Connect with us

Video Stories

മുഹമ്മദ് നബിയുടെ മാതൃകാജീവിതം

Published

on

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

നമുക്ക് നന്മ നല്‍കിയവരോട് നന്ദി കാണിക്കല്‍ നമ്മുടെ ബാധ്യതയാണ്. ബുദ്ധിയും വിവേകവുമുള്ള ഏതൊരാളുടേയും അടിസ്ഥാന ചിന്തയാണത്. ഒരാളുടെ വിശ്വാസം പ്രവാചകനോടുള്ള സ്‌നേഹം കൂടാതെ പൂര്‍ത്തിയാവുകയില്ല എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കില്ല. പ്രവാചകനെ സ്‌നേഹിക്കുക, അനുസരിക്കുക, അദ്ദേഹത്തിന്റെ ജീവിത മാതൃകകളെ അനുധാവനം ചെയ്യുക എന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘പ്രവാചകരേ, ജനത്തോടു പറയുക: നിങ്ങള്‍ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുവിന്‍. അല്ലാഹു നിങ്ങളെ സ്‌നേഹിക്കുന്നതാകുന്നു. അവന്‍ നിങ്ങളുടെ പാപങ്ങള്‍ പൊറുക്കുകയും ചെയ്യും. അവന്‍ ഏറെ മാപ്പരുളുന്നവനും കരുണാനിധിയുമാകുന്നു’ (ആലുഇംറാന്‍ 31). സ്‌നേഹം എന്നത് ഇത്തിബാഅ് (പിന്‍പറ്റല്‍) മാത്രമല്ല. നബി(സ) എന്ന വ്യക്തിയെ തന്നെ സ്‌നേഹിക്കലാണ്. വ്യക്തിയെ സ്‌നേഹിക്കാതെ അയാളെ പിന്തുടരാനോ മാതൃകയാക്കി സ്വീകരിക്കാനോ പറ്റില്ല എന്നത് ആര്‍ക്കും മനസിലാക്കാവുന്ന വസ്തുതയാണ്.
മനുഷ്യരെ അജ്ഞതയില്‍നിന്നും അന്ധവിശ്വാസങ്ങളില്‍നിന്നും നരകത്തില്‍നിന്നും രക്ഷപ്പെടുത്തിയ പ്രവാചകന്‍(സ) മനുഷ്യരുടെ സ്‌നേഹവും ആദരവും മറ്റാരെക്കാളും അര്‍ഹിക്കുന്നു. അല്ലാഹു പറയുന്നു: ‘പറയുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങളുടെ സമ്പാദ്യവും നഷ്ടം ഭയപ്പെടുന്ന കച്ചവടവും ഇഷ്ട ഭവനങ്ങളുമാണ്, അല്ലാഹുവിനേക്കാളും അവന്റെ റസൂലിനേക്കാളും നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമെങ്കില്‍ അല്ലാഹുവിന്റെ കല്‍പന(ശിക്ഷ) കാത്തിരുന്നു കൊള്ളുക. അധര്‍മകാരികള്‍ക്ക് അല്ലാഹു മാര്‍ഗദര്‍ശനമരുളുകയില്ല’ (9:24). തിരുമേനി (സ) സത്യവിശ്വാസികള്‍ക്ക് സ്വന്തത്തേക്കാള്‍ പ്രിയങ്കരനാവണം. സ്വന്തം താല്‍പര്യങ്ങളേക്കാള്‍ തിരുനബിയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സ്വന്തം അവകാശത്തേക്കാള്‍ അവിടുത്തെ അവകാശം വകവെച്ചുകൊടുക്കണം. സന്ദിഗ്ധ ഘട്ടങ്ങളില്‍ സ്വന്തത്തെത്തന്നെ അതിനുവേണ്ടി ബലി നല്‍കാനും അവര്‍ തയാറാവണം.’ അപ്പോഴാണ് റസൂലിനെ യഥാര്‍ഥത്തില്‍ സ്‌നേഹിച്ചവരായി നാം മാറുക. പ്രവാചകന്‍(സ) പഠിപ്പിച്ചു: ‘എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനെത്തന്നെ സത്യം, സ്വന്തത്തേക്കാളും സ്വന്തം ധനത്തേക്കാളും സന്താനങ്ങളെക്കാളും ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനാവുന്നത്‌വരെ നിങ്ങളിലാരും വിശ്വാസികളാവുകയില്ല.’ എന്നെകഴിച്ച് മറ്റാരേക്കാളും താന്‍ സ്‌നേഹിക്കുന്നത് പ്രവാചകനെയാണെന്നറിയിച്ച ഉമറി(റ) നോട് നബി(സ) പറഞ്ഞത്, സ്വന്തത്തേക്കാള്‍ തിരുനബിയെ ഇഷ്ടപ്പെടുമ്പോള്‍ മാത്രമേ ആരും വിശ്വാസിയാവുകയുള്ളൂവെന്നാണ്.
പ്രവാചക ചരിത്രം പഠിക്കാനും ആ ജീവിതത്തില്‍നിന്ന് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനും അത് അനുധാവനം ചെയ്യാനും പ്രവാചക സ്‌നേഹം ഇല്ലാതെ കഴിയില്ല. എല്ലാത്തിനുമുപരി അന്ത്യ പ്രവാചകന്‍ എന്ന നിലക്ക് തിരുദൂതര്‍ നമുക്ക് പകര്‍ന്നുതന്ന അധ്യാപനങ്ങളെ നാം ജീവിക്കുന്ന സമൂഹത്തിനുമുമ്പില്‍ പ്രചരിപ്പിക്കുക എന്ന ഉത്തരവാദിത്തവും നമുക്കുണ്ട്. തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവിടുന്ന് സൂചിപ്പിച്ചതും അതാണല്ലോ: ‘ഇവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ.’ നബി(സ) യുടെ ജീവിതം മറ്റുള്ളവര്‍ക്ക് പകര്‍ത്തി നല്‍കാനുള്ള അവസരമായി നാം നബിദിനാഘോഷങ്ങളെ ഉപയോഗപ്പെടുത്തണം.
മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ മാതൃകാപുരുഷനാണ് റസൂല്‍ (സ). ഒന്നു പോലും ഒഴിയാതെ ശ്രേഷ്ഠമായ എല്ലാ സ്വഭാവങ്ങളും അതിന്റെ പൂര്‍ണാര്‍ഥത്തില്‍ അല്ലാഹു ആവിഷ്‌കരിച്ചിരിക്കുന്നത് റസൂല്‍ (സ) യുടെ ജീവിതത്തിലാണ്. മുന്‍ കഴിഞ്ഞുപോയ എല്ലാ പ്രവാചകരുടെയും മികവുറ്റ സ്വഭാവ മഹിമകള്‍ നബി (സ)തങ്ങളില്‍ ഒരുമിച്ചുകാണാം. സൃഷ്ടികളില്‍ ഏറ്റവും ഉത്തമന്‍ മുത്ത് നബി (സ) ആണെന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ക്ക് നബി(സ) യില്‍ ഉത്തമമായ മാതൃകയുണ്ടെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി അനുകരണീയരാകുന്നത് അയാള്‍ അനുകരിക്കപ്പെടാവുന്ന സ്വഭാവത്തിനുടമയാകുമ്പോഴാണ്. തെറ്റ് ചെയ്യുന്ന ആളെ അനുകരിക്കപ്പെടില്ല. പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്ന അഹ്്‌ലുസ്സുന്നയുടെ വിശ്വാസത്തിന്റെ അടിസ്ഥാനവും ഇതു തന്നെയാണ്. സാധാരണ മനുഷ്യര്‍ക്കുണ്ടായേക്കാവുന്ന സകല ചപലതകളില്‍ നിന്നും മുക്തി നേടിയവരാണ് പ്രവാചകന്മാര്‍. അത് അവര്‍ക്ക് നബിത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്നു.
‘തീര്‍ച്ചയായും അവരെ (മനുഷ്യരെ) മുഴുവന്‍ ഞാന്‍ പിഴപ്പിക്കും. നിന്റെ നിഷ്‌കളങ്കരായ അടിമകളെ ഒഴികെ’. എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) എഴുതി: ‘താന്‍ പിഴപ്പിക്കുന്നവരുടെ പട്ടികയില്‍നിന്ന് നിഷ്‌കളങ്കരെ പിശാച് ഒഴിവാക്കി. അവര്‍ അമ്പിയാക്കളാകുന്നു. ഇബ്‌റാഹിം (അ), ഇസ്ഹാഖ് (അ), യഅ്ഖൂബ് (അ) എന്നിവരുടെ കാര്യത്തില്‍ അവരെ നാം മുഖ്‌ലിസ്വീങ്ങളാക്കി എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. യൂസുഫ് നബിയെക്കുറിച്ച് അദ്ദേഹം നമ്മുടെ ഇഖ്‌ലാസുള്ള അടിമകളില്‍പെട്ടവരായിരുന്നുവെന്നും അല്ലാഹു പറയുന്നു. ചില പ്രവാചകന്മാര്‍ പാപസുരക്ഷിതരാണെന്നു സ്ഥിരപ്പെട്ടാല്‍ എല്ലാവരുടേയും കാര്യത്തില്‍ അത് ബാധകമാണെന്നും സ്ഥിരപ്പെടുന്നതാണ്. അങ്ങനെയല്ലെന്ന് ആരും പറയുന്നില്ല’ (റാസി, 3/9). ‘അവര്‍ അല്ലാഹുവിന് വഴിപ്പെടാന്‍വേണ്ടി മാത്രം അല്ലാഹു തെരഞ്ഞെടുത്ത വിഭാഗമാകുന്നു. തെറ്റുകളില്‍നിന്ന് അല്ലാഹു അവരെ സംരക്ഷിച്ചിരിക്കുന്നു’ (അബുസ്സുഊദ് 1/452).
സര്‍വത്തിലും വിശ്വാസിക്ക് റസൂല്‍(സ) മാതൃകയാണ്. പ്രവാചകര്‍ (സ) യുടെ ഭക്ഷണ രീതികള്‍, നില്‍പ്പിന്റെയും ഇരിപ്പിന്റെയും ശൈലികള്‍, കുടുംബ ബന്ധങ്ങള്‍, വസ്ത്ര ധാരണ രീതികള്‍, ചെരിപ്പിട്ടതിന്റെയും നഖം മുറിച്ചതിന്റെയും താടി മനോഹരമാക്കി വെച്ചതിന്റെയും മാതൃകകള്‍, കൃഷി ചെയ്തതിന്റെയും അതിഥികളെ സല്‍കരിച്ചതിന്റെയും മര്യാദകള്‍ എന്നു തുടങ്ങി സര്‍വതല സ്പര്‍ശിയായ ഒരു ജീവിത വീക്ഷണമാണ് സുന്നത്തുകള്‍കൊണ്ട് അര്‍ഥമാക്കുന്നത്. ആ സുന്നത്തുകളാണ് ഒരു വിശ്വാസിയുടെ ജീവിതം. അത് ഭൗതിക ലാഭേച്ഛയില്ലാതെ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമ്പോള്‍ ഒരാള്‍ യാഥാര്‍ത്ഥ വിശ്വാസിയാകുന്നു. സാധാരണ ഒരു നേതാവുമായുള്ള കേവല ബന്ധമായിരുന്നില്ല സ്വഹാബികള്‍ക്ക് നബി(സ)യുമായുണ്ടായിരുന്നത്. ആ ബന്ധം അതിവൈകാരികവും അത്യന്തം ഊഷ്മളവുമായിരുന്നു. ഹുദൈബിയ സന്ധിയുടെ സന്ദര്‍ഭത്തില്‍ ഖുറൈശികളുടെ പ്രതിനിധിയായി നബി(സ)യെ സന്ദര്‍ശിച്ച ഉര്‍വത്ബ്‌നു മസ്ഊദ് തിരിച്ചുചെന്ന് ഖുറൈശികളോട് പറയുന്നതിങ്ങനെയാണ്: ‘ഖുറൈശികളെ ഞാന്‍ കിസ്‌റയെയും ഖൈസറിനെയും നജ്ജാശിയെയും അവരുടെ കൊട്ടാരങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മുഹമ്മദിന്റെ അനുയായികള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് പോലെ മറ്റാരും ആരെയും സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.’ അത്തരമൊരു ജീവിതത്തെ പുകഴ്ത്തരുത് എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. മുഹമ്മദ് എന്നാല്‍ വാഴ്ത്തപ്പെടുന്നവന്‍, വാഴ്ത്തപ്പെടേണ്ടവന്‍ എന്നൊക്കെയാണ് അര്‍ത്ഥം. ഈ പേര് അല്ലാഹു അബ്ദുല്‍ മുത്വലിബിന് തോന്നിപ്പിച്ച് വിളിച്ചതാണ്. പൂര്‍വ വേദങ്ങളിലും ഈ നാമം രേഖപ്പെടുത്തപ്പെട്ടതാണ്. അപ്പോള്‍ മുഹമ്മദ് നബി(സ)യെ വാഴ്ത്തരുത് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം വാഴ്ത്തപ്പെടേണ്ടവരെ വാഴ്ത്തരുത് എന്നാണ്. എത്ര വിരോധാഭാസമാണിത്? ഈസാ നബി(അ)യെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്ത്തിയപോലെ എന്നെ നിങ്ങള്‍ വാഴ്ത്തരുത് എന്ന് ഹദീസുണ്ട്. ഈസാ നബി(അ)യെ ക്രിസ്ത്യാനികള്‍ വാഴ്ത്തിയതുപോലെ വാഴ്ത്തരുത് എന്ന് പറഞ്ഞാല്‍ വാഴ്ത്തരുത് എന്നാണോ അര്‍ഥം. റസൂല്‍(സ) ദൈവ പുത്രനാണെന്ന് നാമാരും പറയുന്നില്ല. മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നശിപ്പിക്കുന്നവരുടെ കുടിലതകള്‍ മാത്രമാണിത്തരം പ്രചാരണത്തിന് പിന്നില്‍. സര്‍വ കാര്യങ്ങളിലും മാതൃകയാക്കാന്‍ പറ്റിയ സൃഷ്ടികളില്‍ അത്യുത്തമനായ തിരുനബി(സ)യുടെ ജീവിതം പകര്‍ത്താന്‍ നമുക്ക് സാധിക്കണം. ഇസ്‌ലാമിനെയും മുഹമ്മദ് നബിയേയും പരിചയമില്ലാത്ത ഒരു സമൂഹത്തിന് അവിടുത്തെ ജീവിതം പരിചയപ്പെടുത്തിക്കൊടുക്കാനുള്ള അവസരമായി ഇതിനെ നാം ഉപയോഗപ്പെടുത്തണം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending