Connect with us

Video Stories

കര്‍ഷകക്കണ്ണീരില്‍ അലിയാത്ത ഭരണകൂടങ്ങള്‍

Published

on

 

കെപി ജലീല്‍

രാജ്യത്തെ എണ്‍പതുകോടിയോളം വരുന്ന കര്‍ഷകര്‍ ഒരു ജീവന്‍മരണപ്പോരാട്ടത്തിന്റെ പാതയിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണിപ്പോള്‍. പല സംസ്ഥാനങ്ങളിലും ജൂണ്‍ഒന്നുമുതല്‍ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ പാതയിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്ന കാഴ്ചകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ചെലവിനനുസൃതമായ വിലയില്ലാത്തതും കടമെടുത്ത് ഇറക്കിയ വിളകളുടെ വിലകൊണ്ട് കടം തിരിച്ചടക്കാനാകാത്തതുമാണ് അടിസ്ഥാനകാരണങ്ങള്‍. എന്നാല്‍ ദീര്‍ഘനാളായി കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്ന കര്‍ഷകദ്രോഹനടപടികളാണ് ഇത്തരമൊരു സന്നിഗ്ധാവസ്ഥയിലേക്ക് രാജ്യത്തെ പകുതിയോളം ജനങ്ങളെ പിടിച്ചുവലിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
മധ്യപ്രദേശിലെ മന്‍സോറില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ആറിന് ആറ് കര്‍ഷകരെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവെച്ചുകൊന്ന ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ വാര്‍ഷികദിനമായിരുന്നു ആറിന്. ജൂണ്‍ ഒന്നിനാരംഭിച്ച് പത്തിന് സമാപിക്കുന്ന വിധത്തിലാണ് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പല സംസ്ഥാനങ്ങളിലും കേരളമടക്കം, കര്‍ഷകരുടെ പ്രതിഷേധക്കൂട്ടായ്മകളും സമരങ്ങളും അരങ്ങേറി. കര്‍ഷകര്‍ പച്ചക്കറികളും പാലുമൊക്കെ റോഡില്‍ തള്ളുന്നത് തുടരുകതന്നെയാണ്. പത്തിന് അഖിലേന്ത്യാതലത്തില്‍ ബന്ദിനും കര്‍ഷകസംഘടനകളുടെ സംയുക്ത സമിതിയായ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്തിരിക്കയാണ്.
ഇരുന്നൂറോളം കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാകിസാന്‍ സംഘര്‍ഷ് സമിതിയും രാഷ്ട്രീയസ്വാഭിമാന്‍ ആന്ദോളനും ഭൂമി അധികാര്‍ ആന്ദോളനുമാണ് ഇപ്പോഴത്തെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇവയിലൊന്നും പെടാത്ത നിരവധി കര്‍ഷകരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ വലിയ ശതമാനം വരുന്ന ചെറുകിട കര്‍ഷകരാണ് സമരത്തിന് പിന്നില്‍ അണിനിരന്നിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടാനാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകളുടെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സമരത്തിന് പിന്തുണപ്രഖ്യാപിച്ചതിനെ രാഷ്ട്രീയമുതലെടുപ്പായാണ് കേന്ദ്രഭരണകൂടം ചിത്രീകരിച്ചിരിക്കുന്നത്. ഇത് അവരുടെ അല്‍പത്തരമെന്നല്ലാതെന്ത് പറയാനാണ്? സമരക്കാരുമായി ചര്‍ച്ചക്കു പോലും തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനംമതി രാജ്യത്തെ അറുപതുശതമാനം വരുന്ന കര്‍ഷകജനതയുടെ നീറുന്ന പ്രശ്‌നങ്ങളോടുള്ള സര്‍ക്കാര്‍ നയം എന്തെന്ന് വ്യക്തമാകാന്‍.
അധികാരത്തിലേറിയ ശേഷം കുത്തക വ്യവസായികളുടെ 2.72 ലക്ഷംകോടിരൂപയുടെ കടങ്ങളാണ് മോദിസര്‍ക്കാര്‍ എഴുതിത്തള്ളിയത്. നിരവധിപേര്‍ക്ക് അവര്‍ തൊഴില്‍ നല്‍കുന്നുവെന്നതാണത്രെ കാരണം. എന്നാല്‍ കോടിക്കണക്കിന് ജനതയുടെ വിശപ്പടക്കുന്ന കര്‍ഷകരുടെ വായ്പകള്‍ അടച്ചു തീര്‍ത്തേപറ്റൂ. നിത്യേന മുപ്പതോളം കര്‍ഷകര്‍ കഠിനാധ്വാനത്തിന്റെ ഫലമായ തങ്ങളുടെ വിളകള്‍ക്ക് ന്യായവില കിട്ടാതെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുമ്പോഴാണിതെന്ന് ഓര്‍ക്കണം. ചെറുകിടകര്‍ഷകരുടെ പതിനായിരം രൂപക്ക് ജപ്തിയുമായി വീട്ടുപടിക്കലെത്തുമ്പോള്‍, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ വെറും ആറു മാസത്തിനകം പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയ കോര്‍പറേറ്റ് വായ്പ 55356 കോടിയുടെയാണ്. പ്രതിവര്‍ഷം 12000 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്നത്. രാജ്യത്തെ ആത്മഹത്യാനിരക്കില്‍ 11.2 ശതമാനം കര്‍ഷകരുടേതാണ്. ഇന്ത്യയുടെ എഴുപത് ശതമാനം സമ്പത്തും ഒരു ശതമാനം കുത്തകമുതലാളിമാരില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണിത്.
ഏറ്റവും കൂടുതല്‍ ധാന്യം ഉല്‍പാദിപ്പിക്കുന്ന പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ കര്‍ഷകരാണ് ഒരു വര്‍ഷത്തിനുശേഷവും തങ്ങളുടെ പ്രശ്‌നങ്ങളില്‍ തീരുമാനമാകാതെ വീണ്ടും സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. മധ്യപ്രദേശില്‍ ഗ്രാമബന്ദ് നടന്നുവരികയാണ്. തമിഴ്‌നാട്ടിലും ബന്ദ് നടക്കുകയുണ്ടായി. സ്വതന്ത്രകര്‍ഷകസംഘം കഴിഞ്ഞമാസം പാര്‍ലമെന്റ്മാര്‍ച്ച് നടത്തി.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് വലിയ കര്‍ഷകപ്രക്ഷോഭങ്ങള്‍ നടക്കുന്നതെന്നത് ശരിതന്നെ. എന്നാല്‍ കേരളസര്‍ക്കാരും പാവപ്പെട്ടവരുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മൗനം തുടരുകയാണ്. കഴിഞ്ഞവിളക്ക് സംഭരിച്ച നെല്ലിന്റെ വിലപോലും ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. ദേശീയപാതയുടെ പേരില്‍ കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്ന കാഴ്ചകള്‍ വേറെ. പത്ത് സംസ്ഥാനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ കര്‍ഷകപ്രക്ഷോഭത്തിനുമുന്നില്‍നില്‍ക്കുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ ഭരിക്കുന്ന കേരളം 2011 വരെയുള്ള കടങ്ങളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. റബറിനെ വ്യാവസായികപട്ടികയില്‍നിന്ന് കേന്ദ്രം നീക്കിയിട്ടും സര്‍ക്കാരിന് കുലുക്കമില്ല.
കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ഉല്‍പാദനച്ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില നിശ്ചയിക്കണമെന്ന ആവശ്യമാണ് സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ദേശീയ കര്‍ഷക കമ്മീഷന്‍ 2006ല്‍ നിയോഗിച്ച ഡോ. സ്വാമിനാഥന്‍ സമിതിയാണ് ഇത്തരമൊരു ശുപാര്‍ശ മുന്നോട്ടുവെച്ചത്.
ഇറക്കുമതി നയമാണ് മറ്റൊരു വെല്ലുവിളി. കാര്‍ഷികോല്‍പന്നങ്ങള്‍ യഥേഷ്ടം ഇറക്കുമതി ചെയ്യുന്നതിനായി തീരുവകളില്‍ ഇളവ് വരുത്തുന്നതും അതുവഴി നാട്ടിലെ കര്‍ഷകര്‍ കുത്തുപാളയെടുക്കേണ്ടിവരുന്നതും പരിദേവനമായി നിലനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കാലാവസ്ഥാവ്യതിയാനവും വന്യജീവി ആക്രമണവുമാണ് മറ്റുകാരണങ്ങള്‍. ഗത്യന്തരമില്ലാതെ പല കര്‍ഷകരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 2007ല്‍ ആയിരക്കണക്കിന് കര്‍ഷകര്‍ സ്വയാഹുതി ചെയ്തപ്പോള്‍ 2008ല്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ച 60.000 കോടിയുടെ വായ്പാ എഴുതിത്തള്ളല്‍ നടപടി വലിയ ആശ്വാസമായിരുന്നു. കര്‍ഷകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ അതിനുശേഷം ഇന്നുവരെയും കടാശ്വാസ പദ്ധതികളൊക്കെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലും ബജറ്റുകളിലുമായി ഒതുങ്ങുകയാണ്. ഫലം കര്‍ഷകകൂട്ടക്കുരുതികളുടെ തുടര്‍ക്കഥ.
കഴിഞ്ഞവര്‍ഷം നടന്ന മധ്യപ്രദേശിലെ വെടിവെയ്പില്‍ പതിനാറുകാരന്‍ വരെ കൊല്ലപ്പെട്ടിട്ടും അനങ്ങാപ്പാറ നയം തുടരുകയാണ് ഭരണകൂടങ്ങള്‍. മാര്‍ച്ചില്‍ കാല്‍ലക്ഷംപേര്‍ പങ്കെടുത്ത മഹാരാഷ്ട്രയിലെ കര്‍ഷകപ്രക്ഷോഭം മുംബൈ മഹാനഗരത്തെ മൂന്നു ദിവസം സ്തംഭിപ്പിച്ചിട്ടും നഗരജനത കര്‍ഷകരുടെ വികാരങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് നല്‍കിയ സ്വീകരണത്തെ വിലകുറച്ചുകാണിച്ചതാണ് പിന്നീടുള്ള സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളില്‍ ദര്‍ശിതമായത്. രാജ്യത്തെ എണ്‍പതു കോടികര്‍ഷകര്‍ ജീവിക്കുന്ന ഗ്രാമങ്ങളിലാണ് യഥാര്‍ത്ഥ ഇന്ത്യയെന്നും അവയുടെ സ്വയംപര്യാപ്തതയിലൂടെ മാത്രമേ രാജ്യത്തിന് പുരോഗമിക്കാന്‍ കഴിയൂ എന്നും പ്രഖ്യാപിച്ചത് ഗ്രാമസ്വരാജ് ആശയത്തിന്റെ പ്രണേതാവ് രാഷ്ട്രപിതാവാണ്. എന്നാലിന്ന് സ്വന്തം സ്വദേശി മുദ്രാവാക്യം പോലും കുത്തകകള്‍ക്കു മുന്നില്‍ അടിയറവു വെച്ച ആര്‍.എസ്.എസിനും മോദി സര്‍ക്കാരിനും കര്‍ഷകരുടെ കണ്ണീരിനെക്കുറിച്ച് ഒന്നുരിയാടാന്‍ പോലും നേരമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending