Connect with us

columns

വിശാല സൗഹൃദത്തില്‍നിന്നു സി.കെ മറഞ്ഞു

ആള്‍ക്കൂട്ടങ്ങള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍നിന്നു സി.കെ അബൂബക്കര്‍ മാറിനിന്നിട്ട് വര്‍ഷം അഞ്ചായി. ഒടുവില്‍ അധികമാളുകള്‍ക്ക് ഒത്തുചേരാന്‍പാടില്ലാത്ത ഈ കോവിഡ് കാലത്ത് സി.കെ യാത്രയാവുകയും ചെയ്തു

Published

on

സി.പി സൈതലവി

ആള്‍ക്കൂട്ടങ്ങള്‍ക്കും ആരവങ്ങള്‍ക്കുമിടയില്‍നിന്നു സി.കെ അബൂബക്കര്‍ മാറിനിന്നിട്ട് വര്‍ഷം അഞ്ചായി. ഒടുവില്‍ അധികമാളുകള്‍ക്ക് ഒത്തുചേരാന്‍പാടില്ലാത്ത ഈ കോവിഡ് കാലത്ത് സി.കെ യാത്രയാവുകയും ചെയ്തു. ദശകങ്ങള്‍ക്കുമുമ്പ് സി.കെയുടെ ആദ്യഭാര്യയുടെ അന്ത്യചടങ്ങുകള്‍ക്കായി, റമസാന്‍ സായാഹ്നത്തിലായിരുന്നിട്ടുപോലും രാമനാട്ടുകര വൈദ്യരങ്ങാടിയിലെ വീട്ടില്‍ പല ദേശങ്ങളില്‍ നിന്നായി ഒഴുകിവന്ന ആയിരങ്ങള്‍ ഒരു പത്രപ്രവര്‍ത്തകനുമപ്പുറത്തെ ആ വിശാല സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു. 2020 ഒക്ടോബര്‍ 24ന് രാത്രി സി.കെ നിശബ്ദം വിടവാങ്ങുമ്പോള്‍ കര്‍മനിരതമായ അര നൂറ്റാണ്ടുകാലമാണ് പടിയിറങ്ങുന്നത്. ഒരു നിമിഷംപോലും അടങ്ങിയിരിക്കാതെ ഇടതടവില്ലാതെ ഓടിക്കൊണ്ടേയിരുന്ന ആ ഊര്‍ജ്ജസ്വലത ഒന്നു തളര്‍ന്നുപോയത് 2015 ലുണ്ടായ പക്ഷാഘാതത്തില്‍. മൂന്നു പതിറ്റാണ്ടുനീണ്ട പത്രപ്രവര്‍ത്തനവും അതിലുമേറെ കാലത്തെ രാഷ്ട്രീയ സാമൂഹിക സേവനവുമായാണ് സി.കെ അബൂബക്കര്‍ പൊതുജീവിതത്തില്‍ നിറഞ്ഞത്. പരപ്പനങ്ങാടി ബി.ഇ.എം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ യൂണിറ്റ് എം. എസ്.എഫ് സെക്രട്ടറിയായി പ്രസംഗിച്ചും സംഘടിപ്പിച്ചും മുതിര്‍ന്നവര്‍ക്കൊത്ത രീതികളിലേക്ക് ചുവടുവെച്ചു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും ഫാറൂഖ് കോളജിലും വിദ്യാര്‍ഥി നേതാവായി.
രാമനാട്ടുകര പഞ്ചായത്തില്‍ ആദ്യത്തെ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റികള്‍ സ്ഥാപിക്കുന്നതിന് മുന്നിട്ടിറങ്ങി. പഞ്ചായത്ത്, മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റികളുടെ ഭാരവാഹിത്വത്തിലൂടെ ജില്ലാ നേതൃത്വത്തില്‍. 1974ല്‍ മുസ്‌ലിംലീഗില്‍ സംഭവിച്ച ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പിനെ തുടര്‍ന്ന് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പക്ഷത്ത് യുവാക്കളെ അണിനിരത്തുന്ന ദൗത്യമേറ്റെടുത്ത് വയനാടുള്‍പ്പെടുന്ന അവിഭക്ത കോഴിക്കോട് ജില്ലയില്‍ അവിശ്രാന്തം പ്രവര്‍ത്തിച്ചു. പി.കെ.കെ ബാവ പ്രസിഡന്റും കെ. പി.എ മജീദ് ജനറല്‍ സെക്രട്ടറിയുമായ സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിക്കുകീഴിലെ പ്രഥമ കോഴിക്കോട് ജില്ലാ കമ്മിറ്റി (1976-79) യുടെ ജനറല്‍ സെക്രട്ടറിയായി ആ സങ്കീര്‍ണകാലഘട്ടത്തില്‍ സി.കെ അബൂബക്കര്‍ തെരഞ്ഞെടുക്കപ്പെടുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയം നല്‍കിയ സംഘാടക വൈഭവത്തിന്റെ കരുത്തില്‍. മാവൂര്‍ ടി. ഹംസയായിരുന്നു ജില്ലാ പ്രസിഡന്റ്. നവോന്മേഷത്തില്‍ ജില്ലയെങ്ങും ശാഖ മുതല്‍ മേല്‍പോട്ട് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തനസജ്ജമായി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ജനതാ സര്‍ക്കാര്‍ നടപ്പാക്കിയ ‘എമിഗ്രേഷന്‍’ കരിനിയമത്തിനെതിരെ സംസ്ഥാന മുസ്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനുമുന്നില്‍ നടത്തിയ സമരത്തിലെ വര്‍ധിച്ച യുവജന പങ്കാളിത്തത്തില്‍ അന്നത്തെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പരിശ്രമങ്ങളും മുഖ്യഘടകമായി.
ഇതിനിടെ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. 1979ല്‍ ചന്ദ്രികയുടെ മലപ്പുറം ജില്ലാ പ്രതിനിധിയായി സി.കെ അബൂബക്കര്‍ നിയമിതനായി. മാപ്പിളനാട് പത്രാധിപരായിരുന്ന പി.പി കമ്മു, പിന്നീട് മലയാള മനോരമയില്‍ റസിഡന്റ് എഡിറ്റര്‍ ആയിരുന്ന പുത്തൂര്‍ മുഹമ്മദ്, ശരീഫ് മണ്ണിശ്ശേരി, പി.കെ.സി അബ്ദുല്ലകുട്ടി എന്നീ പ്രസിദ്ധ പത്രപ്രവര്‍ത്തകരുടെ പിന്‍ഗാമിയായി ചന്ദ്രിക ചുമതലയിലെത്തിയ സി.കെ മലപ്പുറത്തിന്റെ ട്രേഡ് യൂണിയന്‍ രംഗത്തും വ്യക്തിമുദ്രപതിച്ചു. ജില്ലയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായി മലപ്പുറം സഹകരണ സ്പിന്നിങ്മില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഘട്ടമാണത്. 1976ല്‍ കെട്ടിട നിര്‍മാണ പ്രവൃത്തി തുടങ്ങിയ മില്‍ 1980ല്‍ ആണ് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായത്. സി.എച്ച് മുഖ്യമന്ത്രിയാകുമ്പോഴാണ് മില്ലിന്റെ സുപ്രധാനഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നത്. സ്പിന്നിങ്മില്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തൊഴിലാളികളും ഓഫീസ് ജീവനക്കാരുമെല്ലാം ദിവസക്കൂലിക്കാരാണ്. ജോലിയിലും സ്ഥിരതയില്ല. അഞ്ചു രൂപ മുതല്‍ 14 വരെയാണ് പലരുടെയും കൂലി. പ്രൊബേഷന്‍ കഴിഞ്ഞവര്‍ക്ക് 20 രൂപ കിട്ടും. വലിയ പ്രതീക്ഷകളുമായി സ്പിന്നിങ് മില്ലില്‍ ജോലിക്ക് പ്രവേശിച്ചവര്‍ അനിശ്ചിതത്വത്തിന്റെ നിഴലില്‍ പ്രയാസപ്പെടുന്ന അന്തരീക്ഷം. എം.എല്‍.എ ആയിരുന്ന കെ.പി.എ മജീദ് പ്രസിഡന്റും സി.കെ അബൂബക്കര്‍ ജനറല്‍ സെക്രട്ടറിയുമായി തൊഴിലാളികളെ സംഘടിപ്പിച്ച് പ്രഥമ സ്പിന്നിങ്മില്‍ എസ്.ടി.യു കമ്മിറ്റി രൂപീകരിച്ചു. തുടര്‍ന്ന് അന്നത്തെ നഗരസഭ ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രസിഡന്റായി. പിന്നീട് വണ്ടൂര്‍ ഹൈദരലിയും. ഈ മൂന്ന് ഘട്ടത്തിലും ജനറല്‍ സെക്രട്ടറി സി.കെ അബൂബക്കര്‍ തന്നെ. വ്യവസായ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പുതുരീതികള്‍ പഠിച്ചറിയുകയാണ് ആ കാലം. സി.എം കുഞ്ഞിമുഹമ്മദ്, കെ. അലവിക്കുട്ടി നെടിയിരുപ്പ്, പി. ഉബൈദുല്ല, തറയില്‍ അവറാന്‍, കുഴിപ്പുറം മുഹമ്മദ് കുട്ടി, പി. ഹൈദ്രോസ് ഹാജി, വി.ടി അലവിക്കുട്ടി, ടി.എച്ച് ഇസ്ഹാഖ് ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ എസ്.ടി.യുവിലേക്ക് വന്നുകൊണ്ടിരുന്നു. സംസ്ഥാനത്തെ ഏറ്റവും അംഗസംഖ്യയുള്ള എസ്.ടി.യു യൂണിറ്റായി മലപ്പുറം സ്പിന്നിങ്മില്‍ മാറി.
ഈ തൊഴിലാളിക്കരുത്തിന്റെ പിന്‍ബലും തൊഴില്‍ നിയമങ്ങളില്‍ തനിക്കുള്ള അവഗാഹവും അവകാശങ്ങള്‍ പൊരുതി നേടാനുള്ള വീറുമായി ആയിരക്കണക്കിന് തൊഴിലാളികളുടെ ജോലിസ്ഥിരതയും ദിവസക്കൂലിക്ക്പകരം പ്രതിമാസ ശമ്പളവും ഉറപ്പാക്കുന്ന ‘വര്‍ക്ക്‌ലോഡ് സെറ്റില്‍മെന്റ്’ കരാര്‍ മില്ലിന്റെ ചരിത്രത്തിലാദ്യമായി മാനേജ്‌മെന്റിനെകൊണ്ട് ഒപ്പിട്ടുവാങ്ങി സി.കെ അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സമരസമിതി. ഈ പോരാട്ടവിജയം മാത്രംമതി ആ അരനൂറ്റാണ്ട് പൊതുജീവിതത്തിന്റെ നിത്യസ്മാരകമാവാന്‍. കരാര്‍ നിലവില്‍ വരുമ്പോഴുള്ള 1200 തൊഴിലാളികളും അവരുടെ കുടുംബങ്ങളും മാത്രമല്ല, കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ആ സ്ഥാപനത്തില്‍ തൊഴിലെടുത്ത ആയിരങ്ങള്‍ക്കാണ് ഇത് ആശ്വാസം പകര്‍ന്നത്.
കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പ്രസിഡന്റ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളിലെല്ലാം തൊഴിലാളികളുടെ അവകാശങ്ങളുടെ അഭിഭാഷകനായി നിന്നു സി.കെ. കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ നവീകരണ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറില്‍ നിന്നും വന്‍തോതില്‍ ഫണ്ടു ലഭ്യമാക്കാന്‍ അന്നത്തെ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുമായുള്ള തന്റെ പൂര്‍വ്വസൗഹൃദം സി.കെ വിനിയോഗിച്ച കാര്യം ആ തലമുറയിലെ സഹപ്രവര്‍ത്തകര്‍ സ്മരിക്കാറുണ്ട്.
ചന്ദ്രികയില്‍ വിവിധ ഘട്ടങ്ങളില്‍ പത്രാധിപന്‍മാരായിരുന്ന സി.കെ താനൂര്‍, റഹീം മേച്ചേരി, നടക്കാവ് മുഹമ്മദ് കോയ, എം.ഐ തങ്ങള്‍, അഹമ്മദ്കുട്ടി ഉണ്ണികുളം, നവാസ് പൂനൂര്‍ എന്നിവരോടൊത്തെല്ലാം പത്രപ്രവര്‍ത്തനത്തിലെ ആദ്യനാള്‍ തൊട്ട് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സി.കെ അബൂബക്കര്‍ പദവികള്‍ക്കുമപ്പുറം പത്രത്തെയും പാര്‍ട്ടിയെയും അളവറ്റു സ്‌നേഹിച്ചു. ഔദ്യോഗികമായി പത്രപ്രവര്‍ത്തനത്തില്‍നിന്നും വിരമിച്ചശേഷവും ചന്ദ്രികയുടെ ഓരോ ബിന്ദുവിലും സി.കെ സ്‌നേഹത്തോടെ ശ്രദ്ധപതിപ്പിച്ചു.
ചമല്‍ക്കാരങ്ങളില്ലാതെ ലളിതഭാഷയില്‍ എഴുതി അവതരിപ്പിച്ച വാര്‍ത്തകളിലൂടെ, ലേഖനങ്ങളിലൂടെ നാടിന്റെ വികസനത്തിന്റെയും ന്യൂനപക്ഷ പിന്നാക്ക ജനതയുടെ അവകാശങ്ങളുടെയും അവകാശ നിഷേധത്തിന്റെയും വസ്തുനിഷ്ഠമായ കണക്കുകള്‍വഴി അധികൃതരുടെ ശ്രദ്ധക്ഷണിക്കാനും നഷ്ടപ്പെട്ടവ നേടിയെടുക്കാനുമുള്ള ഒരു ജനതയുടെ പോരാട്ടത്തിന് ഊഷ്മാവ് പകര്‍ന്നു ആ പത്രപ്രവര്‍ത്തക ജീവിതം. സംഘടനയുടെ നയനിലപാടുകളെ സാധാരണക്കാരനു ഗ്രാഹ്യമാകുംവിധം സദസുകളില്‍ അവതരിപ്പിച്ചു. രാമനാട്ടുകരയിലെ മുസ്്‌ലിംലീഗ് ആസ്ഥാനമായ സി.എച്ച് ഭവന്‍ സ്ഥാപിക്കുന്നതിന് നഗരഹൃദയത്തില്‍ സ്ഥലമെടുക്കാനും കെട്ടിട നിര്‍മാണത്തിനുമുള്ള വകകണ്ടെത്തിയതിലും സി.കെയുടെ വിയര്‍പ്പുതുള്ളികള്‍ വിസ്മരിക്കാനാവില്ല. രാമനാട്ടുകര ചമ്മലില്‍ മഹല്ലിന്റെ നേതൃത്വത്തിലും മാഹിരിയ്യ കോളജിന്റെ സ്ഥാപനത്തിലും നാട്ടുകാര്‍ക്കൊപ്പം മുന്നില്‍ നിന്നു. ജനപ്രതിനിധിയായപ്പോള്‍ പണിത നീലിത്തോട് പാലംമതി ജനസേവനവഴിയിലെ സി.കെയെ അറിയാന്‍. പ്രവാസി സമൂഹത്തോടുള്ള ആത്മബന്ധം നിഴലിക്കുന്നതാണ് ‘നാട്ടിലില്ലാത്തവരുടെ നാട്ടില്‍’ എന്ന കൃതി.
മത കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി നാടിന്റെ മതേതര മുഖമാവാന്‍ സി.കെയുടെ പൊതുപ്രവര്‍ത്തനത്തിന് കഴിഞ്ഞു. മുസ്‌ലിംലീഗിലെ സമുന്നത നേതൃത്വവുമായും ഔദ്യോഗികരംഗത്തെ ഉന്നതവ്യക്തിത്വങ്ങളുമായും സി. കെ ഉറ്റബന്ധം പുലര്‍ത്തി. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുതല്‍ പാണക്കാട് കുടുംബവുമായി ഏറെ അടുപ്പം. സി.എച്ചിനും സേട്ടു സാഹിബിനും ഇ. അഹമ്മദ് സാഹിബിനും സ്‌നേഹം. ഇന്നുള്ള ദേശീയ, സംസ്ഥാന മുസ്്‌ലിം ലീഗ് നേതാക്കളുമായെല്ലാം വ്യക്തിബന്ധം. മരണവാര്‍ത്തയറിഞ്ഞ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു: ‘സി.കെ നമ്മുടെ പഴയ ചങ്ങാതി’യാണെന്ന്. ഇത്തിരി നര്‍മവും കുസൃതിയുമായി തലമുറഭേദമന്യേ എല്ലാവര്‍ക്കും സുഹൃത്തായിരുന്നു സി.കെ.

 

 

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending