Connect with us

Video Stories

ബിരുദ പഠനവും മലബാറും

Published

on

 

ഹനീഫ പുതുപറമ്പ്

വിദ്യാഭ്യാസ മേഖലയില്‍ മലബാറിനോടുള്ള അവഗണന ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മണ്ഡലത്തില്‍ ഇടഞ്ഞിയില്‍ ശാന്തോം മലങ്കര ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് എന്ന പേരില്‍ പുതിയ എയ്ഡഡ് കോളജ് തുടങ്ങാന്‍ തീരുമാനിച്ചതായി വാര്‍ത്തയുണ്ട്. 2018 ജൂലൈ 12ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 11 കോളജുകളിലായി 21 കോഴ്‌സുകള്‍ അനുവദിക്കുകയുണ്ടായി. ഡിഗ്രി, പി.ജി കോഴ്‌സുകള്‍ക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ സീറ്റ് കിട്ടാതെ പുറത്ത് നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ ഒരു കോളജിലും ഒരു കോഴ്‌സ് പോലും അനുവദിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, കാഞ്ഞിരംകുളം, കൊല്ലം ജില്ലയിലെ ചവറ, തൃശൂര്‍ ജില്ലയിലെ ചാലക്കുടി, തൃശൂര്‍, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മൊകേരി എന്നിവിടങ്ങളിലെ ഗവ. കോളജുകളിലും തൃശൂര്‍ ജില്ലയിലെ ശ്രീ കേരളവര്‍മ്മ കോളജ് (എയ്ഡഡ്) എന്നിവിടങ്ങളിലായാണ് 21 കോഴ്‌സുകള്‍ അനുവദിച്ചത്. 11 കോളജുകളില്‍ ഒരു എയ്ഡഡ് കോളജ് മാത്രം ഉള്‍പ്പെട്ടത് എന്തുകൊണ്ടാണ് എന്നറിയില്ല. കുട്ടികളുടെ പ്രവേശനത്തിനും അധ്യാപക നിയമനത്തിനുമൊന്നും ചില്ലിക്കാശ് പോലും അനധികൃതമായി വാങ്ങാത്ത നമ്മുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്തിരുന്ന തിരൂരങ്ങാടിയിലെ യതീംഖാന കമ്മിറ്റിക്ക് കീഴിലുള്ള പി.എസ്.എം.ഒ കോളജിലെങ്കിലും ഒരു കോഴ്‌സ് കൊടുത്തിട്ട് ന്യൂനപക്ഷ സംരക്ഷണത്തെപറ്റി പ്രസംഗിക്കുകയാണെങ്കില്‍ അത് കേള്‍ക്കാനൊരു രസമുണ്ടായിരുന്നു. അതൊന്നും കൊടുക്കാതെയാണ് ഇപ്പോള്‍ വീണ്ടും, തിരുവനന്തപുരത്ത് ഒരു പുതിയ എയ്ഡഡ് കോളജ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അംഗീകൃത കോളജുകളിലേക്ക് അഡ്മിഷനുള്ള അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ അരലക്ഷത്തിലധികം കുട്ടികളാണ് സീറ്റ് കിട്ടാതെ പുറത്തായത്. ഈ കുട്ടികളുടെ മുഖത്ത് നോക്കി ഒരു പരിഹാസച്ചിരിയും പാസാക്കിയാണ് തെക്കന്‍ ജില്ലകളില്‍, സര്‍ക്കാര്‍ പുതിയ കോഴ്‌സുകളും കോളജുകളും അനുവദിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് ജില്ലകളിലെ കോളജുകളാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ളത്. ഇവിടെ മാനേജ്‌മെന്റ്, മെറിറ്റ്, സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ 56,000 പേര്‍ക്കാണ് അഡ്മിഷന്‍ കിട്ടിയത്. പകുതിയില്‍ അധികം കുട്ടികള്‍ സീറ്റില്ലാതെ പുറത്തായി. കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ ആകെയുള്ളത് 288 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകള്‍. ഇവിടെ ആകെ ലഭ്യമായ സീറ്റുകളുടെ എണ്ണമാണ് 56,000. 1,31,979 പേരാണ് ഡിഗ്രി സീറ്റിന് അപേക്ഷിച്ചത്. 75,979 പേര്‍ സീറ്റ് കിട്ടാതെ പുറത്തായി.
സംസ്ഥാനത്ത് ആകെയുള്ള സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുടെ എണ്ണം 213 ആണ്. 153 എയ്ഡഡ് കോളജുകളും 60 ഗവ. കോളജുകളും. ഇതില്‍ 136 കോളജുകള്‍ തിരുകൊച്ചിയിലാണ്. മലബാറില്‍ ആകെയുള്ളത് 77 കോളജുകള്‍. തൃശൂര്‍ ജില്ല കൂടി ഉള്‍പ്പെടുന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലായി ആകെയുള്ളത് 80 കോളജുകള്‍ മാത്രം. 202 കോളജുകള്‍ അണ്‍ എയ്ഡഡ് മേഖലയിലാണ്.
തിരുകൊച്ചിയും മലബാറും തമ്മില്‍ കോളജുകളുടെ എണ്ണത്തിലുള്ള ഈ അസന്തുലിതാവസ്ഥ ജനസംഖ്യാ കണക്കുകൂടി വെച്ച് താരതമ്യം ചെയ്യപ്പെടണം. 2011ലെ സെന്‍സസ് പ്രകാരം 3.5 കോടിയോളമാണ് കേരളത്തിലെ ആകെ ജനസംഖ്യ. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍ക്കോട്, വയനാട് എന്നീ ആറ് മലബാര്‍ ജില്ലകളിലായി ആകെ ഒന്നരക്കോടിയോളം ജനസംഖ്യയുണ്ട്. തിരുകൊച്ചിയിലെ ആകെ ജനസംഖ്യ രണ്ട് കോടിയോളമാണ്. ഇവര്‍ക്ക് പഠിക്കാന്‍ 136 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളും മലബാറിലെ ഒന്നരക്കോടി ആളുകള്‍ക്ക് ആകെ 77 കോളജുകളും എന്ന അതിഭീകരമായ അസന്തുലിതാവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് തെക്കന്‍ ജില്ലകളില്‍ വീണ്ടും കോളജുകളും കോഴ്‌സുകളും അനുവദിച്ചു കൊണ്ടിരിക്കുന്നത്. 42 ലക്ഷത്തോളം ജനങ്ങളുള്ള മലപ്പുറം ജില്ലയില്‍ ഒരു കോഴ്‌സ് പോലും അനുവദിക്കാതെ എന്തു ന്യൂനപക്ഷ സംരക്ഷണമാണാവോ ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ കണക്ക് പറയാന്‍ തുടങ്ങുമ്പോള്‍ വിമര്‍ശകര്‍ തിരിച്ച് ചോദിക്കുന്ന സ്ഥിരം ചോദ്യമുണ്ട്. മുസ്‌ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്കും യു.ഡി.എഫ് സര്‍ക്കാറിനും ഇത് പരിഹരിക്കാമായിരുന്നില്ലേ, എന്നതാണത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബ് ഇക്കാര്യത്തില്‍ നടത്തിയ നീക്കങ്ങള്‍ സമാനതകളില്ലാത്തതാണ്. കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്ലാത്ത നിയോജക മണ്ഡലങ്ങളില്‍ കോളജുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍, ഇങ്ങനെ അനുവദിക്കപ്പെട്ട 22 കോളജുകളില്‍ 13 എണ്ണം മലബാര്‍ ജില്ലകളിലായിരുന്നു. ഇക്കാലഘട്ടത്തില്‍ മലപ്പുറം ജില്ലയില്‍ മാത്രം സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ 9 പുതിയ കോളജുകളാണ് തുടങ്ങിയത്. മങ്കട, താനൂര്‍, തവനൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഗവ. കോളജുകളും വേങ്ങര, വണ്ടൂര്‍, ആതവനാട് എന്നിവിടങ്ങളില്‍ എയ്ഡഡ് കോളജുകളും മലപ്പുറത്ത് പുതുതായി ഒരു ഗവ. വനിത കോളജും അനുവദിക്കപ്പെട്ടു. പരപ്പനങ്ങാടിയില്‍ എല്‍.ബി.എസിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഭാഗമായി സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ മേഖലയില്‍ ഒരു ആര്‍ട്‌സ് കോളജും പ്രവര്‍ത്തനം ആരംഭിച്ചു. 2011ന് മുമ്പ് മലപ്പുറത്ത് ആകെയുണ്ടായിരുന്നത് വെറും മൂന്ന് ഗവ. കോളജുകളാണ് എന്ന വസ്തുത കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഇവിടെയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വെറും അഞ്ച് കൊല്ലത്തിനിടയില്‍ ആറ് സര്‍ക്കാര്‍ കോളജുകളും, മൂന്ന് എയ്ഡഡ് കോളജുകളും അനുവദിച്ചത്.
പി.കെ അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് കേരളത്തിലെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലും പുതിയ കോഴ്‌സുകള്‍ അനുവദിക്കപ്പെട്ടത്. മലബാര്‍ മേഖലയില്‍ കോളജുകളുടെ എണ്ണക്കുറവ് പരിഗണിച്ച് രണ്ട് കോഴ്‌സുകള്‍ വീതവും, തെക്കന്‍ ജില്ലകളില്‍ ഓരോ കോഴ്‌സ് വീതവുമാണ് അന്ന് അനുവദിച്ചത്. പ്രാദേശികമായ അസന്തുലിതാവസ്ഥ പരിഹരിക്കാനാണ് ഇങ്ങനെയൊരു സമീപനം സ്വീകരിച്ചത്. ഇതിനു പുറമെ എയ്ഡഡ് മേഖലയിലുള്ള അറബിക് കോളജുകളിലും, അവയെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ പാകത്തിലുള്ള ജനറല്‍ ഡിഗ്രി കോഴ്‌സുകള്‍ അനുവദിച്ചു. കേരളത്തില്‍ പൊതുവിലും, മലബാറില്‍ പ്രത്യേകിച്ചും സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കോളജുകളും കോഴ്‌സുകളും അനുവദിച്ച വിദ്യാഭ്യാസ മന്ത്രിയാണ് അബ്ദുറബ്ബ്. സി.എച്ച് മുഹമ്മദ് കോയ തുടങ്ങി വെച്ച്, ചാക്കീരിയും ഇ.ടിയും നാലകത്ത് സൂപ്പിയും തുടര്‍ന്നുപോന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്.
ഇതൊക്കെയാണെങ്കിലും മലബാറില്‍ ഇപ്പോഴും ജനസംഖ്യാനുപാതികമായി ഉന്നത പഠന സൗകര്യങ്ങളില്ല. മലബാറിലെ വിദ്യാഭ്യാസ സൗകര്യം വര്‍ധിപ്പിക്കുക എന്നത് മുസ്‌ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും മാത്രം ഉത്തരവാദിത്തമല്ല. സി.പി.എമ്മിന് വലിയ സ്വാധീനമുള്ള കണ്ണൂര്‍, കാസര്‍ക്കോട്, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ കൂടി ഉള്‍പ്പെടുന്നതാണ് മലബാര്‍. കണ്ണൂര്‍കാരനായ നായനാര്‍ രണ്ട് തവണയാണ് കേരളത്തില്‍ മുഖ്യമന്ത്രിയായത്. ഇപ്പോള്‍ കണ്ണൂര്‍കാരന്‍ തന്നെയായ മുഖ്യമന്ത്രി പിണറായിയുടെ ഊഴമാണ്.
മലബാറിന്റെ സുല്‍ത്താന്‍ പട്ടം സ്വയം എടുത്തണിഞ്ഞ മന്ത്രിമാരും ഈ മന്ത്രിസഭയിലുണ്ട് എന്നു പറയപ്പെടുന്നു. നിയമസഭാ സ്പീക്കറും മലബാറില്‍ നിന്നു തന്നെ. ഒരു പാത്രത്തില്‍ കുറച്ച് ബീഫ് വരട്ടിക്കൊടുത്താല്‍ ന്യൂനപക്ഷ സംരക്ഷണമായി എന്നു പറഞ്ഞ് പാവം വോട്ടര്‍മാരെ പറ്റിക്കുന്നതിന് ഒരു പരിധി വേണ്ടേ? ന്യൂനപക്ഷ ശാക്തീകരണമെന്നത് അവരെ വിദ്യാഭ്യാസം കൊണ്ട് ശക്തിപ്പെടുത്തലാണ്. അതറിയാത്തവരൊന്നുമല്ല ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പക്ഷേ അവര്‍ ഭരിച്ചിടത്തൊന്നും ന്യൂനപക്ഷങ്ങളെ ഇങ്ങനെ ശാക്തീകരിച്ചിട്ടില്ല. നാലു പതിറ്റാണ്ടോളം ബംഗാള്‍ ഭരിച്ചിട്ടും അവിടത്തെ മുസ്‌ലിം സമൂഹത്തിന് ഒരു മേഖലയിലും പുരോഗതി ഉണ്ടായിട്ടില്ലല്ലോ
ഇടതുപക്ഷം ഭരിക്കുമ്പോള്‍ കോഴ്‌സുകളും, കോളജുകളും, പ്ലസ്ടു സീറ്റുമൊക്കെ ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം നേരെ മുസ്‌ലിം ലീഗിന്റെ ചുമലിലേക്ക് വെച്ച് തരുന്ന സ്ഥിരം പരിപാടി ഇടതുപക്ഷം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇവിടെ പതിനായിരങ്ങള്‍ സീറ്റില്ലാതെ അലയുമ്പോള്‍, അവര്‍ക്ക് പഠിക്കാന്‍ കോഴ്‌സ് ചോദിക്കുമ്പോള്‍ നേരെ തെക്കന്‍ ജില്ലകളില്‍ കോഴ്‌സും കോളജും കൊടുക്കുന്ന ഈ കലാപരിപാടി അങ്ങേയറ്റം അപഹാസ്യമാണ്.
പ്ലസ്ടു കഴിഞ്ഞ് ഡിഗ്രി പഠനത്തിന് ചേരുന്നവരുടെ അനുപാതത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കാസര്‍ക്കോട് ജില്ലകളാണ്. പ്രതിശീര്‍ഷ പ്രവേശന അനുപാതം എന്ന സൂചകമാണ് ഇതിനെ കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ മലബാറിലെ ജില്ലകള്‍ ദേശീയ ശരാശരിയേക്കാള്‍ ഏറെ പിറകിലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. എല്ലാം ശരിയാക്കുന്ന കൂട്ടത്തില്‍ ഇങ്ങനെയുള്ള കണക്കുകളൊക്കെ ഒന്നു പരിശോധിച്ചു നോക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending