Connect with us

Video Stories

കേരളം പിന്നെ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്

Published

on

പി.കെ സലാം

കോണ്‍ഗ്രസിനും യു.ഡി.എഫിനുമല്ലെങ്കില്‍ കേരളം ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടിയിരുന്നത്? ഇടതുപക്ഷത്തിനോ? അതോ ബി.ജെ.പി.ക്കോ? ഇടതുപക്ഷത്തുനിന്ന് ഏതാനും പേര്‍ കൂടി ജയിച്ചിരുന്നെങ്കില്‍ കേരളം ഇന്ത്യക്ക് നല്‍കുമായിരുന്ന സന്ദേശം എന്താകുമായിരുന്നു. ഇപ്പോള്‍ ജനവിധി സ്പഷ്ടമാണ്. കേരളം മതേതരത്വത്തിനും ജനാധിപത്യത്തിനും ഒപ്പം അടിയുറച്ചുനില്‍ക്കുന്നു. കേരളം എന്നൊരു നാട് ഉണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു.
ശരിയാണ്, കേരളം ആഗ്രഹിച്ച പോലെ വോട്ട് ചെയ്ത പോലെ ആയില്ല ഇന്ത്യ. പ്രതിപക്ഷത്തെ പ്രധാനമന്ത്രി മോഹികള്‍ യു.പിയില്‍നിന്നും ബംഗാളില്‍നിന്നും രാഹുലിനെയും കോണ്‍ഗ്രസിനെയും മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാലും മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടലില്‍ പകുതി സീറ്റെങ്കിലും വാരി നൂറ്റമ്പതിലെങ്കിലും എത്തിനില്‍ക്കും കോണ്‍ഗ്രസ് എന്ന് പ്രതീക്ഷിച്ചു. അത് അതിമോഹമായിരുന്നില്ല. സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ച മധ്യപ്രദേശ് രാജസ്ഥാന്‍, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പില്‍ ജയിച്ചത് രാഹുലായിരുന്നല്ലോ. യു.പിയിലും ബംഗാളിലും തമിഴ്‌നാട്ടിലും പ്രതിപക്ഷ കക്ഷികള്‍ക്ക് വിജയമുണ്ടാകുകയും ചെയ്യുമെന്നും പ്രതീക്ഷിച്ചു.
മോദി വിജയത്തിന് കാരണമെന്തെന്ന് സി.പി. എം പോളിറ്റ് ബ്യൂറോ വിലയിരുത്തിയിട്ടുണ്ട്. ബി.ജെ.പിയുടെ പുല്‍വാമ ആക്രമണവും തുടര്‍ന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകളും ഭീകരതയും രാജ്യ സുരക്ഷയും കൂട്ടിക്കുഴച്ച ആക്രാമിക ദേശീയതയെ പ്രതിരോധിക്കാന്‍ കഴിയാത്തതാണ്. മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍ ട്വീറ്റ് ചെയ്തു: രാഹുല്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. തോറ്റത് രാഹുലല്ല, രാജ്യമാണ്.
ഇതൊക്കെ യാഥാര്‍ഥ്യമായിരിക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷം സ്വന്തം തോല്‍വിയുടെ കാരണങ്ങള്‍ വിശകലനം ചെയ്തു തിരുത്താതെ മുന്നോട്ടേക്ക് കുറുക്കുവഴികള്‍ തേടുകയാണ്. അതിലൊന്നാണ് മോദിയുടെ വിജയത്തിന് കാരണം രാഹുലും കോണ്‍ഗ്രസുമാണെന്ന പ്രചാരണം. 20ല്‍ 19 സീറ്റിലും താന്‍ പ്രതിനിധാനം ചെയ്ത മുന്നണി തോല്‍ക്കുകയും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്നണി ജയിക്കുകയും ചെയ്തിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ വലിപ്പം വിശദീകരിക്കാനാണ് ശ്രമിച്ചത്. ഇതിന് പുറമെയാണ് കേരളത്തിലെ ന്യൂനപക്ഷ സമുദായ വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചതെന്ന പ്രചാരണം. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ന്യൂനപക്ഷങ്ങള്‍ക്ക് അബദ്ധം പറ്റിയെന്ന പ്രചാരണം.
കേരളത്തിലെ ന്യൂനപക്ഷങ്ങളടങ്ങുന്ന മതേതര വിശ്വാസികള്‍ ഇടതുപക്ഷത്തിനാണ് വോട്ടു ചെയ്തിരുന്നതെങ്കില്‍ ഈ മോദിക്കാലത്ത് എന്ത് വ്യത്യാസമാണുണ്ടാവുക? സി.പി.എമ്മിന്റെ ലോക്‌സഭയിലെ കക്ഷി നില മൂന്നില്‍ നിന്ന് എട്ടോ ഒമ്പതോ ആകുമായിരുന്നു. കോണ്‍ഗ്രസിന് അത്രയും കുറയുകയും ചെയ്യും. രാജ്യത്ത് എന്തെങ്കിലും മാറ്റത്തിന്റെ സൂചനയായി ഇടതുപക്ഷത്തിന്റെ ഈ രണ്ടക്കം തികയാത്ത സംഖ്യ കൊണ്ട് എന്തു സംഭവിക്കാനാണ്. ദേശീയ തലത്തില്‍ തമ്മില്‍ ഭേദമുള്ള ശക്തിയെ തന്നെയാണ് കേരളം പിന്തുണച്ചത്. ദിശാബോധം വ്യക്തമാണ്.
സി.പി.എം അതിന്റെ ചരിത്രത്തിലെ ദയനീയ തോല്‍വി ചോദിച്ച് വാങ്ങിയതാണ്. 35 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച പശ്ചിമബംഗാളില്‍ നിന്നും 20 വര്‍ഷം ഭരിച്ച ത്രിപുരയില്‍നിന്നും സി.പി.എമ്മിന് വേണ്ടി ആരും എഴുന്നേറ്റുവന്നില്ലല്ലോ. ആരാണ് അതിന് ഉത്തരവാദി? പശ്ചിമ ബംഗാളില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചില്ലെന്ന് വിലപിക്കുന്ന സി.പി.എം അതിന്റെ പോളിറ്റ് ബ്യൂറോയില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തത് കോണ്‍ഗ്രസുമായി സഹകരിക്കാമോ എന്നാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്ന രേഖ അവതരിപ്പിച്ചപ്പോള്‍ അതിനെ എതിര്‍ത്തു തോല്‍പിക്കാന്‍ മുന്‍ സെക്രട്ടരി പ്രകാശ് കാരാട്ടിന് പിന്തുണ നല്‍കുകയായിരുന്നു പിണറായിയും ടീമും. 2014ല്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും രണ്ടു വീതം സീറ്റായിരുന്നു ബംഗാളിലെ സമ്പാദ്യം. അവ സംരക്ഷിക്കുന്ന കാര്യത്തിലെ തര്‍ക്കത്തില്‍ സഖ്യം നടന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് 2014ലെ രണ്ടു സീറ്റ് നിലനിര്‍ത്തിയപ്പോള്‍ സി.പി.എം സംപൂജ്യരായി. 6.28 ശതമാനം വോട്ടാണ് സി.പി.എമ്മിന് ബംഗാളിലുള്ളത്. കേരളത്തെ ബംഗാളാക്കുമെന്ന് ഭയപ്പെടുത്തിയ ഒരു കാലമുണ്ടായിരുന്നു. ത്രിപുരയില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തോറ്റ സി.പി.എം അവിടെ കോണ്‍ഗ്രസിനും പിന്നില്‍ 17.3 ശതമാനം വോട്ടും പൂജ്യം സീറ്റുമായി നില്‍ക്കുന്നു.
കേരളത്തിനോട് ചേര്‍ന്ന തമിഴ്‌നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ്- മുസ്‌ലിംലീഗ് സഖ്യത്തിന്റെ ഭാഗമായിരുന്ന സി.പി.എമ്മിനും സി.പി.ഐ ക്കും രണ്ടുവീതം സീറ്റ് കിട്ടി ജയിക്കാനുമായതാണ് ഇന്ത്യയിലെ മേല്‍വിലാസം. വടകര പാര്‍ലമെന്റ് മണ്ഡലത്തിനകത്ത് വരുന്ന മാഹിയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച സി.പി.എം രാഹുല്‍ ഗാന്ധിയെ ഇനി പറയാത്ത തെറിയുണ്ടോ. പേരിടാന്‍ ശ്രമിച്ച ബി.ജെ.പി പോലും ഉപേക്ഷിച്ച ആക്ഷേപ വാക്കുകള്‍ ദേശാഭിമാനി പത്രത്തില്‍ സി.പി.എം രാഹുലിനെതിരെ പ്രയോഗിച്ചു. മധുരയില്‍ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ വോട്ട് പോടണം എന്ന് അഭ്യര്‍ഥിച്ചു വന്ന രാഹുലിനെ, അതും രണ്ടു തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് ജയിച്ചുവന്ന മണ്ഡലമായ വയനാട്ടില്‍ തോല്‍പിക്കാന്‍ ഇന്നുവരെ കേരളത്തില്‍ നടത്താത്ത കര്‍ഷക മാര്‍ച്ച് വരെ സംഘടിപ്പിച്ചു. തീര്‍ച്ചയായും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരിക്കണം, രാഹുലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ വലിയ വിജയം ജനാധിപത്യ മുന്നണിക്ക് ഉണ്ടാക്കുമെന്ന്.
ഇനി ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഒരു നായകനുണ്ട്. ഒരു കാവല്‍ ഭടനുണ്ട്. കഴിഞ്ഞ ദിവസം രാഹുല്‍ പറഞ്ഞതുപോലെ നാം 52 പേരുണ്ട്. ബി.ജെ.പി യോട് നാം ദിവസവും പോരാടും. ഏറ്റവും സമര്‍ഥമായാണ് രാഹുല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത്. ദിശ വ്യക്തമാക്കുന്ന ഒരു മാനിഫെസ്റ്റോ അവതരിപ്പിക്കുകയും അതിനായി പ്രചാരണം നടത്തുകയും ചെയ്ത രാഹുല്‍ 2019ലെ തെരഞ്ഞെടുപ്പിനെ രാഹുല്‍ – മോദി ഏറ്റുമുട്ടലെന്ന് വിശേഷിപ്പിക്കുന്നതിലേക്ക് എത്തിച്ചുവെന്നത് തന്നെ 2014നെ വെച്ചുനോക്കുമ്പോള്‍ വളരെ വലുതാണ്. കോര്‍പറേറ്റുകളെ പരസ്യമായി വെല്ലുവിളിക്കുന്ന ദേശീയ നേതാവ് തന്നെ രാജ്യത്തിന് പുതിയതാണ്. തൊഴിലില്ലായ്മയെ പറ്റി പാവങ്ങളെ പറ്റി കൃഷിക്കാരെ പറ്റി യുവാക്കളെ പറ്റി അഴിമതിയെ പറ്റി രാഹുല്‍ സംസാരിച്ചു. പുല്‍വാമ കൊണ്ട് എല്ലാം അട്ടിമറിക്കാനായിരുന്നു ബി.ജെ.പി ശ്രമം. തല്‍ക്കാലം വിജയിച്ചത് മോദിയാണ്. പക്ഷേ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കോണ്‍ഗ്രസും നായകനുമുണ്ട്. പോരാട്ടം കമ്പനി കാണാനിരിക്കുന്നതേയുള്ളൂ.
കേരളത്തില്‍ പിണറായി ചെയ്തത് മറ്റൊരു പുല്‍വാമയായിരുന്നു- ശബരിമല. സ്ത്രീകള്‍ കയറാന്‍ ശബരിമലയില്‍ സൗകര്യമൊരുക്കാന്‍ വേണ്ടിയെന്ന പേരിലെങ്കിലും ഒരു സാവകാശ ഹര്‍ജി കൊടുക്കാമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചപ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ സാമുദായിക തെരഞ്ഞെടുപ്പ് ഓപറേഷന് കച്ച മുറുക്കുകയായിരുന്നു മുഖ്യമന്ത്രി. 1980ന്റെ മധ്യത്തില്‍ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങളെ മുന്‍നിര്‍ത്തി ഇ.എം.എസ് ഓപറേഷന്‍ നടത്തിയിരുന്നു. ഭൂരിപക്ഷ വോട്ടുകളായിരുന്നു അന്നത്തെ ലക്ഷ്യം. അത് പരിധിവരെ വിജയിക്കുകയും ചെയ്തു. അത് ഇ.എം.എസ്, കാലം എണ്‍പതുകള്‍. അവിടെയാണ് ബി.ജെ.പിക്ക് സുവര്‍ണാവസരം നല്‍കി യു.ഡി.എഫിനെ തകര്‍ക്കുകയെന്ന ഓപറേഷന്‍ ആര്‍ത്തവവുമായി പിണറായി ഇറങ്ങുന്നത്. ഭൂരിപക്ഷ സമുദായക്കാര്‍ കോണ്‍ഗ്രസില്‍നിന്ന് ഒഴുകി ബി.ജെ.പിയിലേക്കും സംഘ്പരിവാര്‍ കലാപം ഭയന്ന് ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മിലേക്കും ചേക്കേറുന്ന മധുരമനോജ്ഞ സ്വപ്‌നം പങ്കുവെക്കുകയായിരുന്നു പിണറായിയും ശ്രീധരന്‍പിള്ളയും. ഇനി കേരളത്തില്‍ ബി.ജെ.പിയും സി.പി.എമ്മും മാത്രമെന്ന് യുഗ്മമ സ്വപ്‌നം. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചതിന് ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കേണ്ടിവരുന്ന അവസ്ഥ വന്നു. പാര്‍ട്ടി നേതാക്കളുടെ വീട്ടിലെ സ്ത്രീകള്‍ പോലും വോട്ട് ചെയ്തത് താമരക്കും കൈപ്പത്തിക്കുമാണ്. പക്ഷേ ബി.ജെ.പിയെ മുന്‍നിര്‍ത്തിയുള്ള ഓപറേഷന്‍ തുടരുമെന്നു തന്നെയാണ് പിണറായി നല്‍കുന്ന സൂചന. അതങ്ങനെയല്ലേ സംഭവിക്കാവൂ!

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending