Connect with us

Video Stories

കേരളത്തിന്റെ സ്വച്ഛതക്കുപിന്നില്‍ മുസ്‌ലിംലീഗ്

Published

on

 

കെ ശങ്കരനാരായണന്‍/ കെ.പി ജലീല്‍

മഹാരാഷ്ട്ര, അസാം, അരുണാചല്‍പ്രദേശ്, ഗോവ, നാഗാലാന്റ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി വഹിച്ച കടീക്കല്‍ ശങ്കരനാരായണന്‍ അതിലുംവലിയ തന്റെ മന്ത്രിപദവികളേക്കാളൊക്കെ വിലമതിക്കുന്നത് വ്യക്തിപരമായ സൗഹൃദങ്ങളിലാണ്. രാഷ്ട്രീയം ഏതോ ആയിക്കോട്ടെ, വ്യക്തിപരമായി ആളെങ്ങനെ എന്നതാണ് ഈ എണ്‍പത്തഞ്ചുകാരന്റെ അടുപ്പത്തിന്റെ മാനദണ്ഡം. അതുകൊണ്ടുതന്നെ അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോള്‍ വിഷയമേതായാലും, മനസ്സിന്റെ ഊഷരതയിലൊരു കുളിര്‍കാറ്റ് നാമറിയാതെ വീശുന്നുണ്ടാകും. നല്ല പ്രഭാഷകനും വായനക്കാരനും. പ്രശ്‌നങ്ങളില്‍ ‘ശങ്കര്‍ജി എന്തുപറഞ്ഞു’ എന്നുകേള്‍ക്കാന്‍ മലയാളി കാതോര്‍ക്കുന്ന കാലം. സ്വന്തം കക്ഷിയായ കോണ്‍ഗ്രസിനെയും താന്‍ കണ്‍വീനറായിരുന്ന ഐക്യജനാധിപത്യമുന്നണിയിലെ വിവിധപാര്‍ട്ടികളെയും കുറിച്ചൊക്കെ ഈ ഈ പൊതു പ്രവര്‍ത്തകന് വ്യത്യസ്തവും ദൃഢതരവുമായ അഭിപ്രായങ്ങളുണ്ട്. യു.ഡി.എഫ് കണ്‍വീനറായി പ്രവര്‍ത്തിച്ചകാലത്തേതടക്കം കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ വ്യത്യസ്തമായി വിലയിരുത്തുന്നു ശങ്കരനാരായണന്‍. അതുകൊണ്ടുതന്നെയാണ് മറ്റുപദവികളേക്കാളൊക്കെ മുകളില്‍ കോണ്‍ഗ്രസുകാരുടെ ശങ്കര്‍ജി കേരളരാഷ്ട്രീയത്തിന്റെ ‘കണ്‍വീനറാ’യി ഇന്നും അറിയപ്പെടുന്നത്. ‘ചന്ദ്രിക’ ക്കുവേണ്ടി അദ്ദേഹവുമായി പാലക്കാട്ടെ ശേഖരീപുരത്തെ വീട്ടില്‍ സംസാരിച്ചപ്പോള്‍.
? നീണ്ട ഏഴുപതിറ്റാണ്ടുകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനപാരമ്പര്യം വെച്ച് എങ്ങനെയാണിപ്പോള്‍ കേരളരാഷ്ട്രീയത്തെ വിലയിരുത്തുന്നത്.
= കേരളരാഷ്ട്രീയം ഒരുപാട് മാറിപ്പോയി. അന്ന് ഞങ്ങള്‍ സജീവരാഷ്ട്രീയത്തിലിരുന്ന കാലത്ത് ഏതുപാര്‍ട്ടിയിലായിരുന്നാലും വ്യക്തിബന്ധങ്ങള്‍ക്ക് പരസ്പരം വലിയ മുന്‍ഗണന നല്‍കിയിരുന്നു. ഇന്ന് സ്വന്തം നിലപാട് സ്ഥാപിക്കാനും നിലനിര്‍ത്താനും വേണ്ടി ഏതുതരം തറവേലക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ തയ്യാറാണ്. അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും ഇ.കെ നായനാരും തമ്മില്‍ ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധം ഇന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാക്കളും തമ്മിലുണ്ടോ. ആദര്‍ശം ഏതായാലും വ്യക്തിശുദ്ധിയാണ് പ്രധാനം. അതു തകര്‍ത്തുകൊണ്ട് എന്തുനേടിയിട്ടും ഒരു കാര്യവുമില്ല. അതുകൊണ്ടാണ് ഈ പ്രായത്തിലും സ്വസ്ഥമായി ഉറങ്ങാന്‍ എനിക്ക് കഴിയുന്നത്.
? മുന്നണിരാഷ്ട്രീയത്തെ രൂപപ്പെടുത്തിയത് മുന്‍നേതാക്കളായിരുന്നെങ്കിലും യു.ഡി.എഫിനെ പതിനേഴ് വര്‍ഷക്കാലം അരക്കിട്ടുറപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞതാണ് താങ്കളുടെ നേട്ടം.
= അതെ പതിനേഴ് എന്നത് ചില്ലറ കാലയളവല്ല. അതിനൊക്കെ എനിക്ക് സഹായകമായത് വിവിധ കക്ഷികളുടെ നേതാക്കളുടെ കൂടി വിശാലമായ വീക്ഷണങ്ങള്‍ കൊണ്ടുകൂടിയായിരുന്നു. കോണ്‍ഗ്രസിലെയും മുസ്്‌ലിം ലീഗിലെയും നേതാക്കള്‍ കാണിച്ച വിശാലമായ മനസ്സും വിട്ടുവീഴ്ചാമനോഭാവവുമാണ് യു.ഡി.എഫിനെ ശക്തിപ്പെടുത്താനും നിലനിര്‍ത്താനും സഹായിച്ചത്. സി.എച്ചിനെ പോലുള്ള നേതാക്കളുമായി അതിനുമുമ്പ് തന്നെ അടുത്തിടപഴകാനും ഒരേ മന്ത്രിസഭയില്‍ പ്രവര്‍ത്തിക്കാനും സാധിച്ചു.
? ആ കാലഘട്ടത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്.
= സി.എച്ച് ഒരു വടവൃക്ഷമായിരുന്നു. അദ്ദേഹത്തിന് ഉണ്ടായിരുന്ന ഏറ്റവും വലിയ വ്യക്തിസവിശേഷത ഹിപ്പോക്രാറ്റല്ല എന്നുള്ളതാണ്. മനസ്സില്‍ ഒന്നുവെച്ച് മറ്റൊന്ന് പുറത്തുപറയില്ല. മുസ്്‌ലിംലീഗ് നേതാവെന്ന നിലയില്‍ സി.എച്ച് പലപ്പോഴും സ്വന്തം സമുദായത്തിനുവേണ്ടി ഘോരഘോരം പോരാടിയിട്ടുണ്ട്. അതുതന്നെയാണ് അദ്ദേഹത്തിന്റെ കര്‍ത്തവ്യവും. പക്ഷേ അതേസമയം തന്നെ സി.എച്ച് മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടരുതെന്ന നിര്‍ബന്ധമുള്ള ആളുമായിരുന്നു. പല വിധ ആവശ്യങ്ങളും സംശയങ്ങളുമായി താന്‍ സി.എച്ചിനെ സമീപിച്ചിരുന്നു. അതിനൊന്നും എനിക്ക് മടിയുണ്ടായിരുന്നില്ല. അപ്പോഴൊക്കെ സി.എച്ച് തികഞ്ഞ വാല്‍സല്യത്തോടെ മാത്രമാണ് എന്നോട് പെരുമാറിയതും ഉപദേശങ്ങള്‍ തന്നതും. എന്റെ താമസസ്ഥലമായ മന്‍മോഹന്‍ ബംഗ്ലാവില്‍ രാത്രികളില്‍ ഒരുപാട് നേരം സൊറപറഞ്ഞിരുന്നിട്ടുണ്ട് ഞങ്ങള്‍. എത്ര സരസമായാണ് അദ്ദേഹം ഗൗരവമായ കാര്യങ്ങള്‍ വിവരിച്ചുതന്നിരുന്നത്. അതാണ് യഥാര്‍ത്ഥത്തില്‍ മുസ്്‌ലിം ലീഗിനെ കേരളരാഷ്ട്രീയത്തില്‍ അനിവാര്യശക്തിയാക്കി നിലനിര്‍ത്തിയതെന്ന് ഞാന്‍ പറയും. ഞാനെല്ലാം മതേതരവാദിയായാണ് ജനിച്ചതും വളര്‍ന്നതും. തൃശൂരിലെ തന്റെ വീട്ടിനടുത്തുള്ള പള്ളിയിലേക്ക് അരിയും മറ്റും നല്‍കിയ പാരമ്പര്യമാണ് എന്റെ കുടുംബത്തിനുള്ളത്. കേരളത്തിന്റെ പൊതുമനസ്സ് മതേതരമാണ്. പിന്നെ ജാതിമതചിന്തകള്‍ എന്നും ഉണ്ടായിട്ടുണ്ട്്, ഇന്നുമുണ്ട്. പക്ഷേ അതിനുമുകളില്‍ മതേതരത്വത്തെ പ്രതിഷ്ഠിക്കാന്‍ മലയാളിക്കറിയാം.
? മുസ്‌ലിംലീഗ് അതിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രസക്തിയെ എങ്ങനെ വിലയിരുത്തുന്നു.
= ഞാന്‍ സി.എച്ചിനെക്കുറിച്ച് പറഞ്ഞതു തന്നെയാണ് ലീഗിനെക്കുറിച്ചും പറയാനുള്ളത്. ലീഗില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ സാമൂഹികമനസ്സ് വലിയതോതില്‍ ജീര്‍ണിക്കപ്പെട്ടേനേ. കേരളത്തെ ഒരു കലാപവും കാലുഷ്യവുമില്ലാതെ നിലനിര്‍ത്താന്‍ സഹായിച്ചതില്‍ മുസ്‌ലിം ലീഗിന് മുഖ്യ പങ്കുണ്ട്. മുസ്‌ലിം ലീഗ് മുസ്്‌ലിംകള്‍ക്കുവേണ്ടിയും പൊതുസമൂഹത്തിനുവേണ്ടിയും വാദിക്കുമ്പോള്‍ പൊതുമനസ്സ് അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്കൊപ്പം നിന്നു. സമുദായങ്ങള്‍ തമ്മിലുണ്ടാകുമായിരുന്ന ജാതിമത അസ്വാരസ്യ ഇതോടെ അലിഞ്ഞില്ലാതായി. ഏതുഭാഗത്തുനിന്നായാലും പ്രശ്‌നം ഉടലെടുക്കുമ്പോള്‍ അതിലിടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ലീഗ് നേതാക്കള്‍ ആത്മാര്‍ത്ഥമായി യത്‌നിച്ചു. പാണക്കാട് തങ്ങള്‍കുടുംബം ഇതില്‍വഹിച്ച പങ്ക് വളരെവലുതാണ്. 1992ല്‍ ബാബരിമസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം ഞാന്‍ കോഴിക്കോട്ട് ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മലപ്പുറംവഴി മടങ്ങിവരികയായിരുന്നു. പലരും എന്നോട് ഇന്നത്തെ യാത്ര നിര്‍ത്തിവെച്ചുകൂടെയെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മലപ്പുറത്തെ റോഡിലൂടെതന്നെ യാത്രചെയ്യുമെന്ന് പറഞ്ഞു.അതുതന്നെ ചെയ്തു.ഒരുപ്രശ്‌നവുമുണ്ടായില്ല. പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ സമുദായത്തിന് നല്‍കിയ ശാന്തിയുടെ സന്ദേശം കേരളത്തിലെ മൊത്തം ജനങ്ങളും മനസ്സാവാചാകര്‍മ്മണാ ഏറ്റെടുത്തതാണ് അന്ന് കണ്ടത്.
? കോണ്‍ഗ്രസിന്റെ സാമ്പത്തികനയം ശരിയല്ലെന്നാണ് സി.പി.എം പറയുന്നത്.
= ശുദ്ധ അസംബന്ധമല്ലേ അത്. അവര്‍ക്കെന്ത് സാമ്പത്തികനയമാണുള്ളത്. ചൈനയിലെന്ത് സാമ്പത്തികനയമാണിപ്പോള്‍. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ് ഇന്ത്യയെ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലേക്ക് പിടിച്ചുയര്‍ത്തിയത്. അന്നൊക്കെ അദ്ദേഹത്തെ എതിര്‍ത്തവര്‍ ഡോ.മന്‍മോഹന്‍സിംഗിനെ എതിര്‍ക്കാന്‍ ഇപ്പോള്‍ നെഹ്രുവിന്റെ നയമാണ് ശരിയെന്ന് പറയുകയല്ലേ. നോക്കൂ. 2005ല്‍ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലെയും പ്രമുഖ ബാങ്കുകള്‍ പൊട്ടിപ്പാളീസായപ്പോള്‍ ഇന്ത്യയിലെ ഒരു പ്രാഥമികസഹകരണസൊസൈറ്റിയെങ്കിലും പൂട്ടിയോ. ഇന്ന് മോദിയുടെ കീഴില്‍ ഒരു ലക്ഷത്തിപ്പതിനായിരം കോടിയാണ് കിട്ടാക്കടമായി ഉണ്ടായിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍നിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞവര്‍ക്ക് രാജ്യത്തെ ഉള്ള പണവും കൂടി കടത്തിക്കൊണ്ടുപോകുമ്പോള്‍ അനക്കമില്ല. ഇതുതന്നെയാണ് സി.പി.എമ്മിന്റെ കീഴിലെ തോമസ് ഐസക്കിന്റെ സാമ്പത്തികനയവും. ട്രഷറിനിയന്ത്രണം വേണ്ടിവന്നില്ലേ.
? രാജ്യത്തിന്റെ ഭാവിയില്‍ ബി.ജെ.പിയുടെ പങ്ക് എന്തായിരിക്കും.
= എന്ത് ബി.ജെ.പി. അവര്‍ക്ക് ഇപ്പോള്‍തന്നെ ഉള്ള സീറ്റുകളൊക്കെ നഷ്ടപ്പെടുകയല്ലേ. ഇന്ത്യയില്‍ എല്ലാ സംസ്ഥാനവും അവരുടെ കയ്യില്‍പോയാലും കേരളത്തില്‍ ഒരുചുക്കും അവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. കോണ്‍ഗ്രസ് മാത്രമാണ് രാജ്യത്തെല്ലായിടത്തും വേരുള്ള കക്ഷി. അവരുടെ പക്ഷത്തേക്ക് ജനങ്ങള്‍ തിരിച്ചുവരികയാണ്. സോണിയാജിയുടെ നേതൃത്വത്തില്‍ പത്തുകൊല്ലം തുടര്‍ച്ചയായി രാജ്യം സുന്ദരമായി ഭരിച്ചില്ലേ. എന്തെങ്കിലും ആക്ഷേപം അവര്‍ക്കെതിരെ ഉണ്ടായോ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിപദം വേണ്ടെന്ന് വെച്ച മഹതിയാണവര്‍. അവരുടെ ഏഴയലത്ത്‌വരില്ല ബി.ജെ.പി നേതാക്കള്‍.
പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന് വരുന്ന പുതിയ തലമുറയിലും വലിയ പ്രതീക്ഷയുണ്ട്. ഇ.അഹമ്മദിന്റെ സംഭാവന വിലമതിക്കാനാവാത്തതായിരുന്നു. പ്രൊഫ. ഖാദര്‍മൊയ്തീനും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറുമൊക്കെ തികഞ്ഞ ദേശീയവാദികളാണ്. സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളെ പോലുള്ളവരുടെ കൈകളില്‍ മുസ്്‌ലിംലീഗും കേരളവും ഇനിയും ഭദ്രമായിത്തന്നെ ഇരിക്കും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending