Connect with us

Culture

ആലപ്പാട്ടെ കരിമണല്‍ ഖനനം: ഇടതു മുന്നണിയില്‍ ഭിന്നത

Published

on

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടതു മുന്നണിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എമ്മും പിന്തുണച്ച് സി.പി.ഐയും രംഗത്തെത്തിയതോടെയാണ് മുന്നണിയിലെ രണ്ടു പ്രബല കക്ഷികള്‍ രണ്ട് ചേരിയായി മാറിയത്. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ഹൈജാക്ക് ചയ്യുന്നതിന് ആരെയും അനുവദിക്കരുതെന്നും സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറാവണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ആവശ്യപ്പെട്ടിരുന്നു. തൊട്ടു പിന്നാലെ സമരക്കാരുമായി ഈ മാസം 16ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തിയതോടെയാണ് സി.പി.എം – സി.പി.ഐ പരസ്യ ഏറ്റുമുട്ടലിന് വഴിയൊരുങ്ങിയത്. സമരത്തിനു പിന്നില്‍ മലപ്പുറത്തുനിന്നുള്ളവരാണെന്നും ഖനനം നിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ ഒരുക്കമല്ലെന്നുമാണ് ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

നിയമങ്ങള്‍ പാലിച്ച് ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനം നടക്കുന്നതെന്ന് ജയരാജന്‍ വാദിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആ പ്രദേശത്തുകാരല്ല. സമരത്തിനു പിന്നില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ള ചിലരാണ്. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. പതിനാറര കിലോമീറ്റര്‍ കടലോരത്താണ് ഖനനം നടക്കുന്നത്. ഇതിനെ പ്ലോട്ടുകളായി തിരിച്ച് നാല് പ്ലോട്ടുകള്‍ ഐ.ആര്‍.ഇക്കും നാല് പ്ലോട്ടുകള്‍ കെ.എം.എം.എല്ലിനുമാണ് ഖനനത്തിനു നല്‍കിയിരിക്കുന്നത്. നാലു പ്ലോട്ടില്‍ ഒന്നില്‍ മാത്രമേ ഐ.ആര്‍ഇ ഖനനം ആരംഭിച്ചിട്ടുള്ളൂ. പതിനാറര കിലോമീറ്ററില്‍ പതിനാറ് കിലോമീറ്ററിലും കടല്‍ ഭിത്തിയുണ്ട്. കടലാക്രമണത്തില്‍നിന്ന് ഇത് കരയെ സംരക്ഷിക്കും. അറേബ്യന്‍ രാജ്യങ്ങളില്‍ പെട്രോളും ഡീസലും ലഭിക്കുന്നതു പോലെ കടലു തരുന്ന സമ്പത്താണ് കരിമണലും. അത് പൂര്‍ണമായി സംസ്‌കരിച്ചെടുത്താല്‍ നല്ല വിലയുള്ള ഉത്പന്നമാക്കി മാറ്റാനാകും. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 240ല്‍ പരം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 2000ത്തില്‍ പരം കുടുംബങ്ങള്‍ തങ്ങളുടെ ഭൂമി കരിമണല്‍ ഖനനത്തിന് ലീസിന് കൊടുത്തിട്ടുണ്ട്. ജനങ്ങള്‍ സഹകരിക്കുന്നത് മൂലമാണ് ഖനനം നടക്കുന്നത്. സമരത്തിനു പിന്നില്‍ പ്രദേശത്തുകാരല്ല. മലപ്പുറത്തുനിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. മണല്‍ മാഫിയയാണോ സമരത്തിനു പിന്നിലെന്നും സംശയമുണ്ട്.
ഖനനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കും. എന്നാല്‍ അതിനു വേണ്ടി ഖനനം നിര്‍ത്തില്ല. ഒരിക്കല്‍ നിര്‍ത്തിയാല്‍ പിന്നീട് പുനരാരംഭിക്കാന്‍ കഴിയില്ല. സമരക്കാരുടെ ആവശ്യമെന്തെന്ന് മനസിലാകുന്നില്ല. ഒരുപാട് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് കമ്പനി. സമരത്തിനുപിന്നില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണോയെന്ന് പരിശോധിക്കണം. ആലപ്പാട് തീരം തകര്‍ത്തത് കരിമണല്‍ ഖനനമല്ല. സൂനാമിയാണ്. ഖനനം മൂലമാണെന്ന് പറഞ്ഞുപരത്തുന്നത് ബോധപൂര്‍വ്വമാണെന്നും ജയരാജന്‍ വാദിച്ചു.

ഖനനം നിയമപരമാണെന്ന് അതുനടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐ.ആര്‍.ഇ) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ആലപ്പാട്ടെ പ്രശ്‌നത്തില്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലേയും ആവര്‍ത്തിച്ചു. മന്ത്രി ഇ.പി ജയരാജന്റെ വാദം തള്ളിയ കാനം, ജനങ്ങള മറന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കുമെന്ന ചോദ്യവും ഉന്നയിച്ചു. പൊതുമേഖലാ കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നു വച്ച് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല അത്. ഭൂമി നഷ്ടപ്പെടുന്നു. അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല, അതാണ് ആലപ്പാടുകാരുടെ പരാതി. ജനകീയ വിഷയങ്ങളില്‍ സി.പി.ഐ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ കാനം, സി.പി.എമ്മിന്റെ നിലപാട് പരിസ്ഥിതി വിരുദ്ധമാണെന്ന് പറയാതെ പറയുകയായിരുന്നു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending