Connect with us

columns

ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ്

ഇന്നു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇന്ത്യ ഉള്‍പ്പെടുന്ന ലോക രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്

Published

on

തയ്യില്‍ ബുഹാരി പരപ്പനങ്ങാടി

ഇന്നു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇന്ത്യ ഉള്‍പ്പെടുന്ന ലോക രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഭരണമാറ്റം ഉണ്ടാവുകയാണെങ്കില്‍ നയതന്ത്ര ബന്ധങ്ങള്‍, അന്താരാഷ്ട്ര വിഷയങ്ങളിലെ അമേരിക്കന്‍ നിലപാടുകള്‍, കോവിഡ് പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, പാരിസ്ഥിതിക പ്രശ്‌നം തുടങ്ങി നിരവധി കാര്യങ്ങളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോകം ഉറ്റുനോക്കുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് യു.എസില്‍ നടക്കുന്നത്. രണ്ടാം ഊഴത്തിനായി കാത്തിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക്കിന്റെ മുന്‍ യു.എസ് വൈസ് പ്രസിഡണ്ടായിരുന്ന ജോ ബൈഡനും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ 120 വര്‍ഷത്തെ യു.എസ് തെരഞ്ഞെടുപ്പില്‍ നാലു തവണയാണ് നിലവിലുള്ള പ്രസിഡന്റുമാര്‍ രണ്ടാമൂഴത്തിനായി മത്സരിച്ചപ്പോള്‍ തോറ്റിട്ടുള്ളത്.
രണ്ട് സഭകള്‍ കൂടിച്ചേര്‍ന്ന വൈറ്റ്ഹൗസിലേക്ക് ജനപ്രതിനിധി സഭയില്‍നിന്നും 435 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു വര്‍ഷം കൂടുമ്പോഴും ഉപരിസഭയായ 100 അംഗ സെനറ്റിന്റെ കാലാവധി ആറു വര്‍ഷവും അതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ പല സമയത്തായിട്ടുമാണ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത്. 18 വയസ്സ് തികഞ്ഞ ആര്‍ക്കും വോട്ട് ചെയ്യാം. 35 വയസ്സ് പൂര്‍ത്തിയായ ജന്മംകൊണ്ട് യു.എസ് പൗരനായ ആര്‍ക്കും (14 വര്‍ഷം തുടര്‍ച്ചയായി യു.എസില്‍ താമസിക്കണം) തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഒരാള്‍ക്ക് പരമാവധി രണ്ട് തവണ പ്രസിഡന്റായി മത്സരിക്കാം എന്നത് നിശ്ചയിച്ചത് 1951-ലെ ഇരുപത്തിരണ്ടാം ഭരണഘടനാഭേദഗതി വഴിയാണ്. ദ്വികക്ഷി രാഷ്ട്രീയ സമ്പ്രദായമാണ് അമേരിക്കയില്‍ നിലകൊള്ളുന്നത്. പ്രധാന പാര്‍ട്ടികള്‍ കഴുത ചിഹ്നമായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയും ആന ചിഹ്നമായുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമാണ്. എന്നാല്‍ ഗ്രീന്‍പാര്‍ട്ടി, കോണ്‍സ്റ്റിറ്റിയൂഷന്‍ പാര്‍ട്ടി, പ്രോഗ്രസീവ് പാര്‍ട്ടി തുടങ്ങി ചെറു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും അത്ര സജീവമല്ല. പ്രൈമറി, കോക്കസ് തെരഞ്ഞെടുപ്പ് പ്രക്രിയ വഴിയാണ് ഓരോ പാര്‍ട്ടിയും സ്ഥാനാര്‍ ത്ഥികളെ നിശ്ചയിക്കുന്നത്്. ഫെബ്രുവരിയില്‍ തുടക്കമാകുന്ന കോക്കസ് (ഫാമിലി മീറ്റിന്റെ രൂപത്തില്‍ ഒന്നിച്ച് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്ന രീതി) പ്രൈമറി (ആ സ്ഥാനാര്‍ത്ഥിയെ വോട്ട് ചെയ്തു തെരഞ്ഞെടുക്കുന്ന രീതി) ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നടക്കുന്നത് ‘സൂപ്പര്‍ റ്റിയുസ്‌ഡേ’ എന്നറിയപ്പെടുന്ന മാര്‍ച്ച് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയിലാണ്. കോക്കസ്, പ്രൈമറി കഴിഞ്ഞാല്‍ ഇരുപാര്‍ട്ടികളുടെയും ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടുകയും ഓരോ സംസ്ഥാനങ്ങളിലെയും പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്ത് തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്നു. ആ ഭൂരിപക്ഷം കിട്ടുന്ന ആളെ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഈ കണ്‍വെന്‍ഷനില്‍വെച്ച് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാള്‍ (പോപ്പുലാര്‍ വോട്ട്) പ്രസിഡന്റ് ആവണമെന്നില്ല എന്നതാണ് യു.എസ് ഭരണഘടനയില്‍ പ്രതിപാദിക്കുന്നത്. യു.എസ് ഭരണഘടനപ്രകാരം പോപ്പുലാര്‍ വോട്ടിനേ ക്കാള്‍ ഇലക്ടറല്‍ കോളജ് എന്ന സംവിധാനമാണ് പ്രസിഡന്റ് പദവിക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
ഇലക്ടറല്‍ കോളജിലെ പ്രതിനിധികള്‍ക്കാണ് രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്, പ്രസിഡന്റിന് നേരിട്ടല്ല. അമേരിക്കയിലെ ഓരോ സംസ്ഥാനത്തിനും നിശ്ചയിക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് തുല്യമായ ഇലക്ടര്‍മാരുണ്ടാവും. മിനിമം മൂന്ന് അല്ലെങ്കില്‍ അതില്‍ കൂടുതലോ അംഗങ്ങള്‍ ഓരേ സംസ്ഥാനത്ത്‌നിന്നും തെരഞ്ഞെടുക്കപ്പെടാം. ഓരോ പത്ത് വര്‍ഷം ജനസംഖ്യാനുപാതികമായി ഇലക്ടര്‍മാരുടെ എണ്ണത്തില്‍ മാറ്റം സംഭവിക്കാം. ആകെയുള്ള 538 ഇലക്ടര്‍മാരില്‍ 270 പേരുടെ വോട്ട് കിട്ടുന്ന (51%) സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റാവുക. അതത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലകളും നിര്‍വഹിക്കുന്നത് (പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒഴികെ). ഗവണ്‍മെന്റിന്റെ നാഷണല്‍ ആര്‍ക്കൈവ്‌സ് ഏജന്‍സിയാണ് ഇലക്ടറല്‍ കോളജ് വോട്ടിങ് പ്രക്രിയയുടെ ചുമതല നിര്‍വഹിക്കുന്നത്.
ഇലക്ടര്‍മാരെ തെരഞ്ഞെടുക്കാന്‍ ഓരോ സംസ്ഥാനത്തും ഓരോ നിയമമാണ്. സ്ഥാനാര്‍ത്ഥി മോഹികള്‍ അവരുടെ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലോ കേന്ദ്ര കമ്മിറ്റി യോഗത്തിലോ പ്രചാരണം നടത്തും. പലപ്പോഴും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി വ്യക്തിപരമായ അടുപ്പമുള്ളവര്‍, ദീര്‍ഘകാല പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവര്‍ ഇലക്ടര്‍മാരാവുന്ന പ്രവണതയാണ് കണ്ടുവരാറുള്ളത്. ചില സംസ്ഥാനങ്ങളിലെ ഇലക്ഷന്‍ നടപടി ക്രമമനുസരിച്ച് ബാലറ്റ് പേപ്പറില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ പേരിനു താഴെ ഇലക്ടറുടെ പേരുണ്ടാവും. നവംബറില്‍ നടക്കുന്ന വോട്ടിങ് ഫലത്തിന് അനുകൂലമായി ഇലക്ടര്‍ വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും ജനഹിതത്തെ മാനിച്ചുകൊണ്ട് സാധാരണ ഇലക്ടര്‍ വോട്ട് ചെയ്യുന്നത് താന്‍ അംഗമായ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കായിരിക്കും. കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ത്ഥിക്ക് ആ സംസ്ഥാനത്തെ എല്ലാ ഇലക്ടര്‍മാരുടെ വോട്ട് ലഭിക്കും. എന്നാല്‍ ഈ രീതി മെയ്ന്‍, നെബ്രാസ്‌ക സംസ്ഥാനങ്ങളില്‍ ഉണ്ടാവില്ല. അവിടെ സ്ഥാനാര്‍ത്ഥി നേടിയ വോട്ടിന് ആനുപാതികമായ വോട്ടേ ഇലക്ടര്‍മാരില്‍നിന്ന് ലഭിക്കുകയുള്ളൂ. ഡെമോക്രാറ്റിക് അനുകൂല സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് ഇലക്ടര്‍മാരുടെ വോട്ട് കിട്ടണമെന്നില്ല. റിപ്പബ്ലിക്കന്‍ ശക്തി സ്ഥലങ്ങളില്‍ മറിച്ചാകും സ്ഥിതി. അപ്പോള്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് എതിര്‍പാര്‍ട്ടിയുടെ ഇലക്ടര്‍ക്ക് വോട്ട് ചെയ്യേണ്ടിവരും. അതിനാലാണ് ഇരുപാര്‍ട്ടികള്‍ക്കും തുല്യശക്തിയുള്ള സംസ്ഥാനങ്ങളില്‍ ഫലം തനിക്ക് അനുകൂലമാക്കാന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കിണഞ്ഞു പരിശ്രമിക്കുന്നത്.
ഇലക്ടറല്‍ കോളജിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നത് ഡിസംബറിലെ രണ്ടാമത്തെ ബുധനാഴ്ച (ഇക്കുറി ഡിസംബര്‍ 14)നാണ്. എന്നാല്‍ നവംബറിലെ ഇലക്ടര്‍മാരുടെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തന്നെ ഭൂരിപക്ഷം നോക്കി പ്രസിഡന്റ് ആരാവുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍നിന്ന് 270 വോട്ട് കിട്ടുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്‍ഷ്യല്‍ സീറ്റ് ഉറപ്പിക്കുന്നു. ഭരണഘടനയനുസരിച്ച് ഈ വോട്ടുകള്‍ ജനുവരി 6, 2021 ന് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ വോട്ടെണ്ണുകയും വിജയിയായ ആളെ പ്രഖ്യാപിക്കുകയും ചെയ്ത് ജനുവരി 20ന് പ്രസിഡന്റായി ഔദ്യോഗികമായി അധികാരത്തില്‍ വരികയും ചെയ്യും. ആര്‍ക്കും 270 വോട്ട് കിട്ടിയില്ലെങ്കില്‍ ജനപ്രതിനിധി സഭ പ്രസിഡന്റിനെയും സെനറ്റ് വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണത്തിലും പ്രമുഖ സ്ഥാനങ്ങളിലേക്കും തനിക്ക് ഇഷ്ടമുള്ള ആളെ നിയമിക്കുകയും ചെയ്യും. ഇത്തരം ആളുകളുടെ കാലാവധി പ്രസിഡന്റിന്റെ കാലാവധി കഴിയുംവരെ ആശ്രയിച്ചു നില്‍ക്കുന്നു.
ശതകോടീശ്വരനും പ്രസിഡന്റുമായ ട്രംപും ഒബാമ കാലഘട്ടത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ടായിരുന്ന ജോ ബൈഡനും സെപ്തംബര്‍ 29 ന് നടന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദങ്ങളില്‍ കടുത്ത പോരാട്ടം നടന്നെങ്കിലും അഭിപ്രായ സര്‍വ്വെകള്‍ മുന്‍തൂക്കം നല്‍കുന്നത് ജോ ബൈഡനാണ്. ട്രംപിന്റെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ നിലപാടുകള്‍, നിലപാട് തിരുത്തല്‍, ശാസ്ത്ര വിരുദ്ധമായ അസത്യങ്ങള്‍ പ്രചരിപ്പിച്ചത് എന്നിവ കൊണ്ടെല്ലാമാണ് ലക്ഷക്കണക്കിന് അമേരിക്കന്‍ ജനങ്ങള്‍ കോവിഡിന്മുന്നില്‍ കീഴടങ്ങേണ്ടിവന്നതെന്ന് ബൈഡന്‍ ചര്‍ച്ചയില്‍ തുറന്നടിച്ചു. എന്നാല്‍ ഒബാമ കെയര്‍ ആരോഗ്യ പദ്ധതി, അഴിമതി, ചൈനീസ് അനുകൂലന്‍ തുടങ്ങിയ വാദങ്ങള്‍ നിരത്തി ട്രംപും തിരിച്ചടിച്ചു. പലപ്പോഴും അതിരുവിട്ട വാക്കുകള്‍ വന്നപ്പോള്‍ മോഡറേറ്റര്‍ക്ക് ഇടപെടേണ്ടതായി വന്നു. മൂന്ന് പ്രസിഡന്‍ഷ്യല്‍ സംവാദം ഉള്ള ഒക്ടോബര്‍ 15, 22 നും നടന്ന സംവാദം ട്രംപിന് കോവിഡ് വന്നതിനാല്‍ ആശയക്കുഴപ്പത്തിലാണ് നടന്നത്. വിര്‍ച്വല്‍ രീതിയിലേക്ക് സംവാദം മാറുന്ന കാഴ്ചകളെല്ലാം ഇതിനിടക്ക് കാണാനിടയാവുന്നു. കോവിഡ് പ്രോട്ടോകോള്‍പോലും വോട്ടിനായി ഇരുപാര്‍ട്ടികളും ഉപയോഗപ്പെടുത്തുന്നു. പല അന്താരാഷ്ട്ര വിഷയങ്ങളിലും ട്രംപ് എടുത്ത നിലപാടും ആകസ്മികമായിവന്ന യു.എസ് സുപ്രീംകോടതിയിലേക്കുള്ള ജഡ്ജി നിയമനത്തില്‍ ഏമി ബാരറ്റിനെ ധൃതിപിടിച്ച് നിയമിച്ചതും കറുത്തവര്‍ഗക്കാരനായ ജോര്‍ജ് #ോയ്ഡിന്റെ കൊലപാതക സംഭവങ്ങളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പില്‍ ചൈന, റഷ്യ അട്ടിമറി നടത്താനുള്ള സാധ്യത ട്രംപ് ആരോപിക്കുന്നുണ്ട്.
സമ്പന്നവര്‍ഗം വാഴുന്ന ഭരണവ്യവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ കിട്ടുക പ്രയാസകരമാണ്. ജനാധിപത്യമാണെങ്കിലും അഥവാ പ്ലൂട്ടോക്രസി (സമ്പന്ന വര്‍ഗത്തിനാല്‍)യാല്‍ ഭരിക്കപ്പെടുന്ന ഭരണകൂടം ഇല്ലാതാവുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. നോബല്‍ ജേതാവായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് പറയുന്നത് ഒരു ശതമാനം ആളുകള്‍ ഒരു ശതമാനം ആളുകള്‍ക്ക് വേണ്ടി ഒരു ശതമാനം ആളുകളാല്‍ നടത്തപ്പെടുന്ന ഭരണമാണ് അമേരിക്കയില്‍ കാണുന്നത്. അത് തിരിച്ചറിയണമെങ്കില്‍ യു.എസ് തെരഞ്ഞെടുപ്പിന് കോര്‍പറേറ്റ് ഭീമന്മാരും വ്യവസായ ഭീമന്മാരും നല്‍കുന്ന തെരഞ്ഞെടുപ്പ് ഫണ്ടിന്റെ അവലോകനം നോക്കിയാല്‍ മതി. തികച്ചും അനിശ്ചിതത്വ സ്വഭാവത്തിന്റെ ഉടമയായ ട്രംപിന് അധികാര കൈമാറ്റം വന്നുചേര്‍ന്നാല്‍ സമാധാനപരമായ രീതിയില്‍ ആവില്ല കൈമാറ്റം എന്നത് ചില ദു:സൂചനകളാണ് നല്‍കുന്നത്. കോവിഡ് പ്രതിസന്ധിയാല്‍ നിരവധി പേര്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് അട്ടിമറിക്ക് സാധ്യതയുണ്ടെന്നും അങ്ങനെ അധികാര കൈമാറ്റം വന്നാല്‍ പ്രശ്‌നം സുപ്രീംകോടതിയിലേക്ക് വരെ എത്തിക്കും എന്നതാണ്. അതിനൊക്കെ വേണ്ടിയാവാം ഏമി ബാരറ്റിനെ ധൃതിപിടിച്ച് സുപ്രീംകോടതി ജഡ്ജിയായി ട്രംപ് തെരഞ്ഞെടുത്തത് എന്ന് ചേര്‍ത്ത് വായിക്കേണ്ടി വരും. ഇംപീച്ച്മെന്റ് നടപടിയില്‍നിന്ന് രക്ഷപ്പെട്ട ട്രംപിന് ഫലം നെഗറ്റീവ് ആണെങ്കില്‍ ചിലപ്പോള്‍ യു.എസില്‍ അനിശ്ചിതത്വം ചുരുണ്ട്കൂടുമെന്ന് പറയാതെ വയ്യ. അതല്ലെങ്കില്‍ പോപ്പുലാര്‍ വോട്ട് ലഭിച്ചിട്ടും ഇലക്ടറല്‍ കോളജിനാല്‍ തോറ്റ ഹിലരി ക്ലിന്റന്റെ അവസ്ഥ ബൈഡന് വരുമോ എന്നതൊക്കെ കാത്തിരുന്നു കാണാം. മറ്റു രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണോ ട്രംപ് എന്നത് പരിശോധിക്കാന്‍ പിയു എന്ന യു.എസ് സംഘടന നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ ട്രംപിന്റെ അന്താരാഷ്ട്ര വിഷയങ്ങളിലെ നിലപാടുകള്‍ പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റ നിയമം, ഇറാന്‍ പ്രശ്‌നം, സാമ്പത്തിക വിഷയങ്ങള്‍ തുടങ്ങിയവയിലുള്ള നിലപാടുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയവര്‍ നീരസം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഉത്തരകൊറിയ ബന്ധത്തില്‍ ട്രംപ് എടുത്ത നിലപാടാണ് പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നത്. ഇസ്രാഈല്‍ ഒഴികെ സര്‍വ്വെയില്‍ പങ്കെടുത്ത ഒട്ടുമിക്ക രാജ്യങ്ങളിലെ ആളുകളും പോപ്പുലാരിറ്റി കുറഞ്ഞ നേതാവായാണ് ട്രംപിനെ കണക്കാക്കുന്നത്. ട്രംപാണ് വരുന്നതെങ്കില്‍ നിലവിലെ വിദേശ നയങ്ങള്‍ പിന്തുടരുമോ എന്നും ബൈഡനാണെങ്കില്‍ ചൈനയുമായുള്ള ബന്ധം, ഇറാന്‍ പ്രശ്‌നം, കാലാവസ്ഥാവ്യതിയാനം, ഇന്ത്യയോടുള്ള നിലപാട്, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയിലൊക്കെ കാതലായ മാറ്റങ്ങള്‍ വരുമോ എന്നാണ് കരുതേണ്ടത്. ചൈന, റഷ്യ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള മേധാവിത്വം പുതിയ പ്രസിഡന്റ് എങ്ങനെ മറികടക്കുമെന്ന് കണ്ടറിയാം.
പുതിയ പ്രസിഡന്റിന്റെ നിലപാട് ഇന്ത്യന്‍ അനുകൂലമാക്കിത്തീര്‍ക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ ഗവണ്‍മെന്റിനുണ്ട്. ചൈന, പാകിസ്താന്‍ ഭീഷണിയില്‍ നിന്നെല്ലാം ഇന്ത്യന്‍ അനുകൂല നിലപാട് അന്താരാഷ്ട്ര വേദികളില്‍ യു.എസ് പ്രസിഡന്റിനെകൊണ്ട് രൂപപ്പെടുത്തേണ്ടതാണ്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ (ആകെയുള്ള 4.16 മില്യണ്‍ ഇന്ത്യക്കാരില്‍ നിന്ന്) അഥവാ 1.9 മില്യണ്‍ വോട്ടര്‍മാരായ ആളുകളില്‍നിന്നും കിട്ടാന്‍ വേണ്ടി ഇരു സ്ഥാനാര്‍ത്ഥികളും പരമാവധി ശ്രമിക്കുന്നുണ്ട്. പരമാവധി അനുകൂല വോട്ട് ഇന്ത്യന്‍ വംശജരില്‍നിന്നും നേടാന്‍ ട്രംപ് ശ്രമിക്കുന്നു. വിസാ-കുടിയേറ്റ നിയമത്തിലെ ട്രംപിന്റെ നിലപാട് ഇന്ത്യന്‍ സമൂഹത്തില്‍ എതിര്‍പ്പിനിടയാക്കിട്ടുണ്ട്. എന്നാല്‍ ബൈഡന്‍ ഇന്തോ-ആഫ്രിക്കന്‍ വംശജയായ കമല ഹാരിസിനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടുള്ളത്. ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിക്ക് അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ട്. പെന്‍സില്‍വാനിയ സര്‍വകലാശാല ഇന്ത്യന്‍ സമൂഹത്തിനിടയില്‍ നടത്തിയ അഭിപ്രായസര്‍വെ പ്രകാരം 72 ശതമാനം പേരും ബൈഡനും 22 ശതമാനം ട്രംപിനുമാണ് വോട്ട് രേഖപ്പെടുത്തുന്നത് എന്നാണ്. ആര് പ്രസിഡന്റായാലും കുറച്ചധികം അമേരിക്കന്‍ അനുകൂല പിന്തുണ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യക്ക് കിട്ടേണ്ട സമയമാണിത്. പ്രധാന പ്രശ്‌നങ്ങളായ യു.എസ് വിസാപ്രശ്‌നം, ബൗദ്ധിക നടത്തവകാശം, വ്യാപാര തര്‍ക്കങ്ങള്‍ തുടങ്ങിയവയെല്ലാം മെച്ചപ്പെട്ട രീതിയില്‍ പരിഹരിക്കപ്പെടാം എന്നാണ് കണക്കുകൂട്ടുന്നത്.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending