Connect with us

columns

ചരിത്രാധിനിവേശത്തിനായി വീണ്ടും ‘ആര്യ സംഘം’

Published

on

മുജീബ് കെ താനൂര്‍

ഇന്ത്യന്‍ ചരിത്രത്തിനു ‘നാഗ്പൂരില്‍നിന്നും വമിക്കുന്ന വിഷക്കാറ്റിന്റെ ഗന്ധം’ പടര്‍ത്താന്‍ കേന്ദ്രഭരണകൂടം ഒരുങ്ങുന്നു. 3500 കൊല്ലങ്ങള്‍ക്കുമുമ്പ് ഇന്ത്യന്‍ സംസ്‌കാരങ്ങളെ അക്രമങ്ങളിലൂടെ കീഴടക്കിയ ആര്യ സംസ്‌കാര മേധാവിത്തം വീണ്ടും ഒരു അധിനിവേശം നടത്തുകയാണ്. ലോകത്തിലെ മികച്ച നാഗരികതയുടെ വിളനിലമായ ഹാരപ്പ മോഹന്‍ ജെതാരോ സാംസ്‌കാരിക ഭൂമികയായ ഇന്ത്യ ഉപഭൂഖണ്ഡത്തെ യൂറോപ്പില്‍നിന്നും മധ്യേഷ്യയില്‍നിന്നും കുടിയേറിയ ആക്രമണകാരികളായ ആര്യവംശവിഭാഗമാണ് നശിപ്പിച്ചതെന്നു നാമെല്ലാം പഠിച്ച ചരിത്രമാണ്. ഇന്ത്യയുടെ അതിമനോഹരമായ ചരിത്ര പൈതൃകത്തിനു നേര്‍ക്കാണ് പുതിയ കയ്യേറ്റം.
കഴിഞ്ഞാഴ്ച പാര്‍ലമെന്റില്‍ സാംസ്‌കാരിക ടൂറിസം വകുപ്പുമന്ത്രി പ്രഹ്ലാദ് ജോഷി 12000 വര്‍ഷത്തെ ഇന്ത്യ ചരിത്രം പുതിയ രൂപത്തില്‍ എഴുതിപ്പിടിപ്പിക്കാനുള്ള വിദഗ്ധ സമിതിയുടെ പേര് വിവരം പ്രഖ്യാപിക്കുകയുണ്ടായി. രണ്ട് എക്‌സ് ഓഫീഷ്യോ അംഗങ്ങളും മറ്റു പതിനാലു പേരും ചേര്‍ന്നതാണ് വിദഗ്ധ സമിതി. എല്ലാവരും ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യന്‍ ബ്രാഹ്മണന്‍. മുസ്‌ലിം സിഖ് ക്രിസ്ത്യന്‍ ജൈന പാഴ്‌സി വിഭാഗത്തെ മാത്രമല്ല ദലിതനെയും മറ്റു പിന്നാക്കക്കാരനെയും സമിതിയില്‍ എടുത്തിട്ടില്ല. വനിതകള്‍ക്കും കലാകാരന്മാര്‍ക്കും തെക്കേ ഇന്ത്യക്കാര്‍ക്കും നോര്‍ത്ത് ഈസ്റ്റ് ഭാഗങ്ങളിലുള്ളവര്‍ക്കും സമിതിയില്‍ ഇടം നല്‍കിയില്ല. ആര്യന്മാരുടെ പിന്മുറക്കാരെന്നു അവകാശപ്പെടുന്ന, മികച്ച വംശ ശുദ്ധിയുള്ള വിഭാഗമെന്നു മേനി പറയുന്ന ബ്രാഹ്മിണ സംഘത്തെ തന്നെവെച്ച് ചരിത്രമെഴുതിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യം മുഴുക്കെ ചോദ്യം ചെയ്യപ്പെടുകയാണ്.
വ്യാജ ചരിത്രം ഒരുക്കുകയാണെങ്കിലും അതിനു പേരിട്ടിരിക്കുന്നത് ‘ദി ഹോളിസ്റ്റിക് സ്റ്റഡി ഓഫ് ഒറിജിന്‍ ആന്റ് എവൊല്യൂഷന്‍ ഓഫ് ഇന്ത്യന്‍ കള്‍ച്ചര്‍ ടു സിന്‍സ് 12000 ഇയേഴ്‌സ് ബിഫോര്‍ പ്രസന്റ് ആന്റ് ഇറ്റ്‌സ് ഇന്റര്‍ഫേസ്സ് വിത്ത് അദര്‍ കള്‍ച്ചര്‍ ഓഫ് ദി വേള്‍ഡ്’ എന്നാണ്. കഴിഞ്ഞ വര്‍ഷം സി.എ.എ, എന്‍.ആര്‍.സി ബില്ല് കൊണ്ട്‌വന്നു ആപ്പിലായ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ചരിത്രം നാഗ്പൂര്‍ കാല്‍പനികതയില്‍ ഒന്ന് അണിയിച്ചൊരുക്കണമെന്നുള്ള വ്യഗ്രതയിലായി. കഴിഞ്ഞ വര്‍ഷം ഭരണഘടനാ സംരക്ഷണ പ്രക്ഷോഭ സമയത്ത് കേന്ദ്രം ഭരിക്കുന്നവരുടെ ചരിത്രം ഏറെ പരതാതെയും ചികയാതെയും നാലു വയസ്സുള്ള കുട്ടികള്‍ മുതല്‍ വിളിച്ചു പറഞ്ഞത് ‘ആരുടെയൊക്കെയോ ഷൂ നക്കികളെന്നും രാഷ്ട്രപിതാവ് ഗാന്ധിജിയെ കൊന്നവരുടെ കക്ഷികളെന്നുമാണ്’എന്നൊക്കെയാണ്. ഇതൊക്കെ കേട്ടു സഹികെട്ടാണ് തങ്ങള്‍ക്കുപറ്റിയവിധം ഒരു കഥയുണ്ടാക്കി ഇന്ത്യയുടെ ചരിത്രവും ചാരിത്ര്യവും കവരാനുള്ള പിന്‍വാതില്‍ നീക്കങ്ങള്‍.
വിദഗ്ധ സമിതിയില്‍ ഡോക്ടര്‍ ബി.ആര്‍ മണി എന്നു പേരുള്ള ആള്‍ തെക്കേ ഇന്ത്യക്കാരന്‍ ആണെന്ന് സംശയം തോന്നി അങ്ങേരെ കുറിച്ചുള്ള പ്രൊഫൈല്‍ പരതി നോക്കി. അങ്ങേരും യു.പി ക്കാരന്‍ ആണെന്ന് മനസ്സിലായി. ബ്രഹ്മണന്‍ ആണോ എന്ന് അപ്പോഴും സംശയം ബാക്കി ആയി. അങ്ങനെ യു.പിക്കാരന്‍ ഒരു സുഹൃത്തിനെ വിളിച്ചു അന്വേഷിച്ചു. അവിടത്തെ ത്രിപാഠി എന്ന ബ്രാഹ്മണ വിഭാഗമാണ് മണി എന്ന ടൈറ്റില്‍ ഉപയോഗിക്കുന്നത് എന്ന വിവരം ലഭിച്ചു. ഇയാള്‍ ചില്ലറക്കാരനൊന്നുമല്ല. 2003 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ ഒന്നാം എന്‍.ഡി.എ ഭരണകാലത്ത് ആര്‍ക്കിയോളജി സൂപ്രണ്ടായി നിയോഗിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഖനനം നടത്തിയപ്പോള്‍ അവയില്‍ കണ്ടെടുത്ത വസ്തുതകള്‍ക്കുനേരെ കണ്ണടക്കുകയും ഇല്ലാക്കഥകള്‍ ഇറക്കുകയും ചെയ്തയാളാണ് കക്ഷി. ഈ വര്‍ഷം സുപ്രീംകോടതി ബാബരി മസ്ജിദ് കേസില്‍ നിലപാടെടുത്തത് മണിയുടെ വാദവും റിപ്പോര്‍ട്ടും കൂടി പരിഗണിച്ചായിരുന്നു.
കാനഡയിലെ ഗ്വെല്‍ഫ് വാഴ്‌സിറ്റിയില്‍ സവര്‍ക്കരുടെയും ഗോള്‍വാള്‍ക്കറുടെയും ചിന്താസരണികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുത്തു പരിവാര്‍ പ്രിയനായ, ആഗോള ബ്രാഹ്മണന്‍ ഫെഡറേഷന്‍ സംഘാടകനായ കൗശിക് ആണ് സമിതിയിലെ മറ്റൊരംഗം. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഇന്റര്‍നാഷണല്‍ ആസൂത്രകനായ മാക്കന്‍ ലാല്‍ ആണ് വേറൊരംഗം. മറ്റൊരാള്‍ സന്തോഷ്‌കുമാര്‍ ശുക്ലയാണ്. ഇങ്ങേര്‍ പണ്ടെന്നോ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖം ഏറെ വിവാദമായിരുന്നു.
ഹിന്ദു മതത്തിനു ദശ ലക്ഷക്കണക്കിന് വര്‍ഷത്തെ ചരിത്രമുണ്ടെന്നുപറഞ്ഞ ഇദ്ദേഹത്തെ റിപ്പോര്‍ട്ടര്‍ തിരുത്തുകയും ലോകത്ത് മനുഷ്യ വംശം ഉണ്ടായ വര്‍ഷവും ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ജനവാസമുണ്ടായ കാലവും മറ്റും പഠിപ്പിക്കുകയും വെള്ളം കുടിപ്പിച്ചു ഇറക്കിവിടുകയും ചെയ്ത സംഭവം മാധ്യമ ലോകത്ത് ഇന്നും ചര്‍ച്ചയാണ്. കെ.എന്‍ ദീക്ഷിത് ചെയര്‍മാനായ സമിതിയില്‍ ആര്‍.എസ് ബിഷ്ത്, രമേശ്കുമാര്‍ പാണ്ഡെ, ജി.എന്‍ ശ്രീവാസ്തവ, മുകുന്ദ് കാം ശര്‍മ്മ,പി.എന്‍. ശാസ്ത്രി, ആര്‍.സി ശര്‍മ്മ, കെ.കെ മിശ്ര, ബല്‍റാം ശുക്ല, എം.ആര്‍ ശര്‍മ്മ, തുടങ്ങിയവരാണ് മറ്റംഗങ്ങള്‍. കുറ്റം പറയരുതല്ലോ, എല്ലാവരും ഒന്നാം നമ്പര്‍ നാഗ്പൂര്‍ ഫിലോസോഫിയുടെ പ്രയോക്താക്കളും പ്രചാരകരുമാണ്. ഇന്ത്യ ചരിത്രം ആണോ ബ്രാഹ്മണ ചരിത്രം ആണോ കേന്ദ്ര സര്‍ക്കാര്‍ എഴുതിക്കാന്‍ പോകുന്നത്? അന്താരാഷ്ട്ര ബ്രാമിന്‍ ഫെഡറേഷന്റെ മിക്ക പ്രമുഖരും സമിതിയിലുണ്ട്. ബ്രഹ്മണര്‍ അല്ലാത്ത (ശൂദ്രന്‍, വൈശ്യന്‍, ക്ഷത്രിയന്‍) ആര്‍ക്കും ഇന്ത്യയുടെ 12000 വര്‍ഷത്തെ ചരിത്രമെഴുതാന്‍ യോഗ്യത ഇല്ലേ? ഇനി ബ്രഹ്മണര്‍ അല്ലാത്ത ആര്‍ക്കും ചരിത്ര ഗ്രാഹ്യം ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് എങ്കില്‍ എന്ത്‌കൊണ്ട് തെക്കേ ഇന്ത്യയില്‍ നിന്നോ കിഴക്കേ ഇന്ത്യയില്‍ നിന്നോ ഒരു ബ്രഹ്മണനെ ഉള്‍പ്പെടുത്തിയില്ല എന്നൊക്കെ വിമര്‍ശനമുയരുകയാണ്.
12000 കൊല്ലത്തെ ഇന്ത്യ ചരിത്രമെഴുതാന്‍ ശൂദ്രന്‍ വേണ്ട, വൈശ്യന്‍ വേണ്ട, ക്ഷത്രിയനും വേണ്ട. ദലിതനും മുസ്‌ലിംകളും ക്രിസ്ത്യാനികളും പണ്ടേ കളരിക്ക് പുറത്തായത്‌കൊണ്ട് അവര്‍ ലിസ്റ്റില്‍ ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നത്തന്നെ തെറ്റാണ്. 134 കോടി ജനങ്ങളുടെ 12000 വര്‍ഷത്തെ ചരിത്രം ജനസംഖ്യയില്‍ വെറും 5 ശതമാനം മാത്രമുള്ള ബ്രാഹ്മണര്‍ എഴുതും. കുഴിച്ചു കുഴിച്ചു നുണകളുടെ ഫോസില്‍ കണ്ടെത്തുന്ന ചില ആര്‍ക്കിയോളജിക്കല്‍ സര്‍വേയര്‍മാരും സമിതിയിലുണ്ട്.
പുതിയ ചരിത്രരചനയെക്കുറിച്ച് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞന്‍ നീര ഛന്ദോക്കെ പ്രസ്താവിച്ചത് ഇവര്‍ ഇന്ത്യയുടെ ചരിത്രമല്ല, ഹിന്ദുവിന്റെ അതും സനാതനധര്‍മ്മം ഒഴിവാക്കിക്കൊണ്ടുള്ള ചരിത്രമായിരിക്കും രചിക്കുകയെന്നാണ്. 1925 ല്‍ നാഗ്പൂരില്‍ സ്ഥാപിച്ച ആര്‍.എസ്.എസ് എന്ന സംഘടനയുടെ പൊലിഞ്ഞുപോയ സ്വപ്‌നങ്ങളെല്ലാം വിളക്കിച്ചേര്‍ക്കാനുള്ള വ്യായാമണിതെന്നും ഛന്ദോക്കെ വ്യക്തമാക്കി. 12000 കൊല്ലത്തെ ചരിത്രം പറഞ്ഞാല്‍ രാജ്യം 1947 ല്‍ സ്വതന്ത്രമായി എന്നതും ചോദ്യം ചെയ്യപ്പെടും. ഫലത്തില്‍ രാഷ്ട്രപിതാവല്ല ഗാന്ധിജിയെന്നും ആ വധം വെറും രാഷ്ട്രീയ കൊലപാതകമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഇത്തരം നുണകള്‍ പ്രേരണയാകും-ഛന്ദോക്കെ അടിവരയിടുന്നു. ‘ഇത് രാജ്യത്തിന്റെ മതേതര ശവപ്പെട്ടിക്കുമുകളിലെ അവസാനത്തെ ആണിയായിരിക്കുമെന്നാണ്’ രാജ്യാന്തര പ്രശസ്തയായ ചരിത്രകാരി റൊമീളാ ഥാപ്പര്‍ അഭിപ്രായപ്പെട്ടത്. ഈ നീക്കം ചരിത്രം പറയാനല്ല, പല നുണകള്‍ ഒന്നിച്ചുചേര്‍ത്ത് സത്യമാക്കാനുള്ള ഗൂഢനീക്കമാണ്-ഥാപ്പര്‍ പറഞ്ഞു. ചരിത്രകാരന്‍ ജെ.എന്‍ ദത്ത പ്രതികരിച്ചത് ഭീകരമായ ഒരു വര്‍ഗീയ ചരിത്രം തട്ടിക്കൂട്ടാനുള്ള കുത്സിത ശ്രമം എന്നാണ്. ജാമിഅ മില്ലിയയിലെ പ്രമുഖ ചരിത്രകാരനായ സയ്യിദ് അലി നദീം റിസാവി പ്രസ്താവിച്ചത് ആരും കേള്‍ക്കാത്ത, പറയാത്ത, ഇല്ലാത്ത അസംബന്ധങ്ങള്‍ നട്ടുപിടിപ്പിക്കാനുള്ള തീവ്രശ്രമം എന്നാണ്. അക്ബറിന്റേയും താജ്മഹലിന്റെയും പുതിയ കഥകള്‍ നിര്‍മ്മിക്കും. പറ്റുമെങ്കില്‍ നെഹ്‌റുവിനെയും ടാഗോറിനെയും വിദേശികളാക്കും. നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ സവര്‍ക്കറിന്റെ ഭാരത സ്വപ്‌നമാക്കും- റിസാവി പരിഹസിക്കുന്നു.
നാഗ്പൂര്‍ ചരിത്രം വിന്ധ്യക്കിപ്പുറം കടത്തില്ലെന്നു ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, കര്‍ണാടക ജനതാദള്‍ നേതാവ് കുമാരസ്വാമി എന്നിവരും വ്യക്തമാക്കി. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള മുപ്പത്തി രണ്ടു എം.പിമാര്‍ ബില്ലിനെതിരെ രാഷ്ട്രപതിയെ സമീപിച്ചെങ്കിലും പഴയ ആര്‍.എസ്.എസ് നിയമോപദേശകനായ രാംനാഥ് കോവിന്ദ് കണ്ണ് തുറന്നില്ല.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending