Connect with us

Video Stories

മറ്റൊരു മലപ്പുറം വീരഗാഥ

Published

on

  • കമാല്‍ വരദൂര്‍

പണ്ടത്തെ കാലം. പൊടിമണ്‍ ഗ്രൗണ്ട്. വിസിലൂതിയുള്ള സ്റ്റാര്‍ട്ടിംഗ്. കയര്‍ പിടിച്ചുള്ള ഫിനിഷിംഗ്. സ്‌പൈക്കില്ല, ക്യാന്‍വാസില്ല. ജംമ്പിംഗ് പീറ്റില്‍ കല്ലും മണ്ണും, പോള്‍വോള്‍ട്ടിന് മുളകമ്പ്, ഡോക്ടറില്ല, മെഡിക്കല്‍ സംവിധാനമില്ല. മീഡിയാ റൂമില്ല, റിപ്പോര്‍ട്ടിംഗ് റൂമില്ല, ഉത്തേജക പരിശോധനകളില്ല… മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ കാണികളും കുറവ്.

ഇന്നത്തെ കാലം. പൊടിമണ്‍ ഗ്രൗണ്ടിന് പകരം സിന്തറ്റിക് ട്രാക്ക്. വിസിലിന് പകരം സ്റ്റാര്‍ട്ടറുടെ വെടി. കയര്‍ പിടിച്ചുള്ള ഫിനിഷിംഗിന് പകരം നോര്‍മല്‍ ഫിനിഷ്. സ്‌പൈക്കില്ലാത്തവര്‍ കുറവ്, ജംമ്പിംഗ് പിറ്റില്‍ നല്ല പൂഴി, പോള്‍വോള്‍ട്ടിന് ഫൈബര്‍ പോള്‍. ഡോക്ടറും ആംബുലന്‍സും മെഡിക്കല്‍ റൂമും മീഡിയാ സെന്ററും തല്‍സമയ സൗകര്യങ്ങളും വൈഫൈയും നാഡയുടെ ചെക്കിംഗ് സെന്ററും എല്ലാം ഓ കെ… തല്‍സമയ സംപ്രേഷണ കാലമായതിനാല്‍ വീട്ടിലിരുന്ന് മല്‍സരങ്ങളെ ആസ്വദിക്കുന്നവരുടെ എണ്ണം പെരുകിയതിനാല്‍ ഗ്യാലറികള്‍ ശൂന്യം..

ഇവിടെയാണ് മലപ്പുറത്തിന്റെ മാറ്റം. ഇന്നലെ കാലിക്കറ്റ്് വാഴ്‌സിറ്റിയിലെ ടാഗോര്‍ നികേതനില്‍ സംഘാടക സമിതിയുടെ ഉന്നതതല യോഗമുണ്ടായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചുളള ഔദ്യോഗിക ദു:ഖാചരണം നടക്കുന്നതിനാല്‍ സമാപനചടങ്ങിന്റെ കാര്യത്തിലുളള അനിശ്ചിതത്വം പരിഹരിക്കാനായിരുന്നു ഡി.പി.ഐ മോഹന്‍ കുമാറിന്റെയും സംഘാടക സമിതി ചെയര്‍മാന്‍ പി. അബ്ദുള്‍ ഹമീദ് മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള യോഗം. പതിനെട്ട് സബ് കമ്മിറ്റി തലവന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ ജനകീയ തീരുമാനം ദു:ഖാചരണത്തിന്റെ ഭാഗമായി സമാപനാഘോഷം പാടില്ല എന്നായിരുന്നു. പക്ഷേ ഒറ്റവാക്കില്‍ എല്ലാവരും പറഞ്ഞു, മറ്റൊരു ദിവസം സമാപനചടങ്ങ് ആഘോഷമായി നടത്തണം. മുഖ്യമന്ത്രിയെ വിളിക്കണം, കുട്ടികളെ വിളിക്കണം-രാജകീയമായി ചടങ്ങ് നടത്തണം….

ഇത്തരത്തിലുളള സ്‌പോര്‍ട്ടിംഗ് ചിന്തകള്‍ക്ക് ഇവിടമല്ലാതെ മറ്റെവിടെയാണ് സ്ഥാനം. എങ്ങനെയെങ്കിലും മേള അവസാനിച്ചുകിട്ടാനാണ് സാധാരണ സംഘാടകര്‍ പ്രാര്‍ത്ഥിക്കുക. അതും നാല് ദിവസം വെയിലേറ്റ് തളര്‍ന്ന വേളയില്‍. എത്രയും വേഗം നാട്ടിലേക്കും വീട്ടിലേക്കും മടങ്ങാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യം. ഇനിയൊരു സമാപന ചടങ്ങ് വേണ്ടെന്നും അത് സാമ്പത്തിക അധിക ചെലവാണെന്നുമെല്ലാമാണ് പറയാറുള്ളതെങ്കില്‍ പക്ഷേ മലപ്പുറം കക്ഷി രാഷ്ട്രീയ ഭേദമന്യേ പറയുന്നു- ചടങ്ങ് വേണം, കേമത്തില്‍ തന്നെ…!

നേരത്തെ പറഞ്ഞ രണ്ട് കാലങ്ങളിലെ മാറ്റത്തില്‍ സമാനതയുളള വിഷയം കാണികളുടെ താല്‍പ്പര്യക്കുറവായിരുന്നു. പക്ഷേ മലപ്പുറത്തേക്ക് മേള വന്നപ്പോള്‍ അത് ജനകീയമായി മാറി. നാല് ദിവസവും വലിയ സ്‌റ്റേഡിയം ഫുള്‍. യുനിവേഴ്‌സിറ്റിയുടെ അതിവിശാല ക്യാമ്പസിലാകെ വാഹനങ്ങള്‍. ജനപ്രതിനിധികളും നേതാക്കളുമെല്ലാം സംഘാടനത്തില്‍ എന്തിനും റെഡി. ഭക്ഷണം വിളമ്പാനും അതിഥികളെ സല്‍ക്കരിക്കാനുമെല്ലാം ജനപ്രതിനിധികള്‍. പിന്നണിയില്‍ എല്ലാ അധ്യാപക സംഘടനകളും വളരെ സജീവം-ഇവിടെ രാഷ്ട്രീയമില്ല. സി.പി.എം, മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് സംഘടനകളെല്ലാം മേളയുടെ വിജയത്തിനായി എല്ലാം മറക്കുന്നു. മുസ്‌ലിം ലീഗ് നേതാവായ സംഘാടകസമിതി ചെയര്‍മാന്‍ പി.അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് പറയുന്നത് സമാപനത്തിന് സി.പി.എമ്മുകാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വേണമെന്ന്.

യുനിവേഴ്‌സിറ്റി എന്തിനും തയ്യാറാണെന്ന് പറയുന്നത് സിന്‍ഡിക്കേറ്റിലെ ഇടത് അംഗമായ കെ.വിശ്വനാഥനാണ്. പശ്ചാത്തല സംവിധാനത്തിന് പ്രയാസമില്ലെന്ന് വ്യക്തമാക്കുന്നത് യുനിവേസിറ്റിയിലെ കായികവിഭാഗം മേധാവി ഡോ.വി.പി സക്കീര്‍ ഹുസൈനാണ്. അധ്യാപക സംഘടനകളിലെ എല്ലാവരും എല്ലാ തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കൈയ്യടിക്കുന്നു… മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ഗ്യാലറിയിലെത്തിയവരില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരനുള്‍പ്പെടുന്നവരും… പഴയ നടത്ത മല്‍സര ജേതാവായ മുരളിധരനാവട്ടെ കാലിക്കറ്റ് സ്റ്റേഡിയത്തിന് വേണ്ട എല്ലാ സഹകരണവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

ഈ കൂട്ടായ്മയും ഏകോപനവുമാണ് അറുപതാമത് സംസ്ഥാന കായിക മേളയെ സംഭവമാക്കിയിരിക്കുന്നത്. അനുഭവസമ്പന്നരായ കായിക പ്രതിഭകള്‍-പി.ടി.ഉഷയും കെ.പി തോമസ് മാഷും പി.കെ പിളളയുമെല്ലാം പറയുന്നു ഗംഭീരം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു-ഹാപ്പി. താരങ്ങള്‍ കൈ ഉയര്‍ത്തി പറയുന്നു-കിടിലന്‍. ദു:ഖാചരണം കാരണം സമാപനചടങ്ങും ട്രോഫി ആഘോഷവും നടത്താനായില്ലെങ്കിലും ചാമ്പ്യന്മാരായ പാലക്കാട്ടുകാരും രണ്ടാം സ്ഥാനക്കാരായ എറണാകുളവും മൂന്നാമതെത്തിയ കോഴിക്കോടും പറയുന്നു ഇനിയും ഇവിടെ തന്നെ മേള നടത്തണമെന്ന്…. വൈകീട്ട് സി.എച്ച് മുഹമ്മദ് കോയ സ്‌റ്റേഡിയത്തോട് വിട പറയുമ്പോള്‍ എല്ലാവരും പ്രകടിപ്പിക്കുന്നത് പിരിയുന്ന വേദന… പക്ഷേ രാജ്യാന്തര നിലവാരത്തിലേക്കുയരുന്ന പുത്തന്‍ സ്‌റ്റേഡിയത്തില്‍ ഇനിയുമുണ്ടാവും ഗംഭീര മല്‍സരങ്ങള്‍, ഇനിയുമെത്തും കാണികള്‍-അതിനാല്‍ വിട പറയുന്നില്ല, താമസിയാതെ വീണ്ടും കാണാം….

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending