Connect with us

columns

നീതിയും നിയമവും തള്ളിമാറ്റുന്ന യു.പി പൊലീസ്

ഹത്രാസില്‍ മരിച്ച ദലിത് യുവതിയുടെ ‘ശരീരത്തില്‍ ശുക്ല സാമ്പിളുകളൊന്നും കണ്ടെത്തിയില്ല’ എന്നതിനാല്‍ സ്ത്രീ ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശിലെ അഡീഷണല്‍ പൊലീസ് ജനറല്‍ പ്രശാന്ത് കുമാര്‍ അവകാശപ്പെട്ടത്

Published

on

 

 

ശുദ്ധബ്രദ സെന്‍ഗുപ്ത

ഹത്രാസില്‍ മരിച്ച ദലിത് യുവതിയുടെ ‘ശരീരത്തില്‍ ശുക്ല സാമ്പിളുകളൊന്നും കണ്ടെത്തിയില്ല’ എന്നതിനാല്‍ സ്ത്രീ ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് ഉത്തര്‍പ്രദേശിലെ അഡീഷണല്‍ പൊലീസ് ജനറല്‍ പ്രശാന്ത് കുമാര്‍ അവകാശപ്പെട്ടത്. പല കാരണങ്ങളാല്‍ ഇത് വിചിത്രമായ കാര്യമാണ്. ബീജത്തിന്റെ അഭാവം ബലാത്സംഗം നടന്നില്ല എന്നതിന്റെ സൂചനയല്ലെന്നതാണ് പ്രഥമ കാരണം. ഏതെങ്കിലും ശരീരത്തില്‍ ശുക്ലകോശങ്ങളുടെ സാന്നിധ്യം സ്ഖലനത്തിന്റെ തെളിവാണ്, ബലാത്സംഗത്തിന്റെ ആവശ്യമില്ല. സ്ഖലനത്തിന്റെ മിക്ക സംഭവങ്ങളും ബലാത്സംഗത്തിന്റെ നിഗമനമോ പാരമ്യമോ അല്ല, അതുപോലെ, സ്ഖലനം സംഭവിക്കാതെതന്നെ നിരവധി ബലാത്സംഗങ്ങള്‍ നടന്നിരിക്കാം. ബലാല്‍സംഗം പുരുഷ സ്ഖലനത്തില്‍ അവസാനിക്കുന്ന ലൈംഗിക ബന്ധത്തിന് സമാനമാണെന്നാണ് ഈ രണ്ട് പ്രശ്‌നങ്ങളും ആശയക്കുഴപ്പത്തിലാക്കുന്നവര്‍ കരുതുന്നത്. അത് ശരിയല്ല, ബലാത്സംഗം പ്രാഥമികമായി ലൈംഗികതയെക്കുറിച്ചല്ല, അടിസ്ഥാനപരമായി ലൈംഗിക അതിക്രമത്തെക്കുറിച്ചും അധികാരത്തിന്റെ അവകാശവാദത്തെക്കുറിച്ചുമുള്ളതാണ്. ലൈംഗികതയും ലൈംഗിക അതിക്രമവും ഒരേ കാര്യമല്ല. ഒരാള്‍ക്ക് ഇത്തരം കാര്യങ്ങള്‍ പറയേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്, പക്ഷേ മുതിര്‍ന്ന പൊലീസ് സംവിധാനങ്ങള്‍ നിരുത്തരവാദപരമായി ശബ്ദമുയര്‍ത്തുമ്പോഴും യു.പി പൊലീസ് എ.ഡി.ജി നടത്തിയ അശാസ്ത്രീയ പ്രസ്താവനകള്‍ കേള്‍ക്കുമ്പോഴും നിന്ദ്യമായതുപോലും വ്യക്തമായി പ്രസ്താവിക്കേണ്ടതുണ്ട്. ബലാത്സംഗകേസ് അന്വേഷണത്തില്‍, ഇരയുടെ ശരീരത്തില്‍നിന്ന് മാത്രമല്ല, സംശയമുള്ളവരുടെയൊക്കെ ശരീരത്തില്‍നിന്ന് -ശരിയായ സമയത്ത് -എടുത്ത സാമ്പിളുകളുടെ അടിസ്ഥാനത്തില്‍ ജൈവശാസ്ത്രപരമായ തെളിവുകളുടെ ഫോറന്‍സിക് വിശകലനം നടത്തേണ്ടതുണ്ട്. ശാരീരിക ബന്ധത്തിന്റെ അളവ്, അവസ്ഥ, സ്വഭാവം എന്നിവ സ്ഥാപിക്കുന്നതിനും അക്രമം, ചെറുത്തുനില്‍പ്പ്, സമ്മതമില്ലായ്മ എന്നിവ സൂചിപ്പിക്കുന്ന അടയാളങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നു സ്ഥാപിക്കാനും ഈ സൂചനകള്‍ സഹായിക്കും. ഇരയുടെ ശരീരത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് എ.ഡി.ജി.പി നിസ്സാരവത്കരിക്കുകയാണ്. സംശയിക്കപ്പെടുന്നവരുടെ ശരീരത്തിലെ ഫോറന്‍സിക് വിശകലനങ്ങള്‍ നടത്തിയോ ഇല്ലയോ എന്ന് പരാമര്‍ശിക്കാന്‍പോലും അദ്ദേഹം മെനക്കെട്ടില്ല.
രണ്ടാമതായി, ഇരയുടെ ശരീരത്തില്‍ ബീജകോശങ്ങള്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സജീവമെങ്കില്‍, സ്വകാര്യ ഭാഗത്ത്‌നിന്ന് മൂന്ന് ദിവസത്തിനുള്ളിലും ഗര്‍ഭാശയവുമായി ബന്ധപ്പെട്ട സ്ഥലത്ത്‌നിന്ന് അതിക്രമത്തിനിരയായി ഏഴു ദിവസത്തിനുള്ളിലും ശേഖരിച്ചാല്‍ മാത്രമേ ശരിയായി കണ്ടെത്താനാകൂ. അത്തരം സാമ്പിളുകള്‍ എടുക്കുമ്പോള്‍ ഇര കഴുകാത്ത അവസ്ഥയിലായിരിക്കണം, ശരിയായ ‘റേപ് ഫോറന്‍സിക് കിറ്റിന്റെ’ സഹായത്തോടെയും ശരിയായ സാമ്പിള്‍ ശേഖരണ പ്രോട്ടോക്കോള്‍ പിന്തുടരുകയും ചെയ്ത് ഫോറന്‍സിക് തെളിവുകളുടെ ശേഖരത്തില്‍ പരിശീലനം നേടിയ വ്യക്തിയായിരിക്കണം സാമ്പിളുകളുടെ ശേഖരണം ഏറ്റെടുക്കേണ്ടത്. സംഭവം നടന്ന ചന്ദപ ഗ്രാമത്തിലോ ഹത്രാസിലെ സര്‍ട്ടിഫൈഡ് മെഡിക്കല്‍ സംവിധാനങ്ങളിലോ ഈ നിബന്ധനകള്‍ പാലിച്ചുവെന്ന് എ.ഡി.ജി.പിക്ക് എന്തെങ്കിലും ഉറപ്പോടെ പറയാന്‍ കഴിയുമോ? ഈ രണ്ട് ഘട്ടങ്ങളിലും യോഗ്യരായ ഉദ്യോഗസ്ഥര്‍ ശരിയായ ഫോറന്‍സിക് അന്വേഷണം നടത്തിയിരുന്നോ? ഇരയുടെ ഗൈനക്കോളജിക്കല്‍ ഫോറന്‍സിക് പരിശോധന ബലാത്സംഗം നടന്ന് എട്ട് ദിവസത്തിനുശേഷം സെപ്തംബര്‍ 22 നാണ് അലിഗഡിലെ ജെ.എന്‍.എം.സി.എച്ച് ആശുപത്രിയില്‍ നടത്തിയതെന്ന് ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റകൃത്യം നടന്ന് പന്ത്രണ്ട് പതിമൂന്ന് ദിവസം കഴിഞ്ഞ് വിവിധ ചികിത്സയിലേര്‍പ്പെട്ടശേഷം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിയപ്പോഴേക്കും ഇരയുടെ ശരീരത്തില്‍ കണ്ടെത്താവുന്ന ഒരു ശുക്ലവും ഉണ്ടാകുമായിരുന്നില്ല. സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരയുടെ ശരീരത്തില്‍ ശുക്ലം കണ്ടെത്തിയതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. നട്ടെല്ലിനേറ്റ പരിക്കും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍, ‘ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ശുക്ലത്തിന്റെ അഭാവം’ വ്യക്തമാക്കുന്നതിലൂടെ എ.ഡി.ജി.പി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ലൈംഗികാതിക്രമങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് മറ്റ് മാര്‍ഗങ്ങളുണ്ട്, പക്ഷേ അത് സംഭവിക്കണമെങ്കില്‍ ശരിയായ പോസ്റ്റുമോര്‍ട്ടവും പരിക്കേറ്റ അടയാളങ്ങള്‍, വീക്കം, അണുബാധ, മറ്റ് തരത്തിലുള്ള തെളിവുകള്‍ എന്നിവ കണ്ടെത്തുന്നതില്‍ പരിശീലനം നേടിയവരും പരിചയസമ്പന്നരുമായ ഫോറസ്റ്റിക് അപഗ്രഥരുടെ സഹായം വേണം. നഖത്തിന്റെ നുറുങ്ങുകള്‍ (മല്‍പിടിത്തത്തിന്റെ സാധ്യത സ്ഥാപിക്കുന്നതിന് ഇത് ഉപയോഗപ്രദമാകും) സംശയിക്കപ്പെടുന്നവരുടെ ശരീരങ്ങളില്‍നിന്നുള്ള കോണ്‍ടാക്ട് ഡി.എന്‍.എ എന്നിവയിലൂടെ കണ്ടെത്താനുള്ള വിദൂര സാധ്യതയുണ്ട്. പക്ഷേ, കുറ്റകൃത്യത്തിനും പോസ്റ്റുമോര്‍ട്ടത്തിനും ഇടയില്‍ കടന്നുപോയ സമയം ഈ സാധ്യതയില്ലാതാക്കുന്നു. മൃതദേഹം സംസ്‌കരിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ അതിരുകടന്ന തിടുക്കവും രഹസ്യ രീതിയും (ഇരയുടെ കുടുംബത്തിന്റെ അഭാവത്തില്‍) ശരിയായ ഫോറന്‍സിക് പരിശോധനക്കുള്ള സാധ്യതകള്‍ ഒഴിവാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് സൂചിപ്പിക്കുന്നു. അതിലവര്‍ വിജയിക്കുകയും ചെയ്തു. വീണ്ടുമൊന്ന് പരിശോധിക്കാന്‍ പോലും ഒരു ശരീരമില്ല.
എന്നാല്‍ നമ്മുടെ പക്കലുള്ളത് ഇരയുടെ പ്രസ്താവനകളാണ്, അവര്‍ ഏറെ പറയുന്നുണ്ട്. ഇര ബോധത്തോടെയിരുന്നപ്പോള്‍ നിര്‍ബന്ധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതെ ഈ പ്രസ്താവനകള്‍ വ്യക്തമായി ഉച്ചരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായി എന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിട്ടില്ലെന്ന് വീഡിയോ തെളിവുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്, എന്നാല്‍ തന്നെ ആക്രമിച്ച പുരുഷന്മാരുടെ പേരും അവര്‍ നല്‍കിയിട്ടുണ്ട്, വാസ്തവത്തില്‍ അവര്‍ മുമ്പും അവളെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍ കാരണം മരണമടഞ്ഞ സ്ത്രീയുടെ വാക്കുകള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പരാജയത്തെക്കാള്‍ കൂടുതലായി കണക്കാക്കാം.
അതിനാല്‍, എ.ഡി.ജി.പിയില്‍ നിന്നുള്ള തികച്ചും അസംബന്ധമായ ഈ പ്രസ്താവനയുടെ പൊരുളെന്താണ്? ഭേദഗതി ചെയ്ത ബലാത്സംഗ നിയമപ്രകാരം ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ഫലമായി മരണം സംഭവിക്കുന്ന സന്ദര്‍ഭങ്ങളില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമെന്ന് നമുക്കറിയാം. എല്ലാ സാഹചര്യങ്ങളിലും വധശിക്ഷക്കെതിരാണ്, മാത്രമല്ല ഇവിടെയും അതിനെ എതിര്‍ക്കും. എന്നാല്‍ അത് മറ്റൊരു കാര്യമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന ശിക്ഷക്ക് എതിരാണെന്ന് ഇതിനര്‍ത്ഥമില്ല. യു.പി പൊലീസ് എ.ഡി.ജി.പിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ശരിയായ അന്വേഷണമോ വിചാരണയോ നടക്കുമെന്ന് യാതൊരു ഉറപ്പുമില്ല. മറിച്ച്, (എ) ബലാത്സംഗം നടന്നിട്ടില്ലെന്നും (ബി) കൊലപാതകത്തിന് ഉദ്ദേശമില്ലെന്നും സ്ഥിരീകരിക്കാന്‍ കഴിയുമെങ്കില്‍, കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍പോലും കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ എന്ന ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയും. ഇത് വളരെ ചെറിയ ശിക്ഷയായിരിക്കും. എ.ഡി.ജി.പി വ്യക്തമാക്കുന്നതുപോലെ, ‘ജാതി ശത്രുത’ വളര്‍ത്തുന്നതിനും ‘സാമൂഹിക സമാധാനം’ തടസ്സപ്പെടുത്തുന്നതിനുമാണ് ‘ബലാത്സംഗം’ ആരോപിക്കുന്നതെന്ന് സ്ഥാപിക്കപ്പെട്ടാല്‍ എസ്.സി/എസ്.ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വ്യവസ്ഥകള്‍ ഈ കേസില്‍ ബാധകമല്ലെന്ന് വാദിക്കാം. ഇര നേരിട്ട അക്രമം ഒരു തരത്തിലും അവളുടെ ജാതി സ്വത്വവുമായി ബന്ധപ്പെട്ടിട്ടില്ലെന്നും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള നിരന്തര ‘വൈരാഗ്യ’ത്തിന്റെ ഫലമാണെന്നും ‘ബലാത്സംഗം നടന്നിട്ടില്ലെന്നും’ പറയുന്നത് അതിനുള്ള തെളിവാണ്. ‘ജാതിയുടെ ചട്ടക്കൂടിനു പുറത്ത്’ ഈ കുറ്റകൃത്യം കാണുന്നതിന് ആളുകളെ പ്രേരിപ്പിക്കുന്നതിനു വലതുപക്ഷ മാധ്യമങ്ങളിലെ സ്ഥിരം ശബ്ദം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇരയുടെ സഹോദരനോട് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ലഖ്‌നൗവിലേക്ക് പോകാനും രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ‘ധാരണ’ സൃഷ്ടിക്കുന്നതിനും കാര്യമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് ഒരു കുടുംബാംഗം വ്യക്തമാക്കിയിരുന്നു. ഇരക്ക് ശരിയായ വൈദ്യസഹായം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതിനാല്‍ എപ്പോഴും അവളോടൊപ്പം ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായതിനാല്‍ സഹോദരന്‍ പോകാന്‍ വിസമ്മതിച്ചതായി ബന്ധു പറയുന്നു. ഭരണകൂടവും ഭരണകക്ഷി നേതാക്കളും വിഷയം കൈവിട്ടുപോകുന്നതിനുമുമ്പ് ‘തീര്‍പ്പാക്കാന്‍’ ആകാംക്ഷപ്പെട്ടിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. ഇവയെല്ലാം സൂചിപ്പിക്കുന്നത് പ്രതികളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശിലെ ‘താക്കൂര്‍ രാജ്’ കിണഞ്ഞു പരിശ്രമിക്കുന്നുവെന്നാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, അലസമായ പ്രോക്‌സിക്യൂഷനും തൂവല്‍ സ്പര്‍ശംപോലുള്ള ശിക്ഷയിലൂടെയും സഹായിച്ച് പരമ്പരാഗത മൂല്യങ്ങള്‍ സംരക്ഷിക്കുന്ന കുറച്ച് പുണ്യാളന്മാരുടെ ഒപ്പം ചേരാം. എ.ഡി.ജി.പി വായുവിലേക്ക് എറിയുന്ന പന്ത് ലാന്‍ഡുചെയ്യാനും കറക്കാനും സജ്ജമാക്കിയ ദിശ അതാണ്. ആരാണ് ഈ പന്ത് എടുക്കുന്നതെന്നും ആരാണ് ഇത് ചെയ്യാത്തതെന്നും നമുക്ക് നോക്കാം. അതേസമയം, ‘ഫോറന്‍സിക് തെളിവുകള്‍’ എന്ന വ്യാജേന ‘ബീജം കണ്ടെത്തിയില്ല’ എന്ന സിദ്ധാന്തം ഉപയോഗിച്ച് പ്രോസസ്സ് ചെയ്ത തെറ്റായ വിവരങ്ങളുടെ ഫയലുകളുടെ നീല ചിപ്പ് പി.ആര്‍ സ്ഥാപനം ഇതിനകംതന്നെ മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റര്‍മാര്‍, ‘അഭിപ്രായ നിര്‍മാതാക്കള്‍’, ‘സ്വാധീനം ചെലുത്തുന്നവര്‍’, വാര്‍ത്താ അവതാരകര്‍ എന്നിവര്‍ക്ക് അയച്ചുകഴിഞ്ഞു. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി ഐ.ടി സെല്‍ മേധാവികള്‍ സജീവമാവുകയും ‘ബലാത്സംഗം നടന്നിട്ടില്ല’ എന്ന സിദ്ധാന്തത്തെ ശക്തിപ്പെടുത്തുന്ന തരത്തില്‍ സൗകര്യപ്രദമായി എഡിറ്റുചെയ്ത വീഡിയോകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു.
(കടപ്പാട്: വേലംശൃല.ശി )

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending