Connect with us

columns

ചേര്‍ത്തുപിടിക്കുക, മുതിര്‍ന്നവരെ

ജനനത്തിനും മരണത്തിനുമിടയിലായി അടിസ്ഥാനപരമായി ശൈശവം, ബാല്യം, യൗവനം, വാര്‍ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് അനിവാര്യമായും മനുഷ്യന്‍ കടന്നുപോകുന്നത്. സ്വാഭാവികമായും ആദ്യത്തെ മൂന്ന് ഘട്ടങ്ങള്‍ വളര്‍ച്ചയുടെതും നിലനില്‍പ്പിന്റെതുമാണെങ്കില്‍ നാലാമത്തേത് അഥവാ വാര്‍ധക്യം ഏറെക്കുറെ സ്തംഭനത്തിന്റെതും ശോഷിപ്പിന്റെതുമാണ്

Published

on

 

പ്രൊഫ. പി.കെ.കെ തങ്ങള്‍

ജനനത്തിനും മരണത്തിനുമിടയിലായി അടിസ്ഥാനപരമായി ശൈശവം, ബാല്യം, യൗവനം, വാര്‍ധക്യം എന്നീ ഘട്ടങ്ങളിലൂടെയാണ് അനിവാര്യമായും മനുഷ്യന്‍ കടന്നുപോകുന്നത്. സ്വാഭാവികമായും ആദ്യത്തെ മൂന്ന് ഘട്ടങ്ങള്‍ വളര്‍ച്ചയുടെതും നിലനില്‍പ്പിന്റെതുമാണെങ്കില്‍ നാലാമത്തേത് അഥവാ വാര്‍ധക്യം ഏറെക്കുറെ സ്തംഭനത്തിന്റെതും ശോഷിപ്പിന്റെതുമാണ്. ആരോഗ്യപൂര്‍ണമായ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മനുഷ്യന്‍ അവന്റെ ജീവിതത്തിന് അത്യാവശ്യമായ ആരോഗ്യം, അറിവ്, സമ്പത്ത് എന്നിവ സമാഹരിക്കുന്നതില്‍ വ്യാപൃതരായിരിക്കും. ആരോഗ്യപൂര്‍ണമായ കാലഘട്ടത്തില്‍ അധ്വാനിച്ചുണ്ടാക്കുന്ന വിഭവങ്ങളാണ് വളര്‍ച്ചക്കും വളര്‍ച്ചയുടെ പരമകാഷ്ഠ പ്രാപ്യത്തിനും അതുകഴിഞ്ഞാലുള്ള അവരോഹണ ഘട്ടത്തിനും അഥവാ വാര്‍ധക്യത്തിനുമുള്ള സൂക്ഷിപ്പുമുതല്‍. അത്തരമൊരു കരുതല്‍ ഇല്ലാത്തപക്ഷം സ്വതേ തളരുന്ന വാര്‍ധക്യത്തില്‍ മനുഷ്യന്‍ നിസ്സഹായനാവാനിടയുണ്ട്. അത്തരം ദുരന്തം മനുഷ്യ ജീവിതത്തില്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് മനുഷ്യനെ വളരെയധികം വ്യവസ്ഥാപിതമായ കുടുംബസംവിധാനം പ്രപഞ്ചനാഥന്‍തന്നെ മനുഷ്യന്റെമുമ്പില്‍ അവതരിപ്പിച്ചത്. അവിടെയാണ് മാതാവ്, പിതാവ്, സഹോദരീ സഹോദരന്മാര്‍ എന്നീ ക്രമത്തിലുള്ളതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ കുടുംബ ഘടനയും തുടര്‍ന്ന് സമൂഹഘടനയും രൂപപ്പെടുന്നതും ഓരോ മനുഷ്യനും അതിന്റെ ഭാഗമാകുന്നതും.
വളര്‍ച്ചയുടെയും മുന്നേറ്റത്തിന്റെയും ഘട്ടങ്ങളില്‍ പ്രയാസങ്ങളും പ്രതിസന്ധികളുമുണ്ടാവുമെന്നതില്‍ സംശയമില്ല. എന്നാല്‍ ആ കാലഘട്ടം പൂര്‍ണ്ണ ആരോഗ്യത്തിന്റെതും പ്രജ്ഞയുടെയും കരുത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയുമെല്ലാം അവസരമാണെന്നതിനാല്‍ യഥാവിധി ഉപയോഗപ്പെടുത്തി മുന്നേറാന്‍ കഴിയും. അതോടൊപ്പം കരുത്തുചോര്‍ന്നുപോകുന്ന വാര്‍ധക്യത്തിലേക്കാവശ്യമായ വിഭവങ്ങള്‍ കരുതിവെക്കാനും, കഴിഞ്ഞുപോയതിനെയെല്ലാം പാടെ വിസ്മരിക്കുക, വരാനിരിക്കുന്നതിനെക്കുറിച്ച് ബോധവുമില്ലാതിരിക്കുക, നിലവില്‍ അനുഭവിക്കുന്നതും കണ്‍മുമ്പില്‍ കാണുന്നതിനെയും മാത്രം പരിഗണിക്കുകയെന്ന നിര്‍ഭാഗ്യകരമായ അവസ്ഥാവിശേഷം പൊതുവെ കണ്ടുവരുന്നുണ്ട്. മനുഷ്യസമൂഹം ഇന്നനുഭവിക്കുന്ന ഒട്ടുമിക്ക ദുര്‍ഗതികള്‍ക്കും മുഖ്യകാരണം ഈയൊരു നിലപാടാണ്. കഴിഞ്ഞതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ഇന്നിനെ ഉപയോഗപ്പെടുത്തി നാളേക്ക്‌വേണ്ടി കരുതിയിരിക്കുക എന്നതാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ അനുവര്‍ത്തിക്കേണ്ട രീതിശാസ്ത്രം. അങ്ങിനെ വരുമ്പോള്‍ ഓരോ വ്യക്തിയും തന്റെ ഉല്‍പത്തി, വളര്‍ച്ചയും നിലനില്‍പ്പും എന്നിവയെക്കുറിച്ചെല്ലാം ചിന്തിക്കാന്‍ ബാധ്യസ്ഥനാകും. അങ്ങനെ ചിന്തിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാളുടെ മനോമുകുരത്തില്‍ ആദ്യം ഓടിയെത്തുന്ന ഓര്‍മ്മ സ്വന്തം മാതാപിതാക്കളെക്കുറിച്ചുള്ളതായിരിക്കും – അഥവാ അങ്ങനെയാവണം. അതില്‍ ആദ്യപരിഗണന മാതാവിനും ഒപ്പം പിതാവിനും. മാതാപിതാക്കളെ അവഗണിച്ചോ വിസ്മരിച്ചോ കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും ദൈവസന്നിധിയില്‍ സ്വീകാര്യമെല്ലന്ന വസ്തുത വളരെ ഗൗരവമേറിയതാണ്. അവനെ മാത്രം ആരാധിക്കുക, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക, അവര്‍ നിന്റെ സാന്നിധ്യത്തില്‍ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ ‘ഛേ’ എന്ന വാക്കുപോലും നീ അവരോട് ഉച്ചരിക്കരുത്, അവരോട് വെറുപ്പ് പ്രകടിപ്പിക്കുകയുമരുത്, മാന്യമായ പദപ്രയോഗങ്ങള്‍ മാത്രമേ അവരോട് നടത്താവൂ. വിനയത്തിന്റെ ചിറകുകള്‍ നീ അവര്‍ക്കായി താഴ്ത്തിക്കൊടുക്കുകയും, നാഥാ അവര്‍ക്ക് രണ്ടുപേര്‍ക്കും നിന്റെ കാരുണ്യം ചൊരിഞ്ഞു കൊടുക്കുകയും ചെയ്യേണമേ എന്ന് അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക; എന്നുവച്ചാല്‍, എപ്രകാരമാണോ കുഞ്ഞുനാളില്‍ അവന്‍ കാരുണ്യപൂര്‍വ്വം എന്നെ പരിലാളിച്ചു വളര്‍ത്തിയത് അതേ പ്രകാരം. ഇതാണ് പരിശുദ്ധ ഖുര്‍ആന്റെ അധ്യാപനം. അപ്രകാരംതന്നെ പരിശുദ്ധ ഖുര്‍ആന്‍ ചരിത്രപുരുഷനായ ലുഖ്മാനുല്‍ ഹക്കീം തന്റെ അരുമ സന്താനത്തെ ഉപദേശിക്കുന്നത് ഇപ്രകാരമാണ്- കുഞ്ഞു മകനേ, നീ ദൈവത്തില്‍ പങ്കുചേര്‍ക്കരുത്, എന്തെന്നാല്‍ അത് വമ്പിച്ച അപരാധമാണ്. (അപ്രകാരംതന്നെ) മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്ന വിഷയത്തിലും നാം മനുഷ്യനെ ഉപദേശിക്കുന്നു. (വിശേഷിച്ചും മാതാവ് അനുഭവിക്കുന്ന ക്ലേശങ്ങള്‍) മാതാവ് ക്ലേശത്തിനുമേല്‍ ക്ലേശം സഹിച്ചുകൊണ്ട് ഗര്‍ഭം ചുമക്കുകയും (വിശേഷിച്ചും) കഠിനതരമായ രണ്ടു വര്‍ഷത്തെ മുലയൂട്ടുകാലം. നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കുന്നവനാകണം- കാരണം നീ (ഒടുവില്‍) മടങ്ങിയെത്തുന്നത് എന്നിലേക്കാണ(ന്നോര്‍ക്കുക.) ഇനി, അഥവാ അവര്‍ നിന്നെ എന്നില്‍ പങ്കുകാരനെ, നിനക്കൊരറിവുമില്ലാത്തവിധം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍ അതു നീ അനുസരിക്കേണ്ടതില്ല, അതേസമയം നീ അവരോട് ഏറ്റവും മാന്യമായി പെരുമാറുക. ഇവിടെ നാം വളരെയധികം ചിന്തിക്കേണ്ട വസ്തുത, ഏകദൈവവിശ്വാസത്തിനപ്പുറം പ്രാധാന്യമുള്ള മറ്റൊരു കാര്യവും നമുക്ക് പരിഗണിക്കാനില്ല എന്നതാണ്. ഏത് പ്രതികൂല സാഹചര്യത്തിലും മാതൃ-പിതൃ ബന്ധങ്ങള്‍ പോറലേല്‍ക്കാതെ സൂക്ഷിക്കണമെന്നതാണ് മാതൃകാപാഠം. വൃദ്ധന്‍ എന്ന ആശയം ഉള്‍ക്കൊള്ളുന്ന ഈ കാലഘട്ടത്തിലെ പ്രയോഗം മുതിര്‍ന്ന പൗരന്‍ (സീനിയര്‍ സിറ്റിസണ്‍) എന്നുള്ളതാണല്ലോ. വൃദ്ധസമൂഹം ചര്‍ച്ചാവിഷയമാകുന്നേടത്ത് പ്രതീകമെന്നോണം കടന്നുവരുന്നത് മാതാവും പിതാവുമാണ്. (മുത്തശ്ശിയെയും മുത്തശനെയും വിസ്മരിക്കുകയല്ല) തലമുറയുടെ ആദ്യ സമ്പര്‍ക്ക ഘടകം മാതാപിതാക്കളാണല്ലോ. തന്നെയുമല്ല സാങ്കേതികമായി തലമുറയുടെ ഉത്തരവാദി മാതാപിതാക്കളാണ്. ഇവിടെ മുതിര്‍ന്ന പൗരന്മാരെ പരിഗണിക്കുമ്പോള്‍ സാധാരണഗതിയില്‍ ചര്‍ച്ചാവിഷയമാകാറുള്ളത് അവരുടെ സാമ്പത്തികവും ആരോഗ്യപരവും ധൈഷണികവുമായ ശക്തി ദൗര്‍ബല്യങ്ങളാണ്. പ്രായമായവരെല്ലാവരും തളര്‍ന്നവരും ഒന്നിനും കഴിവില്ലാതെ സ്വയം മൂലയില്‍ ഒതുങ്ങുകയോ ഒതുക്കപ്പെടുകയോ ചെയ്യേണ്ടുന്ന വിഭാഗമാണെന്നുമുള്ള ചിന്താഗതി നിലനില്‍ക്കുന്നോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. യുവത്വം ആരോഗ്യത്തിന്റെയും, ഊര്‍ജ്ജസ്വലതയുടെയും ആവേശത്തിന്റെയും തിളച്ചുമറിയുന്ന ഘട്ടമാണെങ്കില്‍ ആ തിളച്ചുമറിയലിന്റെ ശാന്തതയിലേക്കുള്ള, പക്വത പൂക്കുന്നതിലേക്കുള്ള പ്രായമായി കണക്കാക്കപ്പെടുന്നത് നാല്‍പത് വയസ്സ് മുതല്‍ക്കാണ്. പ്രവാചക ദൗത്യം ആരംഭിക്കാന്‍ നിശ്ചയിക്കപ്പെട്ട പ്രായം നാല്‍പത് ആയിട്ടാണല്ലോ കാണുന്നത്. അതിനുള്ള അടിസ്ഥാനപരമായ കാരണം യുവത്വത്തിന്റെ ത്രസിപ്പില്‍ നിന്ന് പക്വതയിലേക്കുള്ള തുടക്കം എന്നതാണ്. മനുഷ്യവിഭവശേഷി (ഹ്യൂമെന്‍ റിസോഴ്‌സ്) എന്നുള്ളത് പേശികളും അസ്ഥികൂടവും തരുന്ന ശക്തിയാണെന്ന് തെറ്റിദ്ധരിച്ചകൂടാ. അമ്പതോ അമ്പത്തഞ്ചോ വയസ്സാകുമ്പോഴേക്കും മനുഷ്യന്‍ എല്ലും തൊലിയുമായി ഒന്നിനും കഴിയാത്തവനെന്ന് മുദ്രകുത്തി മുക്കിലിരുത്തുന്ന സംവിധാനമാണിന്ന് നിലനില്‍ക്കുന്നത്. ജനബാഹുല്യം കാരണം തൊഴില്‍ മേഖലയിലെ പ്രതിസന്ധിയാണതിന് കാരണമെന്ന് പറയുമ്പോഴും, തികഞ്ഞ പരിചയവും അനുഭവജ്ഞാനവും ഒത്തുചേര്‍ന്ന പ്രതിഭകളെ ഉപയോഗശൂന്യ വസ്തുക്കളായി (വേസ്റ്റ് എലിമെന്റസ്) കണക്കാക്കി വലിച്ചെറിയുന്നതുമൂലം സംഭവിക്കുന്ന വിഭവനാശം എത്രയാണെന്ന് ഭരണകര്‍ത്താക്കളിലാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മനുനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം കൂടിവരുന്ന കാലഘട്ടത്തില്‍ മനുഷ്യവിഭവശേഷി കൂടുതല്‍ അവധാനതയോടെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending