Connect with us

Video Stories

മഹാകവി ‘ജി’യും പൂതനസാഹിത്യവും!

Published

on


ജലീല്‍ കെ. പരപ്പന

മഹാത്മജി, ഇന്ദിരാജി, കരുണാകര്‍ജി, ശങ്കര്‍ജി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇവരാരും ഒരുവിധ സാഹിത്യത്തറവാട്ടിലും ഉണ്ടുറങ്ങിയവരല്ല. കോണ്‍ഗ്രസ് സാഹിത്യമെന്നോ ജനതാദള്‍ സാഹിത്യമെന്നോ ഒന്നും നിലവിലില്ലതാനും. എന്നാല്‍ ഗാന്ധിയന്‍ സാഹിത്യവും മാര്‍ക്‌സിയന്‍ സാഹിത്യവുമൊക്കെ ക്രമേണ സ്വതന്ത്ര ഇന്ത്യയില്‍ രൂപപ്പെട്ടത് ചരിത്രം. ഉള്ളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍ എന്നിവരായിരുന്നു മഹാകവിത്രയങ്ങള്‍. വയലാര്‍ രാമവര്‍മ, ഇടശേരി ഗോവിന്ദന്‍നായര്‍, വി.ടി ഭട്ടതിരിപ്പാട്, തോപ്പില്‍ ഭാസി, ഏലംകുളം മനക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്… ഇത്യാദി സാഹിത്യ പുംഗവന്മാരാണ് മാര്‍ക്‌സിയന്‍ സാഹിത്യത്തെ ഇന്നത്തെ ഉത്തുംഗതയിലേക്ക് പൊക്കിയുയര്‍ത്തിയതത്രെ. എന്നിട്ടും അവരാരും മഹാകവികളായില്ല. ജി. ശങ്കരക്കുറുപ്പും ഇതിലുള്‍പ്പെട്ടിരുന്നില്ല. എന്നാലിതാ മാവേലിക്കരക്കാരന്‍ പരേതനായ ഗോപാലക്കുറുപ്പിന്റെ പുത്രന്‍ ആ കുറവ് നികത്താന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. മഹാകാവ്യമൊന്നും രചിക്കാതിരുന്നിട്ടും (കഴിവില്ലാഞ്ഞിട്ടെന്ന് പാര്‍ട്ടി ശത്രുക്കള്‍) ഉത്തരാധുനിക മലയാള സാഹിത്യത്തില്‍ മറ്റൊരു ‘ജ’ി’ ഉദയം കൊണ്ടിരിക്കുന്നു- സുധാകര്‍ജി.
അധികാര കേന്ദ്രങ്ങളെ ഉപദേശിച്ചും പരിഹസിച്ചും വിമര്‍ശിച്ചുമാണ് സാഹിത്യവും കലയും പച്ചപിടിച്ചുനില്‍ക്കുന്നതെങ്കിലും ഇവിടെ കവി സാക്ഷാല്‍ അധികാരിയാണ്. അധികാരത്തോട് കൊതിയുണ്ടായിട്ടൊന്നുമല്ല. മോദി കാലത്ത് അധികാര വിമര്‍ശനത്തിനൊന്നും സ്‌കോപ്പില്ലാത്തതിനാലാവാം മഹാകവി ‘ജി’ ദ്ദേം പൂതനക്കവിത രചിക്കുന്നത്. മന്ത്രിക്കസേരയിലിരിക്കുമ്പോള്‍ പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കാന്‍ പറ്റില്ലല്ലോ. കേരളത്തിലെ കുണ്ടും കുഴിയിലൂടെ ജനങ്ങളുടെവക കാറിലിരുന്നോടുമ്പോള്‍ തോന്നുന്ന അസ്‌ക്യതയുടെ പേരാണ് ഈ ‘ജി’ക്ക് സാഹിത്യമെന്നുവെച്ചാല്‍. ഉദ്യോഗസ്ഥരെയും എതിരാളികളെയും വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയും, ചിലത് കുറിച്ചിടും. പൂതന സാഹിത്യത്തെ പിന്നീട് എ.കെ.ജി ഭവനില്‍നിന്ന് ഉത്കൃഷ്ട സാഹിത്യമായി മഹാകവി ബാലകൃഷ്ണന്‍ജി പ്രഖ്യാപിക്കും. പട്ടും വളയും നല്‍കും. പൂതനമാര്‍ക്ക് ജയിക്കാനുള്ളതല്ല അരൂരെന്നാണ് ജി യുടെ പുതിയ കവിവാക്യം. ഈ ഉത്തമ സാഹിത്യത്തെ വനിതാഅധിക്ഷേപമെന്നൊക്കെ പറയുന്നത് ഷാനിമോള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും സാഹിത്യത്തെക്കുറിച്ച് ഒരു ചുണ്ണാമ്പുമറിയാഞ്ഞിട്ടാ.
പാലക്കാട് ഗവ. വിക്ടോറിയ കോളജ് മുറ്റത്തും ഇതുപോലൊരു കലാവിഷ്‌കാരം മുമ്പ് മാര്‍ക്‌സിസ്റ്റ് കുട്ടിക്കലാകാരന്മാര്‍ നടത്തിയിരുന്നു. ജീവിച്ചിരിക്കുന്ന വനിതാപ്രിന്‍സിപ്പലിന്റെ ചിതയുടെ രൂപത്തിലായിരുന്നു ഇത്. പൊളിറ്റ്ബ്യൂറോയിലെ മഹാകവിയാണ് അന്നതിനെ കലാവിഷ്‌കാരമായി (ആര്‍ട്ടിസ്റ്റിക് ഇന്‍സ്റ്റലേഷന്‍) സാഹിത്യവിമര്‍ശനം നടത്തി പാര്‍ട്ടിയെ രക്ഷപ്പെടുത്തിയത്.
അങ്ങനെ എത്രയെത്ര കലാകാരന്മാരും സാഹിത്യപുംഗവന്മാരുമാണ് മാര്‍ക്‌സിയന്‍ സാഹിത്യത്തിലെന്നോ. പാര്‍ട്ടി ശത്രുക്കളെ ഒന്നൊന്നായി കൊന്നുതള്ളി കൊലക്കേസില്‍ സി.ബി.ഐ പിടികൂടിയപ്പോള്‍ ഹൃദയവേദന അ(ഭിനയ)നുഭവിച്ചയാള്‍, സ്വന്തം അപദാനങ്ങള്‍ കവിതയാക്കി പാടിച്ചയാള്‍, ജഡിജിയെ ശുംഭന്‍ എന്നുവിളിച്ചതിന് കല്‍തുറുങ്കില്‍ കിടക്കേണ്ടിവന്ന കവി. ആലത്തൂരിലെ സ്ത്രീ സ്ഥാനാര്‍ഥിയുടെ കാര്യമോര്‍ത്ത് വേവലാതിപ്പെട്ട കണ്‍വീനര്‍ കവി, തോട്ടം തൊഴിലാളികളെ മറ്റേ പണിയെന്ന് വിശേഷിപ്പിച്ച വാമൊഴിക്കവി, മലമ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ ഒരുത്തി എന്ന് വിളിച്ച മഹാകവി അച്യുതാനന്ദാശാന്‍.. ഏതായാലും അടുത്ത കാലത്തൊന്നും മാര്‍ക്‌സിയന്‍ സാഹിത്യത്തിന് ക്ഷാമമൊട്ടും വരുമെന്ന് ശ്ശി നിരീക്കവയ്യ !

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending