Connect with us

Video Stories

താമരക്കാരുടെ നക്കാപ്പിച്ചയും അരിവാള്‍ വീഴേണ്ട കുടവും

Published

on

 
കൂപ്പുകൈയ്യുമായി എത്തി ഒടുവില്‍ മണ്‍കുടത്തിലടച്ച ചരിത്രമാണ് സാക്ഷാല്‍ നടേശഗുരുക്കളുടെ ബി.ഡി.ജെ.എസ് എന്ന സംഘ്പരിവാര്‍ ബി ടീമിന്റേത്. ഹണിമൂണ്‍ തീരും മുമ്പേ ഇപ്പോള്‍ കുടത്തില്‍ നിന്നും താമര പുറത്തിട്ട് അരിവാള്‍ കയറ്റണമെന്നാണ് സാക്ഷാല്‍ വെള്ളാപ്പള്ളിയുടെ പൂതി. സംഗതി കേരള കാസ്‌ട്രോ എന്ന പാര്‍ട്ടിക്കും സര്‍ക്കാറിനും വേണ്ടാത്ത പരിഷ്‌കാര ചെയര്‍മാന്‍ മൈക്രോ ഫിനാന്‍സെന്ന പേരില്‍ കിട്ടുന്ന വേദിയിലെല്ലാം പൂട്ടാന്‍ നടന്നിരുന്നെങ്കിലും നാളിതുവരെ ചങ്കന്‍മാരുടെ വിരലനങ്ങാതിരുന്നത് എന്തു കൊണ്ടെന്നത് ഏതാണ്ടൊക്കെ ദേശീയ പാതയിലെ കുഴി പോലെ തെളിഞ്ഞുവന്നുകൊണ്ടിരിക്കയാണ്.
നിലനില്‍പിനായി അപ്പോഴപ്പോള്‍ കാണുന്നവനെയെല്ലാം അപ്പാ എന്നു വിളിക്കുന്ന ടീംസ് ആയതിനാല്‍ ഇനിയിപ്പോ ചെങ്കൊടിക്കു കീഴില്‍ കുടം കമിഴ്ത്തിയാലും അല്‍ഭുതപ്പെടേണ്ട. പാര്‍ട്ടി രൂപീകരിക്കും മുമ്പേ കാസര്‍കോട് നിന്നും പ്രചാരണ ജാഥ തുടങ്ങി തിരുവനന്തപുരം എത്തും മുമ്പേ സംഘികളേക്കാളും വലിയ വര്‍ഗീയതയുമായി കലക്കാനിറങ്ങിവരായതിനാല്‍ കൂടെക്കൂട്ടാന്‍ മുണ്ടുടുത്ത മോദി ടീംസിന് വലിയ പ്രശ്‌നമൊന്നുമില്ല താനും. ന്യൂനപക്ഷങ്ങള്‍ ഏതാണ്ടൊക്കെ വിഴുങ്ങുന്നുവെന്നാരോപിച്ച് മാന്‍ഹോളില്‍ ഇതര സംസ്ഥാനക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരിച്ചയാളെ പോലും വര്‍ഗീയത പുരട്ടി എരിവ് പകര്‍ന്നത് ടിയാനായിരുന്നു. പിന്നൊന്നുണ്ട് കേരളം മുഴുവന്‍ വല്യക്കാട്ട് സ്വാധീനുമുള്ള പാര്‍ട്ടിയായതിനാല്‍ എങ്ങോട്ട് ചാഞ്ഞാലും ആര്‍ക്കും പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നുള്ളത് പച്ചപരമാര്‍ത്ഥം. എങ്കിലും കുടം കൈവിട്ടാല്‍ താമര സ്വല്‍പം വാടുമെന്നത് മൂന്നു തരം.
അധികാരത്തിന്റെ ചക്കരക്കുടത്തില്‍ ഏതാണ്ടൊക്കെ നക്കാന്‍ കിട്ടുമെന്ന് കരുതി തന്നെയാണ് ഒരു തട്ടിക്കൂട്ട് പാര്‍ട്ടിയുമായി താമരക്ക് വെള്ളമൊഴിക്കാന്‍ വെള്ളാപ്പള്ളിയും സംഘവും കുടം നിറച്ചത്. എന്നാല്‍ അമ്മാത്തിന്ന് പോരുകയും ചെയ്തു, ഇല്ലത്ത് എത്തിയതുമില്ലെന്ന മട്ടില്‍ കയ്യാലപ്പുറത്തായതോടെ പാര്‍ട്ടിയിലിപ്പോ നടേശ ഗുരുവിന്റെ മകന്‍ ഗുരു മാത്രമേ കാര്യമായിട്ടുള്ളൂ.
അതു കൊണ്ടാവണം മെഡിക്കല്‍ കോഴയില്‍ മുഖം നഷ്ടപ്പെട്ട് കക്കൂസുണ്ടാക്കാന്‍ പെട്രോള്‍ വില കൂട്ടിയ താമരക്കാര്‍ സ്വന്തം രക്ഷ തേടി നടത്തുന്ന ജനരക്ഷാ യാത്രയില്‍ പേരിനൊരു സ്റ്റാമ്പ് സൈസില്‍ പോലും ഘടക കക്ഷിയായിട്ടു പോലും ബി.ഡി.ജെ.എസുകാരെ അടുപ്പിച്ചിട്ടില്ല. ഇനിയിപ്പോ ഏറെ പക്വത (?) കാണിച്ച് ചരിത്രമിട്ടയാളായതോണ്ട് മുഖ്യനൊപ്പം ചേരാനാണ് നടേശ ഗുരുക്കളുടെ ആഗ്രഹം.
ഇക്കാര്യം ഏതാണ്ട് പരസ്യമായ രഹസ്യമാക്കി പലവുരു അടിയന്‍ അടിയന്‍ എന്ന് പറഞ്ഞ് അങ്ങോട്ടു ചെന്ന് മുഖം കാണിക്കയും ചെയ്തു. തന്നെ ഒപ്പം കൂട്ടിയാല്‍ ഭരണത്തുടര്‍ച്ചയാണെന്ന് കോഴി കൂവും പോലെ ദിനേന വിളംബരം ചെയ്യുന്നുമുണ്ട്. മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി 2000 കോടി രൂപയുടെ ഉഡായിപ്പ് നടത്തിയെന്നാണ് കാസ്‌ട്രോ സഖാവ് മുമ്പ് പറഞ്ഞിട്ടുള്ളത്. പക്ഷേ ടിയാന് പാര്‍ട്ടിയിലോ, എല്‍ഡിഎഫിലോ ശക്തിയില്ലെന്നാണ് വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്.
പോരാത്തതിന് കേറിവാ മക്കളെ എന്നും പറഞ്ഞ് കാനം ചേട്ടന്‍ മാടി വിളിക്കുന്നുമുണ്ട്. എന്തിനേയും ഏതിനേയും എതിര്‍ക്കുന്നവരാണെങ്കിലും അല്‍പസ്വല്‍പം വര്‍ഗീയതയൊക്കെ ഉണ്ടെങ്കില്‍ പോന്നോട്ടെയന്ന മട്ടാണ് സാക്ഷാല്‍ സി.പി.ഐക്കാര്‍ക്കു പോലുമിപ്പോള്‍. പക്ഷേ പിള്ളയും പുള്ളയും പോലെ തന്നെ പറയുന്നതത്രയും അനുസരിക്കുന്നതാണ് പാര്‍ട്ടിയിലെ യുവ കേസരികളുടെ രീതിയെന്നതിനാല്‍ നടേശന്‍ ജി പറഞ്ഞിട്ടും കുമ്മനം ജിയും അമിട്ട് ഷാജി ജിയും അവസാന കാലത്ത് വല്ല നക്കാപ്പിച്ചയും തന്നാല്‍ അതുമതി ജി എന്നാണ് മകനും പാര്‍ട്ടിയുടെ എല്ലാമെല്ലാമായ തുഷാര്‍ജി പറയുന്നത്. ഞാന്‍ ജി എന്റെ ചുറ്റുമുള്ള കോര്‍പറേറ്റുകള്‍ ജി എന്നു മാത്രം ചിന്തിക്കുന്ന ഭരണക്കാര്‍ക്കുണ്ടോ ഇവിടെ കാലങ്ങളായി താമര നനക്കാന്‍ മണ്‍കലം ചുമന്നു നടക്കുന്നവന്റെ രോദനമറിയുന്നു.
ഭരണം തുടങ്ങി ഏതാണ്ട് എല്ലാ കോര്‍പറേഷനുകളെയും കുളം തോണ്ടി പരിപ്പെടുത്തിട്ടുണ്ടെങ്കിലും ഇനി രണ്ടു കൊല്ലം കഷ്ടിച്ചുള്ളപ്പോള്‍ ഏതാവത് ബോര്‍ഡ് കോര്‍പറേഷന്‍ ചൂണ്ടയില്‍ കുരുക്കി എറിഞ്ഞാലും കലത്തില്‍ കൊളുത്തുമെന്ന് അമിട്ട് ജിക്ക് വ്യക്തമായി അറിയാം. ബിഡിജെഎസ് ആവശ്യമുന്നയിച്ച ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ 15 ദിവസത്തിനകം തീരുമാനമെടുക്കാമെന്ന ഉറപ്പാണ് വിമാനത്തില്‍ വെച്ച് കണ്ണന്താനവുമായി റബ്ബര്‍ വില ചര്‍ച്ച ചെയ്യാറുള്ള ബി.ജെ.പിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ ഷാജിജി നല്‍കിയിരിക്കുന്ന വാഗ്ദാനം.
എല്ലാ മാസവും ഈ പറഞ്ഞ 15 ദിവസങ്ങളുണ്ടെന്നതിനാല്‍ തുഷാര്‍ജി കാത്തിരിക്കാന്‍ തയാറാണ് താനും. കണ്ണന്താനത്തിനെ മന്ത്രിയാക്കാമെങ്കില്‍ തനിക്ക് നാളികേര വികസനമെങ്കിലും സാധ്യമാക്കാമെന്നാണ് ടിയാന്‍ പറയുന്നത്.
വാഗ്ദാനങ്ങള്‍ പതിവു പോലെ ലഭിക്കുന്നതിനാല്‍ അച്ഛനെ തള്ളി ബിജെപിക്കുള്ള പിന്തുണ തുഷാര്‍ജി പ്രഖ്യാപിച്ചതായാണ് പാപ്പരാസികള്‍ പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്ന് തുഷാര്‍ജി പറയുന്നു. ഇല്ലെന്നും 5000ത്തിനു അപ്പുറം താമരയില്‍ പതിയില്ലെന്നും അച്ഛന്‍ജി പറയുന്നു. ഇതില്‍ ഏത് ജി വിജയിക്കുമെന്നത് കാത്തിരുന്നു കാണുക തന്നെ വേണം.
കാരണം മെഡിക്കല്‍ കോഴ കഴുകാനായി യാത്രക്ക് കോപ്പുകൂട്ടുന്ന കുമ്മനം ജിക്ക് ഇതൊന്നും നോക്കാന്‍ സമയമില്ല. രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക് ഇനി മാന്ദ്യമില്ലെന്ന പ്രചരണം നടത്തണം. മറിച്ചുള്ള വാര്‍ത്തകള്‍ എല്ലാം മുക്കണം അതിനെന്ത് വഴിയെന്ന് ആരായണം. പുതിയ മേഗാ പദ്ധതി കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കുമെന്ന് പറയണം. പുതിയ ഫോട്ടോഷോപ്പ് വര്‍ക്കുകള്‍ ഇറക്കണം, പോരാത്തതിന് യശ്വന്ത് സിന്‍ഹ പറഞ്ഞതിനെ തടയണം, പോരാത്തതിന് കേരളത്തില്‍ നടക്കുന്നതത്രയും ജിഹാദാണെന്ന് കൗസ്വാമി ചാനല്‍ മുതല്‍ സകല ദേശസ്‌നേഹി ചാനലുകളിലും ചര്‍ച്ച നടത്തണം.
ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് കേരളത്തില്‍ 2019ല്‍ താമര പൂത്തുലഞ്ഞു നില്‍ക്കുന്ന സമ്പന്നമായ സ്വ പ്നം കണ്ട് യാത്ര തീരുന്നതു വരെ ഒപ്പിക്കണം. ഇത്രയും ഭാരിച്ച ചുമതലയുള്ളപ്പോള്‍ ഘ ടക കക്ഷിയെന്ന് പറയുന്നവര്‍ക്ക് നക്കാപിച്ച തന്നെ ധാരാളം. അല്ലേലും ഈ എന്‍.ഡി.എ എ ന്നൊ ക്കെ പറയുന്നത് സ്ഥാനമാനങ്ങള്‍ മോഹിച്ച് നടക്കുന്നവര്‍ക്ക് ചുമ്മാ ഒരു പദവിയിരിക്കട്ടെ എന്നു കരുതി തട്ടിക്കൂട്ടിയ സംവിധാനമാണ് കേരളത്തിലെന്ന് കൊച്ചു കുട്ടികള്‍ക്കു പോലും അറിയാവുന്നതാണല്ലോ.
യാത്രക്കു മുമ്പേ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ തൊപ്പിയില്‍ ഒരു കാക്കത്തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തു കൊണ്ട് പാചക വാതക വിലയും കുത്തനെ കൂട്ടിയിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് കക്കൂസുണ്ടാക്കാനാണെങ്കില്‍ പാചക വാതക വില വര്‍ധനവ് നാടു മുഴുവന്‍ കമ്പോസ്റ്റ് കുഴി ഉണ്ടാക്കാനാവാനും സാധ്യതയുണ്ട്.

ലാസ്റ്റ്‌ലീഫ്:
ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്രയെ പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സിയുടെ സ്വതന്ത്ര്യ ഡയരക്ടറാക്കി. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നു പറഞ്ഞാല്‍ ഏതാണ്ടിതുപോലെയൊക്കെയാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending