Connect with us

Video Stories

കാത്തിരിപ്പിനിടയിലെ കച്ചവട ചിന്തകള്‍

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം


പോളിങ് കഴിഞ്ഞ് വോട്ടുകള്‍ പെട്ടിയിലായ ശേഷമുള്ള കാത്തിരിപ്പ് വല്ലാത്ത ബോറാണ്. എങ്കിലും ക്ഷമയോടെ കാത്തിരുന്നേ മതിയാവൂ. കാത്തിരിപ്പിന്റെ ഇടവേളയില്‍ ചില കച്ചവട ചിന്തകളെ കുറിച്ചാണ് സി.പി.എം ഇപ്പോള്‍ വാചാലമാകുന്നത്. ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയപ്പോള്‍ത്തന്നെ ബി.ജെ.പിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുവിറ്റെന്ന് സി.പി.എം പ്രഖ്യാപിച്ചു. കേരളത്തില്‍ ബി.ജെ.പിയെ ഒരു ‘ശക്തി’യായി ഉയര്‍ത്തിക്കാട്ടുന്നതിന്റെ പുതിയൊരു രൂപമാണ് ഈ ആരോപണം.
വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമായ പത്തോളം പാര്‍ട്ടികളുണ്ട്-ഒരുപക്ഷേ, നിര്‍ണായകമായേക്കാവുന്ന സീറ്റുകളുമായി ഡല്‍ഹിക്ക് വണ്ടികയറുന്നവര്‍. ആ പട്ടികയില്‍ ഇടം നേടാനാകാത്ത പാര്‍ട്ടിയാണ് സി.പി.എം. അതുകൊണ്ടുതന്നെ സി.പി.എമ്മിന് കച്ചവടക്കഥകള്‍ പറഞ്ഞ് കാലം കഴിക്കേണ്ടിവരും.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പിയുടെ ആത്യന്തികമായ ലക്ഷ്യം നരേന്ദ്രമോദി സര്‍ക്കാരിന്റെ തുടര്‍ഭരണം തന്നെയാണ്. അതിന് അനുകൂലമായ സാഹചര്യമൊരുക്കാന്‍ രാജ്യത്തുടനീളം കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും സീറ്റുകള്‍ കുറയണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകരുതെന്ന വാശിയോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പി, കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ട് മറിച്ചുവിറ്റെന്ന ആരോപണം ഉയര്‍ത്തുകയാണ് സി.പി.എം കേന്ദ്രങ്ങള്‍. ഇത്തരം ആരോപണങ്ങള്‍ കേരളത്തില്‍ എക്കാലത്തും സി.പി.എം ഉന്നയിച്ചിട്ടുണ്ട്. നിയമസഭാതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും തങ്ങള്‍ക്ക് അടിപതറുന്ന ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധം ആരോപിക്കല്‍ സി.പി.എം പതിവാക്കിയിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണമെന്ന് അവര്‍ വ്യക്തമാക്കാറുമില്ല.
ബി.ജെ.പി ആദ്യമായി കേരളത്തില്‍നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ച 1984ല്‍ രണ്ട് ലക്ഷത്തോളം വോട്ടാണ് നേടിയത്. 1984ലെ ആദ്യ മത്സരത്തില്‍ നിന്നും 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ബി.ജെ.പി കേരളത്തില്‍ നേടിയത് പതിനെട്ടര ലക്ഷം വോട്ട്. 1984ല്‍ അഞ്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രണ്ട് ലക്ഷം വോട്ട് നേടിയ ബി.ജെ.പി 2014ല്‍ 18 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോഴാണ് 18 ലക്ഷത്തിലേറെ വോട്ട് നേടിയത്. 1984ല്‍ കാസര്‍കോട്, വടകര, മഞ്ചേരി, എറണാകുളം, മാവേലിക്കര മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഈ വോട്ട് നേടിയത്. ഇതിന്പുറമെ, ബി.ജെ.പിയും ആര്‍.എസ്.എസും പിന്തുണച്ച തിരുവനന്തപുരം മണ്ഡലത്തിലെ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥി ഒരുലക്ഷത്തിലേറെ വോട്ട് നേടി. ഈ വോട്ട് കൂടി ചേരുമ്പോള്‍ മൂന്നു ലക്ഷത്തിന് പുറത്ത് വോട്ടാകും. ഇത് മൊത്തം ചെയ്ത വോട്ടിന്റെ മൂന്ന് ശതമാനമാണ്. ബി.ജെ.പി വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പരിശോധിച്ചാല്‍ സി.പി.എമ്മിന്റെ വോട്ട് ചോര്‍ച്ച വ്യക്തമാകും. അതിനര്‍ത്ഥം സി.പി.എം ചിഹ്നത്തില്‍ വോട്ട് ചെയ്തിരുന്നവര്‍ താമരയിലേക്ക് മാറി എന്നല്ല. പല കാലങ്ങളിലായി പല മണ്ഡലങ്ങളിലും സി.പി.എം സ്വീകരിച്ച നിലപാടുകള്‍ ബി.ജെ.പിയുടെ വളര്‍ച്ചക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന് വ്യക്തം.
ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുന്നെങ്കില്‍ അതിനും കാരണം സി.പി.എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ്. ശബരിമലയിലെ യുവതീ പ്രവേശന വിഷയം ഉയര്‍ന്നുവന്നിരുന്നില്ലെങ്കില്‍ ഇത്തവണ വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ ബി.ജെ.പിക്ക് പ്രചാരണ രംഗത്ത് ഇത്ര കരുത്ത് ലഭിക്കുമായിരുന്നില്ല. കെ. മുരളീധരന്‍ പറഞ്ഞതുപോലെ പിണറായി വിജയന്‍ ബി.ജെ.പിക്ക് നല്‍കിയ ഓക്‌സിജനാണ് ശബരിമല വിഷയം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബി.ജെ.പി നേടിയ വോട്ടുകള്‍ ഇങ്ങനെയാണ്: കാസര്‍കോട്- 172826, കണ്ണൂര്‍- 51636, വടകര- 76313, വയനാട്- 80752, കോഴിക്കോട്- 115760, മലപ്പുറം- 64705, പൊന്നാനി- 75212, പാലക്കാട്- 136587, ആലത്തൂര്‍- 87803, തൃശൂര്‍- 102681, ചാലക്കുടി- 92848, എറണാകുളം- 99003, ഇടുക്കി- 50438, കോട്ടയം- 44357, ആലപ്പുഴ (ആര്‍.എസ്.പി ബി)- 43051, മാവേലിക്കര- 79743, പത്തനംതിട്ട- 138954, കൊല്ലം- 58671, ആറ്റിങ്ങല്‍- 90528, തിരുവനന്തപുരം- 248941. ഇതില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ശക്തി തെളിയിക്കാനായിട്ടുണ്ട്. ഇത്തവണ ബി.ജെ.പി വോട്ട് മറിച്ചെന്ന് സി.പി.എം ആരോപിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട്.
സത്യസന്ധമായി പരിശോധിച്ചാല്‍ കേരളത്തില്‍ ബി.ജെ.പി ശക്തിപ്പെട്ടിട്ടുണ്ട്. ആ യാഥാര്‍ത്ഥ്യം മറച്ചുവെക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളത്തില്‍ ബി.ജെ.പി വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം ഇടതുപക്ഷം തന്നെയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഒ. രാജഗോപാല്‍ 2,81,818 വോട്ട് നേടി വിജയത്തിനരികെ വരെ എത്തിയതാണ് കേരളത്തില്‍ അവര്‍ കാഴ്ചവെച്ച ഏറ്റവും വലിയ പോരാട്ടം. ഇതിന് ആരാണ് കാരണക്കാര്‍?. ഇടതുപക്ഷവുമായോ സി.പി.ഐയുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചതിലൂടെ പരോക്ഷമായെങ്കിലും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയായിരുന്നു എല്‍.ഡി.എഫ്. ബെനറ്റ് എബ്രഹാമിന് നല്‍കിയ പെയ്‌മെന്റ് സീറ്റ് വിവാദത്തിലൂടെ ഇവിടെ ഇടതുപക്ഷം ദുര്‍ബലമായി. അന്നുണ്ടായ വളര്‍ച്ചയുടെ അനുരണങ്ങളിലാണ് ഇന്ന് തിരുവനന്തപുരത്ത് ബി.ജെ.പിയുടെ നിലനില്‍പ്പ്. രാജഗോപാല്‍ 2014ല്‍ നേടിയ വോട്ടുകളില്‍ നല്ലൊരുഭാഗവും ബി.ജെ.പി പക്ഷത്ത് ഉറപ്പിച്ചുനിര്‍ത്താന്‍ പിന്നീടവര്‍ക്ക് കഴിഞ്ഞു. അതിന്റെ ഫലമായാണ് തുടര്‍ന്നു നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ നേമത്ത് ബി.ജെ.പി വിജയിച്ചതും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും രണ്ടാംസ്ഥാനത്തെത്താന്‍ കഴിഞ്ഞതും. തിരുവനന്തപുരം നഗരസഭയില്‍ മുഖ്യപ്രതിപക്ഷമായി ബി.ജെ. പി വളര്‍ന്നതിന് പിന്നിലും ഇടതുപക്ഷത്തിന് സംഭവിച്ച പിഴവാണെന്നതില്‍ സംശയമില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യു.ഡി.എഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പായപ്പോള്‍ ഇത് 27.10 ശതമാനമായി ഉയര്‍ന്നു. ബി. ജെ.പിക്ക് 2011ലെ തെരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഇക്കാലയളവില്‍ എല്‍.ഡി.എഫിന് ലഭിച്ച വോട്ട് വിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എല്‍.ഡി.എഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോള്‍ അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബി.ജെ. പിയാണ്. ഇക്കാര്യങ്ങളൊന്നും സി.പി.എം ബുദ്ധിജീവികള്‍ അംഗീകരിക്കില്ല. തലസ്ഥാനത്തെ പ്രമുഖ സി.പി.എം നേതാവാണ് വി. ശിവന്‍കുട്ടി. അദ്ദേഹം നേമം എം.എല്‍.എ ആയിരിക്കെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് രാജഗോപാല്‍ 42.10 ശതമാനം വോട്ട് നേടിയത്.
മഞ്ചേശ്വരത്താകട്ടെ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011ല്‍ ബി.ജെ.പിക്ക് 43,989 വോട്ട് ലഭിച്ചത് 2014ല്‍ 46,631 വോട്ടായി വര്‍ധിച്ചു. ഇക്കാലയളവില്‍ എല്‍.ഡി.എഫിനു ലഭിച്ച വോട്ട് 35,067ല്‍ നിന്നും 29,433 വോട്ടായി കുറഞ്ഞു. ഇവിടെ വോട്ട് ചോര്‍ച്ച നടന്നത് സി.പി.എമ്മിനാണ്. സംസ്ഥാനത്തെ ഏത് മണ്ഡലം പരിശോധിച്ചാലും ഇത്തരമൊരു കണക്ക് വ്യക്തമാണ്. മറ്റൊന്ന് പത്തു വര്‍ഷത്തിന് മുന്‍പുണ്ടായിരുന്ന സാഹചര്യമല്ല ഇന്നുള്ളത്. ബി.ജെ.പിയെയും സംഘ്പരിവാരങ്ങളെയും ചെറുത്തുതോല്‍പ്പിക്കാന്‍ കരുത്തുള്ള രാജ്യത്തെ ഏക പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കുമ്പോള്‍ ബി.ജെ.പി കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്ന വാദം തികച്ചും ബാലിശമാണ്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തി കേരളത്തില്‍ അധികാരം നിലനിര്‍ത്താനാണ് സി.പി. എം ആഗ്രഹിക്കുന്നത്. ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നതിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്നാണ് അവരുടെ മോഹം. ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ അതില്‍നിന്ന് മാറി മൂന്നാം മുന്നണിയായി മത്സരിച്ച് ബി.ജെ.പിക്ക് പത്ത് സീറ്റുകളില്‍ വിജയിക്കാനുള്ള അവസരമുണ്ടാക്കിയിരുന്നു സി.പി. എം. 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം 19 ശതമാനത്തിലേക്ക് വളര്‍ന്നതും സി.പി.എമ്മിന്റെ തകര്‍ച്ചയില്‍ നിന്നാണ്.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending