Connect with us

Video Stories

ഇസ്രാഈലും ഇറാനും പടിയിറങ്ങുന്ന ബോള്‍ട്ടനും

Published

on


കെ. മൊയ്തീന്‍കോയ

വൈറ്റ്ഹൗസില്‍ അധികാരം കയ്യാളിയ യുദ്ധകൊതിയന്‍മാരില്‍ ‘വമ്പന്‍’ പടിയിറങ്ങിയ വാര്‍ത്ത ലോകം ആശ്വാസത്തോടെയാണ് സ്വാഗതം ചെയ്തത്. ഭരണരംഗത്തെ പരിചയക്കുറവും നിലപാടുകളിലെ ധാര്‍ഷ്ട്യവും ഡോണാള്‍ഡ് ട്രംപ് തന്നെ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു ദേശീയസുരക്ഷ മേധാവിയുടെ സ്ഥാനത്തിരുന്ന് ജോണ്‍ ബോള്‍ട്ടന്‍. പ്രസിഡണ്ടിന്മേല്‍ അധികാരം കൈകാര്യം ചെയ്യുന്ന ‘സൂപ്പര്‍ പ്രസിഡണ്ടാ’യി ജോണ്‍ബോള്‍ട്ടന്‍ ലോക സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്നതിനിടെയാണ് പുറത്താക്കാന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വിവേകം പ്രകടിപ്പിച്ചത്. അധികാരത്തിലെത്തിയ ശേഷം ട്രംപ് സ്വീകരിച്ച വിവേകപൂര്‍വ്വമായ തിരുമാനം എന്നാണ് ലോക വാര്‍ത്താമാധ്യമങ്ങളുടെ നിരീക്ഷണം.
സമീപകാലത്ത് സങ്കീര്‍മായ ഫലസ്തീന്‍, ഇറാന്‍, ഉത്തരകൊറിയ, അഫ്ഗാന്‍ പ്രശ്‌നങ്ങളിന്മേല്‍ പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ സമാധാനത്തിന്റെ പാത തുറന്നു കിടന്നപ്പോഴും അവയൊക്കെ തകര്‍ത്ത് അമേരിക്കയെ യുദ്ധത്തിലേക്ക് നയിക്കാന്‍ കരുക്കള്‍ നീക്കുകയായിരുന്നു ജോണ്‍ബോള്‍ട്ടന്‍. അദ്ദേഹത്തിന്റെ കൂട്ടാളി സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഇനിയും വൈറ്റ്ഹൗസില്‍ കഴിയുന്നത് ആശങ്കയുളവാക്കുന്നു.
പശ്ചിമേഷ്യക്ക് തീ കൊടുക്കാന്‍ ബോള്‍ട്ടന്‍ നടത്തിയ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ‘ജോര്‍ദ്ദാന്‍ താഴ്‌വര’ പ്രഖ്യാപനം. ജോണ്‍ ബോള്‍ട്ടന്‍ ജറൂസലമില്‍ കൂടിയാലോചന അമേരിക്കയിലേക്ക് മടങ്ങിയ ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയം. ഉപദേശകനെ അന്വേഷിക്കേണ്ട കാര്യമില്ല. ചൊവ്വാഴ്ച നടന്ന ഇസ്രാഈലി തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് പിടിച്ചുനില്‍ക്കാന്‍ അവസാന ആയുധമായിട്ടാണ് ഈ പ്രഖ്യാപനം.
1967-ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യടക്കിയ വെസ്റ്റ്ബാങ്ക് പ്രദേശത്തിന്റെ മൂന്നില്‍ ഒന്നുവരുന്ന ‘ജോര്‍ദ്ദാന്‍ താഴ്‌വര’ ഇസ്രാഈലിനോട് കൂട്ടിചേര്‍ക്കുമെന്നാണ് നെതന്യാഹുവിന്റെ അവകാശവാദം, യു.എന്‍, അറബ്‌ലീഗ്, ഒ.ഐ.സി, യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചിട്ടുണ്ടെങ്കിലും ട്രംപ് ഭരണകൂടം മൗനത്തിലാണ്. 65,000 ഫലസ്തീനികള്‍ താമസിക്കുന്നു. 7,50 ലക്ഷം ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി അയല്‍ രാജ്യങ്ങളിലും കഴിയുന്നുണ്ട്.
ജോര്‍ദ്ദാന്‍ താഴ്‌വരയില്‍ 10,000-ത്തോളം ജൂത കൂടിയേറ്റക്കാരുണ്ട്. ഇസ്രാഈലി സര്‍ക്കാര്‍ അവര്‍ക്ക് സര്‍വസൗകര്യവും നല്‍കുകയാണ്. അമേരിക്ക തയ്യാറാക്കിവരുന്ന ‘സമാധാന’ പദ്ധതിയില്‍, വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റ മേഖല ഇസ്രാഈലിന്റെ നിയന്ത്രണത്തില്‍ തുടരാനും അധിനിവിഷ്ട ഫലസ്തീന് ഇസ്രാഈലിന് കീഴില്‍ സ്വയംഭരണം അനുവദിക്കാനുമാണ് നിര്‍ദ്ദേശിക്കുന്നത്. ഇസ്രാഈലി തെരഞ്ഞെടുപ്പിന്‌ശേഷം പദ്ധതി പ്രഖ്യാപനം ഉണ്ടാകുമത്രെ. 1967-ല്‍ യുദ്ധത്തെതുടര്‍ന്ന് ഇസ്രാഈല്‍ പിടിച്ചെടുത്ത ഗോലാന്‍കുന്ന് പ്രദേശം ഇസ്രാഈലിനോട് കൂട്ടിച്ചേര്‍ത്തതായി പ്രഖ്യാപനം വന്നത് ഏതാനും മാസങ്ങള്‍ക്ക്മുമ്പാണ്. എല്ലാ രാഷ്ട്രാന്തരീയ നിയമങ്ങളും ഇസ്രാഈല്‍ വലിച്ചുകീറുന്നു. അമേരിക്കയുടെ പദ്ധതി അനുസരിച്ചുതന്നെയാണ് നെതന്യാഹുവിന്റെ പുതിയ പ്രകോപനവും. 120 അംഗ നെസെറ്റില്‍ (പാര്‍ലമെന്റ്) നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ല. തീവ്ര വലതുപക്ഷ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ഭരിക്കാമെന്നാണ് നെതന്യാഹുവിന്റെ പ്രതീക്ഷ. ഏപ്രില്‍ മാസം നടന്ന തെരഞ്ഞെടുപ്പിനുശേഷം ഇങ്ങനെ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിക്കാതെ വന്നതാണ് തെരഞ്ഞെടുപ്പിനു കാരണം. മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സ് നേതൃത്വംനല്‍കുന്ന ബ്ലു ആന്റ് വൈറ്റ് സഖ്യമാണ് എതിരാളികളായത്. 13 വര്‍ഷമായി നെതന്യാഹു പ്രധാനമന്ത്രിയാണ്. അതേസമയം, പ്രതിപക്ഷത്ത് സോഷ്യലിസ്റ്റ്, അറബ് ഗ്രൂപ്പ് എന്നിവരുടെ പിന്തുണയുണ്ട്. ഫലസ്തീനികള്‍ക്കിടയില്‍ അഞ്ച് അറബ്പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നു. നിലവിലെ പാര്‍ലമെന്റില്‍ അഞ്ച് അറബ് അംഗങ്ങളുണ്ട്. ഇസ്രാഈലി രാഷ്ട്രീയത്തില്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന നെതന്യാഹുവിന്റെ നിലനില്‍പ്പ് ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയിലാണ്. ഇസ്രാഈലി രൂപീകരണത്തെതുടര്‍ന്ന് ലോകമെമ്പാടുമുള്ള ജൂതര്‍ ഇസ്രാഈലിലേക്ക് കൂടിയേറിയപ്പോള്‍, ഏറ്റവും കൂടുതല്‍ എത്തിയത് റഷ്യയില്‍നിന്നായിരുന്നു എന്നത് ശ്രദ്ധേയം. തെരഞ്ഞെടുപ്പിന് ഏതാനും മാസംമുമ്പ്, മോസ്‌കോ സന്ദര്‍ശിച്ച് റഷ്യന്‍ പിന്തുണ ഉറപ്പാക്കാന്‍ നെതന്യാഹു ശ്രമിച്ചു. നിരവധി അഴിമതി കേസുകളെ അഭിമുഖീകരിക്കുന്ന നെതന്യാഹുവിന് ജീവന്‍മരണപോരാട്ടമാണ്.
ജോണ്‍ ബോള്‍ട്ടന്‍ അവസാനംവരെ ശ്രമിച്ചത് ഇറാനെതിരെ യുദ്ധം എന്ന നിലപാടിലേക്ക് അമേരിക്കയെ എത്തിക്കാനായിരുന്നു. 2015-ലെ ആണവകരാറില്‍നിന്ന് ഏകപക്ഷീയമായി പിന്‍മാറുന്നതിനും ഉപരോധം പുനസ്ഥാപിക്കുന്നതിനും തന്ത്രം ആസൂത്രണം ചെയ്തത് ബോള്‍ട്ടന്‍ ആണെന്ന് വൈറ്റ്ഹൗസില്‍നിന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നത് അല്‍ഭുതപ്പെടുത്തുന്നു. മെച്ചപ്പെട്ട ഒരു കരാറ് എന്നാണ് ട്രംപിന്റെ തന്ത്രം. ഇറാനുമായി ഏറ്റുമുട്ടല്‍ അപകടകരമായിരിക്കുമെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ട്രംപ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ജോണ്‍ ബോള്‍ട്ടന് ഈ നീക്കത്തോട് വിയോജിപ്പാണ്. ഇറാനുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിക്കാന്‍ അമേരിക്ക നിരവധി ശ്രമം നടത്തിയെങ്കിലും ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടില്‍ ഇറാന്‍ നേതൃത്വം ഉറച്ചുനില്‍ക്കുന്നു. അരാംകോ അക്രമണത്തിനുശേഷവും ഇറാനുമായി ചര്‍ച്ചക്ക് ട്രംപ് തയ്യാറാണ്. സെപ്തംബര്‍ 23ന് യു.എന്‍ പൊതുസഭയെ അഭിമുഖീകരിക്കാന്‍ ന്യൂയോര്‍ക്കിലെത്തുമ്പോള്‍ ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തണമെന്നാണ് ട്രംപിന്റെ താല്‍പര്യം. ഫ്രാന്‍സ് മുഖേന ഇങ്ങനെ നീക്കം ട്രംപ് നേരിട്ട് നടത്തിയിരുന്നു. ചര്‍ച്ചക്ക് ഉപാധികളില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കുമ്പോള്‍ ‘ഉപരോധത്തിന് എന്ത് സംഭവിക്കുമെന്ന് കാണാ’മെന്നുള്ള ട്രംപിന്റെ പ്രതികരണം ഉപരോധത്തില്‍ അയവുവരുത്തിയെങ്കിലും ഇറാന്‍ നേതാവിനെ കാണുക എന്ന താല്‍പര്യം പ്രകടമാവുന്നു. ജോണ്‍ ബോള്‍ട്ടന്‍ ട്രംപിന്റെ ഈ നീക്കത്തോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ധൃതിപിടിച്ച് പുറത്താക്കല്‍ നടപടിവന്നത്.
2004-07 കാലഘട്ടത്തില്‍ അന്നത്തെ പ്രസിഡണ്ട് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വിദേശനയ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചവരാണ് യുദ്ധകൊതിയന്‍മാരായ ജോണ്‍ ബോള്‍ട്ടനും മൈക് പോംപിയോവും. ഇറാഖ് അധിനിവേശത്തിന് കാരണമായതും ഇവരുടെ തെറ്റായ ഉപദേശമാണ്. അന്നത്തെ വൈസ് പ്രസിഡണ്ട് ഡിക്‌ചെനിയുടെ സന്തത സഹചാരികളാണ് ഇരുവരും. ഇറാഖിനുശേഷം ഇറാനെ അക്രമിക്കാന്‍ ഇവരുടെ സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇറാഖ് അധിനിവേശംതന്നെ സാമ്പത്തികരംഗം തകര്‍ത്തതിനാല്‍ ഇറാന്‍ ആക്രമിക്കാനുള്ള പദ്ധതി അമേരിക്ക മാറ്റിവെക്കുകയായിരുന്നു. സഊദിയുമായി കൈകോര്‍ക്കുമ്പോള്‍ ഇറാനെതിരെ അക്രമത്തിന് ട്രംപ് മടിച്ചുനില്‍ക്കുകയാണ്. ഉത്തരകൊറിയ, അഫ്ഗാന്‍, ചൈന തുടങ്ങി വിദേശനയ രൂപീകരണത്തിന് കടുത്ത നിലപാട് സ്വീകരിക്കുകയും തെറ്റായ ഉപദേശം പ്രസിഡണ്ടിന് നല്‍കുകയും ചെയ്തിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രസിഡണ്ട് സ്ഥാനത്ത് ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ ആരുവന്നാലും മുന്‍കാലങ്ങളില്‍ വിദേശനയം രൂപീകരിക്കുക ഇത്തരം യുദ്ധകൊതിയന്‍മാരായിരുന്നു. ട്രംപിന്റെ ഇപ്പോഴത്തെ തിരിച്ചറിവ് ബോര്‍ട്ടനെ മാറ്റുന്നതില്‍ മാത്രമായി ചുരുങ്ങിയാല്‍ മാറില്ല, വിദേശനയം ലോകാഭിപ്രായത്തെ മാനിക്കാനും സംഘര്‍ഷം ലഘൂകരിക്കാനും മറ്റേതൊരു രാഷ്ട്രീയത്തേക്കാളും നിലപാട് സ്വീകരിക്കാന്‍ കഴിയുക അമേരിക്ക എന്ന വന്‍ ശക്തിക്കാണ്. ലോക രാജ്യങ്ങളുടെ ഗതിവിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സാമ്പത്തിക, സൈനിക ശക്തിക്ക് വിവേകപൂര്‍വമായ സമീപനം ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending