Connect with us

Video Stories

ചിന്തകളെ ജ്വലിപ്പിച്ച തൂലിക

Published

on


പി.കെ കുഞ്ഞാലിക്കുട്ടി എം.പി


എം.ഐ തങ്ങളുടെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണ്. മുസ്്‌ലിംലീഗിന്റെ സംഘടനാചരിത്രത്തില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പേരായിരിക്കും എം.ഐ തങ്ങളുടേത്. വിദ്യാര്‍ഥി ജീവിത കാലഘട്ടം മുതല്‍ അടുത്ത പരിചയവും, കഴിഞ്ഞ നാലു പതിറ്റാണ്ടായി ഉത്തമ സൗഹൃദവുമുള്ള വ്യക്തിയാണ് തങ്ങള്‍. അദ്ദേഹത്തിന്റെ എഴുത്തും പ്രഭാഷണവും ചിന്തയും ഒരു ജനതയില്‍ അവകാശബോധം ഉണര്‍ത്തുന്നതിനും സമുദായത്തെ സംഘടിത പ്രസ്ഥാനമാക്കി മാറ്റുന്നതിനും ഉത്തേജകമായി. എം.ഐ തങ്ങളുമായി ആദ്യമായി കണ്ടുമുട്ടുന്നത് ഓര്‍മയില്‍ വരികയാണ്. 1973 ലാണ് അത്. ഞാന്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ബിരുദ വിദ്യാര്‍ഥിയാണ്. കോളജ് യൂണിറ്റ് എം.എസ്.എഫ് പ്രസിഡന്റും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചാര്‍ജും വഹിക്കുന്നു. അത്തരം ഒരു സന്ദര്‍ഭത്തിലാണ് പി.പി കമ്മു സാഹിബ്, റഹീം മേച്ചേരി, എം.ഐ തങ്ങള്‍ എന്നിവരടങ്ങിയ മൂവര്‍ സംഘം ഉത്തര മലബാറില്‍ ഒരു പര്യടനത്തിന് എത്തുന്നത്. കണ്ണൂരില്‍ എത്തിയ മലപ്പുറത്തുകാര്‍ എന്ന നിലക്ക് കൂടുതല്‍ സമയം അവരോടൊപ്പം ചെലവഴിക്കാന്‍ സന്ദര്‍ഭമുണ്ടായി. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാപ്പിളനാട് ദൈ്വവാരികയുടെ പ്രചാരണത്തിന് എത്തിയതായിരുന്നു അവര്‍.
മലപ്പുറത്തു നിന്നും പ്രസിദ്ധീകരിക്കുന്ന മാപ്പിളനാട് കേരളത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രസിദ്ധീകരണമായിരുന്നു. മുസ്്‌ലിം സമുദായത്തിലും മുസ്്‌ലിംലീഗിലും സ്വയം വിമര്‍ശനങ്ങള്‍ക്ക് ചൂട് പകര്‍ന്നിരുന്ന വാരിക. മാപ്പിളനാടില്‍ വരുന്ന ലേഖനങ്ങളും അഭിപ്രായങ്ങളും അതിനിശിതമായ വിമര്‍ശനങ്ങളും ചിലപ്പോഴൊക്കെ പ്രകോപനപരവുമായിരുന്നു. ഇന്നത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേതുപോലുള്ള അതിരറ്റ വിമര്‍ശനങ്ങള്‍ പോലും വരുമായിരുന്നു ചില ഘട്ടത്തില്‍. പാര്‍ട്ടിക്കകത്തെ വിപ്ലവ ചിന്തകളും മാപ്പിളനാടില്‍ പ്രതിഫലിച്ചു.
രൂക്ഷമായ വിമര്‍ശനങ്ങള്‍ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നേതാക്കന്മാരുടെ അപ്രിയത്തിന് കാരണമായി. മുസ്‌ലിംലീഗിലെ ഭിന്നിപ്പിന് തൊട്ടുമുമ്പുള്ള കാലമാണ്. പില്‍ക്കാലത്ത് പിളര്‍പ്പിനിടയാക്കിയ പല കാരണങ്ങളെയും മുന്‍കൂര്‍ വിശകലന വിധേയമാക്കി കൊണ്ടുള്ള ചൂടേറിയ ചര്‍ച്ചക്ക് മാപ്പിളനാട് വേദിയായി.
മാപ്പിളനാടും അതിലെ എഴുത്തുകാരും ജനശ്രദ്ധയില്‍ ജ്വലിച്ചുനില്‍ക്കുന്ന ആ കാലത്താണ് പി.പി കമ്മു സാഹിബും റഹീം മേച്ചേരിയും എം.ഐ തങ്ങളും കണ്ണൂരിലെ പര്യടനത്തിന് എത്തുന്നത്.
സ്വാഭാവികമായും നാട്ടുകാരെന്ന നിലയില്‍കൂടി അവരോടൊപ്പം അവിഭക്ത കണ്ണൂര്‍ ജില്ലയിലെങ്ങും പര്യടനത്തിനുപോയി. ആ പര്യടനം തന്നെ ചില വിവാദങ്ങള്‍ക്ക് വഴിവെച്ചു. എം.ഐ തങ്ങളുമായും സൗഹൃദം ഉടലെടുത്തത് തന്നെ ഇത്തരമൊരു ചൂടേറിയ അനുഭവ പശ്ചാത്തലത്തിലാണ്. ആ സഹയാത്രതൊട്ട് എം.ഐ തങ്ങളില്‍ നിന്ന് പലതും പഠിക്കാനും പകര്‍ത്താനുമുണ്ടെന്ന് ബോധ്യമായി. എം.ഐ തങ്ങളുടെ പഠന ക്ലാസുകള്‍ തേടിപ്പിടിച്ച് പങ്കെടുത്തു. ഗഹനമായ ആ പഠനങ്ങളിലും വിഷയാവതരണ ശൈലിയിലും ആകൃഷ്ടനായി. അത് കൂടുതല്‍ അടുത്ത സൗഹൃദമായി വളര്‍ന്നു. പില്‍ക്കാലത്ത് പൊതുരംഗത്ത് സജീവമായപ്പോള്‍ എം.ഐ തങ്ങള്‍ വലിയ സ്വാധീനമായി. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകളില്‍ രൂപപ്പെടുന്ന ആശയങ്ങളും പദ്ധതികളും പൊതുപ്രവര്‍ത്തനത്തില്‍ ഏറെ പ്രയോജനകരമായി.
1991 ലെ യു.ഡി.എഫ് സര്‍ക്കാറില്‍ പങ്കാളികളായപ്പോള്‍ പല ഗൗരവതരമായ വിഷയങ്ങളിലും എം.ഐ തങ്ങളുടെ അഭിപ്രായം ആരാഞ്ഞു. അതിനായി എം.ഐ തങ്ങളും മറ്റു എഴുത്തുകാരും ഉള്‍പ്പെടുന്ന കൂടിക്കാഴ്ചകള്‍ നടക്കും. പല വിഷയങ്ങളിലും സ്ഥൈര്യമുള്ള നിലപാട് സ്വീകരിച്ചുകൊണ്ടായിരുന്നു എം.ഐ തങ്ങള്‍ ഇടപെട്ടിരുന്നത്. ചരിത്രം ഉദ്ധരിച്ചും ആദ്യകാല നേതാക്കളുടെ നയനിലപാടുകള്‍ ചൂണ്ടിക്കാട്ടിയും അദ്ദേഹം നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വലിയ വെളിച്ചമായിരുന്നു.
വിവിധ പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ആഴത്തില്‍ പഠിച്ചായിരുന്നു അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നതും നിലപാടുകള്‍ സ്വീകരിച്ചിരുന്നതും. മുസ്‌ലിംലീഗിന്റെ നയനിലപാടുകള്‍ നിര്‍ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു എം.ഐ തങ്ങള്‍.
വിവിധ വീക്ഷണ ഗതികളോടുള്ള സമീപനത്തെക്കുറിച്ച് എം.ഐ തങ്ങള്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തില്‍ നിന്നുള്ള എല്ലാ അഭിപ്രായഗതികളും ഒരുമിച്ചിരുന്ന് പൊതുലക്ഷ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന വേദിയായിരിക്കണം മുസ്്‌ലിംലീഗ് എന്ന് അദ്ദേഹം എപ്പോഴും പറയും. സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോം ആയിരിക്കണം മുസ്്‌ലിംലീഗ് എന്നതായിരുന്നു ആ നിലപാട്. മാപ്പിള നാടിലെ പത്രപ്രവര്‍ത്തനത്തിന്‌ശേഷം ചന്ദ്രികയുടെ പത്രാധിപസമിതിയില്‍ അംഗമായപ്പോഴും പിന്നീട് പത്രാധിപരായിരുന്നപ്പോഴും സമൂഹത്തിന്റെ ശാക്തീകരണത്തിനും പത്രത്തിന്റെ വളര്‍ച്ചയിലും അദ്ദേഹത്തിന്റെ തൂലികയും കാഴ്ചപ്പാടുകളും ഫലപ്രദമായി വിനിയോഗിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങളും പംക്തികളും വലിയ അറിവുകള്‍ പ്രദാനം ചെയ്തു.
മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം എം.ഐ തങ്ങളുടെ ചിന്തയും തൂലികയും അര്‍പ്പിച്ച സേവനം അമൂല്യമാണ്.
മുസ്‌ലിം സമുദായത്തിനും പൊതുസമൂഹത്തിനും മുസ്‌ലിംലീഗ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഇന്നാരും തര്‍ക്കമില്ലാത്തവിധം സമ്മതിക്കുന്ന യാഥാര്‍ഥ്യമാണ്. വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കും ഒരു ഉത്തമ സമൂഹത്തിന്റെ രൂപീകരണത്തിനും മുസ്‌ലിംലീഗ് പ്രയോഗവത്കരിച്ച ആശയസംഹിത വളരെ പ്രധാനമാണ്. അതുകൊണ്ട്തന്നെ ഇതര സംഘടനകള്‍ പലതിനും ശോഷണം സംഭവിച്ചപ്പോഴും മുസ്‌ലിംലീഗ് വലിയ സ്വീകാര്യതയോടെ നിലനില്‍ക്കുന്നു. പാര്‍ട്ടിയുടെ ഈ ആശയപരവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളില്‍ എം.ഐ തങ്ങള്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ചു. അദ്ദേഹം നിശബ്ദമായി സംഘടനയെ സേവിച്ചു. അധികാര സ്ഥാനങ്ങള്‍ ആഗ്രഹിക്കാതെ സംഘടനാരംഗത്ത് ഒതുങ്ങിനിന്ന് അച്ചടക്കമുള്ള പ്രവര്‍ത്തകനായി സേവനം ചെയ്തു. സ്ഥാനമാനങ്ങള്‍ ഒരിക്കലും വലിയ കാര്യമായി കണക്കാക്കിയില്ല അദ്ദേഹം. പാര്‍ട്ടി പദവികള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും എം.ഐ തങ്ങള്‍ തന്റെ സേവനങ്ങള്‍ ഒരേ ശക്തിയോടെ സംഘടനക്ക് നല്‍കി. ഓരോ മുസ്‌ലിംലീഗുകാരന്റെയും മനസ്സില്‍ എം.ഐ തങ്ങള്‍ ഉണര്‍ത്തിവിട്ട ചിന്തയും ആ സാന്നിധ്യവും മായാതെ നിലനില്‍ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending