Connect with us

columns

വിദ്യാഭ്യാസ നയത്തിലെ കാണാപ്പുറങ്ങള്‍

ഇപ്പോള്‍ പിന്തുടര്‍ന്നുവരുന്ന 1986 ലെ വിദ്യാഭ്യാസ നയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തലനാരിഴ കീറി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ അംഗീകരിച്ച് ഇന്ത്യന്‍ ജനതയുടെ ആത്മാവിന്റെ കൈയ്യൊപ്പ് വാങ്ങിയശേഷമാണ് നടപ്പിലാക്കിയത്

Published

on

 

ചുനക്കര ഹനീഫ

ഇപ്പോള്‍ പിന്തുടര്‍ന്നുവരുന്ന 1986 ലെ വിദ്യാഭ്യാസ നയം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തലനാരിഴ കീറി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ അംഗീകരിച്ച് ഇന്ത്യന്‍ ജനതയുടെ ആത്മാവിന്റെ കൈയ്യൊപ്പ് വാങ്ങിയശേഷമാണ് നടപ്പിലാക്കിയത്. പുതിയ വിദ്യാഭ്യാസ നയം അത്തരത്തിലുള്ള ജനാധിപത്യ നടപടിക്രമങ്ങളില്‍നിന്ന് വഴിമാറിയാണ് സഞ്ചരിച്ചത്. പുതിയ നയത്തിന്റെ കരടുരേഖ പുറത്തുവന്നപ്പോള്‍ തന്നെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അത്തരം ആക്ഷേപങ്ങള്‍ കണ്ടില്ലെന്നു നടിച്ചും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ ഭേദഗതികളും നിര്‍ദ്ദേശങ്ങളും മുഖവിലക്കെടുക്കാതെയുമാണ് പുതിയ നയവുമായി സര്‍ക്കാര്‍ മുമ്പോട്ടുപോയത്. ഉള്ളടക്കത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നാല്‍ പക്ഷപാതിത്വം നിഴലിക്കുന്നതും സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരെ പരിഗണിക്കാതെയുള്ള നിര്‍ദ്ദേശങ്ങളുമാണെന്ന് കാണാന്‍ കഴിയും. പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമല്ലാതിരുന്ന അംഗന്‍വാടി/ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തി മൂന്നു വയസ് മുതല്‍ ആറ് വയസു വരെയുള്ള കാലയളവും ആറു വയസ് മുതല്‍ 8 വയസ് വരെയുള്ള കാലളവും ചേര്‍ത്ത് ഒന്നും രണ്ടും ക്ലാസുകള്‍ ഉള്‍പ്പെടെ ഫൗണ്ടേഷണല്‍ സ്റ്റേജായി പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുമ്പോള്‍ പൊതുവിദ്യാലയങ്ങളോടുചേര്‍ന്ന് അംഗന്‍വാടി/ പ്രീ പ്രൈമറി സ്‌കൂളുകള്‍ സ്ഥാപിക്കുമെന്നോ അതിനുള്ള പദ്ധതി എന്തെന്നോ പറയുന്നില്ല. നിലവിലുള്ള ലക്ഷക്കണക്കിനു അംഗന്‍വാടി വര്‍ക്കര്‍മാരെ യും ഹെല്‍പര്‍മാരെയും പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാക്കുമെന്നൊ പറയുന്നില്ല. രാജ്യത്ത് നിലവിലുള്ള അംഗന്‍വാടികളെ ലോകോത്തര നിലവാരമുള്ളവയാക്കി മാറ്റുമെന്നും അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്ക് ആറു മാസത്തെ പ്രത്യേക പരിശീലനം നല്‍കുമെന്നുമാണ് പറയുന്നത്. 2025 ഓടുകൂടി എല്ലാ സെക്കണ്ടറി സ്‌കൂളുകളും സര്‍വ്വ സജ്ജമാക്കണമെന്നും അത്തരം സ്‌കൂളുകളുടെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ അംഗന്‍വാടികളും പ്രീ പ്രൈമറി പ്രൈമറി സ്‌കൂളുകളും ഈ സ്ഥാപനത്തിന്റെ ഭൗതിക സൗകര്യം ഉപയോഗപ്പെടുത്തണമെന്നും സ്‌കൂള്‍ കോംപ്ലക്‌സുകളുമായി ബന്ധിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശത്തോടെ വീണ്ടും അര നൂറ്റാണ്ടു പിന്നിലേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അന്നത്തെ സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശം ഉന്നയിച്ചിരുന്നതാണ്. ആ നിര്‍ദ്ദേശം തന്നെ വീണ്ടും കടമെടുക്കുമ്പോള്‍ പഴയ കുറ്റിയില്‍ തന്നെയാണ് നാം കറങ്ങുന്നതെന്ന വസ്തുതക്കുനേരെ കണ്ണടച്ചിട്ടു കാര്യമില്ല. സെക്കണ്ടറി സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം മെച്ചപ്പെട്ട സൗകര്യങ്ങളോടു കൂടിയ പ്രീ പ്രൈമറി/ പ്രൈമറി സ്‌കൂളുകള്‍ രാജ്യത്തെമ്പാടും സ്ഥാപിച്ചാലേ പാര്‍ശ്വവല്‍ക്കൃത പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം കൈയെത്തുംദൂരത്ത് ലഭ്യമാകൂ. മൂന്നു വയസ് മുതല്‍ ആറ് വയസ് വരെയുള്ള കാലയളവിലെ ഫൗണ്ടേഷണല്‍ വിദ്യാഭ്യാസം തുടര്‍ച്ചയായ അഞ്ചു വര്‍ഷമാണെന്നതിനാല്‍ മതിയായ പ്രീ പ്രൈമറി സ്‌കൂളുകളുടെ അഭാവം വന്‍തോതില്‍ പ്രീപ്രൈമറി സ്‌കൂളുകളുടെ വാണിജ്യവത്കരണത്തിനും അതിലൂടെ കൊള്ള ലാഭത്തിനുമുള്ള അവസരമായി മാറാന്‍ ഇടയുണ്ടാകും. അത്തരം സാഹചര്യങ്ങള്‍ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും വലിയ തിരിച്ചടിയാകും. ഹെല്‍ത് ചെക്കപ്പിനെക്കുറിച്ചും മോണിറ്ററിങിനെക്കുറിച്ചും പറഞ്ഞത് നല്ല കാര്യമാണെങ്കിലും ശേഖരിക്കപ്പെടുന്ന ആരോഗ്യ സംബന്ധമായ അടിസ്ഥാന വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഇല്ലാതില്ല. ഇതുവരെ പിന്തുടര്‍ന്നുവന്നിരുന്നത് വിദ്യാര്‍ത്ഥി സൗഹൃദ ബോധന രീതിയായിരുന്നെങ്കില്‍ പുതിയ നയത്തില്‍ അധ്യാപക കേന്ദ്രീകൃത ബോധന രീതിക്കാണ് മുന്‍തൂക്കം. ക്ലാസ്മുറിയിലെ ബോധന രീതിശാസ്ത്രം അധ്യാപകന്റെ താല്‍പര്യത്തിനനുസരിച്ചു മാറുമ്പോള്‍ അധ്യാപകന്റെ അറിവിന്റെ ഉയര്‍ന്ന നിലവാരത്തിലേക്ക് ബോധനം വഴിമാറുകയും വിദ്യാര്‍ത്ഥി സൗഹൃദമല്ലാതായി മാറുകയും പഠന വിരസതക്കു കാരണമായിതീരുകയും ചെയ്യും.
വിവിധ ഫെലോഷിപ്പുകള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ഡിഗ്രി, ഡിഗ്രിയെതര കോഴ്‌സുകള്‍ക്കും സ്വയം ഭരണാധികാരത്തോടുകൂടിയ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സംവിധാനം നിലവില്‍വരുന്നു. ഇത് വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ നീതിവല്‍ക്കരണത്തിന് ഗുണകരമാകുമൊ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചും ഭാഷാന്യൂനപക്ഷങ്ങളെ സംബന്ധിച്ചും മൗനം പാലിക്കുന്നു. എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും ഒരു ഏജന്‍സിയുടെ കീഴില്‍ പുനസംഘടിപ്പിക്കുന്നതിലൂടെ സ്വതന്ത്രാധികാരമുള്ള പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജുമെന്റിന്റെ നിയന്ത്രണത്തിനുവിധേയമാക്കിയാല്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കും നിയന്ത്രണങ്ങള്‍ പ്രതീക്ഷിക്കാം. അത് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകാന്‍ സാധ്യത കൂടുതലാണ്. ഭാവി തലമുറ ഇനി ഒരു വിഷയത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ചും ഗവേഷണം നടത്തിയും അറിവ് നേടേണ്ടതില്ലെന്നതാണ് പുതിയ നയത്തിന്റെ പോരായ്മ. എം.ഫില്‍ കോഴ്‌സ് നിര്‍ത്തല്‍ ചെയ്തത് ഇതിന്റെ ഭാഗമാണെന്ന് കരുതാം. മതപരമായും സാംസ്‌കാരികപരമായും നാനാത്വം പുലര്‍ത്തുന്ന രാജ്യത്ത് ഇന്ത്യന്‍ സമ്മിശ്ര സംസ്‌കാരത്തിന്റെ സമ്പന്നത ഉള്‍ക്കൊള്ളുക വിദ്യാഭ്യാസ പ്രക്രിയയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ അതിനുകൂടി മുന്‍തൂക്കം നല്‍കേണ്ടിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും സ്വതന്ത്രഅധികാരത്തോടുകൂടിയ സ്റ്റേറ്റ് സ്‌കൂള്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി എന്ന സ്ഥാപനമായിരുക്കും ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവും സുരക്ഷിതത്വവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് സ്ഥാപനം നിലനിര്‍ത്തണമൊ വേണ്ടയൊ എന്നു തീരുമാനിക്കുന്നത്. സാമ്പത്തികാധിപത്യത്തിന്റെ പിന്‍ബലത്തില്‍ സൂപ്പര്‍ ഹൈടെക് സംവിധാനങ്ങള്‍ ഉള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തഴച്ചുവളരാനുള്ള സുവര്‍ണ്ണാവസരമായി ഇത് മാറുകയും ക്രമേണ പൊതുമേഖലയിലെ സ്ഥാപനങ്ങള്‍ അപ്രത്യക്ഷമാകാന്‍ ഇടയാകുകയും ചെയ്യുമെന്ന ആശങ്ക തള്ളിക്കളയാവതല്ല. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും സാമൂ ഹ്യമായും വിദ്യാഭ്യാസപരമായും പിന്നില്‍നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും ദേശീയ ഓപ്പണ്‍സ്‌കൂള്‍ സ്ഥാപനം വഴി 3,5,8 ക്ലാസുകള്‍ക്ക് തുല്യമായ എ.ബി.സി നിലവാരത്തിലുള്ള പരീക്ഷകളും 10,12 ക്ലാസുകള്‍ക്കു തുല്യമായ സെക്കണ്ടറി വിദ്യാഭ്യാസ പരിപാടികളും നടപ്പാക്കുമെന്നു പറയുന്നു. 2025 ഓടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്നും സ്‌കൂളുകളില്‍ നിന്നും അന്‍പതു ശതമാനം വിദ്യാര്‍ത്ഥികളെയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുമെന്നും അടുത്ത ദശകത്തില്‍ ഇത്തരംസ്ഥാപനങ്ങളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി സംയോജിപ്പിക്കുമെന്നതും നല്ലതായി തോന്നാമെങ്കിലും കേവലമായ തൊഴില്‍ പരിശീലനത്തിനപ്പുറം ആധുനിക വൈദഗ്ധ്യത്തോടുകൂടിയ ഉയര്‍ന്ന നിലവാരത്തിലുള്ള വിദേശ രാജ്യങ്ങളിലടക്കം അംഗീകരിക്കുന്ന തൊഴില്‍ പരിശീലനത്തിനാകണം പ്രാധാന്യം നല്‍കേണ്ടത്.
ഭാഷാപഠനത്തിലും മുന്‍വിധിയോടുകൂടിയ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഒരുഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നു പറയുന്നുണ്ടെങ്കിലും ചില ഭാഷകളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കുന്നതാണ് പുതിയ നയം. ത്രിഭാഷാനയം തുടരുമെങ്കിലുംചില നിബന്ധനകള്‍ക്കുവിധേയമാണ് ഭാഷാനയം. ചില ഭാഷകളോടുള്ള അയിത്തം പ്രകടമാണ്. സംസ്ഥാനങ്ങള്‍ക്കും കുട്ടിക്കും തീരുമാനിക്കാമെന്നും അപ്രകാരം തീരുമാനിക്കുമ്പോള്‍ മൂന്നില്‍ രണ്ടു ഭാഷകള്‍ ഇന്ത്യന്‍ ഭാഷകളായിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഉള്ളത്. രണ്ട് ഇന്ത്യന്‍ ഭാഷകള്‍ എന്ന് നിബന്ധന വെച്ചതിലൂടെ സംസ്‌കൃതവും ഹിന്ദിയും കഴിഞ്ഞാല്‍ വിവിധ സംസ്ഥാനങ്ങളിലെ മാതൃ ഭാഷകളോ പ്രാദേശിക ഭാഷകളൊ ആയിരിക്കും പിന്നെ അവശേഷിക്കുന്നത്. ഈ ഭാഷാ നയ വ്യതിയാനം വിവിധ സംസ്ഥാനങ്ങളില്‍ തുടര്‍ന്നുവരുന്ന പല ഭാഷകളും ഉന്മൂലനം ചെയ്യപ്പെടുന്നതിലേക്കോ പഠന സൗകര്യം നിഷേധിക്കപ്പെടുന്നതിലേക്കോ വഴിതെളിക്കും. ഫൗണ്ടേഷണല്‍ ഘട്ടം മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെ സംസ്‌കൃതം പഠിക്കാന്‍ അവസരമുള്ളപ്പോള്‍ ചില ഭാഷകള്‍ക്ക് കടിഞ്ഞാണിടുന്ന സ്ഥിതിയാണുള്ളത്. ഇന്ത്യന്‍ ഭാഷകള്‍കള്‍ക്കും ഇംഗ്ലീഷിനും പുറമെ ലോക വിജ്ഞാനവും സംസ്‌കാരവും നേടാന്‍ വിദേശ ഭാഷകളായ കൊറിയന്‍, ജാപനീസ്, തായ്, ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ ഭാഷകള്‍ പഠിക്കാന്‍ സെക്കണ്ടറി തലത്തില്‍ അവസരമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് മുഖ്യപങ്കു വഹിച്ചതും ഭാരതീയസംസ്‌കാരത്തിനുംസാഹിത്യത്തിനും ഒട്ടറെ സംഭാവനകള്‍ നല്‍കിയതും ഇന്ത്യന്‍ ഭാഷകളുടെ ഗണത്തില്‍പ്പെട്ടതുമായ ഉറുദു ഭാഷയുടെ പേര് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്നത് ഖേദകരംതന്നെ. പൗരാണിക കാലം മുതല്‍ ഇന്ത്യയുമായി അടുത്ത ബന്ധവും സൗഹൃദവും പുലര്‍ത്തുന്ന ഗള്‍ഫ് നാടുകളിലെ മാതൃ ഭാഷയായ അറബി അവിടങ്ങളിലെ ഏതാണ്ടെട്ട് മില്യന്‍ ഇന്ത്യ ജനതയുടെ അന്നത്തിന്റെ ഭാഷകൂടിയായിരുന്നിട്ടുപോലും നിരവധി വിദേശ ഭാഷകളെക്കുറിച്ച് വാചാലമാകുന്ന പുതിയ നയത്തില്‍ വിദൂര സാന്നിധ്യമായിപ്പോലും പരാമര്‍ശമില്ല. ഭാഷകളെപോലും വംശീയവത്കരിക്കുന്നതിലേക്ക്ചിന്തയെ എത്തിച്ച കാലത്തെയോര്‍ത്ത് ഉത്കണ്ഡപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending