Connect with us

Video Stories

കേരളം കലുഷിതമാക്കാന്‍ സംഘ്പരിവാര്‍ നുണകള്‍

Published

on

എ.വി ഫിര്‍ദൗസ്

ഇയ്യിടെയായി കേരളത്തിലെ സംഘ്പരിവാര്‍ ആനുകാലികങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകളും വിശകലനങ്ങളും അത്യധികം കൗതുകകരവും അതിലുപരി ജുഗുപ്‌സാ ഭാവനകളുടെ പ്രതിഫലനങ്ങളുമാണ്. മറ്റു പല സംസ്ഥാനങ്ങളും വര്‍ഗീയ കാലുഷ്യങ്ങളുടെ ഏറിയും കുറഞ്ഞുമുള്ള അഗ്നിജ്വാലകളില്‍ അകപ്പെടുമ്പോഴും പിടിച്ചുനിന്ന കേരളത്തെക്കുറിച്ച് സംഘ്പരിവാര്‍ വൃത്തങ്ങളില്‍ രൂപപ്പെട്ടുകഴിഞ്ഞ നിരാശയും ഇച്ഛാഭംഗവുമെല്ലാം വൃത്തിയായി ഏറ്റെടുത്ത അക്ഷരാവിഷ്‌കാരങ്ങളാണവ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കരുനീക്കങ്ങള്‍ അവയില്‍ പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷത്തിന്റെ സമചിത്തതയും മതേതരമായ ദൃഢനിശ്ചയവും അവയെ വളര്‍ത്തിയെടുക്കുന്ന വിധത്തില്‍ ഇവിടെ മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ നല്‍കിയ രാഷ്ട്രീയ പിന്തുണയും തന്നെയാണ് കേരളത്തിന്റെ മതനിരപേക്ഷ ഭദ്രതക്ക് ആധാരം എന്നവര്‍ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആ മതനിരപേക്ഷ ഭദ്രതയെ ശിഥിലീകരിക്കുന്നതിന് ആവശ്യമായ നുണക്കഥകളാണ് കേരളത്തിലെ സംഘ്പരിവാര്‍ ആനുകാലികങ്ങളില്‍ ഇപ്പോള്‍ ഒഴുകിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഹിന്ദുക്കളെ കൃത്യമായി വേര്‍തിരിച്ച് ഒരു പക്ഷത്തേക്കും മറ്റെല്ലാവരെയും മറുപക്ഷത്തേക്കും മാറ്റിനിര്‍ത്തുന്ന വിഭജന ജല്‍പനങ്ങളാണവര്‍ അണതുറന്നു വിട്ടുകൊണ്ടിരിക്കുന്നത്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രയോഗിച്ചു ഫലം കണ്ട തന്ത്രമാണിതെങ്കിലും കേരളത്തില്‍ അതിന് സംഘ് ജിഹ്വകള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലാന്‍ കഴിയുന്നില്ല. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്നു പറയുന്നത് പ്രയോഗത്തില്‍ നിസ്സാരമായ ഭാഷയാണ്. എന്നാലതിന്റെ ഫലങ്ങളാവട്ടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ സംഘര്‍ഷങ്ങള്‍ പടര്‍ത്തുക എന്നതു തന്നെയാണ്. കേരളത്തിലെ ഹൈന്ദവ ജനവിഭാഗങ്ങള്‍ ഒരു വിപത്തിന്റെ നടുക്കടലില്‍ അരക്ഷിതരായി നില്‍ക്കുകയാണെന്നും ഞങ്ങള്‍ സംഘ്പരിവാറുകാര്‍ അവിടേക്ക് രക്ഷാ നൗകയുമായി വന്നുകൊണ്ടിരിക്കയാണ് എന്നുമാണ് പരിവാര്‍ ജിഹ്വകള്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്.
ഏപ്രില്‍ 16ന് കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അരങ്ങേറിയ വാട്‌സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് എല്ലാ ദിവസവും ബി.ജെ.പിയുടെ രാഷ്ട്രീയ പത്രം പുതിയ കഥകള്‍ എഴുതിവരികയായിരുന്നു. അതിനിടയിലാണ് മഹാരാജാസ് കോളജിലെ ദലിത് എസ്.എഫ്.ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കാമ്പസ് ഫ്രണ്ടുകാര്‍ കൊലക്കത്തിക്കിരയാക്കിയത്. ദലിത്- പിന്നാക്ക-ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് വാദിക്കുന്നവരുടെ വിദ്യാര്‍ത്ഥി സംഘടന ഒരു ദലിത്-ആദിവാസി വിദ്യാര്‍ത്ഥിയെത്തന്നെ കൊലക്കത്തിക്കിരയാക്കിയപ്പോള്‍ സംഘ്പരിവാറിന്റെ നെഞ്ചകത്ത് മറ്റൊരു താമരയാണ് വിരിഞ്ഞത്. വാട്‌സ് ആപ്പ് ഹര്‍ത്താലിനെയും അഭിമന്യുവിന്റെ കൊലപാതകത്തെയും കൂട്ടിയിണക്കിയായി അതിനുശേഷമുള്ള നുണക്കഥയെഴുത്തുകള്‍. കേരളത്തില്‍ ഇരുപക്ഷത്തുമുള്ള എല്ലാ പാര്‍ട്ടികളും ഹിന്ദുക്കള്‍ക്ക് എതിരാണെന്നും ഹിന്ദു ആദിവാസിയായാലും ദലിതനായാലും പിന്നാക്കക്കാരനായാലും അവനെ ഇരു മുന്നണികളും ഉന്മൂലനം ചെയ്തുകൊണ്ടിരിക്കയാണെന്നും വരുത്തിതീര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റയടിക്ക് ഇരു മുന്നണിയെയും ഹിന്ദു വിരുദ്ധരായി ചിത്രീകരിച്ചാല്‍ ഒരേ വെടിക്ക് രണ്ട് പക്ഷികള്‍ വീഴുമെന്നവര്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ അഭിമന്യുവിന്റെ പേരില്‍ പിന്നാക്ക സ്‌നേഹത്തിന്റെ മുതലക്കണ്ണീരൊഴുക്കുന്ന സംഘ്പരിവാര്‍ കേരളത്തില്‍ കൊന്നുതള്ളിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ട ദലിതരുടെയും പിന്നാക്കക്കാരുടെയും വലിയൊരു പട്ടിക നമുക്കു മുമ്പിലുണ്ട്. സംഘ്പരിവാര്‍ കൊലക്കത്തിക്കിരയാക്കിവരുടെ സാമൂഹ്യ പശ്ചാത്തലം അവര്‍ മറന്നുപോകുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുവിറച്ചി തീറ്റക്കാരും വരേണ്യ ഗോഭക്തിക്ക് എതിരു നില്‍ക്കുന്നവരും ഗോപൂജയുടെ സവര്‍ണ സമ്പ്രദായങ്ങള്‍ പിന്തുടരാത്തവരും എന്ന പേരില്‍ തല്ലുകയും കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ ജാതിയും സമുദായവും ഇവര്‍ ബോധപൂര്‍വം മറക്കുന്നു. ഉദ്ദേശ്യം വളരെ വ്യക്തമാണ്- എന്തു കടുകട്ടി നുണ പറഞ്ഞിട്ടായാലും ശരി കേരളത്തിലെ ഹിന്ദുക്കളെ മതനിരപേക്ഷ ബോധത്തില്‍ നിന്നടര്‍ത്തിമാറ്റി വര്‍ഗീയവത്കരിക്കുകയും അവരെ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ അണിനിരത്തുകയും വേണം.
മഹാരാജാസില്‍ കൊലക്കത്തിക്കിരയായ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ഇടുക്കി വട്ടവടയിലെ വീട്ടില്‍ സഹായ വാഗ്ദാനവുമായി ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ വക്താക്കള്‍ ചെന്നിരുന്നതായും അവരെ വീട്ടുകാര്‍ പറഞ്ഞുവിട്ടതായും ചില പത്രങ്ങളില്‍ വാര്‍ത്ത വരികയുണ്ടായി. കേരളത്തില്‍ ഇതിനു മുമ്പും ഹിന്ദു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ കൊലക്കത്തിക്കിരയായിട്ടുണ്ട്. അവര്‍ എസ്.എഫ്.ഐക്കാരോ, കെ.എസ്.യുക്കാരോ ആയിരിക്കാം. എന്നാല്‍ അന്നൊന്നും അവര്‍ ഹിന്ദുവാണല്ലോ എന്ന പേരു പറഞ്ഞ് ഒരു ഹെല്‍പ്പ് ലൈന്‍കാരും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അന്നവര്‍ക്ക് കേരളം കീഴടക്കുന്ന കാര്യത്തില്‍ ഇത്ര വാശിയുണ്ടായിരുന്നില്ല എന്നതു തന്നെ കാരണം. ഇന്ന് സാഹചര്യം, വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ കേരളത്തില്‍നിന്ന് ഉണ്ടാക്കിയില്ലെങ്കില്‍ എല്ലാ ഭാരവാഹികളെയും അതതു സ്ഥാനങ്ങളില്‍ നിന്ന് പിരിച്ചുവിടും എന്ന അമിത്ഷായുടെ ഭീഷണി തൂങ്ങിനില്‍ക്കുന്നതാണ്. അതുകൊണ്ട് കേരളത്തിലെ സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ക്ക് പരമാവധി ഉപകരണങ്ങള്‍ പുറത്തെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. കേരളത്തിലെ ആദിവാസികളും പിന്നാക്കക്കാരും ദലിതരും നായരീഴവരും നമ്പൂതിരിയും എല്ലാം ഉള്‍പ്പെട്ട ജാതി വിഭാഗങ്ങള്‍ ഹിന്ദുക്കളാണ് എന്ന് സംഘ്പരിവാര്‍ ചിന്തിക്കാറുള്ളതുതന്നെ തെരഞ്ഞെടുപ്പ് ചൂട് അടുത്തുവരുമ്പോള്‍ മാത്രമാണ്. അല്ലെങ്കില്‍ ഈ പറഞ്ഞവരൊക്കെ അതതു ജാതിക്കാരായി മാത്രമേ കണക്കാക്കപ്പെടൂ. എന്‍.ഡി.എയുടെ ഘടകകക്ഷിയായി മാറിയ തുഷാര്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്കാരെ ഇന്നീ ദിവസം വരെയും ബി.ജെ.പിയുടെ ആസ്ഥാന മന്ദിരത്തിന്റെ തീണ്ടാപ്പാടകലെ മാത്രമേ നിര്‍ത്തിവന്നിട്ടുള്ളൂ എന്നും നമുക്കറിയാം. കേന്ദ്ര പാര്‍ട്ടി ഫണ്ടിന്റെ വെളുവെളുപ്പില്‍ ബി.ജെ.പി നേതാക്കള്‍ പരമാവധി വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കുമ്പോഴും കേരളത്തിലെ ദലിത്-പിന്നാക്ക പശ്ചാത്തലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉമിനീര്‍ ആഞ്ഞുവലിച്ചു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഒരു കാലംവരെയും. ഹിന്ദുവിന്റെ ഏകതക്കുവേണ്ടി തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ കച്ചമുറുക്കിയിറങ്ങാറുള്ള ഇവര്‍ എന്തുകൊണ്ടാണ് സ്വന്തം പാര്‍ട്ടിക്കകത്ത് ഒ.ബി.സി മോര്‍ച്ചയും പിന്നാക്ക വിഭാഗ മോര്‍ച്ചയുമൊക്കെ ഉണ്ടാക്കി സ്വന്തം പാര്‍ട്ടിയുടെ ഹിന്ദു ഏകതാ ജല്‍പനങ്ങളെ ‘ചോര്‍ച്ച’ ചെയ്തുവരുന്നത് എന്ന് ഇവരെ കണ്ണടച്ചു വിശ്വസിക്കുന്നവര്‍ ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ആഞ്ഞുപിടിച്ച പ്രചാരണങ്ങളിലൂടെ ഇപ്പോള്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാല്‍ ഇനി പറയുന്നവയായി: (1) കേരളത്തില്‍ മതനിരപേക്ഷ പാര്‍ട്ടികളുടെ മറവില്‍ ശക്തമായ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. (2) ഇരു ചേരിയിലെ പാര്‍ട്ടികളിലും ഇസ്‌ലാം മത ഭീകരവാദികള്‍ക്ക് മേല്‍ക്കൈ ഉണ്ട്. (3) ഹിന്ദുക്കളെ മാത്രം ‘ടാര്‍ജറ്റ്’ ചെയ്യുന്നതുകൊണ്ടാണ് സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഹിന്ദുക്കള്‍ മാത്രം കൊല്ലപ്പെടുന്നത്. (4) പോപ്പുലര്‍ ഫ്രണ്ടിനെ ഇരുഭാഗത്തുള്ള പാര്‍ട്ടികളും പിന്തുണക്കുന്നുണ്ട്. (5) വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സംഭവം കേരളത്തിലെ ഇസ്‌ലാം മത ഭീകരതയുടെ സ്വാധീനത്തിനു തെളിവാണ്. (6) സി.പി.എമ്മില്‍ മുസ്‌ലിം ഭീകരവാദികള്‍ നുഴഞ്ഞുകയറി ഹിന്ദു സഖാക്കളെ കൊന്നൊടുക്കാന്‍ പദ്ധതികളാസൂത്രണം ചെയ്തുവരികയാണ്. (7) ഇപ്പറഞ്ഞ കാരണങ്ങളാല്‍ കോണ്‍ഗ്രസിലെയും ഇടതു പാര്‍ട്ടികളിലെയും നാനാജാതി സമുദായങ്ങളില്‍പെട്ടവരായ ഹിന്ദുക്കള്‍ അതതു പാര്‍ട്ടികള്‍ വിട്ട് സംഘ്പരിവാറിനൊപ്പം വരിക മാത്രമേ രക്ഷാവഴിയുള്ളൂ. (8) മുസ്‌ലിംലീഗും ഈ നീക്കങ്ങളില്‍ ഒപ്പം നില്‍ക്കുകയും മലപ്പുറത്തെ ഒരു മുസ്‌ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്ര ഭാവനാത്മകമായി രാഷ്ട്രീയ നുണകള്‍ ആവിഷ്‌കരിക്കാന്‍ സംഘ്പരിവാറിന് സാധിക്കുമോ എന്നതിനെക്കുറിച്ച് സംശയം ഉണ്ടാവേണ്ടതില്ല. ഇതിനേക്കാള്‍ വലിയ നുണകള്‍ കുത്തിച്ചെലുത്തിയാണവര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓരോന്നിലായി അധികാരം കയ്യെത്തിപ്പിടിച്ചത്. കേരളത്തിലെ മതേതര പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറിഞ്ഞോ, അറിയാതെയോ കൂട്ടുനില്‍ക്കുന്നു എന്നു പറയുന്നത് അത്തരം പാര്‍ട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നു എന്നു പറയുന്നതിന് സമാനമാണ്. കാരണം ഈ പാര്‍ട്ടികളുടെ ഭൂരിഭാഗ അംഗങ്ങളും ഹിന്ദുക്കള്‍ തന്നെയാണ്. സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന അര്‍ത്ഥത്തില്‍ ഹൈന്ദവ സ്വത്വ പ്രകാശനങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാകാറില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കേരളത്തിലെ ഏതെങ്കിലുമൊരു മതേതര രാഷ്ട്രീയ പ്രസ്ഥാനം സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ അവരുടെ വിശ്വാസപരമോ, ആത്മീയമോ ആയ നിലപാടുകളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഇന്നല്ല ഒരു കാലത്തും ഒരു ശ്രമവും നടത്തിയതായി പറയാന്‍ കഴിയില്ല.
മത ഭീകരതക്ക് കോണ്‍ഗ്രസോ, കമ്യൂണിസ്റ്റ് പാര്‍ട്ടികളോ വിധേയപ്പെടുക എന്നതും തികഞ്ഞ ഭാവന മാത്രമാണ്. ഭീകരതയെ നിര്‍വചിക്കുന്നതിലും സംഘടനകളെ വിലയിരുത്തുന്നതിലും ഇരു മുന്നണിയിലേയും പാര്‍ട്ടികള്‍ക്ക് അവയുടേതായ മാനദണ്ഡങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. അതനുസരിച്ച് നയങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തെന്നിരിക്കും. എന്നാല്‍ ഒരു പ്രസ്ഥാനമോ, സംഘടനയോ വ്യക്തമായ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പാതയില്‍ നീങ്ങുന്നുവെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ആ പ്രസ്ഥാനവുമായും സംഘടനയുമായും സഹകരിക്കാന്‍ തയ്യാറാവുക എന്നത് അവരെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കാതെ വയ്യ. ഇടതുപക്ഷ സര്‍ക്കാറിന്റെ പൊലീസ് നയവൈകല്യങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്ന നിലമ്പൂരിലെ നക്‌സല്‍ വെട്ടയെക്കുറിച്ച് രണ്ട് ഇടത് പാര്‍ട്ടികള്‍ രണ്ടു ഭിന്ന നിലപാടുകള്‍ സ്വീകരിച്ചതോര്‍ക്കുക. ഇത്തരത്തില്‍ മുസ്‌ലിം സംഘടനകളെക്കുറിച്ചുള്ള സമീപനങ്ങളും ഇതര ഭിന്നങ്ങളായി എന്നുവരാം. മതേതര പാര്‍ട്ടികളിലെ മുസ്‌ലിംകളെ മൊത്തത്തില്‍ ഭീകരവാദികളും തീവ്രവാദികളുമാക്കി മാറ്റുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതായത് മതനിരപേക്ഷ രാഷ്ട്രീയത്തില്‍ നിന്നവരെ തീര്‍ത്തും അന്യവത്കരിക്കുക. ഇങ്ങനെ അന്യവത്കരിച്ച് വേട്ടയാടുക. മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും അനുഭവവും അതുതന്നെയാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്നവരെ ജാതിയുടെയും മതത്തിന്റെയും കള്ളികളില്‍ രേഖപ്പെടുത്തിയും കണക്കെടുക്കുക എന്നത് കേരളത്തിലെ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ സംബന്ധിച്ച് സ്വന്തം ബുദ്ധിശൂന്യത സ്വയം വെളിപ്പെടുത്തല്‍ മാത്രമായി മാറുന്നു. കണ്ണൂരിലൊക്കെ അവര്‍ കൊന്നുതള്ളിയവരുടെ കണക്ക് വളരെ വലുതാണ്. അവരില്‍ ജാതീയമായി പല തട്ടുകളിലുള്ള ഹിന്ദുക്കളെ കാണാം. ഇതരപാര്‍ട്ടിക്കാരനെ കൊല്ലുമ്പോള്‍ അവന്‍ ഹിന്ദു ജാതിയില്‍പെട്ടവനാണ് എന്നതിന്റെ യാതൊരാനുകൂല്യവും ഇന്നുവരെ സംഘ്പരിവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
കേരളത്തിലെ മതേതര പാര്‍ട്ടികള്‍ ഒരേപോലെ പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നുവെന്ന് പറയുന്നത് സംഘ്പരിവാറിന്റെ കാടടച്ചു വെടിവെക്കല്‍ തന്ത്രമാണ്. അതിന്റെ ബാലിശത കേരളത്തിലെ ഹൈന്ദവ സമൂഹം യഥാവിധി തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. വാട്‌സ് ആപ്പ് ഹര്‍ത്താലിനെ കേന്ദ്രീകരിച്ചുള്ള സംഘ്പരിവാര്‍ നുണകളും ഇത്തരത്തില്‍ സ്വന്തം ദിശയിലേക്കു തന്നെ തിരിഞ്ഞുവരുന്ന ബൂമറാങ് ആണ്. കേരളത്തില്‍ സാമുദായിക-വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനായി ഒരുപറ്റം സംഘ്പരിവാര്‍ ചാവേറുകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് അതെന്ന് ഇതിനകം അന്വേഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്നതാണ്. അതിന്റെ പ്രചാരകരായി അണിനിരന്നവരില്‍ സോഷ്യല്‍ മീഡിയാ അടിമകളായ പോപ്പുലര്‍ ഫ്രണ്ടുകാരും വെല്‍ഫെയര്‍ പാര്‍ട്ടിക്കാരുമൊക്കെ ഉണ്ടായിരിക്കാം. എന്നാല്‍ അവര്‍ സംഘ്്പരിവാര്‍ എറിഞ്ഞിട്ട ചൂണ്ടയില്‍ കുരുങ്ങുകയായിരുന്നു. സംഭവത്തിന്റെ ഒന്നാമത്തെ സ്രോതസ്സ് തീര്‍ച്ചയായും സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയാ ചാവേറുകള്‍ തന്നെയാണ്. ആ യാഥാര്‍ത്ഥ്യം കേരളീയര്‍ വ്യക്തമായി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആ ഒരൊറ്റ സംഭവം മുന്‍നിര്‍ത്തി സംഘ്പരിവാറിന്റെ വക്താക്കള്‍ കേരളത്തില്‍ മതഭീകരത തഴച്ചുവളരുകയാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ അതിന് ‘ഞങ്ങള്‍ വിത്തിറക്കിയതാണ് ആ ഭീകരത’ എന്ന അര്‍ത്ഥം കൂടിയാണ് കൈവരുന്നത്. കേരളം കുളം തോണ്ടാന്‍ ആസൂത്രണം ചെയ്ത ഒരു പദ്ധതി പാളിപ്പോയതിന്റെ അപകര്‍ഷത അതില്‍ തെളിഞ്ഞു കാണാം.
മുസ്‌ലിംലീഗിനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങളിലും അതു കാണാം. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തോടൊപ്പം ദലിതുകളും പിന്നാക്ക വിഭാഗക്കാരും അണിനിരക്കുന്ന കാഴ്ച അവരെ പരിഭ്രാന്തരാക്കുന്നുണ്ട്. മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ വാര്‍ഷികം നടത്തിയപ്പോള്‍ അതില്‍ പോലും സംഘ്പരിവാര്‍ ഹിന്ദുവിരുദ്ധത കാണാന്‍ ശ്രമിച്ചു. ആര്‍. എസ്.എസിന്റെയും ജനസംഘത്തിന്റെയും നേതൃത്വത്തില്‍ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ നടന്ന ബാലിശ സമരങ്ങളെ നിഷ്ഫലമാക്കിയത് മലപ്പുറത്തെ ഹിന്ദുക്കള്‍ തന്നെയാണ്. ഇന്നും ജില്ലയില്‍ ഗണ്യമായ ജനസംഖ്യ ഹിന്ദുക്കളാണ്. അവരെയാരും ഇന്നുവരെ മതത്തിന്റെ പേരില്‍ ദ്രോഹിച്ചിട്ടില്ല. കേരളത്തില്‍ മറ്റേതൊരു ജില്ലയിലും അവരനുഭവിക്കുന്ന സ്വാതന്ത്ര്യം മലപ്പുറത്തു മാത്രമായി ഒരു മുസ്‌ലിം സംഘടനയും തടഞ്ഞിട്ടുമില്ല. നുണകളും ജല്‍പനങ്ങളും പടച്ചുണ്ടാക്കി പ്രചരിപ്പിച്ച് മുതലെടുപ്പു നടത്താന്‍ ശ്രമിക്കുക എന്ന ബാലിശമായ തന്ത്രം കേരളത്തില്‍ വിലപ്പോകില്ല. വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പടച്ചിറക്കുന്ന ഇത്തരം നുണകള്‍ കേരളത്തിലെ സംഘ്പരിവാറിന്റെ ആശയ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞു ചിരിക്കാനുള്ള അവസരങ്ങളായി മാത്രമേ പരിണമിക്കുകയുള്ളു. നുണകളുടെ എണ്ണവും വലുപ്പവും കൂടുന്തോറും അവര്‍ കൂടുതല്‍ കൂടുതലായി അപഹാസ്യരായിക്കൊണ്ടിരിക്കുകയും ചെയ്യും.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending