Connect with us

Video Stories

കൂട്ടക്കുരുതിക്ക് അവസാനമില്ല പശ്ചിമേഷ്യയില്‍ രാഷ്ട്രീയ മാറ്റം

Published

on

പശ്ചിമേഷ്യയില്‍ കൂട്ടക്കുരുതിക്ക് അവസാനമില്ല. ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രാഈല്‍ വീണ്ടും പത്ത് ഫലസ്തീന്‍ യുവാക്കളെ കൊലപ്പെടുത്തി. സിറിയയിലെ കിഴക്കന്‍ ഗൗഥയിലെ അവസാനത്തെ പ്രതിപക്ഷ കേന്ദ്രമായ ഭൗമയില്‍ സിറിയന്‍-റഷ്യന്‍ സൈനികരുടെ രാസായുധ പ്രയോഗത്താല്‍ ദയനീയമായി ജീവന്‍ നഷ്ടപ്പെട്ടത് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 70 പേര്‍ക്കാണ്. വിലപേശല്‍ തുടരുമ്പോള്‍ ഐക്യരാഷ്ട്ര സംഘടനക്ക് നിസ്സഹായാവസ്ഥ. അറബ് ലീഗ് ഇനിയും ഉണര്‍ന്നിട്ടുമില്ല.
പശ്ചിമേഷ്യയില്‍ വന്‍ ശക്തികളുടെ സാന്നിധ്യവും നിലപാടും കിഴ്‌മേല്‍ മറിയുന്നു. സിറിയയില്‍നിന്ന് അമേരിക്കയുടെ സൈനികര്‍ ഉടന്‍ പിന്മാറുമെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഐ.എസ് തീവ്രവാദികളെ പൂര്‍ണമായും അമര്‍ച്ച ചെയ്തു കഴിഞ്ഞ സാഹചര്യത്തിലാണത്രെ പിന്‍വാങ്ങല്‍. ‘ഏഴ് ലക്ഷം മില്യന്‍ ഡോളര്‍ സിറിയയില്‍ ഇതിനകം ചെലവഴിച്ചു. അമേരിക്കന്‍ സൈന്യം സിറിയയില്‍ തുടരണമെങ്കില്‍ സഊദി അറേബ്യ പണം മുടക്ക’ണമെന്നാണ് നിര്‍ലജ്ജം ട്രംപിന്റെ പ്രസ്താവന. ഭൗമയിലെ രാസായുധ പ്രയോഗത്തിന്റെ പേരില്‍ അസദ് ഭരണകൂടത്തിനും റഷ്യക്കുമെതിരെ ട്രംപ് ഭീഷണി മുഴക്കിയെങ്കിലും ഇവയൊക്കെ പതിവ് അഭ്യാസ പ്രകടനംമാത്രമാണ്. അസദ് ഭരണകൂടം സ്വന്തം ജനതക്കുമേല്‍ രാസായുധം പ്രയോഗിക്കുന്നത് ആദ്യമല്ല. നേരത്തെയും അമേരിക്കയുടെ ഭീഷണിയും താക്കീതും ഉയര്‍ത്തിയതായിരുന്നുവെങ്കിലും മഷി ഉണങ്ങും മുമ്പേ വിസ്മൃതിയിലാണ്ടു. ഇക്കാര്യം അസദും റഷ്യയും മനസിലാക്കുന്നുണ്ട്. ആധിപത്യം ഉറപ്പിക്കാന്‍ സ്വന്തം ജനതക്കുമേല്‍ പൈശാചിക നടപടി സ്വീകരിച്ച അപൂര്‍വം ഭരണാധികാരികളില്‍ ബശാറുല്‍ അസദിന്റെ നാമം ചരിത്രത്തില്‍ കറുത്ത അധ്യായമായിരിക്കും. സോഷ്യല്‍ മാധ്യമങ്ങളും പാശ്ചാത്യ മാധ്യമങ്ങളും തുറന്നുകാണിക്കുന്ന ചിത്രങ്ങള്‍ അതിദയനീയ രംഗങ്ങളാണ്. വായില്‍ നുരയും പതയുമൊലിച്ച് കിടക്കുന്ന പിഞ്ചോമനകള്‍, ശ്വാസം കിട്ടാതെ മരിച്ചുവീഴുന്ന ദയനീയാവസ്ഥ- ഇവയൊക്കെ ലോക സമൂഹത്തെ നടുക്കി. അസദും റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിനുംഇതൊക്കെ നിഷേധിക്കുന്നുണ്ട്. അതേസമയം, യു.എന്‍ രക്ഷാസമിതിക്ക് വിഷയത്തില്‍ ഇടപെടാന്‍ പോലും റഷ്യ അനുവദിക്കുന്നില്ല.
ഗസ്സയില്‍ നിരായുധരായ ഫലസ്തീന്‍കാര്‍ക്ക് നേരെ നിറത്തോക്ക് തുറന്ന് വെച്ചിരിക്കുകയാണ് ജൂത കിങ്കരന്മാര്‍. അവര്‍ക്ക് മനസാക്ഷിയില്ല, അഹങ്കാരവും ആയുധബലവും രാക്ഷസീയ നിലവാരത്തില്‍ എത്തിച്ചിരിക്കുകയാണ്. ഫലസ്തീന്‍ നയത്തില്‍ സഊദിയും മാറ്റം വരുത്തുന്നുണ്ട്.
സിറിയയിലെ മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകള്‍ക്ക്‌മേല്‍ ആധിപത്യം പുലര്‍ത്തി അടക്കിവാഴുന്ന ചെറു ന്യൂനപക്ഷമായ ശിയാ ഭരണകൂടം റഷ്യന്‍ സഹകരണത്തോടെ എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ ഉന്മൂലനം ചെയ്യുന്നു. 13 ശതമാനം വരുന്ന ശിയാക്കളുടെതാണ് (അലവിയ വിഭാഗം ശിയാക്കള്‍) അസദിന്റെ ഭരണകൂടം. മഹാഭൂരിപക്ഷത്തിന്മേല്‍ ഏഴ് വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ സമ്പൂര്‍ണ വിജയം ആഘോഷിക്കുകയാണ് അസദും സഖ്യവും. 2011-ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് തകര്‍ച്ചയിലേക്ക് നീങ്ങിയ അസദിനെ താങ്ങിനിര്‍ത്തിയത് റഷ്യയും ഇറാനും ലബനാനിലെ ശിയാ സായുധ പോരാളികളായ ഹിസ്ബുല്ല പ്രസ്ഥാനവുമാണ്. അവര്‍ അസദിന് സൈനികമായി നേരിട്ട് പിന്തുണ നല്‍കി. നാല് ലക്ഷത്തിലേറെയായിരുന്നു മരണം. ജനസംഖ്യയില്‍ പകുതിയിലേറെ അഭയാര്‍ത്ഥി ക്യാമ്പുകളിലെത്തി. പ്രധാന നഗരങ്ങള്‍ക്ക് പ്രേതനഗരിയുടെ പ്രതീതിയാണ്. തകര്‍ന്നടിയാന്‍ ഒരു കെട്ടിടവും അവശേഷിക്കുന്നില്ല. മറുവശത്ത്, പ്രതിപക്ഷ വിഭാഗത്തെ അമേരിക്ക, സഊദി, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ സഹായിച്ചു; പിന്തുണ പരമാവധി നല്‍കി, ബശാറുല്‍ അസദ് ഭരണകൂടം തകരുന്ന ഘട്ടത്തില്‍, സംഘര്‍ഷത്തിന്റെ ഊന്നല്‍ മാറി. ഐ.എസ് വിരുദ്ധ നിലപാടിലേക്ക് അമേരിക്ക ഉള്‍പ്പെടെ നീങ്ങി. അസദ് തന്ത്രപൂര്‍വം രാജ്യത്ത് ആധിപത്യം വീണ്ടെടുത്തു. റഷ്യ സൈനികമായി തന്നെ സഹായിച്ചതിന്റെ ഫലമായിരുന്നു അസദിന്റെ വിജയം. ആഭ്യന്തര യുദ്ധം അസദിന്റെ വിജയത്തില്‍ കലാശിച്ച സാഹചര്യത്തില്‍, അമേരിക്ക പ്രതിപക്ഷത്തെ കൈവിടുകയാണ്. പ്രതിപക്ഷ സഖ്യത്തെ ഭാവിയില്‍ സഹായിക്കണമെങ്കില്‍ സഊദി സാമ്പത്തിക സഹായം നല്‍കണമെന്നാണ് ട്രംപിന്റെ നിലപാട്. അതിനിടെ, അമേരിക്കയേയും സഖ്യരാഷ്ട്രമായ തുര്‍ക്കിയേയും തമ്മിലടിപ്പിക്കാനുള്ള റഷ്യന്‍ തന്ത്രവും വിജയം കണ്ടു. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ പതിറ്റാണ്ടുകളായി അസ്വസ്ഥത സൃഷ്ടിക്കുന്ന കുര്‍ദ്ദിഷ് പോരാളികള്‍ക്ക് (വൈ.പി.ജി) പരിശീലനവും ആയുധവും നല്‍കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തോട് തുര്‍ക്കി ശക്തമായി വിയോജിച്ചു. സിറിയയിലെ ആഫ്രീന്‍ മേഖലയിലേക്ക് തുര്‍ക്കി സൈന്യം കടന്ന് കയറി കുര്‍ദ്ദിഷ് പോരാളികളെ നിഷ്പ്രഭരാക്കി. മേഖലയാകെ തുര്‍ക്കി നിയന്ത്രണത്തിലാണിപ്പോള്‍. നാറ്റോ സഖ്യത്തിലെ ഏക മുസ്‌ലിം രാജ്യമായ തുര്‍ക്കിയെ അവഗണിച്ചുള്ള ട്രംപിന്റെ നിലപാട് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഭിന്നത രൂക്ഷമാക്കി. ഏറ്റവും അവസാനം ബ്രിട്ടനും റഷ്യയും തമ്മിലുള്ള ‘നയതന്ത്ര യുദ്ധ’ത്തില്‍ തുര്‍ക്കി പക്ഷം ചേരാതെ നില്‍ക്കുകയാണ്. മറുവശത്ത്, നാറ്റോ സഖ്യമായിരുന്നിട്ടും എസ്-400 എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം എത്രയും പെട്ടെന്ന് തുര്‍ക്കിക്ക് നല്‍കാന്‍ റഷ്യ തയ്യാറായി. റഷ്യന്‍ സഹകരണത്തോടെ തുര്‍ക്കിയില്‍ ആണവ പവര്‍ പ്ലാന്റ് സ്ഥാപിക്കാനും ഇരു രാഷ്ട്രങ്ങളും ധാരണയിലെത്തി. തുര്‍ക്കിയുമായുള്ള ചങ്ങാത്തത്തിന് റഷ്യ വലിയ പ്രാധാന്യം നല്‍കുന്നു. പശ്ചിമേഷ്യയില്‍ അമേരിക്കയെ ഒഴിവാക്കിയുള്ള നയതന്ത്ര നീക്കം വ്യാപകമാക്കാന്‍ തുര്‍ക്കിയുമായുള്ള സഹകരണം റഷ്യക്ക് സഹായകമായി. ജറൂസലം വിവാദത്തോടെ ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് അമേരിക്കയെ മാധ്യസ്ഥരായി പരിഗണിക്കില്ലെന്ന് ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബാസ് തുറന്നടിച്ചിട്ടുണ്ട്. സിറിയയില്‍ നിന്ന് അമേരിക്കയുടെ സൈനിക പിന്മാറ്റത്തോടെ പ്രശ്‌നപരിഹാര ശ്രമത്തിന് തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളുടെ സഹകരണത്തിന് റഷ്യ ആഗ്രഹിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനിയും തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യിബ് ഉറുദുഗാനും നടത്തിയ ഉച്ചകോടി സിറിയയില്‍ രാഷ്ട്രീയ പരിഹാരത്തിനുള്ള ശ്രമത്തിന് ആക്കം കൂട്ടും. സിറിയയുടെ പുനരുദ്ധാരണത്തിനും പുതിയ ഭരണഘടന തയാറാക്കാനും അങ്കാറ ഉച്ചകോടിയില്‍ തീരുമാനമായി. കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തുടങ്ങിവെച്ച ത്രിരാഷ്ട്ര ചര്‍ച്ചയുടെ രണ്ടാം ഘട്ടമാണ് അങ്കാറയില്‍ നടന്നത്. അടുത്തത് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ചാണ് നിശ്ചയിച്ചിട്ടുള്ളത്. സിറിയന്‍ പ്രതിപക്ഷത്തിന് ഇന്നത്തെ സാഹചര്യത്തില്‍ തുര്‍ക്കി ലൈനില്‍ നീങ്ങാനേ കെല്‍പ്പുള്ളൂ. അമേരിക്ക ഉള്‍പ്പെടെ സഹായിക്കാന്‍ ആരുമില്ല. ഏപ്രില്‍ 3, 4 തീയതികളിലെ ത്രിരാഷ്ട്ര ഉച്ചകോടിക്ക് മുമ്പ് തന്നെ പുട്ടിന്‍ അങ്കാറയിലെത്തി ഉറുദുഗാനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയത് പ്രശ്‌നപരിഹാരത്തിനുള്ള കരട് ഫോര്‍മുല തയ്യാറാക്കാന്‍ സഹായിച്ചിട്ടുണ്ടത്രെ.
പശ്ചിമേഷ്യയില്‍ അമേരിക്കയുടെ സ്വാധീനം കുറഞ്ഞുവരികയാണ്. സിറിയയില്‍ നിന്നുള്ള പിന്മാറ്റവും ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രാഈലിനെ സമ്പൂര്‍ണമായി പിന്തുണ നല്‍കുന്നതും ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് അമേരിക്കയെ അകറ്റുന്നുണ്ട്. വ്യക്തമായ ലക്ഷ്യത്തോടെ റഷ്യ നടത്തുന്ന നയതന്ത്ര നീക്കം പശ്ചിമേഷ്യയെ സംരക്ഷിക്കാനാണോ അതല്ല തകര്‍ക്കാനാണോ എന്ന് കാത്തിരുന്ന് കാണാം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending