Connect with us

Video Stories

ഗ്രീന്‍ലാന്‍ഡിലും വേണം ഒരു സിയാറ്റല്‍ മൂപ്പന്‍

Published

on


ഉബൈദുറഹിമാന്‍ ചെറുവറ്റ

പരിസ്ഥിതി പ്രസ്ഥാനങ്ങളും പരിസ്ഥിതി രാഷ്ട്രീയ സങ്കല്‍പങ്ങളും ഉദയം ചെയ്യുന്നതിനും പതിറ്റാണ്ടുകള്‍ക്ക്മുമ്പുതന്നെ പ്രകൃതിയും, മനുഷ്യനും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ചിന്തിക്കുകയും തന്റെ ചിന്തകള്‍ കാവ്യാത്മകമായും വികാര തീവ്രമായി ആവിഷ്‌കരിക്കുകയും ചെയ്ത റെഡ് ഇന്ത്യന്‍ ഗോത്രവര്‍ഗ തലവനായിരുന്നു 1786 മുതല്‍ 1866 വരെ അമേരിക്കയില്‍ ജീവിച്ചിരുന്ന സിയാറ്റല്‍ മൂപ്പന്‍ അഥവാ ചീഫ് സിയാറ്റല്‍. ‘ഈ രാജ്യത്തെ ഓരോ കുന്നും താഴ്‌വാരവും സമതലവും തോട്ടവും എന്റെ മധുരസ്മൃതികളാലോ അല്ലെങ്കില്‍ ശോകകരമായ അനുഭവങ്ങളാലോ അനുഗ്രഹീതമാണ്. നിങ്ങളുടെ (വെളുത്ത അമേരിക്കക്കാരുടെ) കാല്‍ച്ചുവട്ടിലുള്ള മണ്ണ് ഞങ്ങളുടെ പാദസ്പര്‍ശങ്ങളോടാവും കൂടുതല്‍ സ്‌നേഹത്തോടെ പ്രതികരിക്കുക, കാരണം ഇത് ഞങ്ങള്‍ക്ക് വെറും മണ്ണല്ല; ഞങ്ങളുടെ പൂര്‍വീകരുടെ ആത്മാവ് ലയിച്ചുചേര്‍ന്നചാരമാണ്…’ എന്ന് തുടങ്ങി 1854 ല്‍ അദ്ദേഹം നടത്തിയ കവിത തുളുമ്പുന്ന പ്രഭാഷണം പരിസ്ഥിതി സ്‌നേഹികള്‍ക്കെന്നും പ്രചോദനവും ഊര്‍ജവുമാണ്. സിയാറ്റല്‍ മൂപ്പനെ ഈയവസരത്തില്‍ പരാമര്‍ശവിധേയമാക്കിയത്, അദ്ദേഹത്തിന്റെ ഉപരി സൂചക പ്രസംഗം അനിവാര്യമാക്കിയ പശ്ചാത്തലവും നിലവിലെ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് മോഹവും തമ്മിലുള്ള സമാനതകള്‍ സൂചിപ്പിക്കാനാണ്.
ദുര, അത്യാര്‍ത്തി തുടങ്ങിയവയാണല്ലോ ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ കൂടപ്പിറപ്പുകള്‍. 1860കളില്‍ വെളുത്ത അമേരിക്കന്‍ കുടിയേറ്റക്കാര്‍ക്ക്‌വേണ്ടി തദ്ദേശീയരായ റെഡ് ഇന്ത്യക്കാരുടെ ഭൂമി വിട്ട്‌കൊടുക്കാനോ അതല്ലെങ്കില്‍ വില്‍പന നടത്താനോ റെഡ് ഇന്ത്യന്‍ ഗോത്ര തലവനായ ചീഫ് സിയാറ്റലിനോട് അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന്റെ നിര്‍ദേശപ്രകാരം വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ഇംഗാസ് സ്റ്റിവന്‍സ് ആവശ്യപ്പെട്ടപ്പോഴായിരുന്നു അമേരിക്കന്‍ സാമ്രാജത്വ നിലപാടുകള്‍ക്കെതിരെയും, ഭൂമിക്ക് പാരിസ്ഥിതിക ആഘാതങ്ങള്‍ ഏല്‍പിച്ചുകൊണ്ടുള്ള വികസന സങ്കല്‍പങ്ങള്‍ക്കെതിരെയും, ലാഭ താല്‍പര്യങ്ങളിലപ്പുറം മറ്റാദര്‍ശങ്ങളൊന്നുമില്ലാത്ത അമേരിക്കന്‍ മനസുകള്‍ക്കെതിരെയും ചീഫ് സിയാറ്റല്‍ ആഞ്ഞടിച്ചത്. വെളുത്ത അമേരിക്കക്കാര്‍ക്ക് ഭൂമി വെറുമൊരു വില്‍പന ചരക്കാണെങ്കില്‍ റെഡ് ഇന്ത്യക്കാര്‍ക്ക് അത് എത്രത്തോളം പാവനമാണെന്നാണ് മേല്‍ കൊടുത്ത ചീഫ് സിയാറ്റലിന്റെ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണികളില്‍നിന്നും സുവിധിതമാവുന്നത്. പോയവാരം ലോക മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പ്രസിഡണ്ട് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് വിലക്ക് വാങ്ങാനുള്ള മോഹങ്ങളുടെ തുറന്ന് പറച്ചിലും അതിനേറ്റ തിരച്ചടിയും അത് കാരണം ഡെന്‍മാര്‍ക്കിനോട് ചൊടിച്ച് ആ രാജ്യത്തേക്ക് സപ്തംബര്‍ രണ്ടാം തീയതി അദ്ദേഹം നിശ്ചയിച്ച യാത്ര തന്നെ റദ്ദാക്കിയതും.
അമേരിക്ക ഗ്രീന്‍ലാന്‍ഡിനുമേല്‍ കണ്ണുവെക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളേറെയായി. ആര്‍ട്ടിക് സമുദ്രങ്ങള്‍ക്കും വടക്കന്‍ അറ്റ്‌ലാന്റിക്കിനുമിടയില്‍, കൃത്യമായി യൂറോപ്പില്‍നിന്നും വടക്കനമേരിക്കയിലേക്കുള്ള നേര്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ഈ ദ്വീപ് അമേരിക്കയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന മേഖലയാണ്. ഡെന്‍മാര്‍ക്കിന്റെ അധീനതയിലുള്ള ഗ്രീന്‍ലാന്‍ഡ് വിലക്ക് വാങ്ങുക എന്ന ആശയം ആദ്യമായി മുന്നോട്ട്‌വെച്ചത് 1860 കളില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ആന്‍ഡ്ര്യൂ ജോണ്‍സനായിരുന്നു. 1867 ല്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഈ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം (േെൃമലേഴശര ശാുീൃമേിരല) എടുത്ത്പറയുന്നുണ്ട്. തുടര്‍ന്ന് 1946ല്‍ ഹാരി ട്രൂമാന്‍ അലാസ്‌കയിലെ ചില ഭാഗങ്ങളും ഗ്രീന്‍ലാന്‍ഡും തമ്മില്‍ വെച്ച്മാറാനുള്ള നിര്‍ദ്ദേശം മുന്നോട്ട്‌വെച്ചെങ്കിലും അതംഗീകരിക്കാന്‍ ഡെന്‍മാര്‍ക്ക് കൂട്ടാക്കിയില്ല. ശീതയുദ്ധാരംഭഘട്ടത്തില്‍ അമേരിക്ക അതിന്റെ തൂള്‍ വ്യോമ റഡാര്‍ ബെയ്‌സുകള്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത് ഗ്രീന്‍ലാന്‍ഡായിരുന്നു എന്നത് മാത്രം മതി ഈ മേഖലയുടെ തന്ത്രപ്രാധാന്യം മനസിലാക്കാന്‍.
തന്റെ മുന്‍ഗാമികള്‍ക്ക് നടക്കാതെപോയ ഗ്രീന്‍ലാന്‍ഡ് സ്വപ്‌നം പൊടി തട്ടിയെടുക്കാന്‍ പ്രസിഡണ്ട് ട്രംപിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനക്ക് ഗ്രീന്‍ലാന്‍ഡിന്‍മേലുള്ള താല്‍പര്യം അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട് . കഴിഞ്ഞ വര്‍ഷമാണ് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു നിര്‍മാണ കമ്പനി ഗ്രീന്‍ലാന്‍ഡില്‍ വിമാനത്താവള നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചത്. പക്ഷേ മുഖ്യമായും പ്രസിഡണ്ട് ട്രംപിനെ ഗ്രീന്‍ലാന്‍ഡിലേക്കകര്‍ഷിക്കുന്നത് ഇതൊന്നുമല്ല. ഭൂധാതു ലവണ വിഭവങ്ങളാല്‍ സമ്പുഷ്ടമായ ആര്‍ട്ടിക് മേഖലയുടെ ഭാഗമായ ഗ്രീന്‍ലന്‍ഡില്‍ ലോകത്ത്തന്നെ ഇനിയും ഖനനം ചെയ്യപ്പെടാത്ത 13 ശതമാനം ഇന്ധന എണ്ണയുടെയും 30 ശതമാനം പ്രകൃതി വാതകങ്ങളുടെയും നിക്ഷേപമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അത്‌കൊണ്ട് തന്നെ എന്ത് വില കൊടുത്തും ഈ ദ്വീപ് സ്വന്തമാക്കുക എന്നത് ഫോസില്‍ ഇന്ധനങ്ങളുടെ കടുത്ത ആരാധകനായ പ്രസിഡണ്ട് ട്രംപിന്റെ മുഖ്യ അജണ്ടകളിലൊന്നാണ്. ആഗോള താപനത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ഫോസില്‍ ഇന്ധന ഉപയോഗമാണെന്ന് എല്ലാ കോണുകളില്‍നിന്നും ആക്ഷേപം ഉയര്‍ന്ന അവസരത്തില്‍ പോലും ഇന്ധന ഖനനത്തിനേര്‍പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റുകള്‍ക്ക് ട്രംപ് കൊടുത്ത നിര്‍ദേശം ഇനിയും മറക്കാന്‍ സമയമായിട്ടില്ല. 2017ലെ കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍നിന്ന് അമേരിക്ക പിന്‍വാങ്ങിയതും ഇതിനോട് ചേര്‍ത്ത്‌വായിക്കണം. അമേരിക്കയിലെ ഭീമന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഉടമയായ ട്രംപിനെ ഗ്രീന്‍ലാന്‍ഡിലേക്കാകര്‍ഷിച്ച മറ്റൊരു ഘടകമായിരുന്നു ദ്വീപിന്റെ വിശാല ഭൂവിസ്തൃതി. 21 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഗ്രീന്‍ലാന്‍ഡ് യു.കെ യുടെ ഏതാണ്ട് 9 ഇരട്ടിയോളം വരും. കൂറ്റന്‍ ഗോപുരങ്ങളും കെട്ടിട സമുച്ഛയങ്ങളും കെട്ടിപടുക്കുവാന്‍ തീര്‍ത്തും അനുയോജ്യമായ ഇടം. ഇവ കൂടാതെ, ദ്വീപിലെ സമൃദ്ധമായ ശുദ്ധജല മത്സ്യസമ്പത്ത്, സാഹസിക വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകള്‍ തുടങ്ങിയവയിലെല്ലാം തന്നെ വൈറ്റ്ഹൗസിന്റെയും അതിനെ ചുറ്റിപറ്റി നില്‍ക്കുന്ന വ്യവസായികളുടെയും ദൃഷ്ടി പതിഞ്ഞിട്ടുണ്ടാവണം.
ഡൊണാള്‍ഡ് ട്രംപിന്റെ ഡെന്‍മാര്‍ക്ക് സന്ദര്‍ശനോദ്ദേശ്യം പുറത്തുവന്നപ്പോള്‍തന്നെ ആ രാജ്യത്ത്‌നിന്നും ശക്തമായ പ്രതികരണങ്ങളാണ് പുറത്ത്‌വന്നത്. 1854ല്‍ ചീഫ് സിയാറ്റല്‍ നടത്തിയ പാരിസ്ഥിതിക മൂല്യത്തിലൂന്നിയ പ്രസംഗത്തിന് പകരം വെക്കാനാകില്ലെങ്കിലും, ഡെന്‍മാര്‍ക്ക് അധികാരികളുടെയും പ്രമുഖ പാര്‍ട്ടി നേതാക്കളുടെ യും ശക്തമായ പ്രതികരണം ട്രംപിന്റെ ധാര്‍ഷ്ട്യത്തിന് തല്‍ക്കാലത്തേക്കെങ്കിലും പരിക്കേല്‍പ്പിക്കാന്‍ പര്യാപ്തമായി എന്നത് വാസ്തവമാണ്. ട്രംപിന്റെ ഗ്രീന്‍ലന്‍ഡ് മോഹത്തെ ‘തികഞ്ഞ അസംബന്ധം’ എന്നാണ് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ആക്ഷേപിച്ചതെങ്കില്‍, ‘ലഫ്റ്റിസ്റ്റ് റെഡ് ഗ്രീന്‍ സഖ്യ’ത്തിന്റെ വക്താവ് ട്രംപിനെ പരിഹസിച്ചത് ‘മറ്റേതോ ഗ്രഹത്തിലധിവസിക്കുന്ന ഒരു ജീവി’ എന്നാണ്. ്രടംപിന്റെ പ്രസ്താവനയെ മുന്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ‘ഏപ്രില്‍ ഫൂള്‍’ തമാശയായിട്ടാണ് കണ്ടത്. ഇനി കാണേണ്ടത് വെറും 57,000 ത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഗ്രീന്‍ലാന്‍ഡിലെ ‘ആഭ്യന്തര പ്രശ്‌നങ്ങള്‍’ പരിഹരിക്കാനെന്ന പേരില്‍ എന്നാവും അമേരിക്ക പട്ടാള ട്രൂപ്പുകളെ അങ്ങോട്ടയക്കുക എന്നാണ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending