പ്രവേശനം നിഷേധിക്കപ്പെട്ടതിലുള്ള സങ്കടം വിനയാന്വിതയായാണ് പങ്കുവെച്ചത്.
2013ല്‍ പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മേളയിലും ചിത്ര മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഏഷ്യയുടെ സ്വര്‍ണ ജേതാവ് എന്ന നിലയില്‍ ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പങ്കെടുക്കാനുള്ള 23 താരങ്ങളുടെയും 13 ഒഫീഷ്യലുകളുടെയും പട്ടികയില്‍ മുന്‍നിരയില്‍ തന്നെ ഇടംപിടിക്കേണ്ട പേരായിരുന്നു ചിത്രയുടേത് എന്നത് നിസ്തര്‍ക്കമാണ്. അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷന് പേരു നല്‍കേണ്ട അവസാന തീയതി ജൂലൈ 24ന് അവസാനിച്ചുവെന്നും റാങ്കിങ് പോരാ എന്നുമാണ് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനിലെയും കേന്ദ്ര കായിക മന്ത്രാലയത്തിലെയും ഉന്നതര്‍ നല്‍കുന്ന വിശദീകരണം. താന്‍ നിരസിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ കായിക താരവും ബന്ധപ്പെട്ടവരും വിവരം ബന്ധപ്പെട്ട അധികാരികളെ ധരിപ്പിക്കുമ്പോഴേക്കും സമയം കഴിഞ്ഞുവെന്ന മറുപടിയാണത്രെ ലഭിച്ചത്. സ്വാഭാവികമായും കേരളത്തില്‍നിന്ന് മുഖ്യമന്ത്രി, കായിക മന്ത്രി, പാലക്കാടുനിന്നുള്ള ലോക്‌സഭാംഗം എന്നിവര്‍ ഡല്‍ഹിയിലെ കായിക വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലമില്ലെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. എങ്കിലും ചിത്രയുടെ അതേ യോഗ്യതയുള്ള തമിഴ്‌നാട്ടിലെയും മറ്റും താരങ്ങള്‍ക്ക് ലോക അത്‌ലറ്റിക് വേദിയില്‍ അവസരം നിഷേധിക്കപ്പെട്ടിട്ടില്ല എന്നത് സഗൗരവം പരിശോധിക്കപ്പെടേണ്ടതാണ്. രാജ്യത്തിന്റെ കായിക രംഗത്തെക്കുറിച്ച് നാമൊന്നടങ്കം വേവലാതിപ്പെടുന്ന സാഹചര്യത്തില്‍ തന്നെയാണ് ഈ മേഖലയിലെ ഉന്നതരുടെ ഒത്താശയോടെ ഈ വെട്ടിനിരത്തല്‍ നടന്നിരിക്കുന്നത് എന്നത് നാണക്കേട് എന്നതിലുപരി കൊടിയ രാജ്യദ്രോഹമായിക്കൂടി വേണം വിലയിരുത്താന്‍. അന്വേഷണത്തിനൊടുവില്‍ മനസ്സിലാകുന്നത്, രാജ്യത്തെ ഒഫീഷ്യലുകളുകള്‍ക്ക് വേണ്ടിയാണ് ചിത്രയെ ഒഴിവാക്കിയത് എന്നാണ്. ചിത്രയെ ഉള്‍പെടുത്തിയാല്‍ ഒഫീഷ്യലുകളുടെ സംഘത്തിലെ പലര്‍ക്കും ലോക യാത്ര നടത്താന്‍ കഴിയുമായിരുന്നില്ലത്രെ. ഇതോടെ കായിക രംഗത്തെയും കായിക താരങ്ങളെയും സേവിക്കുകയല്ല, എങ്ങനെ സര്‍ക്കാര്‍ ചെലവില്‍ ലോക രാജ്യങ്ങളിലേക്ക് വിനോദയാത്ര നടത്താമെന്നാണ് നമ്മുടെ കായിക സംഘടനകളിലെ കൊലകൊമ്പന്മാര്‍ ഉറക്കമിളച്ച് ചിന്തിക്കുന്നത് എന്നാണ് തിരിച്ചറിയപ്പെടുന്നത്. വൈകിയെങ്കിലും അവസരലബ്ധിക്കായി നീതിപീഠത്തെ സമീപിച്ചിരിക്കുകയാണ് ഈ കായികതാരം. ദേശീയ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം ചോദിച്ചിട്ടുണ്ട് ഹര്‍ജി പരിഗണിച്ച കേരള ഹൈക്കോടതി. ഇനി അവിടെനിന്നുള്ള നീതി മാത്രമാണ് ഏക പ്രതീക്ഷ.
ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള നമ്മുടെ അത്‌ലറ്റിക് ടീമിന്റെ പരിശീലകരായി മലയാളികളായ മുന്‍ കായിക താരങ്ങളായ പി.ടി ഉഷ, അഞ്ജുബോബി ജോര്‍ജ്, രാധാകൃഷ്ണന്‍നായര്‍ എന്നിവരുള്‍പ്പെട്ടിരുന്നിട്ടും ചിത്ര തഴയപ്പെട്ടതിന് ന്യായീകരണം തീരെയില്ല. മാനേജര്‍ ടോണി ഡാനിയേലും മലയാളിതന്നെ. എന്നാല്‍ താന്‍ നിരീക്ഷക മാത്രമാണെന്നാണ് ഉഷ പറയുന്നത്. ചിത്രയെ കൂടാതെ മൂവായിരം മീറ്റര്‍ സ്റ്റിപ്പിള്‍ചേസിലെ സ്വര്‍ണജേതാവ് സുധാസിങ്, 1500 മീറ്റര്‍ ജേതാവ് അജോയ്കുമാര്‍ സരോജ് എന്നിവരും അവഗണിക്കപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇവരുടെ ട്രാക്കിലെ മികവിന് മാര്‍ക്കിടാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ലോക മല്‍സരവേദിയില്‍ ഉണ്ടെന്നിരിക്കെ തമ്പ്രാനെ കവച്ചുവെക്കുന്ന മാടമ്പിയുടെ കുബുദ്ധി പ്രയോഗം നടന്നത് എന്തിനാണെന്നാണ് വിശദീകരിക്കപ്പെടേണ്ടത്. ഇനി പന്ത് കേന്ദ്ര കായിക മന്ത്രിയുടെ കോര്‍ട്ടിലാണ്. കോടതി നിര്‍ദേശപ്രകാരം ഇവര്‍ അപേക്ഷിച്ചാല്‍ തന്നെയും അന്താരാഷ്ട്ര അസോസിയേഷന്‍ അനുമതി നല്‍കുമെന്ന ്കരുതുക പ്രയാസം. കാരണം ഇന്ത്യയിലെ കോടതിയുടെ വിധി അന്താരാഷ്ട്ര കായിക ഏജന്‍സിക്ക് ബാധകമാവില്ല എന്നതിനാലാണത്.
സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മേലുള്ള നികുതിപ്പണം കൊണ്ടാണ് ഈ മേഖലയുടെ പുരോഗതിക്കും രാജ്യത്തിന്റെ അന്തസ്സിനും വേണ്ടി നാം ഓരോ അണാപൈസയും ചെലവഴിക്കുന്നത്. പക്ഷേ ഈ തുക അസോസിയേഷനുകളുടെ തലപ്പത്തുള്ളവര്‍ക്ക് വിനോദയാത്ര നടത്താനും നക്ഷത്ര ഹോട്ടലുകളില്‍ പുട്ടടിച്ച് അന്തിയുറങ്ങാനുമാണ് ചെലവഴിക്കപ്പെടുന്നത് എന്നത് ലജ്ജാകരമെന്നല്ലാതെ പിന്നെന്താണ് വിശേഷിപ്പിക്കേണ്ടത്. എത്രയോ ത്യാഗധനരുടെ വിയര്‍പ്പാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണില്‍ വെള്ളി മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരിയായ പി.വി സിന്ധുവിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നല്‍കിയ സ്വീകരണത്തിനിടെ താരത്തിന്റെ മല്‍സര ഇനം തന്നെ മാറ്റിപ്പറഞ്ഞ മന്ത്രിയുടെ നാടാണ് നമ്മുടേത്. കായിക രംഗത്തെ ജീര്‍ണാവസ്ഥയെക്കുറിച്ച് നോമോരോരുത്തരും വേവലാതിപ്പെടുമ്പോള്‍ തന്നെ അതിന്റെ കാരണങ്ങള്‍ തേടി വെറെങ്ങും പോകേണ്ടതില്ലെന്ന മറുപടിയാണ് ചിത്രയോടുള്ള നെറികേട് നമ്മെയാകെ ബോധ്യപ്പെടുത്തുന്നത്. ലോക ജനസംഖ്യയിലെ രണ്ടാംസ്ഥാനത്ത് നിലകൊള്ളുന്ന നമുക്ക് അന്താരാഷ്ട്ര കായിക വേദികളില്‍ മിക്കപ്പോഴും നാണിച്ച ശിരസ്സുകളുമായി ദേശീയപതാക ഉയര്‍ത്തിപ്പിടിക്കേണ്ടിവരുന്നത് ഇതെല്ലാം കൊണ്ടാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending