Connect with us

Video Stories

ദേശസ്‌നേഹത്തിന്റെ പുതിയ വര്‍ത്തമാനങ്ങള്‍

Published

on

റസാഖ് ആദൃശ്ശേരി
ജര്‍മ്മനിയിലെ നാസിസത്തില്‍നിന്നും ഇറ്റലിയിലെ ഫാസിസത്തില്‍നിന്നും വിഭിന്നമാണ് ഇന്ത്യയിലെ ഫാസിസം. ജര്‍മ്മനിയിലും ഇറ്റലിയിലും ഒറ്റ വ്യക്തിയുടെ പ്രഭാവത്തില്‍ മുകളില്‍നിന്നും കെട്ടിയിറക്കപ്പെട്ടതായിരുന്നു അവ. അതുകൊണ്ടുതന്നെ അവിടങ്ങളില്‍ അവക്ക് ദീര്‍ഘകാലം നിലനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ഫാസിസം താഴെക്കിടയില്‍നിന്നും കെട്ടിപ്പടുത്തതാണ്. 1925 മുതല്‍തന്നെ രാഷ്ട്രീയ സ്വയം സേവക് സംഘ് ഇന്ത്യയില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്നു. അതിനുമുമ്പുതന്നെ ആര്‍. എസ്.എസിന്റെ ആദ്യകാല രൂപങ്ങള്‍ ഇവിടെ സജീവമായിരുന്നു. സ്വയം സേവകരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു ഫാസിസം ഇന്ത്യന്‍ മണ്ണില്‍ അതിശക്തമായി വേരുകള്‍ ആഴ്ത്തുകയുണ്ടായി.
ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രാഥമികവും പ്രത്യക്ഷവുമായ ലക്ഷ്യം ഇവിടത്തെ മുസ്ലിംകള്‍ ആയിരുന്നു. മുസ്ലിം വിരുദ്ധ പ്രചാരണങ്ങളും ഹിംസകളുമാണ് അതിന്റെ വേരോട്ടം ശക്തമാക്കിയത്. അതിനുവേണ്ടി അവര്‍ ധാരാളം വര്‍ഗീയ ലഹളകള്‍ സൃഷ്ടിച്ചു. അവയിലെല്ലാം കൂടുതലും കൊല്ലപ്പെട്ടത് മുസ്‌ലിംകളായിരുന്നു. ഭീമമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതും അവര്‍ക്ക് തന്നെയായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ആസൂത്രിതമായ മുസ്ലിം വിരുദ്ധ നീക്കങ്ങളായിരുന്നു അവയെല്ലാമെന്നാണ്. എന്നാല്‍ ഇത്തരം കലാപങ്ങളെ വേണ്ടത്ര ഗൗരവത്തിലെടുക്കാന്‍ ഇന്ത്യയിലെ പൊതുസമൂഹം തയ്യാറായില്ല. അതെല്ലാം സാധാരണ സംഭവിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങളായി എഴുതി തള്ളി. ഇതിലൂടെയാണ് ഫാസിസം ശക്തി സംഭരിച്ചു മുന്നേറിയത്.
ഫാസിസത്തിന്റെ വക്താക്കളാണ് ഇന്ത്യാ രാജ്യത്തിന്റെ ഭരണം കൈയ്യാളുന്നത്. അധികാരത്തിന്റെ ഹുങ്കില്‍ മൗലികാവകാശങ്ങള്‍ ഹനിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാരും അവരെ പിന്തുണക്കുന്ന സംഘ്പരിവാര്‍ ശക്തികളും. ന്യൂനപക്ഷങ്ങളുടെ നേരേയുള്ള അവകാശ ലംഘനങ്ങളുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ഓരോദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവരുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേറ്റുകൊണ്ടിരിക്കുന്നു. ഇത്തരം മൗലികാവകശലംഘനങ്ങള്‍ നടക്കുമ്പോള്‍ കണ്ടില്ലെന്നു നടിക്കുകയല്ല സര്‍ക്കാരിന്റെ ധര്‍മ്മം. മറിച്ച് അവകാശങ്ങള്‍ സര്‍വര്‍ക്കും ലഭ്യമാക്കുകയാണ് വേണ്ടത്. പൗരന്റെ ജന്മസിദ്ധമായ മൗലികാവകാശങ്ങള്‍ അന്യായമായി മറ്റൊരാള്‍ കവര്‍ന്നെടുക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും വേണം. പക്ഷേ ഇവിടെ സര്‍ക്കാര്‍തന്നെ അത്തരം കാര്യങ്ങള്‍ നടത്തുന്നുവെന്നതാണ് ഏറെ ദുഖ:കരം.
ഈ രാജ്യത്തെ സര്‍വതും തങ്ങള്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണെന്ന മിഥ്യാധാരണയാണ് സംഘ്പരിവാര്‍ നേതാക്കളെ നയിക്കുന്നത്. അതിനുവേണ്ടി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്റെ മേലങ്കി ചാര്‍ത്തുകയും ചെയ്യുന്നു. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും അതിന്റെ ഭാഗമാണ്. ദേശീയ പൗരത്വ പട്ടികയുടെയും രാമക്ഷേത്ര നിര്‍മ്മാണത്തിന്റെയും പശു കശാപ്പ് രാജവ്യാപകമായി നിരോധിക്കുന്നതിന്റെയുമൊക്കെ പേരിലുള്ള വാചക കസര്‍ത്തുകള്‍ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി അവരെ നിശബ്ദരാക്കാന്‍ വേണ്ടിയാണ്. ഇവരെയെല്ലാം നയിക്കുന്നത് മറ്റുള്ളവരോടുള്ള അന്ധമായ പകയും വിദ്വേഷവുമാണ്. ചരിത്രം ക്രൂരന്മാരായി മുദ്രകുത്തിയ ഭരണാധികാരികളുടെയും നേതാക്കളുടെയും പ്രത്യയശാസ്ത്രപരിസരം ഇത്തരം ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ടതായിരുന്നുവെന്നു കാണാവുന്നതാണ്.
ഏകാധിപത്യ കാലഘട്ടത്തിലും ഫ്യൂഡല്‍ കാലത്തും മറിച്ചുപറയാന്‍ സ്വാതന്ത്ര്യം ഉപയോഗിച്ചവരെല്ലാം തൂക്കിലേറ്റപ്പെടുകയോ തടങ്കല്‍ പാളയത്തിലകപ്പെടുകയോ ചെയ്തിട്ടുണ്ട്. അവരെയെല്ലാം രാജ്യദ്രോഹികളും കുലദ്രോഹികളുമായി മുദ്രകുത്തുകയാണ് ചെയ്തത്. ഇത് തന്നെയാണ് ഇന്ത്യയിലും ഇന്ന് ആവര്‍ത്തിക്കപ്പെടുന്നത്. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയും സംഘ്പരിവാര്‍ ആശയങ്ങളെ എതിര്‍ക്കുന്നവരെയും രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. കള്ളക്കേസുകളില്‍ കുടുക്കുന്നു. പൊലീസിനെയും അന്വേഷണ ഏജന്‍സികളെയും ദുരുപയോഗം ചെയ്ത് അന്യായമായി നിരപരാധികളെ ജയിലിലടക്കുന്നു. ജനദ്രോഹപരമായ നടപടികള്‍ ഓരോ ദിവസവും ഇന്ത്യയില്‍ കൂടുതല്‍ ശക്തമായികൊണ്ടിരിക്കുന്നു. ഏഴു പതിറ്റാണ്ടിന്റെ ജനാധിപത്യ പാരമ്പര്യം ഒരു രാഷ്ട്രത്തിന്റെ സാമൂഹിക സംവിധാനങ്ങളെ കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിനു പകരം സമഗ്രാധിപത്യത്തിലേക്ക് നയിക്കുന്ന ഭീതികരമായ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ‘ദേശസ്‌നേഹി’ എന്നതിന്റെ നിര്‍വചനം മാറികൊണ്ടിരിക്കുകയാണിന്ന്. ദേശക്കൂറ് അളക്കുന്നതിനുള്ള മാനദണ്ഡം അയാള്‍ രാഷ്ട്രത്തിലെ ജനങ്ങളോട് സ്‌നേഹവും അനുകമ്പയും പ്രകടിപ്പിക്കുന്നതിലല്ല. മറിച്ച് ഭരണാധികാരികളുടെ ഏത് താന്തോന്നിത്തങ്ങളെയും അംഗീകരിച്ചാല്‍ മാത്രം മതി. അധികാരിവര്‍ഗത്തെ വിമര്‍ശിക്കരുത്. വിമര്‍ശിച്ചാല്‍ ദേശദ്രോഹിയായി തീരും. ഈ സമീപനമനുസരിച്ചു ഒരു രാജ്യത്തിന്റെ സ്വയംനിര്‍ണ്ണയാവകാശംപോലും വൈദേശിക യജമാനന്മാര്‍ക്ക് പണയംവെക്കുന്ന ഭരണവര്‍ഗം ദേശസ്‌നേഹികളും അതിനെ ചോദ്യംചെയ്യുന്ന ഭരണീയര്‍ ദേശദ്രോഹികളുമാണ്.
അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനുവേണ്ടി ഇന്ത്യയുടെ വിദേശനയത്തെ മറികടന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. ഇതിനു പ്രത്യുപകാരമായി മോദിയെ ‘ഇന്ത്യയുടെ പിതാവാ’യി ട്രംപ് വാഴ്ത്തി. ഇതിനോടുള്ള ഭരണകൂടത്തിന്റെ പ്രതികരണങ്ങള്‍ വിലയിരുത്തിയാല്‍ ദേശസ്‌നേഹി, ദേശദ്രോഹി കാഴ്ചപ്പാടിനു സംഭവിച്ച അര്‍ത്ഥവ്യതിയാനം ബോധ്യപ്പെടും. ട്രംപിന്റെ ഈ വാഴ്ത്തലില്‍ എല്ലാ ഇന്ത്യക്കാരും അഭിമാനം കൊള്ളണമെന്നാണ് കേന്ദ്ര മന്ത്രി ജിതേന്ദ്രസിങ് പറയുന്നത്. വാഴ്ത്താത്തവരൊന്നും ഇന്ത്യക്കാരല്ലത്രെ. ഇതിനര്‍ത്ഥം മോദിയുടെ ഏത് ചെയ്തികളെയും ഇന്ത്യക്കാര്‍ കണ്ണടച്ചു അംഗീകരിക്കണം. അത് ഇന്ത്യയുടെ അടിസ്ഥാന നയങ്ങള്‍ക്ക് എതിരായിരുന്നാല്‍പോലും. ജനങ്ങള്‍ ഭരണകൂടത്തെയും ഭരണാധികാരികളെയും സ്‌നേഹിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണെന്നും സര്‍ക്കാരിനുനേരെ വിമര്‍ശനമോ എതിര്‍പ്പോ പ്രകടിപ്പിക്കാന്‍ പാടില്ലെന്നുമുള്ള കൊളോണിയല്‍ യുക്തി തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്. ‘ഇന്ത്യയെന്നാല്‍ നരേന്ദ്ര മോദിയെന്നും മോദിയെന്നാല്‍ ഇന്ത്യ’ എന്നുമാണ് വിളംബരം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് മോദിയെ വിമര്‍ശിക്കുന്നവര്‍ ഇന്ത്യയില്‍നിന്നും ആട്ടിയോടിക്കപ്പെടേണ്ടവരാണെന്ന് പറയപ്പെടുന്നത്.
ഭരണവര്‍ഗത്തോടുള്ള വിധേയത്വമാണ് ദേശസ്‌നേഹം എന്നത് ഏതാണ്ടെല്ലാ ജനാധിപത്യ രാഷ്ട്രങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഇത് മറച്ചുപിടിച്ചു കൊണ്ടാണ് തീവ്രവാദവും ഭീകരവാദവും നിര്‍വചിക്കുന്നതും വ്യാഖ്യാനിക്കുന്നതും. തുടര്‍ച്ചയായ നീതി നിഷേധവും പച്ചയായ മനുഷ്യാവകാശ ലംഘനങ്ങളും നടക്കുമ്പോള്‍ അതിനെതിരെയുള്ള സ്വാഭാവിക പ്രതികരണം കലാപകാരികളെ സൃഷ്ടിക്കുന്നു. ഭീകരതക്കെതിരെ യു.എന്‍ ആസ്ഥാനത്ത് നടന്ന ലോക നേതാക്കളുടെ ചര്‍ച്ചയില്‍ മോദി പറഞ്ഞു: ‘ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രോല്‍സാഹിപ്പിക്കുന്ന ആശയങ്ങള്‍ക്കെതിരെ ഉപയോഗിക്കേണ്ട അതിനൂതന ഉപകരണങ്ങള്‍ ജനാധിപത്യ മൂല്യങ്ങളും വൈവിധ്യവും സമഗ്ര വികസനവുമാണ്’. ഐക്യരാഷ്ട്ര സഭയുടെ വേദിയില്‍നിന്നുകൊണ്ട് പ്രധാനമന്ത്രി ഇങ്ങനെ പറയുമ്പോള്‍ തന്റെ മാതൃരാജ്യത്ത് തകര്‍ക്കപ്പെടുന്ന ജനാധിപത്യ മൂല്യങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകുമോ? അസമിലേയും കശ്മീരിലേയും നിസ്സഹായരായ പാവങ്ങളുടെ ദീനരോദനങ്ങള്‍ തന്റെ കാതുകളില്‍ മുഴങ്ങുന്നത് അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാകുമോ? ഇന്ത്യയില്‍ ജനാധിപത്യ സംവിധാനങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുന്നതും ‘വൈവിധ്യം’ എന്ന മഹത്തായ പൈതൃകം നശിപ്പിക്കാന്‍ നടക്കുന്ന ശ്രമങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ നൊമ്പരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാവുമോ?
ഇന്ത്യയില്‍ ഒട്ടനവധി തീവ്രവാദി ആക്രമണങ്ങള്‍ക്ക് കാരണമായ ഒന്നാണ് കശ്മീര്‍ പ്രശ്‌നം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് വലിയ നേട്ടമായാണ് ഗവണ്‍മെന്റും ബി.ജെ.പിയും പ്രചരിപ്പിക്കുന്നത്. അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വികസനം, തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക അസ്ഥിരത തുടങ്ങിയവയൊന്നും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. പകരം കശ്മീരും പുതിയ കുറെ വര്‍ത്തമാനങ്ങളുമാണ്. ‘ബഹുകക്ഷി ജനാധിപത്യം ഇന്ത്യയില്‍ പരാജയം; ഒരു രാജ്യം, ഒരു പാര്‍ട്ടി, ഒരു തെരഞ്ഞെടുപ്പ്; ഒരേയൊരു ഇന്ത്യ, ഒരു ഭാഷ’ തുടങ്ങിയവയാണ് അമിത്ഷായുടെ പുതിയ വര്‍ത്തമാനങ്ങള്‍. ഇക്കിളിപ്പെടുത്തുന്ന ഇത്തരം വര്‍ത്തമാനങ്ങളിലൂടെ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു. കശ്മീര്‍ പശ്ചാത്തലത്തില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതിനും അതോടെ വോട്ട് തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതിനുവേണ്ടിയും പുതിയ ഭീകര ക്യാമ്പുകളുടെയും തീവ്രവാദി ആക്രമണങ്ങളുടെയും വര്‍ത്തമാനങ്ങളും പറയുന്നുണ്ട്. എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞത്‌പോലെ ഒരു പുല്‍വാമയാണല്ലോ ബി.ജെ.പിക്കാവശ്യം. മോദിയെയും അമിത്ഷായെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയുമൊക്കെ ലക്ഷ്യമിട്ടു തീവ്രവാദികള്‍ നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവിടുമ്പോള്‍തന്നെ ചില തീവ്രവാദികളുടെ ഫോട്ടോകള്‍ക്കും പേരുകള്‍ക്കും അമിത പ്രാധാന്യം നല്‍കി വാര്‍ത്തകള്‍ നല്‍കുന്ന പ്രവണത ചില മാധ്യമങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചില മുസ്ലിം പേരുകള്‍ പറഞ്ഞ് മുസ്ലിംകളെ മുഴുവനും തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന പഴയ ഏര്‍പ്പാട് വീണ്ടും പുറത്തെടുത്ത് കൊണ്ടിരിക്കുകയാണ്. മുമ്പേ നിലനിന്നിരുന്ന വിവേചനം ഇന്നൊരു വേട്ടയുടെ ഭീകരരൂപമാര്‍ജിച്ചു കഴിഞ്ഞിരിക്കുന്നുവെന്നു മാത്രം. കശ്മീര്‍, അസം, മുത്തലാഖ് ബില്‍, യു.എ. പി.എ ഭേദഗതി എന്നിവയൊക്കെ അതിന്റെ ഭാഗങ്ങളാണ്.
ഇന്ത്യന്‍ ജനതയെ മുഴുവനും കൂട്ടിയിണക്കിയത് നാം ഇന്ത്യക്കാരാണ് എന്ന ആത്മബോധമായിരുന്നു. കരുത്തുറ്റ ഇന്ത്യയാണ് നമ്മുടെ നേതാക്കള്‍ സ്വപ്‌നം കണ്ടത്. അത്തരമൊരു ഇന്ത്യയെ സൃഷ്ടിക്കാനാണ് നെഹ്‌റുവും ആസാദും പട്ടേലും ശ്രമിച്ചത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ട് പിന്നിടുമ്പോള്‍ മനുഷ്യമനസ്സുകളില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ സംഘ്പരിവാര്‍ ശക്തികള്‍ വിഭജനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ഭരണകൂട ഭീകരതക്കെതിരെയും ശിഥിലീകരണ ശക്തികള്‍ക്കെതിരെയും രാജ്യത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ ഒന്നിക്കണം. രാജ്യത്തിനു മുകളില്‍ കരിനിഴല്‍ വീഴ്ത്തി ബഹുസ്വരതയുടെ മാനങ്ങള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ ‘അരുതേ’ എന്നു പറയാന്‍ തയ്യാറാവണം. ഫാസിസവും ഭീകരതയും ഇല്ലാതാവുന്ന ഒരിന്ത്യയെകുറിച്ചുള്ള സ്വപ്‌നമാണ് ഓരോ ഇന്ത്യക്കാരനുമുള്ളത്. ‘ഒരു നിരീശ്വരവാദിക്ക് ക്ഷേത്രത്തിന്റെ തിരുമുറ്റത്ത്‌വെച്ചു നിരീശ്വരത്വം പ്രസംഗിക്കാന്‍ കഴിയുന്ന ഇന്ത്യ’യെ സ്വപ്‌നം കണ്ട സ്വാമി വിവേകാനന്ദന്‍; ‘പാണ്ഡവന്‍മാരുടെ ത്യാഗത്തെകുറിച്ചും യുധിഷ്ഠിരന്റെ ക്ഷമാശീലത്തെകുറിച്ചും ഓര്‍ക്കുന്ന, ത്യാഗത്തിന്റെയും ക്ഷമയുടെയും മതമാണ് ഹിന്ദുമതം എന്നു കരുതിയ, മുസല്‍മാനോട് നീതി പുലര്‍ത്തിയ ഒരു ഭ്രാന്തന്‍ ഗാന്ധി നിങ്ങള്‍ക്കിടയില്‍ ഉണ്ടായത് അത്ര സങ്കടകരമായ കാര്യമാണോ?’ എന്ന മഹാത്മാഗാന്ധിജിയുടെ ചോദ്യം അദ്ദേഹത്തിന്റെ നൂറ്റി അമ്പതാം ജന്മദിനം കൊണ്ടാടുന്ന ഈ വേളയിലും ആര്‍.എസ്.എസിന്റെ നെഞ്ചിലേക്ക് തുളച്ചുകയറുന്നുണ്ട്. ഭാരതം ഹിന്ദുക്കളുടെ മാത്രം രാജ്യമാണെന്നു കരുതുന്നവര്‍ സ്വപ്‌നലോകത്താണ് ജീവിക്കുന്നത് എന്ന ഗാന്ധിജിയുടെ വാക്കുകളും അവരെ അലോസരപ്പെടുത്തുന്നുണ്ട്. ‘ധാര്‍മ്മികമായ എല്ലാ മതവികാരങ്ങളെയും ഞാന്‍ സഹിഷ്ണുതയോടെ വീക്ഷിക്കും. ഈശ്വരന്റെ ഒരു വാക്കിനെ മറ്റൊരു വാക്കിനോടു മല്ലിടാന്‍ പിടിച്ചുനിര്‍ത്തേണ്ട കാര്യമില്ല. പക്ഷേ ഹിറ്റ്‌ലറുടെ യുക്തിയോടു മല്ലിടുക തന്നെവേണം’. ഗാന്ധിജി എഴുതിയ വാക്കുകളാണിത്. തീര്‍ച്ചയായും ഗാന്ധിജി മുന്നോട്ടുവെച്ച ഈ മതസൗഹാര്‍ദ്ദവും ധാര്‍മ്മികതയും തന്നെയാണ് മരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയെ രക്ഷിക്കാനുള്ള ഏറ്റവും നല്ല ഔഷധം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending