Connect with us

Video Stories

പ്രയത്‌നവും പ്രതിഫലവും

Published

on


എ.എ വഹാബ്

എല്ലാ പ്രയത്‌നത്തിനും ഫലവും പ്രതിഫലവുമുണ്ട്. ജീവിതത്തിന് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥയാണത്. ആരൊരാള്‍ ഒരണുത്തൂക്കം നന്മ ചെയ്താല്‍ അതവന്‍ കാണും. ആരൊരാള്‍ ഒരണുത്തൂക്കം തിന്മ ചെയ്താല്‍ അതും അവന്‍ കാണും. (വി.ഖു: 99: 7-8) നന്മക്ക് നന്മയും തിന്മക്ക് ശിക്ഷയുമാണല്ലോ പ്രതിഫലം. പ്രയത്‌നത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍ അല്ലാഹു സ്വന്തത്തിന് ബാധ്യതയാക്കിവെച്ച ദയയെക്കുറിച്ച് ഖുര്‍ആന്‍ എടുത്ത്പറയുന്നുണ്ട്. തെറ്റ് ചെയ്തുപോകുന്ന മനുഷ്യര്‍ക്ക് ഏറെ ആശ്വസപ്രദമാണ് അല്ലാഹുവിന്റെ അതു സംബന്ധമായ വിവിധ പ്രഖ്യാപനങ്ങള്‍.
കര്‍മത്തിന്റെ ആദ്യ ഫലം ഭൗതിക ജീവിതത്തില്‍തന്നെ പ്രതിഫലിക്കുമല്ലോ. അതെന്തായാലും സുകൃതവുമായി ദൈവ സന്നിധിയിലെത്തുന്ന ഒരാള്‍ക്ക് അവന്റെ കര്‍മ്മത്തിന്റെ പത്തിരട്ടി പ്രതിഫലവുമുണ്ട്. ദുഷ്‌കര്‍മവുമായി എത്തുന്നവര്‍ക്ക് താന്‍ പ്രവര്‍ത്തിച്ച ദുഷ്‌കര്‍മത്തിന് ഒത്ത ശിക്ഷയേ നല്‍കൂ. അവര്‍ അനീതിക്കിരയാകുന്നതല്ല (6:160). ഓരോ സല്‍കര്‍മത്തിനും അതിന്റെ മൂല്യത്തിന്റെ പത്തിരട്ടി മൂല്യമുള്ള പ്രതിഫലം എന്നത് അല്ലാഹു നല്‍കുന്ന ഏറ്റവും കുറഞ്ഞ തോതാണ്. എഴുപതും എഴുനൂറും ഏഴായിരവും ഒക്കെ പ്രതിഫലം ഉള്ളതായി ഹദീസുകളില്‍ വിവരിക്കുന്നുണ്ട്. ഒരു സല്‍കര്‍മത്തിന്റെ യഥാര്‍ത്ഥ മൂല്യമെന്തെന്ന് നമുക്കറിയില്ല. നമ്മുടെ കണക്കില്‍ അതിന്റെ ക്ഷണിക, ഭൗതിക മാനദണ്ഡങ്ങള്‍ മാത്രമേ വരികയുള്ളൂ. കര്‍മ്മത്തിന്റെ യഥാര്‍ത്ഥ മൂല്യമറിയുക സ്രഷ്ടാവായ അല്ലാഹുവിന് മാത്രമാണ്. അതാണ് പ്രവാചകന്‍ പറഞ്ഞത് സല്‍കര്‍മ്മങ്ങളില്‍ ഒന്നിനെയും നിസ്സാരമായി ഗണിക്കരുതെന്ന്. മറ്റൊരാളുടെ മുഖത്ത് നോക്കിയുള്ള പുഞ്ചിരി പോലും, അത് സത്യവിശ്വാസിക്ക് ധര്‍മ്മമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. പരസ്പരം കാണുമ്പോള്‍ പുഞ്ചിരിക്കുടനെ ഹസ്തദാനവും സലാം പറച്ചിലും. പുഞ്ചിരി സൗഹൃദം വര്‍ധിപ്പിക്കുമ്പോള്‍ ഹസ്തദാനം ഉള്ളിലെ പക ഇല്ലാതാക്കും. സലാം പറച്ചില്‍ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന ആരാധനയുടെ സത്തയാണ്. ആരാധനക്കായാണല്ലോ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ സല്‍കര്‍മ്മങ്ങള്‍ സത്യവിശ്വാസികള്‍ക്ക് ഇരുലോകത്തും പ്രയോജനപ്രദവും പ്രതിഫലാര്‍ഹവുമായിത്തീരുന്നു.
നന്മയോടുള്ള അല്ലാഹുവിന്റെ താല്‍പര്യവും നന്മ പ്രവര്‍ത്തിക്കുന്നവരോടുള്ള അവന്റെ ഔദാര്യാനുഗ്രഹങ്ങളുമാണ് ഉന്നതമായ ഈ പ്രതിഫല പ്രഖ്യാപനത്തില്‍ മുഴച്ചുകാണുന്നത്. നന്മ ചെയ്യാനും പ്രചരിപ്പിക്കാനും മനുഷ്യനുള്ള മഹത്തായ പ്രചോദനമാണിത്. തിന്മക്കുള്ള ശിക്ഷയുടെ കാര്യത്തില്‍പോലും അല്ലാഹു അതീവ ഔദാര്യവാനാണ്. നന്മ രേഖപ്പെടുത്തുന്ന വേഗത്തില്‍ മനുഷ്യന്റെ തിന്മ മലക്കുകള്‍ രേഖപ്പെടുത്തുകയില്ല. ഒരാള്‍ ഒരു നന്മ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉടന്‍തന്നെ നന്മ രേഖപ്പെടുത്തുന്ന മലക്ക് ഒരു നന്മ രേഖപ്പെടുത്തും. അയാള്‍ ആ നന്മ ചെയ്യുമ്പോള്‍ ഒമ്പത് നന്മകള്‍കൂടി രേഖപ്പെടുത്തി ഏറ്റവും കുറഞ്ഞ പ്രതിഫലമായ പത്തിരട്ടിയാക്കും. എഴുപതും, എഴുനൂറും ഒക്കെ അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരമുള്ള തീരുമാനമാണ്. മറിച്ച് ഒരാള്‍ ഒരു തിന്മ ചെയ്യാന്‍ തീരുമാനിച്ചാല്‍ ഉടനെ ഒന്നും രേഖപ്പെടുത്തില്ല. തീരുമാനത്തില്‍ ഉറച്ച്‌നില്‍ക്കാതെ പിന്‍വാങ്ങിയാല്‍ അയാള്‍ക്ക് ഒരു നന്മ രേഖപ്പെടുത്തും. തീരുമാനത്തില്‍ തന്നെ ഉറച്ച്‌നിന്ന് തിന്മചെയ്താല്‍ തിന്മ രേഖപ്പെടുത്തുന്ന മലക്ക് ഒരു തിന്മ അയാളുടെ പേരില്‍ എഴുതാന്‍ തുനിയുമ്പോള്‍ നന്മ രേഖപ്പെടുത്തുന്ന മലക്ക് തടസ്സപ്പെടുത്തിക്കൊണ്ട് കുറച്ച് സാവകാശം നല്‍കാന്‍ ആവശ്യപ്പെടും. തിന്മയെ തുടര്‍ന്ന് അയാള്‍ നന്മ ചെയ്യുകയോ പാപമോചനം തേടുകയോ ചെയ്താല്‍ തിന്മ മായ്ക്കുകയോ നന്മ രേഖപ്പെടുത്തുകയും ചെയ്യും. സത്തയില്‍ ‘കരുണ’ ബാധ്യതയായി നിശ്ചയിച്ച സ്രഷ്ടാവിന്റെ മഹാകാരുണ്യമാണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത്.
സ്‌നേഹവും ഉദാരതയും കാരുണ്യവും എത്ര വര്‍ധിപ്പിക്കുന്നുവോ അത്രയും ആശ്വാസകരമാവും മനുഷ്യന് ജീവിതം. എന്നാല്‍ പാപം ചെയ്യുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ പാപത്തിന്റെ ന്യായമായ പ്രതിഫലം മാത്രമേ നല്‍കു എന്ന അല്ലാഹുവിന്റെ നിശ്ചയം അവന്റെ നീതിയുടെയും സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെയും താല്‍പര്യമാണ്. കാരുണ്യം വര്‍ധിപ്പിക്കുന്നതില്‍ അനീതിയുണ്ടാവില്ല. ശിക്ഷ വര്‍ധിപ്പിക്കുന്നത് നീതിയാവില്ലല്ലോ.
‘അവര്‍ അനീതിക്ക് ഇരയാകുന്നതല്ല’ എന്ന സൂക്തത്തിലെ പിന്‍കുറി ഏറെ ആഴത്തില്‍ അര്‍ത്ഥ തലങ്ങളുള്ളതാണ്. പാപികളുടെ കാര്യത്തിലായാലും ഒരന്യായവും വിചാരണ നാളില്‍ ഉണ്ടാകുന്നതല്ല എന്ന വാഗ്ദാനം അതിലുണ്ട്. ഒരു നന്മയും അവഗണിക്കപ്പെടുകയോ പ്രതിഫലം നല്‍കാതെ തള്ളപ്പെടുകയോ ഇല്ല. അക്കാര്യം ഖുര്‍ആന്‍ മറ്റൊരിടത്ത് ഇങ്ങനെ വ്യക്തമാക്കുന്നു. (ലുഖ്മാന്‍ മകനെ ഉപദേശിച്ചു കൊണ്ട്) മകനെ, ഒരു പാറയുടെ അന്തര്‍ഭാഗത്തോ അല്ലെങ്കില്‍ ആകാശത്തോ ഭൂമിയിലോ മറഞ്ഞിരുന്നാലും ശരി, കടുകുമണിയോളമുള്ള ഒരു സംഗതിയും അല്ലാഹു കണ്ടെത്തും. അവന്‍ സൗമ്യനും സൂക്ഷ്മജ്ഞനുമാകുന്നു (31:17).
അല്ലാഹു ഉദാരമായി പ്രഖ്യാപിച്ച പാപമോചനത്തിന്റെ വഴിയൊന്നും അവലംബിക്കാതെ പാപങ്ങളിലും തെറ്റുകുറ്റങ്ങളിലും മനുഷ്യന്‍ നിരന്തരമായി മുഴുകുമ്പോഴാണ് അവന്‍ ശിക്ഷാര്‍ഹനാവുക. ജീവിത പരീക്ഷണങ്ങളുടെ പ്രയാസത്തെ ശിക്ഷയായി കണക്കാക്കാതിരിക്കാന്‍ ഖുര്‍ആന്‍ ഉപദേശിക്കുന്നുണ്ട്. നന്മ തിന്മകള്‍ പരീക്ഷണമായി അല്ലാഹു ഏര്‍പ്പെടുത്തുമ്പോള്‍ സത്യവിശ്വാസ വീഥിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഓരോ വിശ്വാസിയുടെയും കടമ. എല്ലാ പ്രയാസങ്ങള്‍ക്കൊപ്പവും അല്ലാഹു ആശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്ന ഉണര്‍ത്തലിലൂടെ പ്രയാസങ്ങളെ അതിജയിക്കാനുള്ള കരുത്ത് ഖുര്‍ആന്‍ തരുന്നുണ്ട്. സത്യത്തില്‍ വിശ്വസിച്ചവരെ നേര്‍വഴിയിലാക്കും, രക്ഷിക്കും, അവര്‍ക്കായി പ്രതിരോധിക്കും തുടങ്ങിയ അനേകം വാഗ്ദാനങ്ങളിലൂടെ സത്യവിശ്വാസിക്ക് നന്മയുടെ വീഥിയില്‍ ഉറച്ചുനില്‍ക്കാന്‍ അല്ലാഹു ഊര്‍ജം പകരുന്നുണ്ട്.
അല്ലാഹുവിനെ സൂക്ഷിക്കുകയും വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ നേരെ ചൊവ്വെ പറയുകയും ചെയ്താല്‍ മനുഷ്യന് അവന്റെ കര്‍മങ്ങള്‍ നന്നാക്കിത്തരാമെന്നും പാപങ്ങള്‍ പൊറുത്തുതരാമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നുണ്ട് (33: 70-71) ഓരോ മനുഷ്യന്റെയും ജീവിതം നന്നാക്കാന്‍ അല്ലാഹു നിര്‍ദ്ദേശിക്കുന്നത്. ‘ആണാകട്ടെ, പെണ്ണാകട്ടെ സത്യവിശ്വാസം സ്വീകരിച്ച് സുകൃതം ചെയ്ത ആര്‍ക്കും സുഖകരമായ ഒരു ജീവിതം നാം സമ്മാനിക്കും. അവര്‍ പ്രവര്‍ത്തിച്ചതിനേക്കാള്‍ മികച്ച പ്രതിഫലം അവര്‍ക്ക് നല്‍കുകയും ചെയ്യും’ (16: 97). സത്യവിശ്വാസം സ്വീകരിച്ച സുകൃതവാന്മാര്‍ക്ക് ഇരുലോകത്തും നല്ല ജീവിതം മാത്രമാണ് ഖുര്‍ആന് വാഗ്ദാനം ചെയ്യാനുള്ളത്. നിഷേധികള്‍ക്ക് കുറ്റവാളികള്‍ക്കും ശിക്ഷയെക്കുറിച്ചുള്ള താക്കീതും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending