Connect with us

Video Stories

ശഹീദ് ഭഗത്‌സിങും ശോഭാ സുരേന്ദ്രനും

Published

on

റവാസ് ആട്ടീരി

ലോകത്തിലെ ആദ്യ വിമാനം പുഷ്പക വിമാനം, ഗണപതിക്ക് പ്ലാസ്റ്റിക് സര്‍ജറി, മഹാഭാരതത്തില്‍ ഇന്റര്‍നെറ്റ്, ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമന്‍, പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്നു, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം… ബി.ജെ.പി നേതാക്കളുടെ തെരഞ്ഞെടുക്കപ്പെട്ട മണ്ടത്തരങ്ങളാണിത്. രാജ്യത്തെ തന്നെ നാണംകെടുത്തുന്ന അര ഡസനോളം പരാമര്‍ശങ്ങള്‍ വേറെയുമുണ്ട്. ഇതേകുറിച്ച് മുമ്പ് ബി.ബി.സി ന്യൂസ് പ്രത്യേക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ‘കൗസ് ടു പ്ലെയിന്‍സ്: ഇന്ത്യന്‍ മിനിസ്റ്റേഴ്‌സ് ഹു റീറോട്ട്‌സ് സയിന്റിഫിക് ഹിസ്റ്ററി’ (പശുക്കള്‍ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍) എന്നായിരുന്നു വാര്‍ത്തയുടെ തലക്കെട്ട്. ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ മണ്ടന്‍ പരാമര്‍ങ്ങളെ കണക്കിന് കളിയാക്കുന്നുണ്ട് ബി.ബി.സി ന്യൂസ്. പോയത്തങ്ങളെ മുന്നില്‍ നിന്ന് നയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന് ഗണപതിയെ സൃഷ്ടിച്ചുവെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ഏറെ പരിഹാസത്തിന് പാത്രമായിരുന്നു. ഇതിന്റെ അലയൊലി അടങ്ങും മുമ്പാണ് ചരിത്രപരമായ മണ്ടത്തരം മോദിയുടെ നാവിന്‍ തുമ്പില്‍ നിന്ന് ‘മൊഴിമുത്തുകളായി’ പെയ്തിറങ്ങുന്നത്. ഭഗത് സിങിനേയും ബത്തുകേശ്വര്‍ ദത്തിനേയും വീര്‍ സവര്‍ക്കറെയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളാരും തിരിഞ്ഞുനോക്കിയില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിതാപം. ‘പ്ലാസ്റ്റിക് സര്‍ജറി’ മോദിയുടെ ശാസ്ത്രീയ ജ്ഞാനത്തിന്റെ ആഴത്തിലുള്ള മണ്ടത്തരം വെളിപ്പെടുത്തുന്നതാണെങ്കില്‍ ശഹീദ് ഭഗത് സിങിനോടുള്ള പ്രധാനമന്ത്രിയുടെ പ്രണയാര്‍ദ്രമായ പരാമര്‍ശം ചരിത്ര ജ്ഞാനത്തിലെ തന്റെ വിവരമില്ലായ്മയുടെ വൃത്തികെട്ട വിളിച്ചുപറയലാണ്. ചരിത്രബോധമില്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ പാടുപെട്ട് പൊട്ടക്കിണറ്റില്‍ വീണ കേരളത്തിലെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ ‘താരം’.
എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ണാടകയിലെ ബിഡാറില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം. ‘ഇനി മുതല്‍ താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല’ എന്ന് ജയിലില്‍ വെച്ച് മാപ്പെഴുതി നല്‍കിയ വീര്‍ സവര്‍ക്കറെയും ‘സ്വാതന്ത്ര്യസമര സേനാനിയെന്ന്’ വിശേഷിപ്പിച്ചായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ ഊറ്റം കൊണ്ടത്. ‘ശഹീദ് ഭഗത് സിങ്, ബത്തുകേശ്വര്‍ ദത്ത്, വീര്‍ സവര്‍ക്കര്‍ എന്നിവരെപ്പോലുള്ള മഹാന്മാര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ജയിലില്‍ അകപ്പെട്ടപ്പോള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ അവരെപ്പോയി കണ്ടോ?’ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്. ‘ജയിലിലടക്കപ്പെട്ട അഴിമതിക്കാരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നുണ്ട്. അഴിമതിക്കാരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെ’ന്നും മോദി പറഞ്ഞിരുന്നു. പ്രസംഗം കേട്ട് കോരിത്തരിച്ച വേദിയിലെ ബി.ജെ.പി നേതാക്കളെല്ലാം പുതിയ ചരിത്ര വക്രീകരണത്തെ പുകഴ്ത്തി സംസാരിക്കാന്‍ മത്സരിക്കുകയായിരുന്നു. വേദിയിലെ നേതാക്കള്‍ മാത്രമല്ല, ബിഡാറിലെ ബി.ജെ.പി അനുയായികളും ധീര ദേശാഭിമാനികളെ തങ്ങളുടെ പാര്‍ട്ടി മറക്കാതെ ഓര്‍ത്തെടുത്തതിലെ വീരസ്യം മോദിക്കു വേണ്ടി മുദ്രാവാക്യം മുഴക്കി പ്രകടിപ്പിച്ചു. ഇതിന്റെ ആത്മരതിയില്‍ ‘ശഹീദ്’ എന്ന പദത്തിന് പുതിയ വ്യാഖ്യാനം നല്‍കിയ ശോഭാ സുരേന്ദ്രന്‍ അമളിയുടെ ആഴിയില്‍ ആപതിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പ്രമുഖ മലയാളം ചാനലില്‍ ഇതുസംബന്ധമായ ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്‍ ഉത്തരംമുട്ടി കൊഞ്ഞനം കുത്തുന്നത് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഭഗത് സിങിനെ ജയിലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന ചരിത്രകാരന്മാരുടെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ തള്ളി വിചിത്ര വിശദീകരണമാണ് ബി.ജെ.പി നേതാവ് നല്‍കിയത്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ച കാര്യം തന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ടെന്ന് അവതാരക പറഞ്ഞെങ്കിലും ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വാദം. ഗത് സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നതല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ശഹീദായ അഥവാ രക്തസാക്ഷിയായ ഭഗത്‌സിങിനെ ആരും സന്ദര്‍ശിച്ചില്ല എന്നതാണ് പ്രധാനമന്ത്രി പറഞ്ഞതെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ വിശദീകരണം. പ്രധാനമന്ത്രി മാത്രമല്ല, പാര്‍ട്ടിയിലെ ഏതാണ്ടെല്ലാ നേതാക്കളും ചരിത്രബോധത്തില്‍ തുല്യരാണെന്ന് ഈ ഉരുണ്ടുകളിയില്‍ നിന്നു പ്രേക്ഷകര്‍ മനസിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി പറഞ്ഞത് ശരിയെന്ന് ചര്‍ച്ചയില്‍ ആദ്യം വാദിച്ച ശോഭ സുരേന്ദ്രന്‍, പ്രധാനമന്ത്രി നുണ പറഞ്ഞെന്ന് തെളിയിക്കാന്‍ കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസിലെ ജീവിച്ചിരിക്കുന്ന ഏതെങ്കിലും നേതാക്കളുണ്ടോ എന്ന് വെല്ലുവിളിക്കുകയും അവതാരകയുടെ എല്ലാ ചര്‍ച്ചയും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്താണ് കലിയടക്കിയത്.
പ്രധാനമന്ത്രി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് കോണ്‍ഗ്രസും സമൂഹമാധ്യമങ്ങളും പറയുന്നു. എന്താണ് താങ്കള്‍ക്ക് പറയാനുള്ളത് എന്നായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം. എന്നാല്‍ ചോദ്യത്തിന് ഉത്തരം പറയാതെ വഴിതിരിച്ചുവിടാനായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭാവം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍’ഏതെങ്കിലും നേതാവിന് പ്രധാനമന്ത്രി പറഞ്ഞത് കളവാണെന്ന് തെളിയിക്കാന്‍ കഴിയുമോ? അദ്ദേഹം ചരിത്രമാണ് പറഞ്ഞിരിക്കുന്നത്. സത്യമാണ് പറഞ്ഞിരിക്കുന്നത് എന്ന് ശോഭ സുരേന്ദ്രന്‍ വീറോടെ വാദിക്കുകയും ചെയ്തു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് വിവരങ്ങള്‍ അറിയാനുള്ള കഴിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും ശോഭാ സുരേന്ദ്രന്‍ തട്ടിവിട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ പറയട്ടെ, കോണ്‍ഗ്രസിന്റെ ഏത് നേതാവ് എപ്പോഴാണ് ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയത്. എവിടെയാണ് അത് രേഖപ്പെടുത്തിയത്. എത്രാമത്തെ പേജിലാണ് എന്നു പറയട്ടെ എന്നും തൊണ്ടകീറി പറഞ്ഞപ്പോഴാണ് ഇക്കാര്യം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആത്മകഥയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് അവതാരക ഓര്‍മപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കാണിക്കണമെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞെങ്കിലും പ്രസംഗം കാണിച്ചിട്ടാണ് ചര്‍ച്ച തുടര്‍ന്നതെന്ന് അവതാരക പറഞ്ഞതോടെ ശോഭാസുരേന്ദ്രന്‍ വീണ്ടും വെട്ടിലായി. ഒരു വ്യക്തി സ്വയം എഴുതിയ ആത്മകഥ എങ്ങിനെയാണ് ചരിത്രമായി അംഗീകരിക്കുക എന്നായിരുന്നു ശോഭാസുരേന്ദ്രന്റെ വാദം. നെഹ്‌റുവിന്റെ ആത്മകഥയുടെ മുന്നില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പ്രസംഗം ബി.ജെ.പിയുടെ നേതൃത്വത്തില്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ പൊതുജനങ്ങളെ കാണിക്കുമെന്നും ശോഭ പറഞ്ഞതോടെ അവതാരക ഇപ്പോള്‍ തന്നെ പ്രസംഗം കാണിക്കാം എന്നു പറഞ്ഞ് ‘വീര രക്തസാക്ഷി ഭഗത് സിങിനെ വാദം നടക്കുന്ന കാലയളവില്‍ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും ഏതെങ്കിലും ഒരു വ്യക്തി ജയിലില്‍ സന്ദര്‍ശിച്ചിരുന്നോ?’ എന്ന പ്രധാനമന്ത്രിയുടെ പ്രസംഗം കാണിക്കുകയും ചെയ്തു. ഇതോടെ ബി.ജെ.പി നേതാവ് പത്തിമടക്കി മാളത്തിലൊളിക്കുകയായിരുന്നു. തുടര്‍ന്ന് നിലപാട് മാറ്റിയ ശോഭാ സുരേന്ദ്രന്‍ ശഹീദ് ഭഗത് സിങെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മരണശേഷം അദ്ദേഹത്തെ ആരും സന്ദര്‍ശിച്ചില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വാദിക്കുകയായിരുന്നു. ഇതോടെ ചര്‍ച്ചയില്‍ പങ്കെടുത്ത് മുഴുവന്‍ ആളുകള്‍ക്കും ചിരിയടക്കാനായില്ല.
ഭഗത് സിങിനെ തനിക്കാക്കി വെടക്കാക്കാനുള്ള പ്രധാനമന്ത്രിയുടെ തന്ത്രം ചരിത്ര വര്‍ഗീകരണത്തിലൂടെ പാര്‍ട്ടിയുടെ സ്വാധീനം വിപുലപ്പെടുത്താനുള്ള കുത്സിത നീക്കത്തിന്റെ ഭാഗമാണ്. പക്ഷേ, പിറന്ന നാടിന്റെ മോചനത്തിന് തീക്ഷ്ണ യൗവനത്തിന്റെ നിത്യവസന്തം ബലികഴിപ്പിച്ച ഭഗത് സിങിനെ കൂട്ടുപിടിച്ചുള്ള ഫാസിസ്റ്റുകളി അല്‍പ്പം കടന്നതായിപ്പോയി. വന്ദേമാതരം ചൊല്ലി കഴുമരത്തിലേക്കു കടന്നുചെന്നുവെന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ബലപ്പെടുത്താന്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞൊപ്പിച്ചത്. എന്നാല്‍ ഭരണ വര്‍ഗത്തിന്റെ ബധിര കര്‍ണങ്ങള്‍ തുറക്കാന്‍ നല്ലത് കൈ ബോംബിന്റെ ശബ്ദമാണെന്ന് പറഞ്ഞ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആദ്യമായി ഇന്‍ക്വിലാബിന്റെ ഇടിമുഴക്കം തീര്‍ത്ത ധീര ദേശാഭിമാനിയാണ് ഭഗത് സിങ്. രക്തസാക്ഷിത്വതിലേക്ക് നടന്നടുക്കുമ്പോള്‍ മനസാ വരിച്ച മരണത്തിന്റെ മുമ്പില്‍ കറുത്ത മൂടുപടം തനിക്കാവശ്യമില്ലെന്നു ചെറു മന്ദഹാസത്തോടെ പറഞ്ഞ് തൂക്കുകയര്‍ വരണമാല്യം പോലെ കഴുത്തിലണിഞ്ഞു വിപ്ലവം ജയിക്കട്ടെ, സാമ്രാജ്യത്വം തുലയട്ടെ എന്നു മുദ്രാവാക്യം മുഴക്കിയ ആ മൂന്നു വീര പൗരുഷങ്ങള്‍ -ഭഗത് സിങും രാജ് ഗുരുവും സുഖ്‌ദേവും-ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ത്രസിപ്പിക്കുന്ന ഓര്‍മകളാണ്.
ബാല്യകാലം തൊട്ടു തന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ വിപ്ലവബോധം നെഞ്ചിലേറ്റിയ ശൂരത്വമായിരുന്നു ഭഗത് സിങിന്റേത്. വിദ്യാര്‍ഥി ജീവിതത്തില്‍ വായിച്ചിരുന്ന യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളാണ് അദ്ദേഹത്തെ ബ്രിട്ടീഷ് രാജിനെതിരെ പോരാട്ടത്തിനിറങ്ങാന്‍ പ്രചോദിപ്പിച്ചത്. അക്രമരഹിതമായ സമരമാര്‍ഗങ്ങളേക്കാള്‍ സായുധപോരാട്ടത്തിനു മുന്‍ഗണന നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനായി ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ എന്ന വിപ്ലവസംഘടന രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ശക്തമായ ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അണിയറയിലും അരങ്ങത്തും നേതൃത്വം നല്‍കിക്കൊണ്ടിരിക്കെയാണ് ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് അദ്ദേഹം ബ്രിട്ടീഷ് പൊലീസിന്റെ വലയിലാകുന്നത്. പൊലീസില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുണ്ടായിരുന്നെങ്കിലും തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികള്‍ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിങും കൂട്ടരും പൊലീസിനു കീഴടങ്ങിയത്. ജോണ്‍ സൗണ്ടര്‍ എന്ന പൊലീസുകാരനെ വധിച്ച കേസിലും ഭഗത്‌സിങിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോര്‍ ഗൂഢാലോചനാ കേസില്‍ ഭഗത് സിങിനെ വിചാരണ ചെയ്യുകയും 23-ാമത്തെ വയസില്‍ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു. 1931 മാര്‍ച്ച് 24 നായിരുന്നു ഭഗത്‌സിങിന്റെ വധശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവായത്. എന്നാല്‍ ഭഗത്‌സിങിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ മാര്‍ച്ച് 23നായിരുന്നു ഭഗത് സിങിനെയും രജ്ഗുരുവിനെയും സുഖ്‌ദേവിനേയും തൂക്കിലേറ്റിയത്. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പിറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങള്‍ ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിങ് വാല ഗ്രാമത്തില്‍ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്‌ലജ് നദിയിലെറിയുകയായിരുന്നു. വീട്ടുകാരെയും ബന്ധുക്കളെയുംപോലും ഭഗത് സിങിന്റെ മൃതദേഹം കാണിച്ചിട്ടില്ല എന്നതാണ് വസ്തുത.
ജയിലില്‍ കിടക്കുമ്പോള്‍ ഭഗത് സിങിനെ നെഹ്‌റു സന്ദര്‍ശിച്ചത് തെളിയിക്കുന്ന ചരിത്ര രേഖകള്‍ നിരവധിയുണ്ട്. ഭഗത്‌സിങ്, രാജ്ഗുരു എന്നിവരടക്കമുള്ളവര്‍ കഴിഞ്ഞിരുന്ന ലാഹോര്‍ സെന്‍ട്രല്‍ ജയിലിലെത്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു കണ്ടത്. 1929 ഓഗസ്റ്റ് എട്ടാം തീയതിയാണ് ജയിലില്‍ എത്തിയത്. ജയിലിലെ സന്ദര്‍ശകരുടെ രേഖയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഒപ്പിടുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വന്നയുടനെ ഇതു തെറ്റാണെന്ന് സമര്‍ത്ഥിച്ച പ്രമുഖ ചരിത്രകാരന്‍ സയ്യിദ് ഇര്‍ഫാന്‍ ഹബീബ് നിരവധി തെളിവുകള്‍ നിരത്തുകയും ചെയ്തിരുന്നു. നെഹ്‌റു ഇരുവരെയും ജയിലില്‍ പോയി കാണുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം ചരിത്രത്തത്തെ ഉദ്ധരിച്ച് തറപ്പിച്ചു പറയുന്നത്. നെഹ്‌റു മാത്രമല്ല മറ്റു കോണ്‍ഗ്രസ് നേതാക്കളും ഭഗത്‌സിങിനോടൊപ്പം ജയിലില്‍ കഴിയുന്നവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ഗാന്ധിജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞിരുന്നു. ഭഗത് സിങിനെ കുറിച്ച് പുസ്തകം തയാറാക്കിയ ചരിത്രകാരനാണ് സയ്യിദ് ഇര്‍ഫാന്‍ ഹബീബ്. (ടു മെയ്ക് ദി ഡെഫ് ഹിയര്‍ ഐഡിയോളജി ആന്റ് പ്രോഗ്രാം ഓഫ് ഭഗത് സിങ് ആന്റ് ഹിസ് കോംറേഡ്‌സ്). രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ചരിത്രം വളച്ചൊടിക്കുന്നതിന് മുമ്പ് ചരിത്ര പുസ്തകം വായിക്കണമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
ഇടക്കിടെ ഇവ്വിധം മണ്ടത്തരങ്ങള്‍ വേദവാക്യം പോലെ ബി.ജെ.പി നേതാക്കളില്‍ നിന്നുണ്ടാവുന്നത് യാദൃച്ഛികമല്ല. ബോധപൂര്‍വമായ രാഷ്ട്രീയ ‘ഗെയിം’ ആണ് ബി.ജെ.പി ഇതിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന നുണകള്‍ ബി.ജെ.പിക്കു വേണ്ടി പടച്ചുവിടുന്ന ‘റിസര്‍ച്ച് ടീം’ ആണ് ഈ ഗെയിമിനു പിന്നില്‍. മഹാഭാരത യുദ്ധകാലത്ത് ഇന്റര്‍നെറ്റ് സൗകര്യമുണ്ടായിരുന്നുവെന്നും അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ യുദ്ധവിവരങ്ങള്‍ വിവരിച്ചുകൊടുത്തത് ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നുവെന്നും പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് വീണ്ടും മണ്ടത്തരം ആവര്‍ത്തിച്ചപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി അദ്ദേഹത്തെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചത്. അതേ പ്രധാനമന്ത്രിയാണ് പൗരാണിക ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നുവെന്നും ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന ഗണപതിയെ സൃഷ്ടിച്ചത് ഇതിലൂടെയാണെന്നും കണ്ടെത്തിയത്. ഇത് ലോകത്തോട് വിളിച്ചുപറഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും. ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമനാണെന്നും അദ്ദേഹം ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് പാലം പണിതെന്നും വിജയ് രൂപാണി തട്ടിവിട്ടു. ലോകത്തിലെ ആദ്യ വിമാനം കണ്ടെത്തിയത് ഇന്ത്യക്കാരാണെന്നും അതിന്റെ പേര് പുഷ്പക വിമാനമെന്നാണെന്നും ആദ്യ പൈലറ്റ് കുബേരനാണെന്നും പറഞ്ഞത് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിങായിരുന്നു. കാന്‍സര്‍ വരുന്നതും മരിക്കുന്നതുമെല്ലാം രോഗികള്‍ മുന്‍കാലങ്ങളിലും പൂര്‍വജന്മത്തിലും ചെയ്ത പാപത്തിന്റെ ഫലമാണെന്ന് പറഞ്ഞ ആസാമിലെ ആരോഗ്യ മന്ത്രിയും പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്നുവെന്നും പനി ഉണ്ടായാല്‍ പശുവിന്റെ അടുത്തിരുന്നാല്‍ മാറുമെന്നും പറഞ്ഞത് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രിയുമാണ്. വൈക്കോലില്‍ നിന്ന് സ്വര്‍ണമുണ്ടാക്കാമെന്ന് പറഞ്ഞ ബി.ജെ.പി വിദ്വാനെയും ഇതിനിടെ ഇന്ത്യ കണ്ടു.
വാല്‍ക്കഷ്ണം: ഭഗത് സിങിനെ മോദി സന്ദര്‍ശിക്കുന്നതിന്റെ ‘ചിത്രം’ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ ഭഗത് സിങിന് വീട്ടില്‍ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കുന്ന മോദിയുടെ ഈ ഫോട്ടോഷോപ്പ് ചിത്രം ഉയര്‍ത്തിപ്പിടിച്ച് നാളെ വി. മുരളീധരനോ എം.ടി രമേശോ കെ. സുരേന്ദ്രനോ ജെ. പത്മകുമാറോ വരാതിരുന്നെങ്കില്‍ എന്ന് ആശിക്കാം. ആരു വന്നാലും അല്‍ഫോണ്‍സ് കണ്ണന്താനം വരാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കാം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending