Connect with us

Culture

ശുഭ്ര സാഗരമായി അറഫ: രണ്ടര ദശലക്ഷം തീര്‍ത്ഥാടകര്‍ സംഗമിച്ചു

Published

on

മുജീബ് പൂക്കോട്ടൂര്‍
മക്ക: വിശ്വ മാനവികതയുടെ മഹാ വിളംബരമായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ഇരുപത്തഞ്ച് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഒത്തുചേര്‍ന്നപ്പോള്‍ അറഫ മൈതാനം ശുഭ്രസാഗരമായി. വംശ വര്‍ഗ വര്‍ണ്ണ ദേശ ഭാഷ വേഷ വിത്യാസങ്ങള്‍ക്ക് അതീതമായി രാജാവെന്നോ പ്രജയെന്നോ ഭരണാധികാരിയെന്നോ ഭരണീയനെന്നോ ധനികനെന്നോ ദരിദ്രനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ വിത്യാസമില്ലാതെ ദശ ലക്ഷങ്ങള്‍ അറഫയുടെ ശുഭ്രതയില്‍ തങ്ങളുടെ പാപഭാരം ഇറക്കിവെച്ചു . ഭൗതിക ജീവിതത്തിന്റെ നശ്വരതയും പാരത്രിക ജീവിതത്തിന്റെ അനശ്വരതയും നിശബ്ദമായി വിളംബരം ചെയ്ത പവിത്ര ഭൂമിയില്‍ തങ്ങളുടെ നിസ്സഹായതയും ദുര്‍ബലതയും തിരിച്ചറിയാനും പാപപങ്കിലമായ ജീവിതത്തോട് വിടചൊല്ലി ലോകത്തിന്റെ സൃഷ്ടാവിനു മുമ്പില്‍ പരിപൂര്‍ണ്ണമായി ശിഷ്ട ജീവിതം സമര്‍പ്പിക്കാനുമുള്ള പ്രതിജ്ഞയുമായിട്ടാണ് ഹാജിമാര്‍ അറഫയോട് വിടവാങ്ങിയത്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും ഖുര്‍ആന്‍ പാരായണവുമായി മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്നല സൂര്യോദയത്തോടെ അറഫയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരുന്നു. മിനായില്‍ നിന്ന് അറഫയിലേക്കുള്ള പതിനാലു കിലോമീറ്റര്‍ ദൂരം പാല്‍കടലായി മാറിയപ്പോള്‍ പുണ്യഭൂമി തല്‍ബിയത്തിന്റെ മാസ്മരിക ധ്വനികളാല്‍ മുഖരിതമായിരുന്നു. മശാഇര്‍ ട്രെയിനുകളിലും മുത്തവിഫിന്റെ ബസ്സുകളിലും മറ്റു വാഹനങ്ങയിലും കാല്‌നടയായുമാണ് തീര്‍ത്ഥാടകര്‍ ളുഹര്‍ നിസ്‌കാരത്തിനു മുമ്പായി അറഫ മൈതാനിയില്‍ എത്തിച്ചേര്‍ന്നത്. ഉച്ചയോടെ അറഫയുടെ കുന്നിന്‍ ചെരിവ് തൂവെള്ള വസ്ത്രമണിഞ്ഞ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി സഊദി പണ്ഡിത സഭയിലെ ഉന്നത പണ്ഡിതനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹസന്‍ ആലു ശൈഖ് അറഫ ഖുതുബ നിര്‍വഹിച്ചു. പ്രവാചകന്റെ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിക്കുമാറ് ലോക മുസ്ലിംകള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും പേരില്‍ ഒന്നിക്കണമെന്നും നന്മയുടെ മാര്‍ഗത്തില്‍ ഐക്യപ്പെടണമെന്നും ഷെയ്ഖ് മുഹമ്മദ് ആഹ്വനം ചെയ്തു. അല്ലാഹുവിന്റെ ഏകത്വവും ഇസ്ലാമിന്റെ മതമൂല്യങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ മഹത് സന്ദേശവും മുറുകെപ്പിടിച്ചാല്‍ ലോകത്ത് സമാധാനവും സാഹോദര്യവും സന്തോഷവും കളിയാടും. നിര്‍ഭാഗ്യവശാല്‍ മനുഷ്യ സമൂഹം മതമൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണ്. ഇത് മൂലം പരസ്പരം വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും ശത്രുതയും വളരുകയാണ് . മുസ്ലിം സമൂഹം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മാതൃക കാണിക്കുന്നവരാകണം.മനുഷ്യ സമൂഹം ഖുര്‍ആനിലേക്ക് മടങ്ങുക മാത്രമാണ് ലോകത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരമെന്നും ഖുതുബയില്‍ ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
അറഫയിലെ ഖുതുബക്ക് ശേഷം ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിച്ച ഹാജിമാര്‍ പിന്നീടുള്ള സമയം പാപമോചന പ്രാര്‍ഥനകളും ദിക്റുകളും ഉരുവിട്ടു ഇന്നലെ സൂര്യാസ്തമയം വരെ അറഫയില്‍ കഴിച്ചുകൂട്ടി. പിന്നീട് അടുത്ത കര്‍മ്മമായ മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നതിനായി നീങ്ങി.മുസ്ദലിഫയില്‍ വെച്ചാണ് ഹാജിമാര്‍ മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചത്. മുസ്ദലിഫയില്‍ നിന്ന് കല്ലുകള്‍ ശേഖരിക്കുന്ന ഹാജിമാര്‍ ഇന്ന് പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനു ശേഷം മിനയിലെത്തി പ്രധാന ജംറയായ ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ചൊവ്വാഴ്ചയോടെ ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്യും നിര്‍വഹിക്കുകയും ബലിയറുക്കുകയും ചെയ്ത ശേഷം ഇഹ്റാമില്‍ നിന്ന് വിടവാങ്ങും. ചില ഹാജിമാര്‍ കല്ലേറ് മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് ഇഫാദയുടെ ത്വവാഫും സഅ്യും നിര്‍വഹിക്കുക. ആഭ്യന്തര ഹാജിമാര്‍ ഇന്നും നാളെയും കല്ലേറ് പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും.
കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അചഞ്ചലമായ ദൈവ വിശ്വാസവും പരസ്പര സ്‌നേഹവും ആദരവും സല്‍സ്വഭാവങ്ങളും ഏതൊരു പരീക്ഷണങ്ങളെയും അതിജീവിക്കാനുള്ള മനക്കരുത്തും നേടി മാനവികതയിലൂന്നിയ സാമൂഹികബോധം ആര്‍ജിച്ചാണ് പുണ്യ നഗരങ്ങളോട് ഹാജിമാര്‍ വിടവാങ്ങുക. അറഫയില്‍ ജനലക്ഷങ്ങള്‍ സംഗമിക്കുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ലോകത്തുള്ള മുസ്ലിം സമൂഹം ഇന്നലെ വ്രതമെടുത്തിരുന്നു.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് സുഗമമായ രീതിയില്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് , കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് എന്നിവര്‍ അറിയിച്ചു. ഹാജിമാര്‍ക്ക് സുരക്ഷയും സഹായങ്ങളുമായി സഊദി ഗവര്‍മെന്റ് മൂന്നര ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മക്ക ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു . കൂടാതെ വിവിധ സന്നദ്ധ സേവകരായി ആയിരങ്ങളും പുണ്യ ഭൂമിയില്‍ സേവനത്തിനായി രംഗത്തുണ്ട്. അല്ലാഹുവിന്റെ അതിഥികള്‍ക്ക് കൈത്താങ്ങുമായി സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെ കീഴില്‍ മുവ്വായിരത്തിലധികം പരിശീലനം ലഭിച്ച വളന്റിയര്മാര് പുണ്യ ഭൂമിയിലുണ്ട്. 45 ഡിഗ്രിയോളമുള്ള കനത്ത ചൂടില്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അവശരായി ടെന്റുകളില്‍ എത്തുന്ന ഹാജിമാര്‍ക്ക് സഊദി കെഎംസിസി വക കഞ്ഞി വിതരണം വിവിധ ടെന്റുകളില്‍ വിപുലമായ തോതില്‍ നല്‍കി വരുന്നുണ്ട് . സഊദി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ് കുട്ടി , ഖാദര്‍ ചെങ്കള , കുഞ്ഞിമോന്‍ കാക്കിയ , അഹമ്മദ് പാളയാട്ട്, മുജീബ് പൂക്കോട്ടൂര്‍ , അബൂബക്കര്‍ അരിമ്പ്ര , പി എം അബ്ദുല്‍ ഹഖ് , ഉമ്മര്‍ അരിപ്പാമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് കെഎംസിസി വളണ്ടിയര്‍ സംഘം പുണ്യ നഗരിയില്‍ സേവന രംഗത്തുള്ളത്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending