Connect with us

Video Stories

ലങ്കാ ദഹനം

Published

on

 

പല്ലെകലെ: മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്‌സിനും 171 റണ്‍സിനും തകര്‍ത്ത് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ആതിഥേയരുടെ രണ്ടാം ഇന്നിങ്‌സ് 181-ല്‍ ഒതുക്കിയാണ് വിരാട് കോഹ്ലിയും സംഘവും വൈറ്റ്‌വാഷ് വിജയം നേടിയത്. 1967-78 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു വിദേശ പരമ്പരയില്‍ മൂന്ന് ടെസ്റ്റുകള്‍ ജയിക്കുന്നത്. അരങ്ങേറ്റ പരമ്പരയില്‍ സെഞ്ച്വറി കുറിച്ച ഹര്‍ദിക് പാണ്ഡ്യയാണ് കളിയിലെ കേമന്‍. പരമ്പരയിലുടനീളം മികച്ച ബാറ്റിങ് കാഴ്ചവച്ച ശിഖര്‍ ധവാന്‍ മാന്‍ ഓഫ് ദി സീരീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – ഇന്ത്യ: 487 (ശിഖര്‍ ധവാന്‍ 119, ഹര്‍ദിക് പാണ്ഡ്യ 108, ലോകേഷ് രാഹുല്‍ 85. സന്ദകന്‍ 5/132). ശ്രീലങ്ക: 135 (ദിനേഷ് ചണ്ഡിമല്‍ 48. കുല്‍ദീപ് യാദവ് 4/40). രണ്ടാം ഇന്നിങ്‌സ് – ശ്രീലങ്ക: 181 (നിരോഷന്‍ ഡിക്ക്‌വെല്ല 41, ചണ്ഡിമല്‍ 36, എയ്ഞ്ചലോ മാത്യൂസ് 35. അശ്വിന്‍ 4/68, മുഹമ്മദ് ഷമി 3/32).
ഫോളോ ഓണ്‍ ചെയ്യുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയുടെ ഇന്നിങ്‌സ് എത്രത്തോളം മുന്നോട്ടുപോകും എന്നതു മാത്രമായിരുന്നു മത്സരത്തിലെ ആകാംക്ഷയുണര്‍ത്തുന്ന ഘടകം. അശ്വിനും ഷമിയും ചേര്‍ന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ലങ്ക നാലാം ദിനം കാണില്ലെന്നുറപ്പായി. ഉച്ചക്ക് 2.46-ന് അശ്വിന്റെ കാരം ബോളില്‍ ലഹിരു കുമാരയുടെ സ്റ്റംപ് തെറിച്ചതോടെ ഇന്ത്യയുടെ ലങ്കാദഹനം പൂര്‍ത്തിയാവുകയും ചെയ്തു.
കുല്‍ദീപ് യാദവിന്റെ ആദ്യ ഓവറിനു ശേഷം ഷമിയും അശ്വിനും ചേര്‍ന്നാണ് ആദ്യ മണിക്കൂറില്‍ പന്തെറിഞ്ഞത്. തന്റെ ആദ്യ ഓവറില്‍ ദിമുത് കരുണരത്‌നെയെ (16) രഹാനെയുടെ കൈകളിലെത്തിച്ച് അശ്വിന്‍ വിക്കറ്റ് വേട്ടയുടെ വാതില്‍ തുറന്നപ്പോള്‍ നൈറ്റ് വാച്ച്മാന്‍ മലിന്ദ പുഷ്പകുമാരയെ (1) ഷമിയും പുറത്താക്കി.
രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ലങ്കക്കു വേണ്ടി സെഞ്ച്വറി നേടിയ കുശാല്‍ മെന്‍ഡിസ് (12) ആയിരുന്നു ഷമിയുടെ അടുത്ത ഇര. പരിചയ സമ്പന്നരായ ചണ്ഡിമലും (36) മാത്യൂസും (35) ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ലഞ്ച് വരെ ഇന്നിങ്‌സ് നീട്ടി. അതിനിടെ ലങ്ക മൂന്നക്കവും കടന്നു.
സ്‌കോര്‍ 104-ല്‍ നില്‍ക്കെ ചണ്ഡിമലിനെ പുറത്താക്കി കുല്‍ദീപ് യാദവ് വഴിത്തിരിവുണ്ടാക്കി. അധികം വൈകാതെ മാത്യൂസ് അശ്വിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആവുകയും ചെയ്തു. ആറിന് 118 എന്ന നിലയില്‍ ആശകള്‍ അസ്തമിച്ച ആതിഥേയരുടെ ഇന്നിങ്‌സ് 21 ഓവര്‍ കൂടി വലിച്ചുനീട്ടിയതിനു പിന്നില്‍ ഡിക്ക്‌വെല്ലയുടെ (41) അധ്വാനമായിരുന്നു. എന്നാല്‍ മറുവശത്ത് പെരേരയെ (8) പുറത്താക്കി അശ്വിനും സന്ദകനെ (8) മടക്കി ഷമിയും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഡിക്ക്‌വെല്ലയെ രഹാനെയുടെ കൈകളിലെത്തിച്ച് ഉമേഷ് യാദവ് മത്സരത്തില്‍ തന്റെ ഏക വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ തന്റെ ട്രേഡ്മാര്‍ക്ക് പന്തിലൂടെ അശ്വിന്‍ ലങ്കന്‍ ഇന്നിങ്‌സിന് ചരമഗീതമെഴുതി.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending