Connect with us

Video Stories

മത ന്യൂനപക്ഷങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന നീതി

Published

on

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്‌ഡേയ കട്ജു കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എഴുതിയ കത്ത് ഏറെ ചിന്തോദ്ദീപകമാണ്. ദാദ്രിയിലെ ഹീന സംഭവത്തില്‍ നിരവധി പേരെ ശിക്ഷിക്കുന്നതിനേക്കാള്‍ ജാഗ്രതയോടെ കാണേണ്ടത് മുഹമ്മദ് അഖ്‌ലാഖ് എന്നയാള്‍ ഗോ സംരക്ഷകരാല്‍ ക്രൂരമായി കൊല്ലപ്പെട്ട സംഭവമാണ് എന്നായിരുന്നു കട്ജുവിന്റെ കത്ത്. പൊലീസും പ്രാദേശിക കോടതികളിലെ ന്യായാധിപന്മാരും അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നു. ഭ്രാന്തന്മാരെപ്പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് അനുമാനിക്കേണ്ടിടത്തേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
2002ലെ അക്ഷര്‍ധാം ക്ഷേത്ര ആക്രമണ കേസുമായി ബന്ധപ്പെട്ട് ഷാന്‍ ഖാന്‍ എന്ന ചാന്ദ് ഖാന്‍ 11 വര്‍ഷമാണ് തടവറയില്‍ കഴിഞ്ഞത്. കുറ്റവാളിയല്ലെന്ന് കണ്ടെത്തിയ ഷാന്‍ ഖാനെ യാതൊരു നഷ്ടപരിഹാരവും നല്‍കാതെയാണ് പിന്നീട് വിട്ടയച്ചത്. എന്നാലിപ്പോള്‍ ഷാന്‍ വീണ്ടും ഇരുമ്പഴിക്കുള്ളിലായിരിക്കുന്നു. ഗോ വധം ആരോപിച്ചാണ് പുതിയ ജയില്‍ ശിക്ഷ.

തീവ്രവാദ പ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച് ദീര്‍ഘകാലം ജയിലില്‍ പാര്‍പ്പിച്ച ശേഷം നിരപരാധിയെന്ന് കണ്ട് വിട്ടയക്കപ്പെട്ട മുഫ്തി അബ്ദുല്‍ ഖയ്യൂം അബ്ദുല്‍ ഹുസൈന്‍ തന്റെ ജീവിത കഥ പറയുന്നുണ്ട് ‘ജയിലഴിക്കുള്ളിലെ 11 വര്‍ഷം’ എന്ന തന്റെ പുസ്തകത്തില്‍.
ഇതുപോലെ ജയിലനുഭവങ്ങളുടെ മറ്റൊരു ദുരിത കഥയാണ് ആമിര്‍ ഖാന്‍ എഴുതിയ ‘തീവ്രവാദികളെ സൃഷ്ടിക്കുന്ന വിധം’ എന്ന പുസ്തകം. മെട്രിക്കുലേഷന്‍ പരീക്ഷക്കു തയാറെടുക്കുമ്പോഴാണ് ആമിര്‍ഖാനെ തീവ്രവാദ മുദ്ര കുത്തി ജയിലിലടക്കുന്നത്. കൗമാര പ്രായത്തില്‍ തുടങ്ങിയ കാരാഗൃഹവാസത്തില്‍ നിന്ന് 14 വര്‍ഷം കഴിഞ്ഞാണ് ആമിര്‍ മോചിതനായത്. തുടര്‍ന്നുള്ള അവന്റെ ജീവിതവും ഇരുള്‍ നിറഞ്ഞതായി. ഇക്കാലയളവില്‍ ആമിറിന് പിതാവിനെ നഷ്ടമായി. മാതാവാകട്ടെ മാരകമായ രോഗത്തിനടിമയുമായി. നിരപരാധികളെ കുറ്റവാളികളാക്കുന്ന ക്രൂരമായ സാമൂഹ്യ വ്യവസ്ഥിതി വരച്ചുകാട്ടുന്നതാണ് ആമിറിന്റെ കൃതി.

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിഞ്ഞ് ജീവിതവും ഭാവിയും കുടുംബവും നഷ്ടമായ നിരവധി മുസ്‌ലിം യുവാക്കളുടെ ദയനീയ സ്ഥിതിയുടെ വെളിച്ചത്തുവന്ന ഉദാഹരണങ്ങള്‍ മാത്രമാണിവ. ഗോധ്ര ട്രെയിന് തീവെച്ച സംഭവത്തിലെ മുഖ്യ സൂത്രധാരനെന്ന് പറഞ്ഞ് ഹാജി ഉമര്‍ജി എന്നയാളെ തടവിലാക്കി പീഡിപ്പിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം തെളിവില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു. ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനം, മലേഗാവ്, സംഝോത എക്‌സ്പ്രസ്, അജ്മീര്‍ സ്‌ഫോടനം തുടങ്ങി കുപ്രസിദ്ധ തീവ്രവാദ കേസുകളില്‍ നിരവധി മുസ്‌ലിം യുവാക്കളാണ് അറസ്റ്റിലായത്. എന്നാല്‍ വ്യക്തമായ തെളിവില്ലാതെ പിന്നീട് ഇവരെയെല്ലാം വിട്ടയക്കേണ്ടി വന്നു. മിക്ക അന്വേഷണങ്ങളും കലങ്ങി മറിഞ്ഞും അധികാരികളുടെ താല്‍പര്യങ്ങള്‍ക്കൊത്തുമാണ് മുന്നോട്ടുപോയത്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതികളാവേണ്ടതെന്ന മനോഭാവമാണ് പൊലീസിനുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് പൊലീസ് ഏറെക്കുറെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളെക്കുറിച്ച് പഠിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. സ്വാതന്ത്ര്യത്തിനു ശേഷമാണ് പൊലീസ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ 1961ല്‍ ജബല്‍പൂര്‍ കലാപത്തെത്തുടര്‍ന്നാണ് പൊലീസില്‍ ന്യൂനപക്ഷ വിരുദ്ധ മനോഭാവം കണ്ടുതുടങ്ങിയത്. ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ഈ സമയം അവരുടെ നയങ്ങള്‍ പ്രകാരം ഈ മനോഭാവം സങ്കീര്‍ണ്ണമാക്കി. മിക്ക അന്വേഷണ കമ്മീഷനുകളും ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ഈ വസ്തുത പുറത്തു കൊണ്ടുവന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ മുസ്‌ലിം പ്രാതിനിധ്യം നാമമാത്രമാണ്. സര്‍വീസിലുള്ളവര്‍ മേലാളന്മാര്‍ക്ക് വിധേയരായി നിശബ്ദം കഴിയേണ്ടി വരും. അല്ലെങ്കില്‍ അവരെ വര്‍ഗീയ കലാപങ്ങളിലെ ഇരകളെ രക്ഷിക്കുന്നതിന് ഇടപെടാന്‍പോലും സാധിക്കാത്തവിധം വിദൂര മേഖലകളില്‍ നിയമിക്കപ്പെടും. പല പൊലീസ് ഉദ്യോഗസ്ഥരും കലാപകാരികള്‍ക്കൊപ്പം ചേരുകയോ അവരെ സഹായിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് മുംബൈ കലാപം അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 1984 ലെ സിഖ് കലാപ വേളയിലും ഗുജറാത്ത് കലാപത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. ന്യൂനപക്ഷ വിരുദ്ധ കലാപത്തില്‍ പൊലീസ് നേരിട്ട് കൂട്ടക്കൊല നടത്തിയ സംഭവങ്ങള്‍ വരെയുണ്ടായി. മഹാരാഷ്ട്രയില്‍ 2013ല്‍ നടന്ന കലാപത്തിലാണ് ഇങ്ങനെ സംഭവിച്ചത്. പൊലീസ് മനഃപൂര്‍വം മുസ്‌ലിംകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് മുന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ വി.എന്‍ റോയ് പ്രതികരിച്ചത്. ഒരു മത വിഭാഗത്തില്‍പെട്ട ആളുകളെ ട്രക്കുകളില്‍ കൊണ്ടുവന്ന് പോയന്റ് ബ്ലാങ്കില്‍ നിര്‍ത്തി വെടിവെച്ചുകൊന്ന് കനാലില്‍ തള്ളുകയായിരുന്നു. ഇതില്‍നിന്നും രക്ഷപ്പെട്ട ഏതാനും പേരാണ് പൊലീസുകാരില്‍ നിന്നുണ്ടായ അത്യന്തം ഹീനമായ നടപടി വിവരിച്ചത്.
2001 ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം അമേരിക്കന്‍ മാധ്യമങ്ങള്‍ ‘ഇസ്‌ലാമിക തീവ്രവാദം’ എന്നൊരു പ്രയോഗം തന്നെ സൃഷ്ടിച്ചെടുക്കുകയുണ്ടായി. ഇന്ധന സമ്പത്ത് നിയന്ത്രിക്കുന്നതിന് അല്‍ ഖ്വയ്ദയെ താങ്ങി നിര്‍ത്താനുള്ള അമേരിക്കയുടെ ഗൂഢ ലക്ഷ്യമാണ് ഇത് വ്യക്തമാക്കുന്നത്. ഒപ്പം ലോക തീവ്രവാദത്തിന് കാരണക്കാര്‍ മുസ്‌ലിംകളാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു. മാത്രവുമല്ല, അതുവരെ സമൂഹത്തിനിടയിലായിരുന്നു ഇങ്ങനെയൊരു ചിന്ത വ്യാപകമായിരുന്നതെങ്കില്‍ പിന്നീട് രാഷ്ട്ര നേതാക്കള്‍ തന്നെ അതിന്റെ പ്രചാരകരായി. മാധ്യമങ്ങളും തല്‍പര കക്ഷികളും ആഗോള ഇസ്‌ലാം ഭീതി വിതയ്ക്കുകയും ചെയ്തു.

നിരപരാധികളായ യുവാക്കളെയും മറ്റുള്ളവരെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പൊലീസ് സേനയെ പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് സ്ഥാപിതമായ നിരവധി കമ്മീഷനുകള്‍ ഇക്കാര്യത്തില്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിവേകമതികളാക്കല്‍ ആവശ്യമാണ്. അതിന് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പൊലീസ് അക്കാദമികളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കണം. ഇത്തരം അക്കാദമികളിലെ പാഠ്യപദ്ധതികള്‍ കാലത്തിനനുസരിച്ച് പരിഷ്‌കരിക്കുകയും ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയും വേണം. വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും പകരം ഭരണഘടനയുമായി പൊരുത്തപ്പെട്ടുപ്രവര്‍ത്തിക്കുന്നവരാകണം പൊലീസ്. സത്യം മനസ്സിലാക്കാനുള്ള കഴിവും ആവശ്യമാണ്.

നിരപരാധികള്‍ തടവറയില്‍ കഴിയുന്നതിനെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി നിരവധി സന്നദ്ധ സംഘടനകള്‍ പോരാടുന്നുണ്ട്. ഇത്തരത്തിലുള്ള അനേകം കേസുകള്‍ അവര്‍ കണ്ടെത്തുകയും ചെയ്തു. പക്ഷേ അവര്‍ക്ക് പരിമിതികളുണ്ട്. നിരപരാധികളായി തടവറക്കുള്ളില്‍ കഴിയുന്നവരെ സഹായിക്കാന്‍ രാജ്യത്താകമാനം ശക്തമായ ശൃംഖല ആവശ്യമാണ്. നിരപരാധികള്‍ തടവില്‍ കഴിയുന്ന സംഭവത്തില്‍ അവര്‍ക്ക് തക്കതായ നഷ്ടപരിഹാരം നല്‍കുകയും ഇതിനു കാരണക്കാരായ പൊലീസുകാര്‍ക്ക് മതിയായ ശിക്ഷ നല്‍കുകയും വേണം. തെറ്റൊന്നും ചെയ്യാതെ കാലങ്ങളോളം തടവറയില്‍ കഴിയേണ്ടി വന്നവര്‍ എഴുതിയ പുസ്തകങ്ങള്‍, ഭരണനിര്‍വഹണ വിഭാഗത്തിലേക്ക് പരിശീലനം നേടുന്നവരും പൊലീസ് അക്കാദമികളില്‍ പരിശീലനം നല്‍കുന്നവരും നിര്‍ബന്ധമായും വായിച്ചിരിക്കണം.

ram-puniyaniവര്‍ഗീയവാദികളെ ഒറ്റപ്പെടുത്താനും ഇത്തരം ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാനും രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതര മൂല്യം ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. നീതിയും സമാധാനവുമുള്ള ഒരു സമൂഹമാണ് നമുക്കാവശ്യം. ചില പ്രത്യേക മത വിഭാഗങ്ങളില്‍പെട്ട ആളുകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന അവസഥ വളര്‍ന്നുവരുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥ ദുര്‍ബലമാണെന്നാണ് കാണിക്കുന്നത്. ന്യൂനപക്ഷ മത വിഭാഗത്തില്‍ പെടുന്ന ആളുകള്‍ ഉള്‍പ്പെടെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് എത്രമാത്രം നീതി നടപ്പാകുന്നുണ്ട് എന്നിടത്താണ് ഏതൊരു സമൂഹത്തിന്റെയും സംസ്‌കാരം വെളിവാകുന്നത്. ജസ്റ്റിസ് കട്ജുവിന്റെ കത്ത് ഗൗരവമായി എടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending