Connect with us

columns

കരിയര്‍ മേഖല കണ്ടെത്തുംമുമ്പ്

ഭാവിയില്‍ ആരായിരിക്കണം? എന്ത് പേരില്‍ അറിയപ്പെടണം? ഇത് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കുന്ന കരിയര്‍ തന്നെയാണ്. ജീവിതത്തില്‍ ഏറെ സംവദിക്കുന്നതും ജീവിതത്തിന് നിറവും മണവും പകരുന്നതും നമ്മുടെ തൊഴില്‍ മേഖല തന്നെ

Published

on

അബൂസാലി ടി.കെ നീലേശ്വരം

ഭാവിയില്‍ ആരായിരിക്കണം? എന്ത് പേരില്‍ അറിയപ്പെടണം? ഇത് തീരുമാനിക്കുന്നത് തെരഞ്ഞെടുക്കുന്ന കരിയര്‍ തന്നെയാണ്. ജീവിതത്തില്‍ ഏറെ സംവദിക്കുന്നതും ജീവിതത്തിന് നിറവും മണവും പകരുന്നതും നമ്മുടെ തൊഴില്‍ മേഖല തന്നെ. വേതനം ലഭിക്കുന്ന തൊഴില്‍ എന്നതിലുപരി മാനസിക ഉന്‍മേഷത്തോടെ ചെയ്ത്തീര്‍ക്കാനും ജീവിതം ആസ്വദിക്കാനും മനസ്സിനിണങ്ങിയ തൊഴിലില്‍ തന്നെ ഏര്‍പ്പെടണം. പല സര്‍ക്കാര്‍ ജീവനക്കാരിലും കാണുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത കുറവിനും നിസ്സംഗതക്കും കാരണം അവരുടെ തൊഴില്‍ സ്വപ്‌നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകളാണ്.
അനേകായിരം കരിയര്‍ സാധ്യതകള്‍ മുന്നിലുണ്ട്. കൂടാതെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ വിവരസാങ്കേതികവിദ്യയുടെ പുത്തന്‍ പതിപ്പുകള്‍ വൈവിധ്യങ്ങളായ നിരവധി പുത്തന്‍ തൊഴില്‍മേഖലകള്‍ തുറന്ന് തരികയും അതോടൊപ്പം പരമ്പരാഗത തൊഴില്‍ മേഖലകളെ ഉടച്ച്‌വാര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് കോവിഡ്-19 സൃഷ്ടിച്ച വിപ്ലവവും കാണാതെപോകരുത്. കേട്ട്‌കേള്‍വി പോലും ഇല്ലാത്ത മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ്, ബ്ലോഗിങ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്, എത്തിക്കല്‍ ഹാക്കിങ്, ഒക്കുപേഷനല്‍ തെറാപ്പി, ബിസിനസ് അനലറ്റിക്‌സ് തുടങ്ങിയ കരിയറുകള്‍ക്ക് ഭാവിയില്‍ സാധ്യത ഏറെയാണ്. പക്ഷേ ഇതും മറികടന്ന് പുതിയ സാങ്കേതിക വിദ്യകള്‍ സമീപഭാവിയില്‍ കടന്നുവരുമെന്നതും തീര്‍ച്ചയാണ്. ഇവിടെയാണ് വളരെ കരുതലോടെയും ശാസ്ത്രീയമായും മനസ്സിണങ്ങുന്ന കരിയര്‍ മേഖല തെരഞ്ഞെടുക്കുന്നതിന്റെ പ്രസക്തി.
പ്ലസ്ടുവിന് ഏത് സ്ട്രീം (സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ്) തെരഞ്ഞെടുക്കണം? അതിന്‌ശേഷം ഏത് കോഴ്‌സിന് പഠിക്കണം? ഏത് സ്ഥാപനത്തില്‍ ചേരണം? തെരഞ്ഞെടുക്കുന്ന പ്രോഗ്രാമിന് തൊഴില്‍ സാധ്യതയുണ്ടോ? തുടങ്ങിയ ചിന്തകള്‍ മിക്ക വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്താറുണ്ട്. നല്ല കരിയര്‍ തെരഞ്ഞെടുപ്പിന് ദീര്‍ഘകാലത്തെ ആസൂത്രണം ആവശ്യമാണ്. ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ പ്ലസ്ടുവിന് ഏത് സ്ട്രീം തെരഞ്ഞെടുക്കണമെന്നതിന് വ്യക്തമായ ധാരണയുണ്ടാവണം. കുട്ടിയുടെ വ്യക്തിത്വ സവിശേഷതകള്‍, അഭിരുചി, താത്പര്യം, ശേഷികള്‍, സാമ്പത്തികം, ആണ്‍-പെണ്‍ വ്യത്യാസം, പഠനകാലദൈര്‍ഘ്യം, കോഴ്‌സുകളുടെ ലഭ്യത തുടങ്ങിയ നിരവധി കാര്യങ്ങള്‍ കരിയര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാറുണ്ട്. ഇതില്‍ ജന്മസിദ്ധ വാസനകള്‍ (അഭിരുചി)ക്ക് തന്നെയാണ് പ്രാധാന്യം കല്‍പ്പിക്കേണ്ടത്. നല്ല ബുദ്ധിശക്തി (ഐ.ക്യു) ഉള്ള വിദ്യാര്‍ത്ഥിക്ക് വിവിധ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെങ്കിലും അഭിരുചിക്കിണങ്ങിയ കോഴ്‌സ് തെരഞ്ഞെടുത്താല്‍ ജോലിയും ജീവിതവും ആസ്വദിക്കാനാവും. തിരിച്ചാണെങ്കില്‍ നിരാശയും മോഹഭംഗവും ജീവിതത്തെ വേട്ടയാടാന്‍ സാധ്യതയുണ്ട്. കൊച്ചു പ്രായത്തിലുള്ള തുളുമ്പലുകള്‍, ചില വിഷയങ്ങോടുള്ള അമിത താല്‍പര്യം, ചില കാര്യങ്ങള്‍ ചെയ്യാനുള്ള പ്രത്യേക ശേഷികള്‍, ശീലങ്ങള്‍, അപഗ്രഥനശേഷി, സാഹിത്യ അഭിരുചി തുടങ്ങിയവയുടെ സമഗ്ര അപഗ്രഥനത്തിലൂടെ അഭിരുചി തിരിച്ചറിയാനാകും. അഭിരുചി ശാസ്ത്രീയമായി കണ്ടെത്താന്‍ ഒട്ടേറെ സൈക്കോമെട്രിക് ടെസ്റ്റുകളും ലഭ്യമാണ്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഗവണ്‍മെന്റ് നടത്തുന്ന ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഡി.എ.ടി) നല്ലൊരു അഭിരുചി നിര്‍ണ്ണയ ടൂള്‍ തന്നെയാണ്. ഈ ടെസ്റ്റും അത് ആധാരമാക്കിയുള്ള വിദഗ്ധരുടെ കൗണ്‍സലിങും കുട്ടിയുടെ അഭിരുചിക്ക് ഇണങ്ങിയ മേഖല കണ്ടെത്താനും കോഴ്‌സുകള്‍ ആസൂത്രണം ചെയ്യാനും ഏറെ സഹായിക്കും. കരിയര്‍ രംഗത്ത് രണ്ട് ദശാബ്ദകാലമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) യുടെ കോഴിക്കോട് ഓഫീസിലും ഈ ടെസ്റ്റിനും കരിയര്‍ കൗണ്‍സലിങിനും വിദഗ്ധരുടെ സേവനം ലഭ്യമാണ്.
കുട്ടിയുടെ വ്യക്തിത്വ സവിശേഷതകള്‍ കരിയറിനെ ഏറെ സ്വാധീനിക്കും. ഉദാഹരണത്തിന് അന്തര്‍മുഖനായ കുട്ടിക്ക് സമൂഹവുമായി ഏറെ ഇടപെടേണ്ടിവരുന്ന കരിയറില്‍ വിജയിക്കാനാവില്ല. അതുപോലെ പൈലറ്റ് പോലുള്ള കരിയര്‍ മേഖലക്ക് കുടുംബത്തിന്റെ സാമ്പത്തിക ശേഷിയും പ്രധാനമാണ്. മൈനിങ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ എഞ്ചിനീയറിങ് തുടങ്ങിയ കോഴ്‌സുകള്‍ പെണ്‍കുട്ടികള്‍ സാധാരണ തെരഞ്ഞെടുക്കാറില്ല. ബയോടെക്‌നോളജി, നാനോസയന്‍സ് ആന്റ് ടെക്‌നോളജി തുടങ്ങിയ റിസര്‍ച്ച് ടൈപ്പ് പ്രോഗ്രാം പ്രഫഷണല്‍സിന് മാത്രം ജോലിസാധ്യതയുള്ള മേഖലകള്‍ തെരഞ്ഞെടുക്കുന്നവര്‍ ഉന്നത പഠനത്തിനായി 5-7 വര്‍ഷങ്ങള്‍ നീക്കിവെക്കേണ്ടിവരുമെന്നത് കരിയര്‍ ആസൂത്രണ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്. യാത്ര ചെയ്യാന്‍ തീരെ താല്‍പര്യമില്ലാത്തവര്‍ക്ക് വീടിന് അടുത്തുള്ള നല്ല പ്രോഗ്രാമുകള്‍ തെരഞ്ഞെടുക്കലായിരിക്കും യുക്തി.
കരിയര്‍ മേഖല നിര്‍ണ്ണയിച്ച് കഴിഞ്ഞാല്‍ അത്തരം കോഴ്‌സുകള്‍ നല്‍കുന്ന ക്യാമ്പസുകളെ കണ്ടെത്തലും വളരെ പ്രധാനമാണ്. എന്തിന് പഠിക്കുന്നു എന്നതുപോലെതന്നെ പ്രധാനമാണ് എവിടെ പഠിക്കുന്നു എന്നതും. അന്തര്‍ദേശീയ-ദേശീയ നിലവാരമുള്ള ക്യാമ്പസുകളിലെ പഠനം തൊഴില്‍ നേടാന്‍ ഏറെ സഹായിക്കുന്നതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥി കളുമായി ഇടപെടാനും ഗവേഷണ പഠനത്തിന് ദിശ നല്‍കാനും ഏറെ സഹായിക്കും. ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ പ്രത്യേക പ്രവേശന ടെസ്റ്റുകളില്‍ നല്ല സ്‌കോര്‍ ആവശ്യമാണ്. അതിനായി പ്രത്യേക മുന്നൊരുക്കം നടത്തണം. അവിടെ പഠിക്കുന്ന കുട്ടികളുമായുള്ള ആശയവിനമയവും ഏറെ പ്രയോജനപ്പെടും. ശ്രേഷ്ഠ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കാത്തവര്‍ എന്തായാലും കോഴ്‌സ് പഠിക്കണം എന്ന വാശിയില്‍ നിലവാരമില്ലാത്ത കോളജുകളില്‍ പ്രവേശനം നേടുന്ന പ്രവണത തീരെ ആശാവഹമല്ല. അത്തരം സ്ഥാപനങ്ങള്‍ക്ക് പ്രസ്തുത കോഴ്‌സ് നടത്താനുള്ള അംഗീകാരമുണ്ടോ എന്ന് പരിശോധിക്കണം. വിവിധ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വിവിധ ബോഡികളാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.
കരിയര്‍ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പദമാണ് ‘സ്‌കോപ്പ്’ അഥവാ സാധ്യത. സാധ്യത എന്നത് തികച്ചും ഒരു ട്രെന്റ് മാത്രമാണ്. അത് മാറിക്കൊണ്ടേയിരിക്കും. ഉയര്‍ന്ന ശമ്പളം, സമൂഹത്തിലെ മാന്യത, സ്‌കോപ്പ് ഇവ മാത്രം ലക്ഷ്യമാക്കി അഭിരുചിയും താല്‍പര്യവുമില്ലാത്ത പഠന മേഖലകള്‍ തെരഞ്ഞെടുക്കുന്നവര്‍ പലപ്പോഴും കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാറില്ല. ഇനി ജോലി ലഭിച്ചാല്‍പോലും ജോലിയും ജീവിതവും ആസ്വദിക്കാനാവാതെ മോഹഭംഗത്തിനും നിരാശക്കും അടിമകളായി മാറാറുണ്ട്. കുട്ടിയുടെ അഭിരുചിക്കിണങ്ങിയതും താല്‍പര്യമുള്ളതും ആത്മവിശ്വാസത്തോടെ മുന്നേറാന്‍ സാധിക്കുന്നതുമായ മേഖലയില്‍ തന്നെയാണ് അവരുടെ സ്‌കോപ്പ് നിലകൊള്ളുന്നത്. ആത്മവിശ്വാസവും കഴിവും നൈപുണ്യവും എന്നിവക്കൊപ്പം ജോലിയോട് കാണിക്കുന്ന പ്രതിബദ്ധത, ആത്മാര്‍ത്ഥത, കഠിനാധ്വാനവും കൂടിച്ചേരുമ്പോഴാണ് കരിയറില്‍ വിജയിക്കാനാവുന്നത്.
രക്ഷിതാക്കളുടെ കരിയര്‍ മോഹങ്ങളും മോഹഭംഗങ്ങളും കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. രക്ഷിതാക്കള്‍ മക്കള്‍ക്കായി തെരഞ്ഞെടുക്കുന്ന കരിയര്‍ മേഖലകളില്‍ കുട്ടിക്ക് അഭിരുചിയും താല്‍പര്യവുമില്ലെങ്കില്‍ പാതിവഴിയില്‍ കോഴ്‌സ് ഉപേക്ഷിക്കേണ്ട അവസ്ഥ വരാറുണ്ട്. കരിയര്‍ തെരഞ്ഞെടുക്കുന്നതില്‍ കുട്ടിയുടെ അഭിരുചിയും ഇഷ്ടാനിഷ്ടങ്ങളും തന്നെയാണ് പ്രാധാന്യമെന്നും രക്ഷിതാക്കളുടെ കരിയര്‍ അഭിലാഷങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള ഉപകരണമല്ല മക്കളെന്നും രക്ഷിതാക്കള്‍ തിരിച്ചറിയണം. ചില കരിയര്‍ മേഖലകളോടുള്ള അന്ധമായ അഭിനിവേഷവും യുക്തിഭദ്രമല്ല. ലോകപ്രശസ്തമായ കെംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ വിവിധ കാമ്പസില്‍ പഠിക്കുന്ന സമര്‍ത്ഥരായ മക്കള്‍ അധികവും ലക്ഷ്യമിടുന്നത് സാമൂഹിക പരിഷ്‌കര്‍ത്താവ് (സോഷ്യല്‍ റിഫോര്‍മര്‍), ഗ്രാമങ്ങളെ ദത്തെടുക്കല്‍ തുടങ്ങിയ കരിയര്‍ മേഖലകളാണ്. സാമൂഹിക രംഗത്ത് സക്രിയമായ ഇടപെടലുകള്‍ മനസ്സിന് ഏറെ സന്തോഷം നല്‍കുന്നതും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും പേരും പ്രശസ്തിയും നേടാനും ഏറെ സഹായിക്കും. ഇന്ത്യപേലുള്ള ബഹുസ്വര സമൂഹത്തില്‍ ഇത്തരം കരിയറുകളുടെ പ്രസക്തി ഏറെയാണ്. കുട്ടികള്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ നല്ല നിലയില്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് ആത്മവിശ്വാസവും പ്രചോദനം നല്‍കുക എന്നത് രക്ഷിതാവിന്റെ കടമയാണ്.
തെരഞ്ഞെടുത്ത കരിയര്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതും ദിവസേന കാണുന്ന രീതിയില്‍ എഴുതി വെക്കുന്നതും നല്ലതാണ്. മറ്റുള്ളവരുടെ പ്രോത്സാഹനങ്ങള്‍, കുറ്റപ്പെടുത്തലുകള്‍ ഒക്കെ കുട്ടിക്ക് ഉത്തേജനമാവേണ്ടതുണ്ട്. അതോടൊപ്പം വലിയ കാര്യങ്ങള്‍ നേടാന്‍ വേണ്ടി നാം ഇഷ്ടപ്പെടുന്ന പല കാര്യങ്ങളും ഉപേക്ഷിക്കേണ്ടതായിവരും. ചിലതിനെ തള്ളിയാല്‍ മാത്രമേ ചിലതൊക്കെ നേടാനാവൂ എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. അതിനായി മക്കളെ പാകപ്പെടുത്തേണ്ടതും രക്ഷിതാക്കളുടെ കര്‍ത്തവ്യമാണ്. ഏത് മേഖലകളിലും മികച്ചതാവുക എന്നതാകണം ലക്ഷ്യം. നല്ല ആശയവിനിമയശേഷി, ഭാഷാനൈപുണി, യുക്തിഭദ്രത, നിരീക്ഷണപാടവം, പൊതുകാര്യങ്ങളെക്കുറിച്ചുള്ള അവബോധം, അഭിപ്രായങ്ങള്‍ തുറന്ന് പറയാനുള്ള ചങ്കൂറ്റം, ജോലിക്കിണങ്ങിയ ശരീരഭാഷ, നേതൃത്വപാടവം തുടങ്ങിയ ലളിതകലകളില്‍ പ്രാവീണ്യം നേടുന്നത് എളുപ്പം ജോലി നേടാനും കരിയര്‍ മേഖലയില്‍ ശോഭിക്കാനും ഏറെ സഹായിക്കും.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending