Connect with us

Video Stories

റോഹിന്‍ഗ്യന്‍ മുസ്‌ലിംകളും യു.എന്‍ റിപ്പോര്‍ട്ടും

Published

on

യൂനുസ് അമ്പലക്കണ്ടി

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തിലാണ് മ്യാന്മറിലെ റോഹിന്‍ഗ്യന്‍ മുസ്‌ലിം ന്യൂനപക്ഷം ഭരണകൂടത്തിന്റേയും സൈന്യത്തിന്റേയും ബുദ്ധ തീവ്രവാദികളുടേയും കിരാതമായ അക്രമണങ്ങള്‍ക്ക് അവസാനമായി കൂട്ടത്തോടെ ഇരയാവുന്നത്. 1960 ലെ പട്ടാള ഭരണത്തോടെ ആരംഭിച്ച ഈ കൊടിയ ദുരിതം അറുപത് കൊല്ലത്തോളമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ വില നല്‍കാതെ ശാരീരികമായും മാനസികമായും സാമ്പത്തികമായുമെല്ലാം അതിഭീകരമായി പീഡിപ്പിച്ച് നിസ്സഹായരായ ഒരു ജനതയെ മുച്ചൂടും ഇല്ലാതാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് കാലങ്ങളായി മ്യാന്മറില്‍ നടന്നുകൊണ്ടിരിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഏറ്റുവാങ്ങിയ ആങ് സാന്‍ സൂകി ഭരിക്കുന്ന വേളയിലാണ് ഏറ്റവും ബീഭല്‍സമായ ക്രൂരതകള്‍ അരങ്ങേറിയത് എന്നത് വിരോധാഭാസമാണ്.
1982 ല്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് പൗരത്വം നിഷേധിച്ചതോടെ ഒരു വിലയുമില്ലാത്ത മനുഷ്യ ജന്മങ്ങളായി മാറുകയായിരുന്നു ഈ ജനവിഭാഗം. യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ നിരന്തരം ഇവര്‍ വേട്ടയാടപ്പെട്ടു. ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്ന് അനവധി തവണ ആട്ടിയോടിക്കപ്പെട്ടു. സ്ത്രീകളേയും കുട്ടികളേയും പോലും നിഷ്ഠൂരമായി വകവരുത്തി. ക്രൂരമായ ബലാല്‍സംഗങ്ങള്‍ അരങ്ങേറി. 2012 ല്‍ നടന്ന കൂട്ടക്കൊല ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ലോകമറിഞ്ഞതും ചര്‍ച്ച ചെയ്തതും ഐക്യരാഷ്ട്ര സഭ ഇടപെട്ടതുമൊക്കെ ഈ സംഭവത്തോടെയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ പ്രചാരത്തിലുള്ള സമയമായതിനാല്‍ മ്യാന്മറിലെ കൊടും ഹത്യകള്‍ മാലോകരറിഞ്ഞു. അതുണ്ടായിരുന്നില്ലെങ്കില്‍ അന്നത്തെ സംഭവവികാസങ്ങളും പതിവ് പോലെ തമസ്‌കരിക്കപ്പെടുമായിരുന്നു.
ലോകത്ത് ഏറ്റവും ക്രൂരമായി അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷ ജനതയായി ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ 2017ല്‍ അനുഭവിച്ചത് തുല്യതയില്ലാത്ത കൊടും പാതകങ്ങളാണ്. ജീവനോടെ ചുട്ടെരിക്കപ്പെട്ടു അവര്‍. പിഞ്ചു പൈതങ്ങളുടെ മുന്നില്‍വെച്ച് മാതാപിതാക്കളെ അരും കൊലകള്‍ നടത്തി ബുദ്ധ ഭിക്ഷുക്കളും സൈന്യവും. സ്ത്രീകളെ കൂടെപ്പിറപ്പുകളുടേയും സ്വന്തം മക്കളുടേയും സാന്നിധ്യത്തില്‍ വെച്ച് പൈശാചികമായവര്‍ ബലാല്‍സംഗം ചെയ്തു. അന്തിയുറങ്ങുന്ന ചെറു കൂരകള്‍ ഭസ്മമാക്കി. ലോകം മുഴുക്കെ പ്രതിഷേധം അലയടിച്ചിട്ടും നരാധമന്മാര്‍ക്ക് മുസ്‌ലിം വിരോധത്തിന്റെ കോപം ശമിച്ചില്ല. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ നാടുവിട്ടോടി. കര കാണാത്ത കടലിലേക്ക് ചെറിയ തോണികളിലവര്‍ പാഞ്ഞടുത്തു. വെള്ളത്തില്‍ മുങ്ങി ജീവന്‍ പോയവര്‍ അസംഖ്യം വരും. ദിവസങ്ങള്‍ നീണ്ട ജലയാത്രയില്‍ ഭക്ഷണം ലഭിക്കാതെ മൃതിയടഞ്ഞവര്‍ ധാരാളമുണ്ട്. ബംഗ്ലാദേശിലേക്കാണവര്‍ ഏറെയും ദുര്‍ഘടങ്ങള്‍ താണ്ടിപ്പോയത്. പരിമിതികള്‍ക്കിടയിലും ഇരുകരങ്ങളും നീട്ടി ബംഗ്ലാദേശ് ഈ പാവങ്ങളെ സ്വീകരിച്ചു. അരാക്കന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി (എ.ആര്‍.എസ്.എ) മ്യാന്മറിന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തി എന്നാരോപിച്ചാണ് ഈ കൂട്ടക്കൊലകളും ദുഷ്‌ചെയ്തികളും അരങ്ങേറിയത്. ചില അവിവേകികളുടെ ചെറിയൊരു ഇടപെടല്‍ വലിയ കാരണമാക്കി മാറ്റുകയായിരുന്നു അവര്‍. തുടര്‍ന്നുകൊണ്ടിരുന്ന പീഡനമുറകള്‍ പാരമ്യതയിലെത്തിക്കാന്‍ അവര്‍ക്കത് വഴിയൊരുക്കി. കൈവന്ന അവസരം കണ്ണില്‍ ചോരയില്ലാതെ അവര്‍ ഉപയോഗപ്പെടുത്തി. ആങ് സാന്‍ സൂകിയുടെ നേതൃത്വത്തിലുള്ള പൗര സര്‍ക്കാര്‍ സൈന്യത്തിനും ബുദ്ധ തീവ്രവാദികള്‍ക്കും സകല ഒത്താശകളും ചെയ്തുകൊടുത്തു. പട്ടാളത്തിന്റെ അമരത്തിരിക്കുന്നവര്‍ പോലും പരസ്യമായി ഈ ചെയ്തികളെ ന്യായീകരിച്ചു. ഒരു ജനതയുടെ ജീവനും മാനവും ഭൂമിയുമൊക്കെ പിഴുതെറിയപ്പെട്ട നരനായാട്ടിന് ലോകം മൂകസാക്ഷിയായി.
കൊടിയ പീഡനം തുടങ്ങി കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ നിയോഗിച്ച മൂന്നംഗ വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. 2017 ല്‍ രൂപം നല്‍കിയ സമിതിയുടെ ഇരുപത് പേജുള്ള റിപ്പോര്‍ട്ടില്‍ സൈന്യത്തിനേയും സൂകിയുടെ ഭരണകൂടത്തേയും അതി രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മ്യാന്മര്‍ പട്ടാളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ വംശഹത്യ നടത്തിയതായി സംശയാതീതമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യമാസകലം റോഹിന്‍ഗ്യകളെ കൂട്ടക്കുരുതി നടത്തിയതും കൂട്ടബലാല്‍സംഗത്തിനിരയാക്കിയതും വംശഹത്യ ലക്ഷ്യം വെച്ചാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. റാഖിന്‍, കച്ചിന്‍, ഷാന്‍ സ്റ്റേറ്റുകളില്‍ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാന്‍ സൈന്യം അതിക്രൂരമായ പദ്ധതികളാണ് ആസൂത്രണം നടത്തിയത്. മ്യാന്മര്‍ സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫിനേയും അഞ്ചു ജനറല്‍മാരേയും യുദ്ധക്കുറ്റം ചുമത്തി നടപടിയെടുക്കണം. അന്താരാഷ്ട്ര നിയമത്തിനു കീഴിലെ ഏറ്റവും ക്രൂരമായ കുറ്റങ്ങളാണ് സൈന്യം നടത്തിയത്. വംശ ഹത്യക്കും യുദ്ധക്കുറ്റങ്ങള്‍ക്കും നേതൃത്വം നല്‍കിയവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മനുഷ്യ ജീവനുകളെ കൊന്നൊടുക്കിയതും സ്ത്രീകളെ കൂട്ട മാനഭംഗപ്പെടുത്തിയതും കുട്ടികളെ അക്രമിച്ചതും ഗ്രാമങ്ങള്‍ അഗ്‌നിക്കിരയാക്കി ചാരമാക്കിയതും ഏതു നടപടിയുടെ പേരിലാണെങ്കിലും നീതീകരിക്കാനാവില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ കേസ് ഹേഗിലെ രാജ്യാന്തര ക്രിമിനല്‍ കോടതിയിലോ പ്രത്യേകമായി രൂപീകരിച്ച ട്രൈബ്യൂണലിലോ വിചാരണ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ ഇരകളാക്കപ്പെട്ടവരോ നേരില്‍ കണ്ടവരോ ആയ 875 പേരെ അഭിമുഖം നടത്തിയും സാറ്റലൈറ്റ് ചിത്രങ്ങളും വീഡിയോകളും ഫോട്ടോകളും പരിശോധിച്ചുമാണ് മര്‍സുഖി ദാറുസ്മാന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഐക്യരാഷ്ട്ര സഭ മുമ്പും റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഇത്ര ശക്തമായി പ്രശ്‌നത്തെ സമീപിക്കുന്നത് ഇതാദ്യമാണ്. യു.എന്‍ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ വംശഹത്യാകുറ്റം ചുമത്തുന്നതും അതിന്മേല്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നതും അത്യപൂര്‍വമാണ്. മ്യാന്മറിലെ സൈനിക മേധാവികളെ പ്രോസിക്യൂട്ട് ചെയ്ത് വിചാരണ നടത്താന്‍ മതിയായ തെളിവുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ അന്താരാഷ്ട്ര കുറ്റകൃത്യ കോടതി (ഐ.സി.സി)ക്ക് ഈ കേസ് ഏറ്റെടുക്കുന്നതിന് പരിമിതികളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മ്യാന്മര്‍ ഐ.സി.സിയുടെ പരിധിയില്‍ വരാത്തതാണ് കാരണം. അമേരിക്കയും ചൈനയും ഉള്‍പ്പടെ അഞ്ച് ലോക രാഷ്ട്രങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കേസ് കൈകാര്യം ചെയ്യാം. മ്യാന്മറുമായി നല്ല ചങ്ങാത്തത്തില്‍ കഴിയുന്ന ചൈന ഇത് അംഗീകരിക്കാന്‍ സാധ്യത കുറവാണ്. അമേരിക്കയും വീറ്റോ ചെയ്‌തേക്കാം. ഏകപക്ഷീയമായ ആരോപണങ്ങള്‍ കൊണ്ടും സമ്മര്‍ദ്ദം കൊണ്ടും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞിട്ടുണ്ട്. റോഹിന്‍ഗ്യന്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് പറഞ്ഞ ചൈന യു.എന്‍ രക്ഷാസമിതിയില്‍ മ്യാന്മറിനെതിരെ നടപടികള്‍ക്കായി ചര്‍ച്ച വന്നാല്‍ തടയുമെന്ന വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തു. റോഹിന്‍ഗ്യകളെ മൃഗീയമായ അതിക്രമങ്ങള്‍ക്ക് വിധേയരാക്കിയ നാല് സൈനിക കമാന്‍ഡര്‍മാര്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനും യു.എസ് കമ്പനികളിലും മറ്റും ധനവിനിയോഗം നടത്തുന്നതിനുമാണ് വിലക്കുള്ളത്. പ്രത്യക്ഷത്തിലെ നിലപാട് ഇതാണെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ മാറിമറിയാനാണ് എല്ലാ സാധ്യതയും.
അതിനിടെ ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് പുറത്തുവന്നയുടനെ സാമൂഹ്യ മാധ്യമമായ ഫേസ് ബുക് മ്യാന്മര്‍ സൈനിക മേധാവി മിന്‍ ആങ് ലിയാങ്ങിന്റേയും സൈന്യവുമായി ബന്ധപ്പെട്ട മറ്റു അക്കൗണ്ടുകളും നീക്കം ചെയ്തു. ഫേസ്ബുക് വംശീയ വിദ്വേഷം പടര്‍ത്താന്‍ ഉപയോഗിക്കപ്പെട്ടുവെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലുണ്ട്. സൈനിക നേതൃത്വത്തിലുള്ള ഇരുപത് വ്യക്തികളേയും സംഘടനകളേയും വിലക്കിയതായി ഫേസ്ബുക് തന്നെയാണ് ഔദ്യോകികമായി അറിയിച്ചത്. വിദ്വേഷവും വസ്തുതാവിരുദ്ധമായ വിവരങ്ങളും ഫേസ്ബുക് വഴി പ്രചരിപ്പിക്കുന്നുവെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചതിനാലാണ് ഈ നടപടി. ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും 12 മില്യന്‍ ജനങ്ങള്‍ പിന്തുടരുന്ന അമ്പതിലധികം ഫേസ്ബുക് പേജുകളും നീക്കം ചെയ്തിട്ടുണ്ട്. ഒരു രാജ്യത്തിന്റെ സൈനിക മേധാവിക്ക് ഫേസ്ബുക് വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമായാണ്.
മ്യാന്മറില്‍ ഏറെ പ്രചാരത്തിലുള്ള നവ സാമൂഹ്യ മാധ്യമമാണ് ഫേസ്ബുക്. യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞ പോലെ അവിടെ ഫേസ്ബുക് ശരിക്കും ക്രൂര മൃഗമായി മാറുകയായിരുന്നു. സൈനിക മേധാവിയുടെ ഫേസ്ബുക് പോസ്റ്റുകള്‍ ഉന്മാദം തലക്കുപിടിച്ച വംശവെറിയന്മാര്‍ക്ക് ആവോളം ഉത്തേജനം നല്‍കിയെന്നതാണ് യാഥാര്‍ത്ഥ്യം. റോഹിന്‍ഗ്യ എന്ന വാക്ക് തന്നെ വ്യാജമാണെന്നും ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരാണ് അവരെന്നും ഫേസ്ബുകില്‍ അദ്ദേഹം കുറിച്ചിട്ടിട്ടുണ്ട്. ബംഗാളികളെന്നാണ് റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ സൈനിക മേധാവി വിളിച്ചുവരുന്നത്. സംഘര്‍ഷങ്ങള്‍ കത്തിപ്പടരാന്‍ പാകത്തിലുള്ള പോസ്റ്റുകളാണ് സൈന്യത്തിന്റെ തലപ്പത്തുള്ള ഈ സങ്കുചിത മനസ്‌കര്‍ നിരന്തരം ജനങ്ങളിലേക്ക് എറിഞ്ഞുകൊടുത്തത്. എരിതീയില്‍ എണ്ണ ഒഴിച്ച പോലെ പലപ്പോഴുമത് ആളിക്കത്തി. റോഹിന്‍ഗ്യകളെ വേട്ടയാടാന്‍ സൗകര്യമൊരുക്കിയും രേഖകള്‍ നശിപ്പിച്ചും ന്യൂനപക്ഷങ്ങളെ സൈന്യത്തിനെറിഞ്ഞുകൊടുത്തും മ്യാന്മര്‍ സ്റ്റേറ്റ് സുപ്രീം കൗണ്‍സിലര്‍ ആങ് സാന്‍ സൂകിയുടെ സര്‍ക്കാര്‍ വംശഹത്യക്ക് കൂട്ടുനിന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ധാര്‍മ്മികാധികാരം ലവലേശം അവര്‍ ഉപയോഗപ്പെടുത്തിയില്ല എന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സംഘര്‍ഷം കത്തിനില്‍ക്കവേ ലോകം മുഴുവന്‍ റോഹിന്‍ഗ്യന്‍ വിഷയം ചര്‍ച്ച ചെയ്ത വേളയില്‍ അവര്‍ അര്‍ത്ഥഗര്‍ഭമായ മൗനത്തിലായിരുന്നു. സിവിലിയന്‍ ഭരണകൂടമാണെങ്കിലും സൈന്യത്തിന് മ്യാന്മറില്‍ അധീശത്വമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ച പഴയ വിപ്ലവ നായിക കൂട്ടക്കശാപ്പിനും ഉന്മൂലനത്തിനും ഓശാന പാടിയെന്ന വിരോധാഭാസത്തിനാണ് ലോകം സാക്ഷിയായത്.
ജനാധിപത്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയതിന് ഒന്നര ദശകത്തിലധികം വീട്ടു തടങ്കലില്‍ കഴിഞ്ഞ സൂകിയെ 2010 നവംബര്‍ 13 നാണ് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെതുടര്‍ന്ന് സൈന്യം മോചിപ്പിച്ചത്. 1991 ല്‍ പ്രഖ്യാപിച്ച നൊബേല്‍ 2012 ലാണവര്‍ നോര്‍വെയില്‍വെച്ച് സ്വീകരിച്ചത്. അന്യരെ ദ്രോഹിക്കാതിരിക്കുകയും അവരെ പൂര്‍ണ്ണമായി സ്‌നേഹിക്കുകയും അവരുടെ സുഖത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഉല്‍ഘോഷിച്ച ഗൗതമ സിദ്ധാര്‍ത്ഥന്റെ ബുദ്ധിസവും മഹാത്മാഗാന്ധിയുടെ അഹിംസാസിദ്ധാന്തവുമാണ് തന്റെ വിശ്വാസമെന്ന് സൂകി പറയുന്നുണ്ടെങ്കിലും അവരുടെ വാക്കും പ്രവൃത്തിയും അജഗജാന്തരമാണെന്ന് ലോകത്തിനിപ്പോള്‍ ബോധ്യപ്പെട്ടിരിക്കുകയാണ്. വീട്ടുതടങ്കലില്‍ നിന്ന് മോചിതയായ ശേഷം തന്റെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി)യുടെ ആസ്ഥാനത്ത് തടിച്ചുകൂടിയ ആയിരങ്ങളോട് സൂകി പറഞ്ഞത് മനുഷ്യാവകാശങ്ങളും നിയമവാഴ്ച്ചയും സംരക്ഷിക്കാന്‍ പോരാട്ടം തുടരുമെന്നായിരുന്നു. എന്നാല്‍ അധികാരത്തിന്റെ ശീതളിമയില്‍ അവര്‍ നിലപാടുകള്‍ മാറ്റി ജനദ്രോഹ പക്ഷം നില്‍ക്കുന്നതാണ് പിന്നെക്കണ്ടത്. 1993 ല്‍ ഭാരതവും സമാധാനത്തിനുള്ള അവാര്‍ഡ് അവര്‍ക്ക് നല്‍കിയിട്ടുണ്ട്, ജവഹര്‍ ലാല്‍ നെഹ് റുവിന്റെ പേരില്‍.
മനുഷ്യത്വ വിരുദ്ധ നിലപാടിനെത്തുടര്‍ന്ന് കുറഞ്ഞ കാലയളവില്‍ ഏഴ് വലിയ പുരസ്‌കാരങ്ങളാണ് സൂകിയില്‍നിന്നു അത് നല്‍കിയവര്‍ തിരിച്ചെടുത്തത്. ഏറ്റവും ഒടുവില്‍ ഫ്രീഡം ഓഫ് എഡിന്‍ ബര്‍ഗ് പുരസ്‌കാരം സ്‌കോട്ട്‌ലാന്റിലെ എഡിന്‍ ബര്‍ഗ് മുനിസിപ്പാലിറ്റി തിരിച്ചെടുത്തത് ഇപ്പോഴത്തെ ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് വന്നതിന്റെ തൊട്ടുമുമ്പാണ്. വീട്ടു തടങ്കലില്‍ കഴിയവെ 2005 ലാണ് ഈ പുരസ്‌കാരം ലഭിച്ചത്. പുതിയ സാഹചര്യത്തില്‍ സൂകിക്ക് ലഭിച്ച വേറെയും അംഗീകാരങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. അതിനിടെ യു.എന്‍ റിപ്പോര്‍ട്ട് തള്ളി മ്യാന്മര്‍ രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും സര്‍ക്കാര്‍ വക്താവ് സൗ ഹിറ്റേ വ്യക്തമാക്കി. യു.എന്‍ വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്നാണ് മ്യാന്മറിന്റെ വാദം. മനുഷ്യാവകാശ സമിതിയില്‍ കൊണ്ടുവരുന്ന ഒരുതരത്തിലുള്ള പ്രമേയവും അംഗീകരിക്കില്ലെന്നും മനുഷ്യാവകാശ ധ്വംസനങ്ങള്‍ രാജ്യത്ത് നടക്കാറില്ലെന്നും സൗ ഹിറ്റേ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടേയും അന്താരാഷ്ട്ര മനുഷ്യാവകാശ ഏജന്‍സികളുടേയും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഭരണകൂടം കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും സൗ വ്യക്തമാക്കി.
തങ്ങള്‍ക്കെതിരെയുള്ള ഒരു ശബ്ദവും അംഗീകരിക്കാനോ വെച്ചുപൊറുപ്പിക്കാനോ മ്യാന്മര്‍ ഇപ്പോഴും ഒരുക്കമല്ല എന്നത് വ്യക്തമാണ്. വന്‍ രാജ്യങ്ങളുടെ പിന്തുണയുടെ തിണ്ണബലത്തില്‍ ഹുങ്കിന്റേയും മേധാവിത്വത്തിന്റേയും ആഢ്യഭാഷയിലാണ് അവരുടെ സംസാരവും പ്രതികരണവുമൊക്കെ. ഏറ്റവും ഒടുവില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിം കൂട്ടക്കുരുതി പുറം ലോകത്തെ അറിയിച്ച വാ ലോണ്‍, ക്യോ സോവോ എന്നീ റോയിട്ടേഴ്‌സ് ലേഖകരെ കള്ളക്കേസ് ചുമത്തി വിചാരണ ചെയ്ത് ഏഴു വര്‍ഷം ശിക്ഷിച്ചിരിക്കുകയാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ താല്‍പര്യത്തിനു പരുക്കേല്‍പ്പിച്ചുവെന്നാണ് കോടതിയുടെ നിരീക്ഷണം. കോടതിയില്‍ നിന്നും വിധികേട്ട് കൈകളില്‍ ചങ്ങലകളുമായി ചിരിച്ചുകൊണ്ട് പുറത്തുവരുന്ന ഈ മാധ്യമ പ്രവര്‍ത്തകര്‍ അനീതിക്കെതിരെ കൂടുതല്‍ കരുത്തോടെ പോരാടുമെന്ന സന്ദേശമാണ് നല്‍കുന്നത്. ഈ വിധിക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണ് അലയടിക്കുന്നത്. ഏഴു ലക്ഷത്തിലധികം പേര്‍ അഭയാര്‍ത്ഥികളാക്കപ്പെടുകയും പതിനായിരങ്ങള്‍ക്ക് ജീവനും സ്വത്തും നഷ്ടമാവുകയും ചെയ്ത 2017 ലെ ഭീകരതാണ്ഡവം പുതിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഗൗരവമായ ചര്‍ച്ചകളിലേക്കും നടപടികളിലേക്കും പ്രവേശിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. ലോകത്തെ രാജ്യമില്ലാത്ത ഏറ്റവും വലിയ സമൂഹമായ ഈ പട്ടിണിപ്പാവങ്ങള്‍ മ്യാന്മറിലും വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായും പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങള്‍ പേറി നരകജീവിതം നയിക്കുമ്പോള്‍ അവരുടെ നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഉറച്ച ശബ്ദങ്ങള്‍ ഇനിയും ഉയരേണ്ടതുണ്ട്. സമാധാനം കാംക്ഷിക്കുന്ന ലോക രാഷ്ട്രങ്ങള്‍ ഈ ഉത്തരവാദിത്വം നിറവേറ്റുമെന്ന് പ്രാര്‍ത്ഥനാപൂര്‍വം പ്രത്യാശിക്കാം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending