Connect with us

Video Stories

ഒരിടത്തൊരു ഫയല്‍വാന്റെ മകന്‍

Published

on

ഒരു ഫയല്‍വാന്റെ വിധിയാണ് ഗോദയില്‍ തോല്‍പിക്കപ്പെടുക എന്നത്. മുലായംസിങ് യാദവിനും അത്രയേ സംഭവിച്ചിട്ടുള്ളൂ. നാല്‍പത്തിനാല് വര്‍ഷം മുമ്പ് മകന് അഖിലേഷ് എന്ന് പേര് നല്‍കുമ്പോള്‍ ഇത്തരത്തില്‍ അത് അന്വര്‍ഥമാക്കുമെന്ന് മുലായം പ്രതീക്ഷിച്ചിരിക്കില്ല. തമ്മിലടിച്ചും ജീര്‍ണതയില്‍ മുങ്ങിയും അന്യം നിന്നു പോയ യാദവ കുലത്തിന്റെ ചരിത്രം മുന്നിലിരിക്കെയാണ് ഇന്ത്യന്‍ രാഷ്ട്രീയ ഹൃദയഭൂമിയില്‍ യുവത്വത്തിന്റെ പ്രസരിപ്പുമായി അഖിലേഷ് ചരിത്രം കുറിക്കുന്നത്. കുറച്ചുകാലമായി യു.പി. ആര്‍ക്കും തുടര്‍ച്ചയായ അവസരം നല്‍കിയിട്ടില്ല.

 

അതുകൊണ്ടുതന്നെ രണ്ടാമൂഴം എളുപ്പമല്ല. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ ‘പ്രതിഛായ’യില്‍ യു.പി.തൂത്തുവാരിയ ബി.ജെ.പി.ക്ക് ഈ മത്സരം ജയിച്ചേ പറ്റൂ എന്ന സ്ഥിതിയുമുണ്ട്. മായാവതിയെയും തള്ളിക്കളയാന്‍ വയ്യ. സമാജ്‌വാദി പാര്‍ട്ടി ലക്ഷ്യമിടുന്ന വിഭാഗങ്ങളിലേക്ക് രാഹുല്‍ കടന്നു കയറിയതും കാണാതിരുന്നുകൂടാ. ചതുഷ്‌കോണ മത്സരം ഗുണം ചെയ്യുക ബി.ജെ.പി.ക്കായിരിക്കുമെന്ന് ബോധ്യമായതുകൊണ്ടു തന്നെയാവണം മധ്യവയസിലേക്ക് കാലെടുത്തുവെക്കുന്നവരെങ്കിലും രാഹുലും അഖിലേഷും സൈക്കിളില്‍ യൗവനത്തിന്റേതായ ഒരു ഡബിളിന് ഇറങ്ങാന്‍ ശ്രമിച്ചത്.

 

അതിനിടയില്‍ ആദ്യം പാഠം പഠിപ്പിക്കേണ്ടിവന്നത് രാഷ്ട്രീയത്തിന്റെ ബാലപാഠം ഓതിതന്ന സ്വന്തം അച്ഛനെയാണെന്നത് ഒട്ടും യാദൃശ്ചികമല്ല. അധികാര ലബ്ധിക്കും സംരക്ഷണത്തിനും പിതാവിനെ ജയിലിലയക്കേണ്ടിവന്ന സുല്‍ത്താന്‍മാരുടെ രംഗഭൂമിയാണല്ലോ അത്. അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളില്‍ ചിലപ്പോഴെങ്കിലും കാല്‍ വഴുതിപ്പോയ ആളാണ് പിതാജി. അദ്ദേഹത്തിന്റെ പഴയ അടവുകള്‍ പോരാ പുതിയ ഗോദയിലെന്ന് മകന്‍ തിരിച്ചറിയുന്നു. ഏതൊരു ഫയല്‍വാനെയും പോലെ തോറ്റുകൊടുക്കാന്‍ സമ്മതമല്ലായിരുന്നു. പക്ഷെ പതുക്കെ താന്‍ മാര്‍ഗദര്‍ശിയാണെന്ന് മുലായം തിരിച്ചറിയുന്നതോടെ കെട്ടുപിണഞ്ഞ യാദവകുടുംബപ്പോരിനും അറുതിയാവുകയാണ്.

ഏറ്റവും ഒടുവിലത്തെ ചിത്രം മുലായത്തിന്റെ ഇഷ്ടക്കാരനും സഹോദരനുമായ ശിവ്പാല്‍ യാദവിനെ കൂടി ഉള്‍പ്പെടുത്തിയ സ്ഥാനാര്‍ഥിപ്പട്ടിക അഖിലേഷ് അംഗീകരിച്ചതോടെ കുലപ്പോര് കാത്തിരുന്നവര്‍ക്ക് നിരാശ തന്നെ. ഇതിനിടയില്‍ മുലായം കയ്പ്പുറ്റതെങ്കിലും ചിലത് അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്. തന്നേക്കാള്‍ മകന്‍ വലുതായിട്ടുണ്ടെന്നത്. സ്ഥാപകനെങ്കിലും പാര്‍ട്ടിയുടെ അലകും പിടിയും മകന്റെ കൈകളിലാണെന്നത്. അവനാരുടെ മോനാ എന്ന് അഭിമാനിക്കുകയേ ഇനി വഴിയുള്ളൂ.

 

അച്ചടക്കം നന്നായി പഠിച്ചോട്ടേ എന്നു കരുതിയാവണം മുലായം മകനെ മിലിട്ടറി സ്‌കൂളില്‍ ചേര്‍ത്തത്. രാജസ്ഥാനിലെ ധോല്‍പൂര്‍ മിലിട്ടറി സ്‌കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം പരിസ്ഥിതി എന്‍ജിനീയറിങായിരുന്നു അഖിലേഷിന്റെ വിഷയം. മൈസൂര്‍ സര്‍വകലാശാലക്ക് പുറമെ സിഡ്‌നി സര്‍വകലാശാലയില്‍നിന്നും ഈ വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം നേടി രാഷ്ട്രീയത്തിലേക്കിറങ്ങിയ മകന്‍ യാദവിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. വെല്ലുവിളി നിറഞ്ഞതായിരുന്നുതാനും.

 

കൊടുങ്കാറ്റ് കണക്കെയാണ് മായാവതി 2007ല്‍ യു.പി.യില്‍ അധികാരത്തിലേക്ക് വന്നത്. തൊട്ടുമുമ്പ് അധികാരത്തിലുണ്ടായിരുന്ന സമാജ് വാദി പാര്‍ട്ടിയെ തൂത്തുവാരിയ വിജയമായിരുന്നു മായാവതിയുടേത്. തലമുറ മാറ്റം പാര്‍ട്ടിയില്‍ വേണമെന്ന് മുലായത്തെ ബോധ്യപ്പെടുത്തിയ തെരഞ്ഞെടുപ്പു ഫലമായിരുന്നു അത്. അപ്പോള്‍ അഖിലേഷ് കനൗജില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച മുലായം കനൗജ് ഒഴിഞ്ഞപ്പോഴത്തെ ഉപതെരഞ്ഞെടുപ്പിലായിരുന്നു അഖിലേഷ്

 

പാര്‍ലിമെന്ററി രാഷ്ട്രീയത്തിലേക്ക് കടന്നത്. 2012ല്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ കനൗജില്‍നിന്നുള്ള ലോക്‌സഭാംഗമായിരുന്നു അഖിലേഷ്. രാജിവെച്ചൊഴിഞ്ഞ കനൗജ് സീറ്റില്‍ ഭാര്യക്ക് വിജയം അനായാസമായിരുന്നെങ്കിലും 2009ല്‍ അഖിലേഷ് ഒഴിഞ്ഞ ഫിറോസാബാദില്‍ ഭാര്യ ഡിംപിള്‍ യാദവിന് അങ്ങനെയായിരുന്നില്ല. കോണ്‍ഗ്രസിലെ രാജ് ബബ്ബാറിനോട് തോല്‍ക്കാനായിരുന്നു വിധി. പൂനക്കാരി ഡിംപിള്‍ 1999ല്‍ അഖിലേഷിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് ദീര്‍ഘകാലത്തെ പ്രണയത്തിന്റെ സാഫല്യമെന്ന നിലയിലാണ്.

 

ജനകീയ മുഖ്യമന്ത്രിയെന്ന പദവിയിലേക്ക് അതിവേഗം മാറിയ അഖിലേഷ് പുതിയ തലമുറയെ കൈയിലെടുക്കുന്ന ചില ജനപ്രിയ തന്ത്രങ്ങളും – വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് , ടാബ്‌ലറ്റ് നല്‍കുക, ദര്‍ബാറുകള്‍ വിളിച്ചുകൂട്ടി പരാതികള്‍ കേള്‍ക്കുക- പയറ്റി. ബാബ്‌രി മസ്ജിദിന്റെ തകര്‍ച്ചയുടെ കറ പുരണ്ട കല്യാണ്‍സിങിനേയും സാക്ഷി മഹാരാജിനെയുമെല്ലാം സ്വീകരിക്കേണ്ടത്ര തകര്‍ന്നുപോയ സമാജ്‌വാദി പാര്‍ട്ടിയെ പുതിയ ശൈലിയിലാണ് അഖിലേഷ് പരുവപ്പെടുത്തിയത്. ബി.ജെ.പി.ക്കെതിരെ ബീഹാറില്‍ വിജയം കണ്ടത് മഹാസഖ്യമായിരുന്നു.

 

2014ല്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേടിയ വിജയമാണ് ബദ്ധ വൈരികളായിരുന്ന നിതീഷ്‌കുമാറിനെയും ലാലുവിനെയും കോണ്‍ഗ്രസിനെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്നതെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ഇത്തരം ഒരു സഖ്യത്തിനുള്ള ശ്രമം പാളിയിരിക്കുകയാണ്. അത് യു.പിയുടെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതാണ് ഇനി ഉറ്റുനോക്കാനുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending