Connect with us

Video Stories

ധീരജ്, ധീരനാവുന്നു

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ രാജ്യത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ധീരജ് സിങ് ഐ ലീഗ് വിട്ടു. ലോകകപ്പിലെ താരങ്ങളെയും ഇന്ത്യയുടെ ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി ഐ ലീഗില്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ അണിനിരത്തിയ ഇന്ത്യന്‍ ആരോസ് ടീമിന്റെ ഗോള്‍കീപ്പറായിരുന്നു ധീരജ്. ഡിസംബര്‍ 31ന് ആരോസുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് താരം ക്ലബ്ബ് വിട്ടത്. ആരോസുമായി മൂന്നു വര്‍ഷത്തെ കരാറായിരുന്നു എഐഎഫ്എഫ് ധീരജിന് ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിടാനാണ് തനിക്കു താല്‍പ്പര്യമെന്ന് താരം വ്യക്തമാക്കുകയായിരുന്നു. ഈ കരാറാണ് ഡിസംബര്‍ 31ഓടെ അവസാനിച്ചത്. ഇന്ത്യയില്‍ തന്റെ പ്രായത്തിലുള്ള താരങ്ങള്‍ക്ക് എത്തിപ്പിടിക്കാവുന്ന ഉയര്‍ന്ന നിലവാരത്തില്‍ തന്നെ എത്തിക്കഴിഞ്ഞെന്നാണ് ധീരജിന്റെ വിശ്വാസം. ഇനി സീനിയര്‍ താരങ്ങള്‍ക്കെതിരേ വിദേശ ക്ലബ്ബുകളിലും തന്റെ കഴിവ് തെളിയിക്കാനാണ് ധീരജിന്റെ ആഗ്രഹമെന്നും ഏജന്റ് വ്യക്തമാക്കി. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആരോസ് വിടുന്ന കാര്യം ധീരജ് അറിയിച്ചത്. ഐ ലീഗില്‍ കരുത്തരായ മോഹന്‍ ബഗാനെതിരേ ആരോസ് സമനില വഴങ്ങിയ മല്‍സരമായിരുന്നു അവര്‍ക്കൊപ്പമുള്ള അവസാന കളി. ആരോസ് ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും താരം കുറിച്ചിരുന്നു. സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മതെര്‍വെല്‍ എഫ്‌സിയില്‍ ട്രയല്‍സില്‍ പങ്കെടുക്കുകയാണ് ഇനി ധീരജിന്റെ ലക്ഷ്യം. വിസ ലഭിച്ചയുടന്‍ താരം സ്‌കോട്ട്‌ലന്‍ഡിലേക്ക് തിരിക്കുമെന്ന് ഏജന്റ് പറഞ്ഞു. ഇതു കൂടാതെ ഇംഗ്ലീഷ് ക്ലബ്ബുകളായ ബ്ലാക്‌ബേണ്‍ റോവേഴ്‌സ്, ചാള്‍ട്ടന്‍ അത്‌ലറ്റിക്, വെസ്റ്റ്ഹാം, എന്നീ ക്ലബ്ബുകളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജര്‍മനിയിലെ ചില ക്ലബ്ബുകളിലേക്കും മാറാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ധീരജിന്റെ ഏജന്റ് വിശദമാക്കി. അതേസമയം ധീരജിനു യൂറോപ്യന്‍ ഫുട്‌ബോള്‍ കളിക്കാനുള്ള സമയമായെന്നു തോന്നുന്നില്ലെന്ന് താരത്തിന്റെ ക്ലബായ ഇന്ത്യന്‍ ആരോസ് കോച്ച് ഡി മാറ്റിയോസ് പറഞ്ഞു. പതിനഞ്ചു മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രം വെച്ച് ട്രയല്‍സിനു പോകുന്നതിനേക്കാള്‍ ഗുണമുണ്ടാവുക ഐ ലീഗ് അവസാനിച്ചതിനു ശേഷം പോയാലാണെന്നും മാറ്റിയോസ് പറഞ്ഞു. പല താരങ്ങളുടെയും ട്രാന്‍സ്ഫര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് സ്വന്തമായി ഏജന്റുമാരുണ്ട്. എന്നാല്‍ കളിക്കാരനെന്ന രീതിയില്‍ ഒരു താരത്തിന്റെ വികാസം ഇവര്‍ക്കൊരിക്കലും മനസിലാക്കാന്‍ കഴിയില്ലെന്നും ഇവരെ പോലെയുള്ളവരാണ് പല താരങ്ങളെയും നശിപ്പിക്കുന്നതെന്നും മാറ്റിയോസ് പ്രതികരിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന താരമാണ് ധീരജ് സിങ്. അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ ഗോളെന്നുറച്ച നാല് ഷോട്ടുകളാണ് ധീരജ് മിന്നും സേവുകളിലൂടെ രക്ഷപ്പെടുത്തിയത്. ഇതിനു മുമ്പ് അമേരിക്കയ്‌ക്കെതിരായ മത്സരത്തിലും ധീരജിന്റെ സേവുകളായിരുന്നു ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. പതിനൊന്നാം വയസില്‍ ബംഗാളിലെ എഐഎഫ്എഫ് അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ധീരജ് 2012ല്‍ ഇന്ത്യയുടെ അണ്ടര്‍ 14 ടീമിലെത്തി. തുടര്‍ന്നാണ് അണ്ടര്‍ 16, 17 ടീമുകളിലെത്തിയത്. കാഠ്മണ്ഡുവില്‍ നടന്ന അണ്ടര്‍ 16 സാഫ് കപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ധീരജിന്റെ പ്രകടനം അതില്‍ നിര്‍മായകമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്‌സലോണ, ഇന്റര്‍മിലാന്‍ പരിശീലകരുടെ നേതൃത്വത്തില്‍ നടന്ന പരിശീലനക്കളരിയിലേക്ക് ഏഷ്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കളിക്കാരില്‍ ഒരാളും ധീരജായിരുന്നു.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending