Connect with us

columns

നൂറാം വര്‍ഷത്തില്‍ വഴിമുട്ടിനില്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 100ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സി.പി.ഐ പറയുന്നത് ‘അതിന് ഇനിയും അഞ്ചുകൊല്ലം കാത്തിരിക്കണമെന്നാണ്.’ ഇതൊരു സൈദ്ധാന്തിക തര്‍ക്കമായി ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മുന്നിലുണ്ട്

Published

on

എം. ജോണ്‍സണ്‍ റോച്ച്

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി 100ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ സി.പി.ഐ പറയുന്നത് ‘അതിന് ഇനിയും അഞ്ചുകൊല്ലം കാത്തിരിക്കണമെന്നാണ്.’ ഇതൊരു സൈദ്ധാന്തിക തര്‍ക്കമായി ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മുന്നിലുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന താഷ്‌കന്റില്‍ 1920 ഒക്‌ടോബര്‍ 17ന് രൂപീകൃതമായെന്നാണ് സി.പി.എമ്മിന്റെ വാദം. അതല്ല, കാണ്‍പൂരില്‍ 1925 ഡിംസബര്‍ 25 മുതല്‍ 28 വരെ ഔപചാരികമായിചേര്‍ന്ന സമ്മളേനത്തിലാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്തതെന്നാണ് സി.പി.ഐ പറയുന്നത്. ഈ തര്‍ക്കം എന്തുമാകട്ടെ സി.പി.എമ്മിന്റെ നൂറാം വാര്‍ഷികാചരണം സമ്മതിച്ചു കൊടുത്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നൂറുവര്‍ഷം ചുരുക്കത്തിലൊന്ന് വിലയിരുത്താം.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കുന്ന 16 ഓളം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് ഇന്ത്യയിലുണ്ട്. അതില്‍ പ്രധാനം സി.പി.എമ്മും സി.പി.ഐയും നക്‌സല്‍ ഗ്രൂപ്പുകളുമാണ്. ഇവരുടെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രംതന്നെ ഒരു ഉട്ടോപ്യന്‍ ആശയമാണെന്ന് ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. അന്ന് പശ്ചാത്യരാജ്യങ്ങളില്‍ നിലനിന്നിരുന്ന മുതലാളി-തൊഴിലാളി ബന്ധങ്ങളെയും ലാഭങ്ങളെയും അതിന്‍മേലുള്ള മിച്ചമൂല്യങ്ങളെയും വിലയിരുത്തി കാറല്‍മാര്‍ക്‌സ് എഴുതിയുണ്ടാക്കിയ പ്രത്യയശാസ്ത്രത്തിന് ഇന്നത്തെ ലോകത്ത് ഒട്ടും പ്രസക്തിയില്ല. ഇപ്പോള്‍ ലോകത്ത് മുതലാളി-തൊഴിലാളി ബന്ധങ്ങളുടെ സ്വഭാവവും നിലനില്‍പ്പും രീതിയും പാടെ മാറി മറിഞ്ഞിരിക്കുന്നു. റോബോട്ടുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിയുടെയും കംപ്യൂട്ടറുകളുടെയും വിവിധ മേഖലകളിലെ പുത്തന്‍ ടെക്‌നോളജികളുടെയും ലോകത്ത് മാര്‍ക്‌സിന്റെ അന്നത്തെ മുതലാളി-തൊഴിലാളി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ എഴുതിയ പ്രത്യയശാസ്ത്രത്തിന് ഇന്ന് ഒരര്‍ഥവുമില്ല.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് ചൂഷിതര്‍ സംഘടിച്ച് ചൂഷകര്‍ക്കെതിരെ വിപ്ലവത്തിലൂടെ അധികാരം കൈയ്യടക്കുകയെന്നതാണ് ദൗത്യം. ഇതിന്റെ താത്വിക അടിത്തറ വൈരുധ്യാത്മിക ഭൗതികവാദത്തില്‍ അതിഷ്ഠിതവുമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കേരളത്തിലുടനീളം ഇവര്‍ ബോധവത്കരണം നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ വൈരുധ്യാത്മിക ഭൗതികവാദത്തെക്കുറിച്ച് ഉരിയാടുന്നില്ല. ഒരു കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നിയുള്ള വിപ്ലവത്തിലൂടെ ഭരണം കൈയ്യടക്കുകയെന്നത് ഇന്നത്തെ ലോക സാഹചര്യത്തില്‍ അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. നിലവിലെ വ്യവസ്ഥിതിയിലെ പാളിച്ചകള്‍ തീര്‍ത്ത് മുന്നോട്ടു പോകുകയെന്നതാണ് പ്രായോഗികതയും അഭികാമ്യവുമെന്ന തിരിച്ചറിവ് എവിടെയും മനുഷ്യന് ഉണ്ടായിട്ടുണ്ട്. വിപ്ലവത്തിലൂടെ ഭരണം കൈയ്യാളുകയും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത തെക്കന്‍ അമേരിക്കയിലെ രാജ്യങ്ങള്‍ വികസനത്തില്‍ പിറകിലും ദാരിദ്ര്യത്തിന്റെ പട്ടികയില്‍ മുന്നിലുമാണ്.
കമ്യൂണിസം നടപ്പിലാക്കാനായി ലോകം കണ്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ മനുഷ്യകുരുതി നടത്തിയ സ്റ്റാലിന്റെ റഷ്യ, കമ്യൂണിസം ഉപേക്ഷിച്ച് ഇപ്പോള്‍ ലോകത്തോടൊപ്പം ആഗോളവത്കരണത്തിന്റെ പാതയിലാണ്. ചൈന മുതലാളിത്തം പുനഃസ്ഥാപിച്ചിരിക്കുന്നു. കമ്യൂണിസത്തിന്റെ അടിസ്ഥാനശിലയായ ‘ഉത്പാദന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം സ്റ്റേറ്റിനായിരിക്കണ’മെന്നത് മറന്നുകൊണ്ട് ചൈന സ്വകാര്യസ്വത്തുക്കള്‍ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും റഷ്യയുടെ നവ ഉദാരവത്കരണനയവും ചൈനയിലെ മുതലാളിത്തപുനഃസ്ഥാപനവും ഉയര്‍ത്തിയിട്ടുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ കമ്യൂണിസ്റ്റുകാരെ ലക്ഷ്യബോധമില്ലാത്തവരാക്കിത്തീര്‍ത്തിരിക്കുകയാണ്. ഈ ലക്ഷ്യബോധമില്ലായ്മ സൃഷ്ടിച്ച പ്രതിസന്ധിയില്‍ യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട് തോന്നിയപോലെ പ്രവര്‍ത്തിക്കുന്നവരായി ഇവര്‍ പരിണമിച്ചിരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ മറവില്‍ മാഫികളും കോര്‍പറേറ്റ് മൂലധനശക്തികളും പടര്‍ന്ന് പന്തലിക്കുന്നത്. കോര്‍പറേറ്റുകളെ എതിര്‍ക്കുമ്പോഴും ശക്തമായി കോര്‍പറേറ്റുകളെ പിന്തുണക്കുന്നു. ഉദാരവത്ക്കരണത്തെ തള്ളിപ്പറയുമ്പോഴും ഉദാരവത്കരണത്തിന്റെ പിറകിലാണ്.
ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവലംബിക്കുന്ന പാര്‍ലമെന്ററി ജനാധിപത്യം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമെഴുതിയ കാറല്‍മാര്‍ക്‌സ് സ്വപ്‌നത്തില്‍പോലും കണ്ടിരിക്കില്ല. എങ്കിലും, ഈ വഴിയിലൂടെ സഞ്ചരിച്ച് ലോക്‌സഭയില്‍ ആദ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിത്തീര്‍ന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി. പാര്‍ട്ടിക്കുള്ളില്‍ റഷ്യയെയും ചൈനയെയും ചൊല്ലി തര്‍ക്കമുണ്ടായി. അങ്ങനെ 1964-ല്‍ പാര്‍ട്ടി പിളര്‍ന്ന് സി.പി.ഐയും സി.പി.എമ്മുമായി. ഇന്ന് ലോക്‌സഭയില്‍ അഞ്ചംഗം മാത്രമുള്ള ഒരു പാര്‍ട്ടിയായി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചുരുങ്ങിയിരിക്കുന്നു. ഭരണം ഉണ്ടായിരുന്ന പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടപ്പെടുക മാത്രമല്ല അടുത്ത കാലത്തൊന്നും തിരിച്ചുവരാനാവാത്തവിധം പാര്‍ട്ടി തകര്‍ന്നിരിക്കുന്നു. നൂറുകൊല്ലമായിട്ടും മൂന്ന് സ്റ്റേറ്റുകള്‍ ഒഴിച്ചാല്‍ ഇന്ത്യയിലെ മറ്റ് സ്റ്റേറ്റുകളില്‍ വേരോട്ടം ഉണ്ടാക്കിയെടുക്കാനുമായില്ല.
ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചകാലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സുവര്‍ണ്ണകാലമായിരുന്നു. അവര്‍ ഭരണത്തില്‍ കിങ്‌മേക്കറിന്റെ സ്ഥാനം വഹിച്ചിരുന്നുവെന്ന് മാത്രമല്ല, 2004ല്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടിയ 59 സീറ്റ് നേടാനായതും ഈ കാലഘട്ടത്തിലാണ്. ആണവ കരാറിന്റെ കാര്യം പറഞ്ഞ് യു.പി.എ സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ചതോടെ ഇടതുപക്ഷ പാര്‍ട്ടികളുടെ കഷ്ടകാലം തുടങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയെ എതിര്‍ത്തു കോണ്‍ഗ്രസിന് ബദലായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളര്‍ന്നുവരികയും ആധിപത്യം ഉറപ്പിക്കുകയും ചെയ്യുക എന്ന നയവും തന്ത്രവും പ്രവര്‍ത്തന ശൈലിയുമാണ് സി.പി.എം സ്വീകരിച്ചുപോന്നിട്ടുള്ളത്. ഈ ഒരു നയം നിമിത്തം ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ എന്താണ് സംഭവിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ എതിര്‍ത്തു മുന്നേറുക എന്ന ലക്ഷ്യം പശ്ചിമബംഗാളില്‍ ആദ്യം വിജയം കണ്ടെങ്കിലും പിന്നീടത് പാളുക മാത്രമല്ല, സി.പി.എമ്മിന്റെ പ്രവര്‍ത്തനഫലമായി അവിടെ പ്രാദേശിക പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തിപ്രാപിക്കുകയും ചെയ്തു. ഇതേനയം ത്രിപുരയില്‍ സ്വീകരിച്ചതിന്റെ ഫലമായി ബി.ജെ.പിക്ക് ഭരണത്തില്‍ എത്താനായി.
1984-ലെ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുമായാണ് ബി.ജെ.പി പാര്‍ലമെന്റില്‍ രംഗപ്രവേശനം ചെയ്തത്. 1989-91ലെ ലോക്‌സഭയില്‍ ബി.ജെ.പിയും ഇടതുപക്ഷവും വി.പി സിങ് മുന്നണി ഭരണത്തിലെത്താന്‍ ഒന്നുപോലെ സഹകരിച്ചതിന്റെ ഫലമായി 86 സീറ്റ് ബി.ജെ.പി നേടി. അന്ന് കോണ്‍ഗ്രസിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണം ബി.ജെ.പിയുടെ സീറ്റ് വര്‍ധനവിനു പ്രധാന കാരണമായി. രണ്ട് സീറ്റില്‍ നിന്നു തുടങ്ങി പടിപടിയായി ഉയര്‍ന്ന് ഭരണത്തിലെത്താന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ കോണ്‍ഗ്രസ് വിരുദ്ധപ്രചാരണവും നിലപാടുകളുംകൂടി ബി.ജെ.പിക്ക് സഹായകരമായിത്തീര്‍ന്നു. ഇടതുപക്ഷങ്ങളുടെ മുന്‍നിലപാടുകള്‍ ബി.ജെ.പിയെ വളര്‍ന്ന് പന്തലിക്കാന്‍ സഹായിച്ചതാണ്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറുവര്‍ഷത്തെ ബാക്കിപത്രം.
സൈദ്ധാന്തിക-രാഷ്ട്രീയ-സംഘടനാ വിഷയങ്ങളിലെ നൂറു വര്‍ഷത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ പരാജയങ്ങള്‍ ഒത്തിരി നിരത്താനുണ്ട്. സൈദ്ധാന്തികത നോക്കിയാല്‍ സര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട വന്‍ തിരിച്ചടികളെ ഇനിയും മറികടക്കാന്‍ കഴിയാതെയായിരിക്കുന്നു. രാഷ്ട്രീയമായി നോക്കിയാല്‍ പാര്‍ട്ടിക്ക് തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും ജനാധിപത്യകേന്ദ്രീകരണസ്വഭാവവും നഷ്ടപ്പെട്ടിരിക്കുന്നു. വര്‍ഗരാഷ്ട്രീയത്തിന്റെ ചലനാത്മകത വിട്ടൊഴിഞ്ഞ് അധികാര രാഷ്ട്രീയത്തിന്റെ മാലിന്യകൂമ്പാരത്തില്‍ പുതഞ്ഞുനില്‍ക്കുന്നു. സൈദ്ധാന്തിക രംഗത്തെ വെല്ലുവിളികളെ നേരിടുന്നതിലും ജനാധിപത്യ വിപ്ലവ പാത ഒരുക്കുന്നതിലും പാര്‍ട്ടി രാഷ്ട്രീയമായി പരാജയപ്പെട്ടിരിക്കുന്നു. ഭരണവര്‍ഗ നിലപാടുകളിലേക്ക് പാര്‍ട്ടി അധഃപതിക്കുകയും ചെയ്തിരിക്കുന്നു. ദേശീയ സാഹചര്യങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങളെ ശരിയായി വിലയിരുത്താനോ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനോ അവക്കനുസരിച്ച് രാഷ്ട്രീയലൈന്‍ വികസിപ്പിക്കാനോ കഴിയാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയെയാണ് ഇക്കഴിഞ്ഞ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ദര്‍ശിക്കാനാവുന്നത്. ജനകീയ ജനാധിപത്യവിപ്ലവ പാര്‍ട്ടിയായി മാറുന്നതില്‍ പരാജയപ്പെട്ടു. ഇന്നത്തെ പതനത്തില്‍ എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് പാര്‍ട്ടി ശരിയായി വിലയിരുത്തുന്നുമില്ല. കോര്‍പറേറ്റ് കൊള്ളയും വര്‍ഗീയവത്കരണവും അടിച്ചമര്‍ത്തലുകളും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളുടെ ചോര്‍ച്ചയും നിസ്സംഗതയോടെ നോക്കിനില്‍ക്കാനേ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ കഴിയുന്നുള്ളൂ. നവ ഉദാരീകരണവും കോര്‍പറേറ്റുകളുമായി കൈകോര്‍ത്തുള്ള വികസന സങ്കല്‍പവുമാണ് നവകേരളമെന്നപേരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വപ്‌നം കാണുന്നത്. കോര്‍പറേറ്റുപദ്ധതികള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കുന്നതിനും ബഹുരാഷ്ട്ര കുത്തകളുടെ പ്രകൃതി ചൂഷണത്തിനു കൂട്ടുനില്‍ക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു മടിയും കാണിക്കുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകരെയും കുടിയൊഴിപ്പിക്കുന്നതിനെതിരെ സമരരംഗത്ത്‌വരുന്നവരെയും വികസന വിരോധികളെന്ന് വിളിച്ച് ആക്ഷേപിക്കുന്നു.
സംഘടനപരമായി വിലയിരുത്തിയാല്‍ സമ്പാദ്യത്തോടുള്ള ആര്‍ത്തി പുരളാത്ത ഒരു നേതാവും സി.പി.എമ്മില്‍ ഇല്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ മുന്നണി പോരാളികളാകേണ്ട പാര്‍ട്ടി അംഗങ്ങളെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ അറപ്പാണ് തോന്നുക. വൈരുധ്യാത്മക ഭൗതികവാദവും മൂലധനവും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കമ്യൂണിസ്റ്റുകാരന്റെ വേദപുസ്തകങ്ങളാണെന്നറിയാത്തവരാണ് ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും. ഇവരില്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കണ്ടിട്ടുള്ളവര്‍ ചുരുങ്ങും. പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മോഹവലയത്തിലാണ്. ഏതെങ്കിലുമൊരു പാര്‍ലമെന്ററി ജനാധിപത്യത്തിലെ സീറ്റില്‍ കണ്ണും നട്ടാണ് ഓരോ കമ്യൂണിസ്റ്റുകാരനും പാര്‍ട്ടിയില്‍ തുടരുന്നത്. താഴെതട്ടിലെ സഖാക്കള്‍ താഴെ തട്ടിലുള്ള പാര്‍ലമെന്ററി സ്ഥാപനങ്ങളില്‍ കയറിപ്പറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പണം ആര്‍ജ്ജിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് ഇവര്‍ പാര്‍ട്ടിയില്‍ നില്‍ക്കുന്നത്. അതിനായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെയും സഹകരണസ്ഥാപനങ്ങളെയും കൃത്യമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
നൂറു വര്‍ഷത്തിനിടയില്‍ കാട്ടികൂട്ടിയ മണ്ടത്തരങ്ങള്‍ നിരവധിയുണ്ടെങ്കിലും അവയില്‍ ചുരുക്കം ചിലത് ശ്രദ്ധേയമാണ്. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ കിട്ടിയ അവസരം കളഞ്ഞുകുളിച്ചു. യു.പി.എ സര്‍ക്കാരില്‍ കിട്ടാവുന്ന ഭരണപങ്കാളിത്തം വേണ്ടെന്നുവെച്ചു. ആണവ കരാറിന്റെ പേരില്‍ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ശ്രീനാരായണഗുരുവിനെ സിമന്റ് ദൈവമെന്ന് വിളിച്ച് അണികള്‍ കളിയാക്കി. ഗുരുവിനെ ബൂര്‍ഷ്വ പരിഷ്‌ക്കാരിയെന്ന് വിളിച്ച് അക്ഷേപിച്ചു. കുമാരനാശനെ ബ്രിട്ടീഷ് ഏജന്റാണെന്ന് വിളിച്ചുകൊച്ചാക്കി. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചു. ഇന്ത്യന്‍ ഭരണഘടന ബൂര്‍ഷ്വാ ഭരണഘടനയാണെന്ന് വിളിച്ചുപറഞ്ഞു. കോടതിയെ ബൂര്‍ഷ്വാ കോടതിയെന്ന് വിളിച്ച് അക്ഷേപിച്ചു. ജനമനസ്സുകളില്‍ നിന്നും അകന്നു. ഏറെകൊട്ടിഘോഷിക്കുന്ന ഭൂ പരിഷ്‌ക്കരണം ദലിതരോടുകാണിച്ച വഞ്ചനയാണ്. ഭൂരിപരിഷ്‌കരണ നിയമത്തില്‍ ഭൂമിയില്‍ പണിയെടുത്തുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് കൃഷിഭൂമി പറഞ്ഞിട്ടില്ലായിരുന്നു. പാട്ടകുടിയാന്‍മാര്‍ക്കാണ് കൃഷിഭൂമി ഈ നിയമത്തില്‍ പറഞ്ഞത്. ഭൂമിയില്‍ പണിയെടുത്തുകൊണ്ടിരുന്ന കര്‍ഷകന്‍ പാട്ടകുടിയാനല്ലായിരുന്നു. ഈ നിയമത്തിലൂടെ ഭൂമിയില്‍ പണിയെടുത്തിരുന്ന ദലിതരെ കോളനികളിലേക്കും ആറ്റിന്‍ പുറമ്പോക്കുകളിലേക്കും മൊട്ടകുന്നുകളിലേക്കും ഒതുക്കി.
ഈ വ്യവസ്ഥിതി തകര്‍ന്ന് ഉടന്‍ അതിന്‍മേല്‍ ആധിപത്യം സ്ഥാപിക്കുമെന്ന് പറഞ്ഞു നടന്നവര്‍ക്ക് ഇനി ഒരടിമുന്നോട്ടുപോകാന്‍ കഴിയാത്ത പ്രതിസന്ധിയില്‍ ചെന്നുമുട്ടി നില്‍ക്കുന്നു. നൂറു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ചലനക്രമങ്ങളെ ശരിയായും ശാസ്ത്രീയമായും വിലയിരുത്തി രാഷ്ട്രീയമായി മുന്നോട്ടുപോകുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടിരിക്കുന്നു. ഇതില്‍ നിന്നൊക്കെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. ഇന്ത്യയില്‍ അവശേഷിക്കുന്ന കേരളത്തിലെ ഭരണം അഴിമതിയിലും മാഫിയ ബന്ധങ്ങളിലുംപെട്ട് ഉഴലുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ അവസാനത്തെ ഭരണമായി കേരളം മാറാനാണ് സാധ്യത.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending