Connect with us

Video Stories

നിപ്പ ദുരന്തം: ഗൗരവമുള്ള നടപടികള്‍ വേണം

Published

on

 

പതിനഞ്ചുദിവസത്തിനിടെ അജ്ഞാതരോഗം ബാധിച്ച് സംസ്ഥാനത്ത് പതിനഞ്ചോളംപേര്‍ മരിച്ചെന്ന വാര്‍ത്ത നമ്മുടെ ആരോഗ്യരംഗത്ത് വലിയതോതിലുള്ള ആശങ്കകള്‍ക്ക് ഒരിക്കല്‍കൂടി വഴിതുറന്നിരിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് ഇത്രയും പേര്‍ മരിച്ചത്. പേരാമ്പ്ര ചങ്ങോരത്ത് ഒരുവീട്ടില്‍ മൂന്നുപേര്‍ മരിക്കാനിടയായത് അജ്ഞാതരോഗം ബാധിച്ചാണെന്ന നിഗമനത്തിലായിരുന്നു ആരോഗ്യവകുപ്പ്. ആദ്യമരണം നടന്ന് പതിനഞ്ചാം ദിവസം ഞായറാഴ്ച മരിച്ച രോഗികളുടെ സ്രവപരിശോധനയിലൂടെ പൂനെയിലെ വൈറോളജിക്കല്‍ ലബോറട്ടറിയില്‍ തെളിഞ്ഞത് ലോകത്തെ നടുക്കുന്ന നിപ വൈറസാണ് രോഗഹേതുവെന്നാണ്. 1997ല്‍ മലേഷ്യയിലും പിന്നീട് ബംഗ്ലദേശിലും നൂറുകണക്കിനുപേരുടെ മരണത്തിന് കാരണമായ വൈറസാണ് കേരളത്തില്‍ ഇതാദ്യമായി കണ്ടെത്തിയിരിക്കുന്നത്. മെയ് അഞ്ചിനും പതിനെട്ടിനും പത്തൊമ്പതിനുമായാണ് ഇരുപത്താറും ഇരുപത്തെട്ടും വയസ്സുളള സാദിഖും സാലിഹും ഇവരുടെ ബന്ധു അമ്പതുകാരി മറിയവും മരണപ്പെട്ടത്. വിവാഹമുറപ്പിച്ച യുവതിയും യുവാക്കളുടെ പിതാവുമടക്കം രണ്ടുപേര്‍ ചികില്‍സയിലാണ്. ഇവരെ പരിചരിച്ച മരിച്ച പേരാമ്പ്ര താലൂക്ക്ഗവ.ആസ്പത്രിയിലെ നഴ്‌സ് ലീനയുടേത് മേരിക്യൂരിയുടേതിന് സമാനമായ ത്യാഗമാണ്. കിണറില്‍നിന്നാണ് രോഗം ആദ്യം പടര്‍ന്നതെന്നാണ് വിവരം. പേരാമ്പ്രക്ക് പുറമെ മലപ്പുറംജില്ലയിലെ ചട്ടിപ്പറമ്പ്, തെന്നല, കൊളത്തൂര്‍, മുന്നിയൂര്‍ എന്നിവിടങ്ങളിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ മരണങ്ങള്‍ നിപ മൂലമാണെന്നാണ് സംശയിക്കുന്നത്. അമ്പതോളം പേരാണ് ഈ വൈറസ്പനി ബാധിച്ച് കോഴിക്കോട് മെഡി.കോളജുള്‍പ്പെടെ വിവിധ ആതുരകേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇതില്‍ ഏതാനുംപേരുടെ നില ഗുരുതരം.
1997ല്‍ മലേഷ്യയിലുണ്ടായ വരള്‍ച്ചയെതുടര്‍ന്ന് വവ്വാലുകള്‍ അഥവാ നരിച്ചീറുകള്‍ വ്യാപകമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയതിനെതുടര്‍ന്ന് അവയുടെ കടിയേറ്റ് ആദ്യം പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും പടര്‍ന്ന വൈറസ് ആണ് നിപ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം ബാധിച്ചവരില്‍ 74 ശതമാനം പേര്‍ക്കും മരണകാരണമാകുന്നതാണ് നിപ വൈറസ്. ഫലപ്രദമായ ചികില്‍സയിലൂടെ മരണനിരക്ക് കുറക്കാനാകുമെന്ന് സിംഗപ്പൂര്‍ തെളിയിച്ചിട്ടുണ്ട്. വവ്വാലുകള്‍ കടിച്ച പഴവര്‍ഗങ്ങള്‍ തിന്നുന്നവരിലേക്കാണ് രോഗം ആദ്യം പടരുന്നത്. രോഗികളുമായുള്ള സമ്പര്‍ക്കംമൂലം കൂടുതല്‍ പേരിലേക്ക് രോഗം പടരാനിടയാകുന്നു. പനിയും മൂക്കടപ്പും തലവേദനയുമാണ് രോഗലക്ഷണം. രോഗിയുടെ മൂക്കില്‍നിന്നും വായില്‍നിന്നും വരുന്ന സ്രവമാണ് രോഗംപടര്‍ത്തുന്നത്. അതിനാല്‍ പരിചാരകരും ഭിഷഗ്വരന്മാരും അതീവജാഗ്രത പാലിക്കേണ്ടതുണ്ട്. ജനങ്ങളാണ് സ്വയം കൂടുതല്‍ ജാഗ്രതപാലിക്കേണ്ടത്. രോഗികളുമായുള്ള സഹവാസം കുറക്കുകയാണ് പ്രധാനപ്രതിവിധി. പഴങ്ങള്‍ ഭക്ഷിക്കുന്നത് തല്‍കാലത്തേക്കെങ്കിലും ഒഴിവാക്കുക. നാട്ടിന്‍പുറങ്ങളില്‍ നിന്ന് ലഭിക്കുന്ന മാങ്ങ, കശുമാങ്ങ, പേരയ്ക്ക, ഞാവല്‍ തുടങ്ങിയവയും കള്ളും രോഗം പടര്‍ത്താം. രോഗികള്‍ തമ്മില്‍ ഒരുമീറ്ററെങ്കിലും അകലംപാലിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കുക, ശുദ്ധമായ ജലം ഉപയോഗിക്കുക തുടങ്ങിയവയാണ് ഇതരപ്രതിരോധമാര്‍ഗങ്ങള്‍. രോഗംവന്നാല്‍ ഫലപ്രദമായ ഔഷധമില്ലെന്ന് വ്യക്തമായ നിലക്ക് പരമാവധി ജാഗ്രത പുലര്‍ത്തുകയാണ് കരണീയമായിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കാനും ശ്രദ്ധിക്കണം. ലോകോത്തരനിലവാരമുള്ള ആരോഗ്യസംവിധാനത്തെക്കുറിച്ച് നാം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെയാണ് എച്ച്‌വണ്‍ എന്‍വണ്‍, പക്ഷിപ്പനി, ചിക്കുന്‍ഗുനിയ പോലുള്ളവ നമ്മുടെ സഹജീവികളെ ഇഹലോകത്തുനിന്ന് കൊണ്ടുപോയത്. തമിഴ്‌നാട്ടിലും കഴിഞ്ഞവര്‍ഷം അഞ്ഞൂറോളം പേരാണ് പനിബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മറ്റുജില്ലകളിലേക്ക് രോഗം പടരാതിരിക്കാനുള്ള തീവ്രപരിശ്രമമാണ് ആരോഗ്യപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാനമനുഷ്യാവകാശകമ്മീഷന്‍തന്നെ മുന്നിട്ടിറങ്ങിയത് സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ്.
ഭീതി പടര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയുമായി സംസ്ഥാനആരോഗ്യമന്ത്രി കെ.കെ.ശൈലജ ആദ്യംതന്നെ രംഗത്തുവന്നത് പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാതെയായിരുന്നുവെന്ന് വേണം നിരീക്ഷിക്കാന്‍. രോഗപ്രതിരോധത്തിനല്ല, രാഷ്ട്രീയപ്രതിരോധത്തിനാണ് മന്ത്രി തിടുക്കം കാട്ടിയത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് മുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പകര്‍ച്ചപ്പനിയുടെ പേരില്‍ ഒരുപാട് പഴികേട്ട സര്‍ക്കാരാണിത്. എന്നിട്ടും വേനലവധി അവസാനിക്കാറായിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്നത് സര്‍വരംഗത്തും ഈ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിന്റെ ഭാഗമായേ കാണാനാകൂ. നിപ പടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പഴിക്കുന്നതിനുള്ള സമയമല്ല ഇതെങ്കിലും, കാലവര്‍ഷം അണയാന്‍ ഒരാഴ്ചമാത്രം അവശേഷിക്കവെ പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ നാം പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് ഒരുതരത്തിലുള്ള സന്ദേഹത്തിനും ആലസ്യത്തിനും ഇനി ഇടമില്ല. കൊതുക്-ഈച്ച ജന്യരോഗങ്ങള്‍ പടരുന്ന കാലമാണ് വരാന്‍ പോകുന്നത്. ആരോഗ്യശുശ്രൂഷ-ഗവേഷണരംഗങ്ങള്‍ എത്രകണ്ട് പുരോഗമിച്ചെന്നാലും വര്‍ഷങ്ങള്‍ കഴിയുന്തോറും പകര്‍ച്ചവ്യാധിമരണങ്ങളുടെ സംഖ്യ കൂടിക്കൂടിവരുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ശുചിത്വത്തോടുള്ള നമ്മുടെ അലംഭാവമാണ് ഇതിലൊന്ന്. രണ്ടുനേരവും കുളിച്ച് സ്വയം ശരീരശുദ്ധിവരുത്തി സുഗന്ധങ്ങളും പൂശിപുറത്തിറങ്ങുന്ന മലയാളിക്ക് യാത്രക്കിടെ മൂക്കുപൊത്തിയിരിക്കേണ്ട അവസ്ഥ സംജാതമായിട്ട് കാലമേറെയായി. കഴിക്കുന്ന മാംസ-മല്‍സ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മുതലായവയും യഥാവിധം സംസ്‌കരിക്കുന്ന കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുള്‍പ്പെടെ വേണ്ടത്ര ശ്രദ്ധപുലര്‍ത്തുന്നില്ല. മഴക്കാലത്തിനുമുമ്പ് വിതരണം ചെയ്യുന്ന നോട്ടീസുകളില്‍ മാത്രമായി ശുചിത്വബോധം ഒതുങ്ങിക്കൂടാ. അത് ഓരോ അടുക്കളയില്‍നിന്ന് ആരംഭിക്കണം. സര്‍ക്കാരുകള്‍ ശ്രദ്ധവെച്ചാല്‍ ഉപരിതലത്തില്‍ കുറെയൊക്കെ മാറ്റംവരുത്താന്‍ കഴിയാമെന്നുമാത്രം.
കേന്ദ്രസംഘം ഇന്നലെ സംസ്ഥാനത്ത് എത്തി ആരോഗ്യവകുപ്പുമന്ത്രിയടക്കം ഉന്നതഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടികള്‍ നിര്‍ദേശിച്ചത് ഫലപ്രദമായി താഴേത്തട്ടിലേക്ക് എത്തിക്കുകയാണ് ഇനി വേണ്ടത്. കോഴിക്കോട് മെഡിക്കല്‍കോളജില്‍ മാത്രം മുപ്പതോളം പേരാണ് നിപ സംശയിച്ച് ചികില്‍സക്ക് വിധേയമായിട്ടുള്ളത്. ഓരോ ജില്ലയിലെയും പ്രാഥമികാരോഗ്യേകേന്ദ്രങ്ങളിലും സ്വകാര്യആസ്പത്രികളിലും രോഗലക്ഷണം കണ്ടാലുടന്‍ കുറഞ്ഞചെലവില്‍ അടിയന്തിര വിദഗ്ധചികില്‍സ നല്‍കുന്നുണ്ടെന്നുകൂടി സര്‍ക്കാര്‍ ഉറപ്പുവരുത്തണം. 2000ന്റെ തുടക്കം മുതല്‍ പശ്ചിമബംഗാളിലെ മലയോരഗ്രാമങ്ങളില്‍ അമ്പതോളം പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസിനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും പ്രതിരോധമരുന്ന് കണ്ടെത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും മതിയായ ശ്രദ്ധ പുലര്‍ത്തിയേതീരൂ. ലോകാരോഗ്യസംഘടനയുടെ ഇടപെടലും അനിവാര്യമാണ്. പ്രശ്‌നത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ച് വിദഗ്ധരെ എത്തിക്കുന്നതടക്കമുള്ള അടിയന്തിരനടപടികള്‍ കേന്ദ്രത്തില്‍നിന്നുണ്ടായേ തീരൂ. കേന്ദ്രസംസ്ഥാനസഹായങ്ങള്‍ മേമ്പൊടിയില്‍ ഒതുങ്ങരുത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending