Connect with us

Video Stories

സി.എച്ച് ഒപ്പമുണ്ടായിരുന്നെങ്കില്‍

Published

on

 

കായിക്കര ബാബു

മണ്‍മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജനഹൃദയങ്ങള്‍ സ്‌നേഹാദരങ്ങളോടെ നെഞ്ചേറ്റുന്ന സൂര്യതേജസാണ് സി.എച്ച് മുഹമ്മദ്‌കോയ സാഹിബ്. അണഞ്ഞിട്ടും ജ്വാലയായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരത്യപൂര്‍വ പ്രതിഭ. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളെ സമ്പന്നമാക്കുകയും നിന്ദിതര്‍ക്കും പീഡിതര്‍ക്കും വേണ്ടി സമര്‍പ്പിക്കുകയും ചെയ്ത തുറന്ന പുസ്തകമാണ് സി.എച്ചിന്റെ ജീവിതം. മനുഷ്യസ്‌നേഹത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും സമൂര്‍ത്ത രൂപമായിരുന്നു സി.എച്ച്. അഗ്നിപരീക്ഷകളെ അതിജീവിച്ച് നാലു ദശകക്കാലം പിന്നാക്ക, അവശ വിഭാഗങ്ങളുടെ ഉന്നതിക്കായി അദ്ദേഹം നടത്തിയ ഉജ്ജ്വല പോരാട്ടങ്ങള്‍ ഇന്നും ജനലക്ഷങ്ങളെ ആവേശം കൊള്ളിക്കുന്നു. പ്രൗഢഗംഭീരമായ ആ ശബ്ദം പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഇടിമുഴക്കങ്ങളായിരുന്നു.
രാജ്യത്തൊട്ടാകെ പിന്നാക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ നീതിനിഷേധങ്ങള്‍ക്കിരയാവുകയും പൗരാവകാശ ധ്വംസനങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്യുന്ന പുതിയ കാലഘട്ടത്തില്‍ അവയെ പ്രതിരോധിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് സി.എച്ചിനെ പോലുള്ള ഒരു പോരാളിയുടെ ഓര്‍മ്മകള്‍ പീഡിത സമൂഹങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ്. വെല്ലുവിളികള്‍ നിറഞ്ഞതും സംഘര്‍ഷനിര്‍ഭരവും ആശങ്കാജനകവുമായ ഈ കടുത്ത പ്രതിസന്ധിവേളയില്‍ സി.എച്ച് ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ആരും ചിന്തിച്ചുപോവുക സ്വാഭാവികം.
ചിന്തയിലും വാക്കുകളിലും പ്രകടമാക്കിയിരുന്ന സാംസ്‌കാരികമായ ഔന്നത്യവും പെരുമാറ്റത്തിലെ കുലീനതയും സി.എച്ചിന്റെ ഏറ്റവും വലിയ സവിശേഷതകളായിരുന്നു. മനുഷ്യത്വത്തിന്റെ പ്രതീകമായിരുന്നു സി.എച്ച് മുഹമമദ്‌കോയ. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി സര്‍വരെയും സ്‌നേഹിച്ച മനുഷ്യസ്‌നേഹി. വേദനിക്കുന്നവര്‍ക്ക് ആശ്വാസമേകിയ അഭയകേന്ദ്രം. സങ്കടങ്ങളുമായി ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന പ്രാപ്യനായ ഭരണാധികാരിയും ജനനായകനുമായിരുന്നു സി.എച്ച്.
അര്‍ഹതപ്പെട്ടത് അനുവദിക്കുന്നതിന് തടസ്സം നില്‍ക്കുന്നവര്‍ എത്ര ഉന്നതരായാലും അവരെ വരുതിക്കുനിര്‍ത്താന്‍ സി.എച്ചിന്റെ ആജ്ഞാശക്തിക്ക് കഴിഞ്ഞിരുന്നു. ഫയലുകളില്‍ ദുരുദ്ദേശ്യപരമായ വാദമുഖങ്ങള്‍ ഉന്നയിക്കുന്ന ബ്യൂറോക്രാറ്റുകള്‍ക്ക് സി.എച്ച് പേടിസ്വപ്‌നമായിരുന്നു. അചഞ്ചലമായ നിലപാടുകളും പ്രശ്‌നപരിഹാരങ്ങളില്‍ കാട്ടിയ മികവും സി.എച്ച് മുഹമ്മദ്‌കോയയെ പിന്നാക്ക, അവശ വിഭാഗങ്ങളുടെ ആവേശമാക്കി മാറ്റി. സ്വസമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടപ്പോഴും മറ്റുള്ളവരോട് നീതി കാട്ടണമെന്ന് നിഷ്‌കര്‍യുണ്ടായിരുന്ന മതേതര മുഖമായിരുന്നു സി.എച്ചിന്റേത്.ജീവിതാന്ത്യം വരെ നീതിക്കുവേണ്ടി നിലകൊണ്ട സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെ ജീവിതം വാള്‍ത്തലയിലൂടെയുള്ള സഞ്ചാരമായിരുന്നു. തന്റെ നേര്‍ക്കുണ്ടായ ആസിഡ് ബള്‍ബ് ആക്രമണത്തെപോലും പുഞ്ചിരിയോടെ നേരിട്ട സി.എച്ച് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായിരുന്നു. സിംഹത്തിനെ മടയിലെത്തി അക്രമിക്കുന്നതുപോലെ വേദി എത്ര വലിയ പ്രമാണിമാരുടേതായാലും തെറ്റുകണ്ടാല്‍ വിരല്‍ചൂണ്ടി വിമര്‍ശിക്കാനുള്ള തന്റേടവും തലയെടുപ്പും സി.എച്ചിനു മാത്രം അവകാശപ്പെട്ടത്. നിയമസഭക്കകത്തും പുറത്തും ഉരുളക്കുപ്പേരിപോലുള്ള മറുപടികള്‍ കൊണ്ട് എതിരാളികളെ സി.എച്ച് നിഷ്പ്രഭരാക്കി. ചിരിയും ചിന്തയും പ്രസരിപ്പിച്ച് അനര്‍ഗളമായി ഒഴുകിയ ആ വാക്‌ധോരണി ആയിരക്കണക്കിന് പ്രസംഗ വേദികളെ പ്രകമ്പനം കൊള്ളിച്ചു. ആഴവും പരപ്പുമുള്ള വായന സി.എച്ചിന്റെ എഴുത്തിനെയും പ്രസംഗങ്ങളെയും കാര്യമാത്ര പ്രസക്തങ്ങളാക്കി. പൂര്‍ണസമയ രാഷ്ട്രീയക്കാരനാകുകവഴി മലയാളത്തിന് നഷ്ടമായത് സി.എച്ച് എന്ന പ്രഗത്ഭനായ സാഹിത്യകാരനെയാണ്.
പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ഭരണാധികാരിയായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. അദ്ദേഹത്തിന്റെ ചിന്തയും മാര്‍ഗദര്‍ശനങ്ങളും വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സമുദായത്തെ വന്‍ കുതിപ്പിലേക്കാണ് നയിച്ചത്. അറബി ഭാഷയുടെ പരിപോഷണത്തിന് അടിത്തറ പാകിയതും ഭാഷകളുടെ മുഖ്യധാരയിലേക്ക് അതിനെ ഉയര്‍ത്തിയതും സി.എച്ച് ആയിരുന്നു. സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകവഴി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് അറബി പഠിക്കാനുള്ള അവസരവുമൊരുക്കി. എല്ലാ വിദ്യാലയങ്ങളെയും അറബി പഠിപ്പിക്കാന്‍ സജ്ജമാക്കിയതും അവഗണനയും ആക്ഷേപവും സഹിച്ചു കഴിഞ്ഞ അറബി അധ്യാപകരെ ഭാഷാധ്യാപക പദവിയിലൂടെ അര്‍ഹതയും ആദരവുമുള്ളവരാക്കി മാറ്റിയതും സി.എച്ച് തന്നെ. സാംസ്‌കാരിക സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ പാലിക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.
കേരളം കണ്ട കരുത്തനായ വിദ്യാഭ്യാസ മന്ത്രിയായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. കോഴിക്കോട് സര്‍വകലാശാലക്കും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലക്കും രൂപം നല്‍കിയ സി.എച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിച്ചു. ഈ രണ്ട് സര്‍വകലാശാലകളും സി.എച്ചിനുള്ള നിത്യസ്മാരകങ്ങളാണ്. ഇതുവഴി മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ കൈവരിച്ച വിദ്യാഭ്യാസ പുരോഗതി സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തേണ്ടതാണ്. സെനറ്റിലും സിന്‍ഡിക്കേറ്റിലും വിദ്യാര്‍ത്ഥി പ്രാതിനിധ്യം നടപ്പാക്കിയ രാജ്യത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രിയെന്ന സവിശേഷതയും സി.എച്ചിനുള്ളതാണ്.
ആശയപരമായി യോജിപ്പില്ലാത്തവര്‍ പോലും ആദര്‍പൂര്‍വം അംഗീകരിച്ച വ്യക്തിത്വമായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ സാഹിബിന്റെത്. രാഷ്ട്രീയത്തിനതീതമായി സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതിലും വലുപ്പ ചെറുപ്പമില്ലാതെ ഇടപഴകുന്നതിലും തമാശകള്‍ പങ്കുവെക്കുന്നതിലും സി.എച്ചിനുണ്ടായിരുന്ന സിദ്ധി പ്രസിദ്ധമാണ്. കാപട്യമില്ലാത്ത തുറന്നുപറച്ചിലുകള്‍ പരിചയപ്പെട്ടവര്‍ക്ക് പ്രിയങ്കരനാക്കി.അടുത്തറിഞ്ഞവര്‍ക്ക് സി.എച്ചിന്റെ സ്‌നേഹ വാത്സല്യങ്ങളുടെയും ആത്മാര്‍ത്ഥതയുടെയും ഒട്ടനവധി അനുഭവങ്ങള്‍ പങ്കുവെക്കാനുണ്ടാകും. 1983 ജനുവരി അഞ്ചിന് അന്തരിച്ച സോഷ്യലിസ്റ്റ് നേതാവും എന്റെ സഹോദരി ഭര്‍ത്താവുമായ പി.എ ഹാരിസിന്റെ ചേതനയറ്റ ശരീരത്തിനു സമീപം നിറകണ്ണുകളോടെ ദീര്‍ഘസമയം ചിന്താമഗ്നനായിരുന്ന സി.എച്ചില്‍ ഒരു ജ്യേഷ്ഠ സഹോദരന്റെ തീവ്രമായ വേദനയാണ് കണ്ടത്. അതേവര്‍ഷം സെപ്തംബര്‍ മൂന്നാംവാരം ഹൈദരാബാദ് യാത്രയുടെ തിരക്കുകള്‍ക്കിടയിലും ഇരട്ട സഹോദരിമാര്‍ക്ക് വിവാഹാശംസകള്‍ നേരാന്‍ കൊല്ലത്തുള്ള ഞങ്ങളുടെ വസതിയിലെത്തിയ സ്‌നേഹമനസ്‌കനാണ് സി.എച്ച്.ബാപ്പയുമായുണ്ടായിരുന്ന സൗഹൃദം മക്കളായ ഞങ്ങളോടും അദ്ദേഹം പ്രകടമാക്കിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബാപ്പയെ പിന്തുണച്ച് ‘മുസ്‌ലിംലീഗിന്റെ വോട്ടുകള്‍ ഹുസൈന്‍ സാഹിബിന്’ എന്ന സി.എച്ചിന്റെ അസന്നിഗ്ധമായ പ്രഖ്യാപനം ഇന്നെന്നപോലെ ഓര്‍മ്മിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ വാക്ക് ഒന്നും പ്രവൃത്തി മറ്റൊന്നുമായ ആധുനിക കാലഘട്ടത്തില്‍ പറയുന്നത് പ്രാവര്‍ത്തികമാക്കാന്‍ ആര്‍ജ്ജവം കാട്ടിയ സി.എച്ചിന്റെ ജീവിതം അവര്‍ക്ക് നേര്‍വഴി കാട്ടുന്നു. മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു സി.എച്ച്. ജാതി ചിന്തകള്‍ വിദ്വേഷം വിതച്ച വേളകളില്‍ അദ്ദേഹം ഒരു ശാന്തിദൂതനെന്നപോലെ കലാപങ്ങളില്‍ നിന്ന് നാടിനെ രക്ഷിച്ചു. നമസ്‌കാരത്തഴമ്പും കുരുശും ചന്ദനക്കുറിയും കൈകോര്‍ക്കുന്ന കേരളമാണ് എന്റെ സ്വപ്‌നം എന്ന് പലകുറി ആവര്‍ത്തിച്ചു. ആ സ്വപ്‌നസാക്ഷാത്കാരത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ഓരോ മലയാളിയും പ്രതിജ്ഞാബദ്ധമാവണം. അതാകും സി.എച്ചിനുള്ള ഏറ്റവും വലിയ സ്മാരകവും. നിര്‍ഭയത്വത്തിന്റെ ഭരണ നിപുണതയില്‍, നേതൃപാടവത്തില്‍, വാഗ്‌ധോരണിയില്‍, മാധ്യമ വൈഭവത്തില്‍, സാഹിത്യ സംവാദങ്ങളില്‍, മനുഷ്യത്വത്തില്‍, സ്‌നേഹ സമ്പന്നതയില്‍, എടുപ്പില്‍, നടപ്പില്‍ ഒക്കെയും സി.എച്ച് എന്ന മനുഷ്യന്‍ ജ്വലിച്ച് നില്‍ക്കുന്നു നമ്മുടെ മനസ്സുകളില്‍. വ്യക്തി പ്രസ്ഥാനമാകുമെങ്കില്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് കേരളം കണ്ട ഒരു മഹാ പ്രസ്ഥാനമാണ്. വിടപറഞ്ഞെങ്കിലും, അസ്തമിക്കുന്നില്ല സി.എച്ച് യുഗം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending