Connect with us

Video Stories

ബിന്‍ലാദന്‍, ബഗ്ദാദിമാരുടെ സൃഷ്ടി സ്ഥിതി സംഹാരം

Published

on

എം ഉബൈദുറഹ്മാന്‍

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ സ്ഥാപക നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി ജീവനൊടുങ്ങിയ വാര്‍ത്തയായിരുന്നു കഴിഞ്ഞ വാരം മാധ്യമ തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ആയിരക്കണക്കിന് വരുന്ന നിരപരാധികളുടെ ജീവാപഹരണത്തിന് കാര്‍മികത്വം വഹിച്ച ഈ ‘മരണ വ്യാപാരി’യുടെ ജീവിതാന്ത്യത്തില്‍ ലോക സമൂഹം ആശ്വാസപ്പെടുന്നതും മനുഷ്യ കുലത്തിന്തന്നെ ഭീഷണിയായി തുടരുകയും ഇദ്ദേഹം നേതൃത്വം കൊടുത്തിരുന്നതുമായ ഭീകര പ്രസ്ഥാനം ഒരു പരിധി വരെയെങ്കിലും ഇതോടെ നാമാവശേഷമാകുമെന്ന് പ്രതീക്ഷിക്കുന്നതും സ്വാഭാവികം.
2014ല്‍ മൊസൂളില്‍ വച്ചു പുതിയ ‘ഖിലാഫത്തിന്റെ’ നേതാവായി സ്വയം പ്രഖ്യാപിച്ച ബാഗ്ദാദി ‘പട്ടിയെ പോലെ ചത്തൊടുങ്ങി’ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ബി.ബി.സിയുടെ വടക്കന്‍ അമേരിക്കന്‍ റിപ്പോര്‍ട്ടര്‍ ആന്റണി സുര്‍ക്കറിന്റെ ഭാഷയില്‍ ‘സ്വതസിദ്ധമായ ട്രംപ് ശൈലിയില്‍’ ബാഗ്ദാദിയുടെ മരണ വിവരം പുറത്ത് വിട്ടു കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. അല്‍ഖാഇദ ബന്ധമുള്ള ഭീകരരുടെയും തുര്‍ക്കി അനുകൂല റിബലുകളുടെയും നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍ അമേരിക്കന്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തിയ ഓപറേഷനില്‍ രക്ഷപ്പെടാന്‍ പഴുതുകളൊന്നുമില്ലാതെ വന്നപ്പോള്‍ തന്റെ മൂന്ന ്(അത് രണ്ടെന്ന് പിന്നെ തിരുത്തി) കുട്ടികളോടൊപ്പം ബാഗ്ദാദി സ്വയം സ്‌ഫോടനം നടത്തി ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് വൈറ്റ്ഹൗസ് ഭാഷ്യം. ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റവും ശക്തമായി നിലകൊണ്ട 2014ല്‍, റഖ പ്രദേശം തലസ്ഥാനമായി ബഗ്ദാദി സ്ഥാപിച്ച ഖിലാഫത്തിന് ഏകദേശം ബ്രിട്ടന്റെ വിസ്തൃതിയുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തിന്റെ തന്നെ പല ഭാഗങ്ങളില്‍ നിന്നും (ഇന്ത്യയില്‍ നിന്നടക്കം) അതിന്റെ അതിതീവ്ര ആശയാദര്‍ശങ്ങളിലേക്ക് അളുകളെ ആകര്‍ഷിച്ച ഐ.എസ്, തങ്ങള്‍ അനുധാവനം ചെയ്യുന്ന ‘അക്ഷര ഇസ്‌ലാ’മുമായി വിയോജിപ്പ് വെച്ചുപുലര്‍ത്തിയിരുന്ന അന്യ മതസ്ഥരെയെന്നെല്ല മുസ്‌ലിംകളിലെതന്നെ ഇതര വിഭാഗങ്ങളുടെ നേര്‍ക്കു പോലും കൊടിയ അക്രമങ്ങളാണ് അഴിച്ചുവിട്ടത്. പക്ഷേ ബാഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഐ. എസിന്റെ ശക്തി അധികം താമസിയാതെ ദുര്‍ബലമാവുകയും അതിന്റെ സ്വാധീന മേഖലകള്‍ നാമമാത്രമായി ചുരുങ്ങുകയും ചെയ്തു. ബാഗ്ദാദിയുടെ മരണം, അവശേശിക്കുന്ന ഐ.എസ് ഭീകരരുടെയും മനോവീര്യം കെടുത്തുമെന്നാണ് സമാധാനകാംക്ഷികളെല്ലാം പ്രത്യാശിക്കുന്നത്.
അതേസമയം, 2011ല്‍ അന്താരാഷ്ട്ര ഭീകരനെന്ന് മുദ്രകുത്തപ്പെട്ട ഒസാമ ബിന്‍ ലാദന്റെയും ഇപ്പോള്‍ അബൂബക്കര്‍ ബാഗ്ദാദിയുടെയും വധം നടപ്പാക്കാന്‍ അമേരിക്ക തെരഞ്ഞെടുത്ത സമയത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടതാണ്. ഉസാമ ബിന്‍ ലാദന്‍ വധിക്കപ്പെട്ടത് ബരാക് ഒബാമ രണ്ടാം തവണ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ തെരഞ്ഞെടുപ്പിന്റെ 16 മാസം മുമ്പായിരുന്നു എന്നതും ഇപ്പോള്‍ ബാഗ്ദാദിയുടെ മരണം ഉറപ്പാക്കിയത് ഡോണള്‍ഡ് ട്രംപ് രണ്ടാമൂഴത്തിന് തയ്യാറെടുക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പ് വിളിപ്പാടകലെയിരിക്കുമ്പോഴാണ് എന്നതും കേവലം യാദൃച്ഛികത മാത്രമായി സാമാന്യബുദ്ധിയുള്ളവര്‍ക്കാര്‍ക്കും കാണാനാവില്ല. ഉസാമ ബിന്‍ ലാദന്റെ വധം ബാരാക് ഒബാമ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന നിരന്തര ആരോപണം ഉന്നയിച്ച ട്രംപ്, ബാഗ്ദാദിയുടെ മരണത്തെ നിര്‍ലജ്ജം രാഷ്ട്രീയ തുരുപ്പുചീട്ടാക്കുന്ന കാഴ്ചക്കും ലോകം സാക്ഷ്യംവഹിക്കുന്നു.
ഭീകരതക്കെതിരായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച ആഗോള ഇസ്‌ലാമിക സമൂഹത്തിനും പണ്ഡിത ശ്രേഷ്ഠര്‍ക്കുമടക്കം കൊടും ഭീകരരായ ലാദനും ബാഗ്ദാദിയും വധിക്കപ്പെടേണ്ടവര്‍ തന്നെയായിരുന്നുവെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടാവാനിടയില്ല. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന സന്ദേഹം, അല്‍ഖാഇദ അടക്കമുളള ഭീകര പ്രസ്ഥാനങ്ങള്‍ സ്വയമേവാ മുളച്ച് പൊങ്ങിയതോ അതോ മറ്റേതെങ്കിലും പ്രായോജകരുടെ പിന്‍ബലത്തില്‍ വളര്‍ത്തപ്പെട്ടതോ എന്നതാണ്. മധ്യ പൗരസ്ത്യ മേഖലയിലെ ഭീകര പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ നാള്‍വഴികള്‍ വസ്തുനിഷ്ഠമായി പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് ശീതയുദ്ധ കാലയളവില്‍ ആഗോള രാഷ്ട്രീയ ബലാബലം നിര്‍ണയിച്ച യു.എസ്.എയും സോവിയറ്റ് യൂണിയനും അവരവരുടെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനായി പല രാജ്യങ്ങളിലെയും റിബല്‍ സംഘടനകളെയും തീവ്രവാദ ഗ്രൂപ്പുകളെയും പരിപോഷിപ്പിക്കുന്നതില്‍ മത്സരിക്കുകയായിരുന്നുവെങ്കില്‍, മിഖയേല്‍ ഗോര്‍ബച്ചേവും ബോറിസ്‌യെല്‍റ്റ്‌സിനും സോവിയറ്റ് യൂണിയന്റെ ഉദക ക്രിയകള്‍ നടത്തിയതിന്‌ശേഷം ഈ പാലൂട്ടല്‍ നടത്തിവരുന്നത് അമേരിക്ക തനിച്ചാണ് എന്ന വസ്തുതയാണ്.
‘ദീര്‍ഘകാലം അമേരിക്ക ഭീകരതയെ എല്ലാ നിലക്കും ഉപയോഗപ്പെടുത്തിയിട്ടുണ്ടെ’ന്ന റൊണാള്‍ഡ് റീഗന്റെ കീഴില്‍ എന്‍.ഐ.എ (ചമശേീിമഹ ടലരൗൃശ്യേ അഴലിര്യ) യുടെ തലവനായി പ്രവര്‍ത്തിച്ച ജനറല്‍ വില്യം ഓഡന്റെ പരാമര്‍ശം ഇത്തരമൊരു നിരീക്ഷണത്തെ സാധൂകരിക്കുന്നതാണ്. എഴുപതുകള്‍ മുതല്‍ ഇങ്ങോട്ടുള്ള ചരിത്രം പരിശോധിച്ചാല്‍ അമേരിക്ക ഭീകരരെ ഏതെല്ലാം നിലക്കുപയോഗപ്പെടുത്തിയെന്നുള്ളതിന് നിരവധി തെളിവുകള്‍ എടുത്തുദ്ധരിക്കാന്‍ കഴിയും. എഴുപതുകളില്‍ അറബ് ജനതക്കിടയില്‍ കമ്യൂണിസ്റ്റാശയങ്ങളുടെ വ്യാപനം തടയുക, സോവിയറ്റ് യൂണിയന്റെ അധികാര മോഹങ്ങളെ തകിടംമറിക്കുക എന്നീ ലക്ഷ്യങ്ങളോടെ അമേരിക്ക ഈജിപ്തിലെ ‘ഇസ്‌ലാമിക് ബ്രദര്‍ഹുഡി’നെ ഉപയോഗപ്പെടുത്തിയതും തുടര്‍ന്ന് ഇന്തോനേഷ്യയില്‍ സുക്കാര്‍ത്തോക്കെതിരെ സരിക്കത്ത് ഇസ്‌ലാമിനെ പരസ്യമായി പിന്തുണച്ചതും, പാകിസ്താനില്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോക്കെതിരെ ജമാഅത്തെ ഇസ്‌ലാമി ഭീകര ഗ്രൂപ്പിനെ നിര്‍ലോഭം സഹായിച്ചതും ഇതിനുള്ള വ്യക്തമായ ഉദാഹരണങ്ങളാണ്.
ആയിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടും വിധം അത്യുഗ്രന്‍ സ്‌ഫോടന പരമ്പരകള്‍ ആസൂത്രണം ചെയ്യുകയും കൃത്യതയോടെ നടപ്പാക്കുകയും ചെയ്ത അല്‍ഖാഇദയുടെ പിതൃത്വവും അമേരിക്കക്ക് എളുപ്പത്തില്‍ നിഷേധിക്കാവതല്ല. എണ്‍പതുകളില്‍, അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ ചെമ്പടയെ പൊരുതി തോല്‍പിക്കാന്‍ ഭീകരരെ പരിശീലിപ്പിച്ചത് അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എ ആണെന്നറിയാത്തവരായിട്ടാരാണുള്ളത്? ‘അല്‍ഖാഇദ നിശ്ചയമായും പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികളുടെ സൃഷ്ടിയാണെ’ന്ന് മുന്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റോബിന്‍ കുക്ക് പ്രസ്താവിച്ചതിന്റെ പ്രതിധ്വനി ഇന്നും ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ മുഴങ്ങുന്നുണ്ടാവണം. തങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഏത് പ്രതിലോമ ശക്തിയെയും ഊട്ടിവളര്‍ത്താനും താലോലിക്കാനും എന്നും അമേരിക്ക ജാഗരൂകരായിരുന്നു.
ബാഗ്ദാദി നേതൃത്വം കൊടുത്തിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വളര്‍ച്ചയിലും അമേരിക്ക വഹിച്ച പങ്ക് ഒരു ഹൃസ്വ വിശകലനത്തിന് വിധേയമാക്കുന്നത് ഉചിതമായിരിക്കും. 2003ലെ അമേരിക്കയുടെ ഇറാഖ് അധിനിവേശാനത്തെതുടര്‍ന്ന് സദ്ദാം ഹുസൈന്‍ ഭരണകൂടം തകര്‍ന്നപ്പോള്‍ പകരംവന്നത് ശിയാ ഭൂരിപക്ഷ സര്‍ക്കാറായിരുന്നു. പകപോക്കല്‍ മനോഭാവത്തോടെ പ്രവര്‍ത്തിച്ച പുതിയ സര്‍ക്കാര്‍ ആയിരങ്ങളെയാണ് അക്കാലയളവില്‍ ഉദ്യോഗങ്ങളില്‍നിന്ന് പിരിച്ച്‌വിട്ടത്. തൊഴിലും സമ്പത്തും എന്നു വേണ്ട സര്‍വസ്വവും നഷ്ടപ്പെട്ട നിരാശരും അരക്ഷിതരുമായ ഒരുപറ്റം യുവാക്കള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയത് സ്വാഭാവികം. ഈ ഭൂമികയിലാണ് അല്‍ഖാഇദക്ക് വേരു പൊട്ടുന്നതെന്ന് സാമാന്യമായി പറയാം. ഇന്നത്തെ ഐ.എസ്.ഐ.എസിന്റെ പൂര്‍വരൂപമായ അല്‍ഖാഇദ പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് സിറിയയിലായിരുന്നു. ബഷാറുല്‍ അസദ് സര്‍ക്കാറിനെതിരായി തുടങ്ങിയ സമരം യഥാര്‍ത്ഥത്തില്‍ ഒരേ സമയം മൂന്ന് യുദ്ധങ്ങള്‍ നടക്കുന്ന രംഗഭൂമിയാക്കി സിറിയയെ രൂപാന്തരപ്പെടുത്തുകയായിരുന്നു: ഒന്ന്, സിറിയന്‍ സര്‍ക്കാറും റിബലുകളും തമ്മില്‍ രണ്ട്, ഇറാനും സഊദിയും തമ്മില്‍; മൂന്നാമതായി അമേരിക്കയും റഷ്യയും തമ്മിലും. ബഷാറുല്‍ അസദ് റഷ്യയുടെ മിത്രമായതിനാല്‍ അദ്ദേഹത്തിനെതിരെ യുദ്ധം ചെയ്യുന്ന റിബലുകളെ അമേരിക്ക കൈമെയ് മറന്നു സഹായിച്ചതിനും തെളിവുകളേറെ. ബഷാറിനെതിരെ അമേരിക്ക ആയുധവും പരിശീലനവും നല്‍കി വളര്‍ത്തിയ അതേ റിബലുകളാണ് അബൂബക്കര്‍ ബാഗ്ദാദിമാരായി രംഗപ്രവേശനം ചെയ്തതും ഈ രാഷ്ട്രീയത്തിന്റെ അന്തര്‍ധാരകളറിയാത്ത യൂറോപ്പിലടക്കമുള്ള വിവിധ രാജ്യങ്ങളിലെ സാധാരണ പൗരന്‍മാരുടെ ഉറക്കം കെടുത്തുന്നതും. ‘ഭീകരതയെ തുരത്തുക’, ‘തീവ്രവാദികളെ നിര്‍മൂലനം ചെയ്യുക’ തുടങ്ങിയവ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളായി അമേരിക്ക പുറമേ അവതരിപ്പിക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാലും ഐ. എസ്, അല്‍ഖാഇദ അല്ലെങ്കില്‍ ഇപ്പോള്‍ സി.ഐ.എയുടെ ‘നിര്‍മാണ’ത്തിലിരിക്കുന്നുണ്ടാവുന്ന മറ്റേതെങ്കിലും ‘ഭീകര സംഘടനകള്‍’ മുതലായവ നിലനില്‍ക്കേണ്ടത് ആ രാജ്യത്തിന്റെ അനിവാര്യമായ ആവശ്യമാണ്.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക്‌ശേഷം തങ്ങളുടെ ശക്തിയോട് കിടപിടിക്കാന്‍ പോന്ന ഒരു ശത്രുവിന്റെ അഭാവം ആഗോള തലത്തില്‍ അമേരിക്കക്ക് അതിന്റെ അധീശത്വവും മേല്‍കോയ്മയും (വലഴമാീി്യ) മാറ്റുരക്കാര്‍ കഴിയാത്ത ഒരവസ്ഥ സംജാതമാക്കുമെന്ന അസ്വസ്ഥതയാണ് അതിലൊന്ന്. ആഗോളതലത്തില്‍ സാന്നിധ്യമുള്ള ഇസ്‌ലാം മതവുമായി ബന്ധപ്പെടുത്തി ആഗോള വ്യാപിയായ ഒരു ഭീകര സംഘടനയെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെ ഇസ്‌ലാമോഫോബിയയും ഭീകരാക്രമണഭീതിയും വിതച്ച് ഇതര രാജ്യങ്ങളുടെ പ്രതിരോധ നയങ്ങളില്‍ വരെ പരോക്ഷമായി ഇടപെടാനും അമേരിക്കയിലെ ഭരണ പ്രതിപക്ഷ കക്ഷികളിലെ വന്‍ തോക്കുകള്‍ക്ക് പങ്കാളിത്തമുള്ള ആയുധ നിര്‍മാണ കമ്പനികളുടെ വിറ്റുവരവില്‍ വന്‍ നേട്ടമുണ്ടാക്കാനും കഴിയുമെന്നതാണ് മറ്റൊരു കാരണം. ഉസാമ ബിന്‍ ലാദനെന്ന കൊടും ഭീകരന്റെ ഉന്മൂലനം ബാരാക് ഒബാമക്ക് 2012ലെ തെരഞ്ഞെടുപ്പില്‍ ലാഷ്ട്രീയ ലാഭം നേടിക്കൊടുത്തതുപോലെ അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ മരണം ഡൊണാള്‍ഡ് ട്രംപിനും ചില തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ സമ്മാനിച്ചേക്കാം എന്നതില്‍ കവിഞ്ഞ് ഇദ്ദേഹത്തിന്റെ മരണത്തോടെ ലോകത്ത് ഭീകരവാദം അവസാനിക്കുമെന്ന് ധരിക്കുന്നത് അത്യുക്തിയായിരിക്കും. വിദേശനയത്തില്‍ കാര്യമായ മാറ്റം വരുത്തി, താത്കാലികമായ രാഷ്ട്രീയ ലാഭവും അതില്‍ കൂടുതല്‍ ഇസ്രാഈല്‍ പ്രീണനവും ലക്ഷ്യമിട്ട് ഇതര രാഷ്ട്രങ്ങളിലെ സര്‍ക്കാര്‍ വിരുദ്ധ റിബല്‍, ഭീകര ഗ്രൂപ്പുകള്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കുന്നത് അവസാനിപ്പിക്കാനുള്ള ആത്മാര്‍ത്ഥശ്രമം അമേരിക്കയുടെ ഭാഗത്ത്‌നിന്ന് എന്നുണ്ടാകുന്നോ, അന്ന് മാത്രമേ ഭീകരവാദ ഭീഷണി ലോകത്ത് നിന്ന് അപ്രത്യക്ഷമാവുകയുള്ളൂ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending