Connect with us

Video Stories

പാചകവാതക സബ്‌സിഡി നിര്‍ത്തുന്നത് ജനവഞ്ചന

Published

on

ജനങ്ങളുടെ മൂന്നിലൊന്ന് മാത്രം വോട്ടുകൊണ്ട് അച്ഛാദിന്‍ ആയേഗാ (നല്ലകാലം വരുന്നു) എന്നു പറഞ്ഞ് രാജ്യഭരണത്തിലേറിയ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അതേ ജനങ്ങളുടെയും പാവപ്പെട്ടവരുടെയും വയറ്റത്തടിക്കുകയും പരിഹസിക്കുകയുമാണിപ്പോള്‍. അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് വിലക്കുറവ് അനുഭവപ്പെടുന്ന പെട്രോളിയത്തിന്റെ ഉപോല്‍പന്നമായ പാചക വാതകത്തിനുള്ള സബ്‌സിഡി അപ്പാടെ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തിങ്കളാഴ്ച മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം പാര്‍ലെമന്റിനെ അറിയിച്ച് ജനങ്ങളെയും ജനപ്രതിനിധികളെയും ഒറ്റയടിക്ക് ഞെട്ടിച്ചുകളഞ്ഞത്. എട്ടു മാസത്തിനകം- 2018 മാര്‍ച്ചോടെ- പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ചൊവ്വാഴ്ച പ്രതിപക്ഷം പാര്‍ലമെന്റില്‍ നടത്തിയ കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് പാവപ്പെട്ടവര്‍ക്കു മാത്രമായി പാചകവാതക സബ്‌സിഡി പരിമിതപ്പെടുത്തുമെന്നാക്കി മാറ്റിയിരിക്കയാണ്.
കഴിഞ്ഞ കുറെക്കാലമായി മോദിയും കൂട്ടരും അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് കൂടുതല്‍ പാവപ്പെട്ടവര്‍ക്ക് പാചകവാതക സബ്‌സിഡി കൊടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ് എന്ന്. മാധ്യമങ്ങളിലൂടെയും മറ്റും സബ്‌സിഡി തുക ഉപേക്ഷിക്കാനും ആ തുക പാവപ്പെട്ട കുടുംബങ്ങള്‍ക്ക് എത്തിക്കാനും സര്‍ക്കാരിനെ സഹായിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ വിറക് ഇന്ധനം ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന ശ്വാസകോശതടസ്സം ഒഴിവാക്കണമെന്നും മോദിയുടെ ദീനാനുകമ്പയായി സര്‍ക്കാര്‍ പരസ്യങ്ങള്‍ അച്ചുനിരത്തുകയുണ്ടായി. ഇതനുസരിച്ച് പലരും പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചു. എന്നാല്‍ വിരോധാഭാസമെന്നോണം ഇതിനിടെതന്നെ പാചകവാതകത്തിന്റെ വില ഓരോ തവണയും കൂട്ടിക്കൂട്ടിക്കൊണ്ടുവരികയും ചെയ്തു. 2016 ജൂലൈ മുതല്‍ സിലിണ്ടറൊന്നിന് രണ്ടുരൂപ കൂട്ടാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയ മോദി സര്‍ക്കാര്‍ കഴിഞ്ഞദിവസം മുതല്‍ പ്രതിമാസം നാലു രൂപവെച്ച് വര്‍ധിപ്പിക്കാന്‍ വിതരണ കമ്പനികളോട് നിര്‍ദേശിച്ചിരിക്കുകയാണ്. സിലിണ്ടറൊന്നിന് അറുപത് രൂപയാണ് ഒരു വര്‍ഷംകൊണ്ട് കൂടിയത്. ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് നിലവില്‍വന്ന ചരക്കുസേവനനികുതി കൂടിയായതോടെ വിലയില്‍ പിന്നെയും ഗണ്യമായ മാറ്റംവന്നു. ജി.എസ്.ടി 32 രൂപയാണ് സിലിണ്ടറൊന്നിന് കൂടിച്ചേര്‍ന്നത്. ഇതോടെ സബ്‌സിഡിയെ പടിപടിയായി ദയാവധം നടത്തുന്നതിനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുവന്നതെന്ന് വ്യക്തമായി. കഴിഞ്ഞ ജൂണില്‍ 419.18 രൂപയായിരുന്ന സബ്‌സിഡി സിലിണ്ടറിന്റെ ഇന്നത്തെ ശരാശരിവില 477.46 രൂപയാണ്. സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിനാകട്ടെ 564 രൂപയും. അപ്പോള്‍ വ്യത്യാസം 85 രൂപ മാത്രം. രാജ്യത്തെ 24 കോടി കുടുംബങ്ങളില്‍ 18.11 കോടി കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സബ്‌സിഡി സിലിണ്ടര്‍ പ്രയോജനപ്പെടുത്തുന്നത് എന്നോര്‍ക്കണം.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസിലെ കെ.സി വേണുഗോപാല്‍ ഉന്നയിച്ച സബ്മിഷനില്‍ ചര്‍ച്ചക്കെടുക്കാന്‍ കൂട്ടാക്കാതിരുന്നെങ്കിലും വിഷയത്തില്‍ ഭരണപക്ഷം പ്രതിക്കൂട്ടിലാകുന്ന കാഴ്ചയാണ് കാണാനായത്. ജനങ്ങളാകട്ടെ, പ്രത്യേകിച്ചും വീട്ടമ്മമാര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, ബി.എസ്.പി തുടങ്ങിയ കക്ഷികളുടെ പ്രതിനിധികളും ചേര്‍ന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്‌സഭ നിര്‍ത്തിവെക്കേണ്ടിയും വന്നു. ജനതാദള്‍ (യു) വിമത നേതാവ് ശരത്‌യാദവും സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ ഇതിനിടെ പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ എഴുന്നേറ്റ് കഴിഞ്ഞ ദിവസത്തെ തന്റെ വാക്കുകള്‍ വിഴുങ്ങി, സബ്‌സിഡി പൂര്‍ണമായും ഇല്ലാതാക്കാനല്ല, യുക്തിസഹമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന ന്യായവാദവുമായി രംഗത്തുവന്നത് കൗതുകകരമായി. ഡോ. മന്‍മോഹന്‍സിങ് സര്‍ക്കാരിനെ വിമര്‍ശിക്കാനും മന്ത്രി പ്രധാന്‍ മുതിര്‍ന്നു.
ഡോ. മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്താണ് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയര്‍ന്നതും ഗള്‍ഫ് മേഖലയിലും ലോകത്താകെയും ഇതിന്റെ പ്രതിഫലനം ഉണ്ടായതും. 150 ഡോളര്‍ ബാരലിനുണ്ടായിരുന്ന ക്രൂഡ്ഓയില്‍ വില ഇന്ന് അമ്പത് ഡോളറിലും താഴെയാണ്. വിലയിടിഞ്ഞതിനെതുടര്‍ന്ന് മിക്കവാറുമെല്ലാ രാജ്യങ്ങളും പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിലും ആനുപാതികമായതും ഗണ്യവുമായ കുറവ് വരുത്തി. പെട്രോളിന് അറുപത് രൂപ വരെയുണ്ടായിരുന്നത് പല രാജ്യങ്ങളിലും ഇന്ന് നാല്‍പതിലും താഴെയാണ്. 22 രൂപ മാത്രമാണ് യഥാര്‍ഥത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് കമ്പനികള്‍ക്ക് വരുന്നവില. ഇതില്‍ നികുതികൂടി ചേര്‍ന്നാണ് വിലകുത്തനെ വര്‍ധിക്കുന്നത്.
നിര്‍ഭാഗ്യകരമെന്നുപറയട്ടെ, ഇന്ത്യയില്‍ ഇക്കാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞില്ലെന്ന് മാത്രമല്ല, ഈയവസരം മുതലാക്കി വിലകൂട്ടി ജനങ്ങളില്‍ നിന്ന് പരമാവധി ധനസമാഹാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അമിതമായും അനര്‍ഹമായും ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ കാര്യത്തില്‍ ദുരുപയോഗം തടയുന്നതിനായി യു.പി.എ സര്‍ക്കാര്‍ സബ്‌സിഡി സിലിണ്ടറുകള്‍ മാസത്തില്‍ ഒന്നായി കുറച്ചു. ആധാര്‍ പ്രകാരമാക്കിയതോടെ സബ്‌സിഡിയുടെ ദുരുപയോഗവും ഗണ്യമായി കുറഞ്ഞു. പക്ഷേ ഇന്നും ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഒന്നില്‍ കൂടുതല്‍ സബ്‌സിഡി സിലിണ്ടറുകള്‍ ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 90 ശതമാനത്തിന് മുകളിലാണ് സബ്‌സിഡി കണക്ഷനുകളുടെ എണ്ണമെങ്കില്‍ ഡല്‍ഹിയില്‍ ഇത് 126 ശതമാനമാണ്. യഥാര്‍ഥത്തില്‍ അനര്‍ഹരെ ഒഴിവാക്കുക എന്ന ന്യായം അംഗീകരിക്കാനാവുമെങ്കിലും പാവപ്പെട്ടവര്‍ക്ക് ജീവിക്കാനാവശ്യമായ സബ്‌സിഡി തുക സര്‍ക്കാര്‍ തന്നെ നല്‍കുകയാണ് ജനാധിപത്യ സര്‍ക്കാരിന്റെ കര്‍ത്തവ്യം. എന്നാല്‍ സബ്‌സിഡി ഒന്നാകെ ഇല്ലാതാക്കുകയെന്ന മോദി സര്‍ക്കാരിന്റെ തീരുമാനം കമ്പനികളുടെ ലാഭം വര്‍ധിപ്പിക്കുന്നതിനും പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കിടുന്നതിനും തുല്യമായിരിക്കും. ജനകീയസര്‍ക്കാരുകള്‍ക്ക് ജനങ്ങളെ, പ്രത്യേകിച്ചും സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കേണ്ട ബാധ്യതയുണ്ട്. ഇതിന് പണം കണ്ടെത്തേണ്ടത് ധനികരില്‍നിന്ന് അധികധനം നികുതിയായി സമാഹരിച്ചാണ്. പാചകവാതക സബ്‌സിഡി കാര്യത്തില്‍ ഇത്തരമൊരു നയം എന്തുകൊണ്ട് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല എന്നത് കോര്‍പറേറ്റുകള്‍ക്കനുകൂലമായ ഈ സര്‍ക്കാരിന്റെ നയങ്ങളെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ഇതില്‍നിന്ന് പിന്തിരിയികയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ബുദ്ധി.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending