Connect with us

Video Stories

ആമസോണ്‍ മഴക്കാടുകള്‍ കത്തുമ്പോള്‍

Published

on


കെ.പി ജലീല്‍

ലോക പരിസ്ഥിതി സന്തുലനത്തിനും മനുഷ്യരുള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങളുടെ സൈ്വര്യജീവിതത്തിനും നിര്‍ണായക സംഭാവന നല്‍കിവരുന്ന ആമസോണ്‍ മഹാപര്‍വതനിര വന്‍നാശത്തിന്റെ വക്കിലാണെന്ന വാര്‍ത്തകേട്ട് സ്തംഭിച്ചിരിക്കുകയാണ് ലോകം. ഭൂമിയിലെ അത്യപൂര്‍വ ജൈവ വൈവിധ്യ കലവറയായ ആമസോണ്‍ മഴക്കാടുകള്‍ അഗ്നിനാളങ്ങള്‍ വിഴുങ്ങിത്തുടങ്ങിയിട്ട് മാസമൊന്ന് തികയുന്നു. അമേരിക്കയുടെയും ലാറ്റിന്‍ അമേരിക്കയുടെയും സമീപ സ്ഥമായ ഈ പര്‍വതനിര ഭൂമിയുടെ കുടകളിലൊന്നാണെന്നാണ് സങ്കല്‍പം. പരിസ്ഥിതി പ്രേമികളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും സാധാരണക്കാരുമൊക്കെ ആമസോണിനുവേണ്ടി രക്ഷാമുറവിളി മുഴക്കുമ്പോള്‍ തീപിടിത്തത്തിനും വലിയ തോതിലുള്ള ജൈവനാശത്തിനും കാരണമായിരിക്കുന്നത് ഈ പ്രദേശങ്ങളില്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ തന്നെയാണെന്ന ആരോപണത്തെ അത്യധികം സ്‌തോഭത്തോടെയല്ലാതെ കേള്‍ക്കാനാവില്ല. ബ്രസീല്‍ ഭരണാധികാരികളുടെ നേര്‍ക്കാണ് തീപിടിത്തത്തിന്റ കാരണത്തെക്കുറിച്ചുള്ള സംശയമുന ഉയരുന്നതെങ്കിലും നിസ്സംഗമായ നിലപാടാണ് അവിടുത്തെ വലതുപക്ഷ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. പാരിസില്‍ കഴിഞ്ഞദിവസം സമാപിച്ച ജി-7 ഉച്ചകോടി പ്രഖ്യാപിച്ച രണ്ട് കോടി ഡോളറിന്റെ (140 കോടിയോളം രൂപ) ധനസഹായം ബ്രസീല്‍ പ്രസിഡന്റ് ജയര്‍ബോള്‍സനാരോ നിരസിച്ചതിനെ എങ്ങനെയാണ് വിലയിരുത്തേണ്ടത്?
90 ഇടങ്ങളിലായി ഈവര്‍ഷം ഇതുവരെ 80,000 തീപിടിത്തങ്ങളാണ് ആമസോണ്‍ വനാന്തര്‍ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സാധാരണ ജൂലൈ-ആഗസ്ത് മാസങ്ങളില്‍ ഉണ്ടാകുന്ന വരണ്ട കാലാവസ്ഥയാണ് ആമസോണിന്റെ പേടിസ്വപ്‌നം. എന്നാല്‍ കഴിഞ്ഞവര്‍ഷത്തേതില്‍നിന്ന് വ്യത്യസ്ഥമായി 85 ശതമാനത്തിലധികം തീപിടിത്തമുണ്ടായി എന്ന് ബ്രസീല്‍ ബഹിരാകാശ സംഘടനതന്നെ വിലയിരുത്തിയത് സാധാരണയില്‍ കവിഞ്ഞ ചില കാരണങ്ങള്‍ സംഭവത്തിനുപിന്നില്‍ ഉണ്ടായിട്ടുണ്ടെന്നാണ്. കൃഷിക്കും മരംവെട്ടലിനുമായി സാധാരണയായി ആമസോണ്‍ കാടുകളില്‍ തീവെക്കാറുണ്ടെന്നകാര്യം പലരും സമ്മതിക്കുന്നുണ്ട്. ആമസോണ്‍ വാച്ച് എന്ന സംഘടനയുടെ തലവന്‍ ക്രിസ്ത്യന്‍ പൊറിയര്‍ കഴിഞ്ഞദിവസം ഇക്കാര്യം ശരിവെക്കുകയുണ്ടായി. എന്നാല്‍ പുതിയ സംഭവവികാസത്തിന് കാരണം തേടിയവരോട് ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞത് ചിലസന്നദ്ധസംഘടനകളാണ് പിന്നിലെന്നാണ്. അതേസമയം ബ്രസീല്‍ മന്ത്രിസഭാംഗംതന്നെ ഖനി മാഫിയയുമായ ബന്ധപ്പെട്ടയാളാണെന്നും ഖനനത്തിനുവേണ്ടി തീവെച്ചതെന്നുമാണ് പരക്കെയുള്ള ആരോപണം. ഇത് പൂര്‍ണമായും നിഷേധിക്കപ്പെട്ടിട്ടുമില്ല.
ലോകത്തെ അപൂര്‍വമായ വനപരിസ്ഥിതി ജൈവ സമ്പത്ത് കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചുനിര്‍ത്തേണ്ട ബാധ്യത അതുള്‍ക്കൊള്ളുന്ന രാജ്യങ്ങള്‍ക്കുമാത്രമല്ല ലോക സമൂഹത്തിനാകെ ഉള്ളതാണെന്ന ബോധ്യത്താലാണ് വന്‍ ശക്തിരാഷ്ട്രങ്ങള്‍ സഹായഹസ്തം പ്രഖ്യാപിച്ചത്. ശ്വസിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ പ്രാണവായുവിന്റെ 20 ശതമാനം തരുന്നത് ഈ മഴക്കാടാണ്. ശുദ്ധജല സമ്പത്തിന്റെ അഞ്ചിലൊന്നും. പക്ഷി-ജന്തു-മല്‍സ്യജാലങ്ങളും ഇഴ ജന്തുക്കളും അപൂര്‍വ സസ്യലതാതികളുമൊക്കെ ഭൂമിയില്‍ മറ്റെങ്ങുമില്ലാത്തവിധം ആമസോണ്‍ മഴക്കാടുകളിലുണ്ട്. ഇവയുടെ വെന്തുചാകലും നീറ്റലും ഉയര്‍ത്തുന്ന വെല്ലുവിളി ആഗോള സമൂഹത്തിന്റെ ഉത്കണ്ഠയാകുന്നത് അതുകൊണ്ടുതന്നെയാണ്. ലോകത്തെ കാര്‍ബണ്‍മോണോ-ഡൈ ഓക്‌സൈഡുകളുടെ അളവ് കൂടിക്കൂടിവരികയാണ്. വാഹനങ്ങളിലെ ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗവും ഭൗമാന്തരീക്ഷത്തിലെ അമൂല്യമായ ഓക്‌സിജന്‍-പ്രാണവായു-സമ്പത്തിനെ പതിയെ കുറച്ചുകൊണ്ടുവരികയാണ്. റഫ്രിജറേറ്റര്‍, ശീതീകരണി മുതലായവയില്‍നിന്ന് പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങള്‍മൂലം അന്തരീക്ഷവായുവില്‍ ഹരിതഗൃഹവാതക പ്രതിഭാസത്തിനും ഭൂമിയും സൂര്യനും തമ്മിലുള്ള ഓസോണ്‍ പാളിയില്‍ തുളകള്‍ വീഴുന്നതിനും ഇവ കാരണമാകുന്നു. ഇതിനെയൊക്കെ ഒരുപരിധിവരെ തടഞ്ഞുനിര്‍ത്തുന്നതാണ് ആമസോണും പശ്ചിമഘട്ടവും അടക്കമുള്ള അതിലോല പരിസ്ഥിതി ഖണ്ഡങ്ങള്‍. കാലാവസ്ഥാവ്യതിയാനവും മനുഷ്യന്റെ അത്യാര്‍ത്തിയും ഒന്നിച്ചുചേരുമ്പോള്‍ വനനശീകരണത്തിനും അന്തരീക്ഷ താപ വ്യതിയാനത്തിനും കാരണമാകുകയാണ്. ഇവിടെയാണ് ആമസോണ്‍ വെറും ഒരു ഭൂഖണ്ഡത്തിനപ്പുറത്തുള്ള വ്യാകുലതയായി നീളുന്നത്.
സ്വാഭാവികമായും ലോകത്തെ ഏതാണ്ടെല്ലാഭാഗത്തുനിന്നും ആമസോണ്‍ സംരക്ഷണത്തിനുവേണ്ടിയുള്ള മുറവിളിയോടൊപ്പം ബ്രസീല്‍ ഭരണാധികാരികളുടെ നിസ്സംഗതക്കെതിരായ പരാതിപ്രവാഹവും ഉയര്‍ന്നുവരുന്നു. പരിസ്ഥിതിപ്രവര്‍ത്തകരുടെ പ്രതിഷേധജ്വാല അന്താരാഷ്ട്ര സമൂഹത്തിന്റെയാകെ ഉത്കണ്ഠയുടെ പ്രതീകമാണെന്ന ്മനസ്സിലാക്കാന്‍ ബ്രസീലിയന്‍ ഭരണകൂടത്തിനാകുമെന്നാണ് കരുതേണ്ടത്. ബോള്‍സനാരോ ഭരണകൂടം തീയണക്കാനായി തുക മാറ്റിവെച്ചുവെന്ന വാര്‍ത്ത ആശ്വാസദായകമാണ്. എന്നാല്‍ ഇതുകൊണ്ടുമാത്രം പെട്ടെന്ന് തീയണക്കാനും കൂടുതല്‍ നാശനഷ്ടം തടയാനുമാകില്ല. ബ്രസീലിലെ സാവോപോളോ പോലുള്ള വന്‍ നഗരങ്ങളുടെ ആകാശത്ത് മേഘ പടലങ്ങള്‍കണക്കെയാണ് ആമസോണില്‍നിന്നുള്ള പുകപടലങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍-ഒക്ടോബറോടെ മാത്രമേ തീ പൂര്‍ണമായും അണക്കാനാകൂ. കഴിഞ്ഞദിവസംകിട്ടിയ ചാറ്റല്‍മഴ ആശ്വാസം നല്‍കിയെങ്കിലും പ്രതിദിനം ഒരു മില്ലിമീറ്ററെങ്കിലുംതോതില്‍ 15 ദിവസം തുടര്‍ച്ചയായി മഴ ലഭിച്ചാലേ പതിനായിരത്തിലധികം ചതുരശ്ര കിലോമീറ്ററില്‍ പടര്‍ന്നുപിടിച്ച തീ അണക്കാനാകൂവെന്നാണ് വിദഗ്്ധമതം. മഴ കുറഞ്ഞേക്കുമെന്ന കാലാവസ്ഥാപ്രവചനവും ഭീതി ഇരട്ടിപ്പിക്കുന്നു.
കാട്ടുതീമൂലം ഭൂമിയിലെ അന്തരീക്ഷതാപനില ഉയരുന്നത് പല രാജ്യങ്ങളിലും വരള്‍ച്ചക്ക് കാരണമാകും. ഉത്തരധ്രുവത്തിലെ മഞ്ഞുരുക്കം സമുദ്ര ജലനിരപ്പ് ഉയരുന്നതിനും നമ്മുടെ കൊച്ചിയെയും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ വന്‍നഗരങ്ങളെയും പിഴുതെറിയാനെരുങ്ങുകയാണെന്നാണ് മുന്നറിയിപ്പ്. ജക്കാര്‍ത്തയെ അടുത്തിടെയാണ് ഇന്തോനേഷ്യ തലസ്ഥാന നഗരി പദവിയില്‍നിന്ന് മാറ്റിയത്. രൂക്ഷമായ കാലാവസ്ഥാരീതിയും മനുഷ്യ ഇടപെടലുംമൂലം ലോകത്തെ എട്ട് പരിസ്ഥിതിമേഖലകളിലൊന്നായ പശ്ചിമഘട്ടം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ചെന്നൈയില്‍ കുടിവെള്ളത്തിന് കേഴുന്ന നേരത്തുതന്നെയാണ് മഹാരാഷ്ട്രയില്‍ മഴവെള്ളത്തില്‍ മുങ്ങിമരിക്കേണ്ടിവരുന്നത്. പരിസ്ഥിതിയെ മാനിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നതിന് നിരവധി ദൃഷ്ടാന്തങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍തന്നെയാണ് ആമസോണിനെ കൊന്നുതള്ളുന്നുന്നതെന്നത് മിതമായി പറഞ്ഞാല്‍ കഷ്ടമാണ്. ദുരമൂത്ത ഭരണാധികാരികളുടെയും ധനദല്ലാളുമാരുടെയും ആഢംബര ജീവികളുടെയും കൈകള്‍ക്ക് വിലങ്ങണിയിക്കുകയാണ് ഇതിനെതിരെ സാധാരണക്കാരായ നമുക്ക് ചെയ്യാനാകുന്നത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending