Connect with us

Views

ആര്‍ജവമില്ലാത്ത ആദര്‍ശ കലഹവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും

Published

on

ഇയാസ് മുഹമ്മദ്

റ്റക്ക് കേരളം ഭരിച്ച ഒരേ ഒരു പാര്‍ട്ടി സി.പി.ഐ എന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയും സി.പി.ഐ തന്നെ. അങ്ങനെ വലിയ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന സി.പി.ഐ പിന്നീട് പിളര്‍ന്നതോടെ ഒരു പഞ്ചായത്തില്‍ പോലും ഒറ്റക്ക് ജയിക്കാന്‍ ശേഷിയില്ലാതായി. പൊട്ടിത്തെറിച്ച് പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയവര്‍ ഇമ്മിണി വല്യ കക്ഷിയായി എന്നതാണ് സി.പി.ഐയെ ഇത്രയും ക്ഷീണിപ്പിച്ചത്. ഇപ്പോഴും ക്ഷീണിപ്പിച്ചുകൊണ്ടിരിക്കുന്നതും അവരാണ്. എങ്കിലും കമ്മ്യൂണിസ്റ്റ് ഐക്യമെന്ന വലിയ ലക്ഷ്യത്തിലാണ് ഇരുവരും. അതിനാല്‍ ഒന്നിച്ചാണ് സമരവും ഭരണവും. ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ ആശയ സംഘട്ടനങ്ങള്‍ ചക്കളത്തി പോരാട്ടമായി പരിസമാപ്തിയാകുന്നതും അതിനാലാണ്. വലിയ അര്‍ത്ഥങ്ങളോ, ആദര്‍ശപരതയോ സി.പി.എം-സി.പി.ഐ പോരിനില്ലെന്ന് ചുരുക്കം.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാണക്കേടിന്റെ പടുകുഴിയിലാണ് സി.പി.ഐ. 19 എം.എല്‍.എമാരും നാല് മന്ത്രിമാരുമുള്ള പാര്‍ട്ടിക്ക് ഭരണകൂടത്തിലെ പങ്കാളിത്തവും അധികാരവും നാമമാത്രമാണ്. ഔദ്യോഗിക കാറും സ്റ്റാഫും പദവിയും ഉണ്ടെങ്കിലും പത്രാസിനപ്പുറം അധികാര പങ്കാളിത്തമില്ലാത്ത സ്ഥിതി. അധികാരമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമം പോലും അംഗീകരിക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. മുന്നണി സംവിധാനത്തില്‍ പാലിക്കപ്പെട്ടിരുന്ന സാമാന്യ മര്യാദ പോലും സി.പി. ഐ മന്ത്രിമാര്‍ക്ക് നിഷേധിക്കപ്പെടുന്നു. നിരന്തരം കലഹിച്ചിട്ടും പ്രയോജനമില്ലാത്ത ദുസ്ഥിതി സി.പി.ഐയെ പോലെ മറ്റൊരു പാര്‍ട്ടിക്കും കേരളത്തിലുണ്ടായിട്ടില്ല. ബി.ജെ.പിക്കെതിരെ ശിവസേനയുടെ മുംബൈയിലെ കലഹത്തോട് ഇതിനെ ഉപമിക്കാം. മുംബൈയില്‍ ചവിട്ടിനിന്ന കൊമ്പ് ബി.ജെ.പി മുറിക്കുന്നുവെന്ന തിരിച്ചറിവാണ് ശിവസേനയെ ബി.ജെ.പി വിരുദ്ധ പ്രസ്താവന നടത്താന്‍ പ്രേരിപ്പിക്കുന്നത്. പണ്ടുള്ള ആര്‍ജ്ജവം ഇന്നില്ലാത്തതിനാല്‍ പെരുമ്പറക്കപ്പുറം ഒന്നും സംഭവിക്കില്ലെന്ന് ബി.ജെ.പിക്ക് ഉറപ്പുണ്ട്. സാമ്‌നയിലെ ലേഖനങ്ങള്‍ക്കും മുഖപ്രസംഗങ്ങള്‍ക്കും കടലാസിന്റെ വില പോലും ബി.ജെ. പി നല്‍കാത്തതും അതിനാലാണ്. ഇതേ നില തന്നെയാണ് ഇവിടെ സി.പി.ഐക്കും. അവരുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരിക്കുന്ന കൊമ്പല്ല, മരം തന്നെ മറിച്ചിട്ടാലും തങ്ങള്‍ക്ക് ഏറെയൊന്നും മുന്നോട്ടുപോകാനില്ലെന്ന് സി.പി.ഐക്കറിയാം.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടാണ് സി.പി. ഐ ഇപ്പോള്‍ ചെറുതായെങ്കിലും കലഹിക്കുന്നത്. ഭരണവുമായി ബന്ധപ്പെട്ട അധികാരത്തര്‍ക്കം ഭരണം ഉള്ളപ്പോള്‍ മാത്രം സാധ്യമായതാണ്. ഭരണത്തില്‍ നിന്നു വിട്ടുപോയാല്‍ ഈ തര്‍ക്കത്തിന് പോലും ശേഷിയില്ലാത്ത പാര്‍ട്ടിയായി സി.പി.ഐ മാറുമെന്നാണ് സി.പി.എം കരുതുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഐക്യം, തുടര്‍ന്ന്് ലയനം എന്നിങ്ങനെ സാത്വികമായ കാഴ്ചപ്പാടുകള്‍ മുമ്പ് സി.പി.ഐ നേതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. ഏക ലക്ഷ്യത്തിലേക്ക് വിഭിന്നമായി മുന്നേറുന്നതിന് പകരം, ഒന്നായി കുതിക്കാമെന്ന സ്വപ്‌നമാണ് ഐക്യവും ലയനവും ആഗ്രഹിച്ചവര്‍ ആശപ്പെട്ടത്. ഐക്യത്തിലേക്കുള്ള പാലം എന്നാണ് മുന്നണി സംവിധാനത്തെ അവര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ മുന്നണി സംവിധാനത്തെ ഒരു പാര്‍ട്ടിയുടെ കേന്ദ്രീകൃത അധികാര ഘടനയിലേക്ക് മറ്റ് പാര്‍ട്ടികളെ സംയോജിപ്പിക്കുകയെന്ന പഴയ സ്റ്റാലിനിസ്റ്റ് രീതിയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്.

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഇടതുമുന്നണിയിലെ രാഷ്ട്രീയ ഭിന്നിപ്പുകള്‍ക്ക് ചില സമാനതകളും പാരസ്പര്യവുമുണ്ട്. വന്‍കിട റിസോര്‍ട്ട് മാഫിയകള്‍ നടത്തുന്ന ഭൂമി കയ്യേറ്റമാണ് മൂന്നാറിലും ഇപ്പോള്‍ കുട്ടനാട്ടിലും ഇടതുഭിന്നിപ്പിനെ രൂക്ഷമാക്കിയിട്ടുള്ളത്. ഭൂമി കയ്യേറ്റക്കാര്‍ക്കെതിരായ നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയും പിന്നീട് നടപടികള്‍ അസ്തമിക്കുകയും ചെയ്യുകയെന്ന രീതിയാണ് മൂന്നാറില്‍ കണ്ടത്. ഭൂമി കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം ലഭിച്ചു. ചിലര്‍ക്ക് ശിക്ഷണ നടപടിയായാണ് സ്ഥലംമാറ്റം. റവന്യൂ മന്ത്രിക്ക് ചെറുവിരലനക്കാന്‍ കഴിഞ്ഞില്ലെന്ന സത്യം മാത്രം ശേഷിച്ചു. മുമ്പ് വി.എസ് അച്യുതാനന്ദന്റെ പൂച്ചകള്‍ക്ക് സംഭവിച്ചത്, ഇത്തവണ കാനത്തിന്റെയും ചന്ദ്രശേഖരന്റെയും ചാവേറുകള്‍ക്കുമുണ്ടായി. കയ്യേറ്റക്കാര്‍ക്കൊപ്പം ഇടതുസര്‍ക്കാര്‍ ഉറച്ചുനിന്നു. ഇടതുസര്‍ക്കാരിനൊപ്പം സി.പി.ഐയും.

മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ വിപ്ലവം ജയിച്ചിരുന്നെങ്കില്‍ ക്രെഡിറ്റ് സി.പി.ഐക്ക് ലഭിക്കുമായിരുന്നു. കയ്യേറ്റക്കാരുടെ താല്‍പര്യങ്ങള്‍ സി.പി.എമ്മിന്റേതു കൂടിയാണെന്ന് മൂന്നാറില്‍ നിന്നുള്ള അവരുടെ എം.എല്‍.എയുടെ പ്രസ്താവനകള്‍ തെളിവാണ്. എന്നാല്‍ അതിനപ്പുറം സി.പി.ഐയുടെ പ്രസക്തി കുറക്കുകയെന്നതായിരുന്നു സര്‍ക്കാറിന്റെ നയം. റവന്യൂ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി മന്ത്രിയുടെ അനുമതിയില്ലാതെ മൂന്നാര്‍ വിഷയത്തില്‍ യോഗം വിളിച്ചു. യോഗത്തില്‍ മന്ത്രി പങ്കെടുത്തില്ലെങ്കിലും പിന്നീട് മൂന്നാറില്‍ നടപ്പായത് ഈ യോഗ തീരുമാനങ്ങളാണ്. സെക്രട്ടറിയെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അത് നടപ്പായിട്ടില്ല. സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും പിന്നീട് പലതവണ കൂടി സര്‍ക്കാര്‍ നയത്തിനെതിരെ ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. സ്വന്തം വകുപ്പിന്റെ സെക്രട്ടറിയെ മാറ്റാന്‍ മന്ത്രിക്ക് അധികാരമില്ലാത്ത സ്ഥിതി ചരിത്രത്തിലാദ്യം. സെക്രട്ടറിയെ മാറ്റുന്നതിന് സര്‍ക്കാരിന് മാനദണ്ഡമൊന്നുമില്ല. വകുപ്പ് മന്ത്രിയുടെയും മന്ത്രിയുടെ പാര്‍ട്ടിയുടെയും അഭിപ്രായം അതില്‍ നിര്‍ണായകമാണ്. ഇവിടെ മന്ത്രിയും പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല. മന്ത്രിക്ക് മീതെ വകുപ്പ് സെക്രട്ടറിയുടെ ഭരണം നടന്നുകൊണ്ടിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി എം.ഡിയെ മാറ്റുന്നത് മന്ത്രിയുടെ ആവശ്യപ്രകാരമായിരുന്നു. റവന്യൂ മന്ത്രി ആവശ്യപ്പെട്ടതിന് ശേഷമാണ് കെ.എസ്.ആര്‍.ടി.സി എം.ഡിയെ മാറ്റണമെന്ന ആവശ്യം വകുപ്പ് മന്ത്രിയില്‍ നിന്നുണ്ടായത്. നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് കെ.എസ്.ആര്‍.ടി.സിയെ നയിക്കാനുള്ള പരിശ്രമത്തിലായിരുന്നു കെ.എസ്.ആര്‍.ടി.സി എം.ഡിയായിരുന്ന എം.ജെ രാജമാണിക്യം. പരിഷ്‌കരണ നടപടികള്‍ തൊഴിലാളി സംഘടനകള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയെങ്കിലും രാജമാണിക്യം ഉറച്ചുനിന്നു. എന്നാല്‍ വകുപ്പ് മന്ത്രിയുടെ ചില നിര്‍ദ്ദേശങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കൈവിട്ടത്. ഫലം രാജമാണിക്യം തെറിച്ചു. റവന്യൂ സെക്രട്ടറിയെ മാറ്റണമെന്ന സി.പി.ഐയുടെ ആവശ്യം നിരസിക്കുകയും രണ്ട് എം.എല്‍.എമാരുള്ള എന്‍.സി.പിയുടെ ഏക മന്ത്രി തോമസ് ചാണ്ടിയുടെ ആവശ്യം പരിഗണിക്കുകയും ചെയ്തു.

സി.പി.ഐക്ക് കിട്ടാത്ത ആനുകൂല്യം കിട്ടിയ അതേ തോമസ്ചാണ്ടിയെചൊല്ലിയാണ് ഇപ്പോള്‍ റവന്യൂ മന്ത്രിയും പാര്‍ട്ടിയും സര്‍ക്കാരിനോട് കലഹിച്ച് നില്‍ക്കുന്നത്. കുട്ടനാട്ടില്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ച്, കായലും സര്‍ക്കാര്‍ ഭൂമിയും കയ്യേറി നികത്തി സ്വന്തമാക്കിയെന്നാണ് മന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നത്. ജില്ലാ കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പഠിച്ച മന്ത്രി കുറിപ്പ് സഹിതം മുഖ്യമന്ത്രിക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ രണ്ടാമത്തെ നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോള്‍ മുഖ്യമന്ത്രി. ഇടതുമുന്നണി ജനജാഗ്രതാ യാത്രയെന്ന പേരില്‍ തെക്കും വടക്കും നടത്തുന്ന യാത്ര അവസാനിക്കുന്നതോടെ നിയമോപദേശം ചിലപ്പോള്‍ കിട്ടിയേക്കും. ചിലപ്പോള്‍ എന്ന വാക്കിന് കിട്ടാനും കിട്ടാതിരിക്കാനും സാധ്യത എന്നുതന്നെയാണ് അര്‍ത്ഥം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വേദിയിലിരുത്തി ‘തനിക്കെതിരെ വിരലനക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന’ തോമസ് ചാണ്ടിയുടെ വെല്ലുവിളിയുടെ ആഴവും പരപ്പും അറിയാത്തതു കൊണ്ട് ചിലപ്പോള്‍ എന്ന വാക്കേ ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയൂ. അഡ്വക്കേറ്റ് ജനറല്‍ റവന്യൂ മന്ത്രിയെ തള്ളിയതും വകുപ്പ് ചന്ദ്രശേഖരന്റെ തറവാട്ടു സ്വത്തല്ലെന്ന് പ്രഖ്യാപിച്ചതും ആദ്യവെല്ലുവിളിയാണ്. വെല്ലുവിളി ഏറ്റെടുക്കാനുള്ള കെല്‍പ് റവന്യൂ മന്ത്രി ഇതുവരെ കാട്ടിയിട്ടില്ല. തോമസ് ചാണ്ടി അങ്ങനെയല്ല, വെല്ലുവിളിച്ചാല്‍ ഗോദയില്‍ നേരിടാനുള്ള ആളും അര്‍ത്ഥവുമുണ്ട്. ഇനിയും പരാജയം തന്നെയാണ് സി.പി.ഐക്ക് മുന്നിലുള്ളതെന്ന് ഏതാണ്ടുറപ്പാണ്. പൂര്‍ണമായി ഉറപ്പിക്കാന്‍ കുറച്ചുദിവസം കൂടി മതി താനും.

1964ല്‍ പിളര്‍പ്പോടെ തുടങ്ങിയതാണ് സി.പി.ഐയോടുള്ള സി.പി.എം കലിപ്പ്. 64ന് മുമ്പുള്ള സി.പി.ഐയെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയുന്നത്, അതിനുള്ള ശേഷമുള്ള സി.പി.ഐയെ അംഗീകരിക്കാനുള്ള വിമുഖത കൊണ്ടുതന്നെയാണ്. 1967ല്‍ വിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കൂട്ടിയാണ് ഇ.എം.എസ് രണ്ടാം തവണ മന്ത്രിസഭയുണ്ടാക്കിയത്. ഒപ്പംനിന്ന് സി.പി.ഐയുടെ സമുന്നത നേതാക്കളെ അഴിമതി ആരോപണം കൊണ്ട് ഹാരമണിയിച്ചാണ് സി.പി.എം പകവീട്ടിയത്. സഹികെട്ട് സി.പി.ഐ പിന്തുണ പിന്‍വലിച്ചപ്പോള്‍ മന്ത്രിസഭ താഴെ പോയി. സി.പി.ഐ പിണങ്ങി പോയതോടെ ഒരു പതിറ്റാണ്ടിലധികം അധികാരത്തിന്റെ ഇടങ്ങളില്‍ സി.പി.എമ്മിന്റെ നിഴലു പോലുമുണ്ടായിരുന്നില്ല. ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ക്കും സമാനതകളുണ്ട്. മാര്‍ക്‌സ് പറഞ്ഞതു പോലെ ചരിത്രം ദുരന്തമായും പിന്നീട് പരിഹാസ്യമായുമാണ് ആവര്‍ത്തിക്കുന്നത്. സി.പി.ഐയുടെ നില ചരിത്രത്തില്‍ പരിഹാസത്തിന്റെ പരമകാഷ്ഠയിലാണ്. പിണങ്ങിപ്പോയാലും സര്‍ക്കാരിന് തുടരാമെന്നതിനാല്‍ നാണംകെട്ട് കൂടെ നില്‍ക്കുമെന്ന ധാരണ സി.പി.എമ്മിനുണ്ട്. പിണങ്ങി പോകണമെന്ന ആഗ്രഹം അവര്‍ക്കുണ്ടെന്നാണ് കൊട്ടാരത്തിന്റെ അകത്തളങ്ങളില്‍ കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍. കലഹിക്കുന്നത് ആത്മാര്‍ത്ഥതയോടെയാണെന്ന് സ്ഥാപിക്കേണ്ടത് സി.പി.ഐയാണ്. അവര്‍ക്ക് മാത്രമാണ് സ്വന്തം സ്വത്വത്തെക്കുറിച്ച് ബോധ്യമുണ്ടാകേണ്ടതും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

kerala

സംസ്ഥാനത്ത് മുണ്ടി നീര് പടരുന്നു; 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് രോഗം

ഏറ്റവും കൂടുതല്‍ കേസുകള്‍ മലപ്പുറം ജില്ലയില്‍

Published

on

കേരളത്തില്‍ മുണ്ടിനീര് വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാത്രം 190 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ മാസം മാത്രം 2505 വൈറല്‍ അണുബാധ കേസുകള്‍ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം പിടിപെടുന്നത്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് ഒപിയില്‍ എത്തുന്ന 20 കുട്ടികളില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നുണ്ട്. മലപ്പുറത്തും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത്.

ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന ഒരു വൈറല്‍ അണുബാധയാണ് മുണ്ടിനീര്. പരാമിക്‌സോ വൈറസ് മൂലമാണ് ഈ പകർച്ചവ്യാധി പിടിപെടുന്നത്. സാധാരണയായി ശ്വസന തുള്ളികളിലൂടെയോ രോഗ ബാധിതമായ ഉമിനീരുമായുള്ള നേരിട്ടുള്ള സമ്ബർക്കത്തിലൂടെയോ ആണ് മുണ്ടിനീര് പകരുന്നത്. ശ്വാസനാളത്തിലൂടെ ശരീരത്തിന് അകത്ത് പ്രവേശിക്കുന്ന അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുന്നു. ഇത് ഉമിനീർ ഉത്പാദിപ്പിക്കുന്ന പരോട്ടിൻ ഗ്രന്ഥികളെ ബാധിക്കുകയും ഇതുമൂലം വീക്കം ഉണ്ടാകുകയും ചെയ്യുന്നു.

മുഖത്ത് ഉണ്ടാകുന്ന വീക്കം ആണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം. ചെവിയുടെ താഴെയായി കവിളിന്റെ വശങ്ങളിലാണ് വീക്കം ഉണ്ടാകുക. കഴുത്തിന് പിന്നിലെ വീക്കം, വീക്കമുള്ള ഭാഗത്തെ വേദന, തലവേദന, പേശി വേദന, ക്ഷീണം, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ എന്നിവയും മുണ്ടിനീരിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഉടനെ തന്നെ വൈദ്യ സഹായം തേടുന്നത് രോഗം പടരാതിരിക്കാൻ സഹായിക്കും. രോഗം ഭേദമാകുന്നത് വരെ മറ്റുള്ളവരുമായുള്ള സമ്ബർക്കവും ഒഴിവാക്കണം. ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് വേദനയും നീരും കുറയ്ക്കാൻ സഹായിക്കും.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Trending