Connect with us

columns

കിഫ്ബി വിവാദത്തിലൂടെ തോമസ് ഐസക് ലക്ഷ്യമിടുന്നത്

സ്വര്‍ണ്ണക്കടത്തും മയക്കുമരുന്നു കച്ചവടവും കാരണം സംസ്ഥാന മന്ത്രിസഭയും സി.പി.എമ്മും നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ബോധപൂര്‍വമാണ് ധനമന്ത്രി തോമസ് ഐസക് കിഫ്ബി സംബന്ധിച്ച വിവാദം കുത്തിപ്പൊക്കുന്നത്

Published

on

രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്തും മയക്കുമരുന്നു കച്ചവടവും കാരണം സംസ്ഥാന മന്ത്രിസഭയും സി.പി.എമ്മും നേരിടുന്ന അതീവ ഗുരുതര പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിന് ബോധപൂര്‍വമാണ് ധനമന്ത്രി തോമസ് ഐസക് കിഫ്ബി സംബന്ധിച്ച വിവാദം കുത്തിപ്പൊക്കുന്നത്. സ്വര്‍ണ്ണക്കടത്തു പ്രതി സ്വപ്‌നാസുരേഷിനെയും മയക്കുമരുന്നു കടത്തു കേസില്‍ കുരുങ്ങിയ ബിനീഷ് കോടിയേരിയെയും സഹായിക്കുന്നതിന് പാവയായി വേഷംകെട്ടുന്ന തോമസ് ഐസക്കിനോട് സഹതാപം മാത്രമേയുള്ളൂ. രാഷ്ട്രീയ ദുഷ്ടലാക്കോടെ ഏതറ്റംവരെയും തരംതാഴാന്‍ മടിയില്ലാത്ത ആളായി അദ്ദേഹം മാറിയിരിക്കുന്നു. കിഫ്ബിയുടെ മറവില്‍ നടക്കുന്ന അഴിമതിയും കൊള്ളയും പിടിക്കപ്പെടുമെന്നായപ്പോള്‍ ധനമന്ത്രി തോമസ് ഐസക്കിന് മുട്ടിടിച്ചുതുടങ്ങിയിരിക്കുകയാണ്. അതിനാലാണ് ഭരണഘടനാസ്ഥാപനമായ സി.എ.ജിക്കെതിരെ അദ്ദേഹം ചന്ദ്രഹാസമിളക്കുന്നത്.
സി.എ.ജി റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തില്‍പോലും സി.എ.ജി റിപ്പോര്‍ട്ട് ഒരു മന്ത്രി ചോര്‍ത്തിയിട്ടില്ല. നിയമസഭയില്‍ റിപ്പോര്‍ട്ട് വെക്കുന്നതിന്മുമ്പ് മന്ത്രിതന്നെ അത് പുറത്തുവിട്ടത് നിയമസഭയെ അവഹേളിക്കുകയും സഭയുടെ അവകാശങ്ങളെ ലംഘിക്കുന്നതുമാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഭരണഘടന ലംഘിക്കുന്നത് ഗുരുതരപ്രശ്‌നമാണ്. മന്ത്രിക്ക് ഇതിന്റെ ഭവിഷ്യത്ത് അറിയാഞ്ഞിട്ടില്ല. പക്ഷേ, അഴിമതിയും തട്ടിപ്പും പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിക്കാനും അദ്ദേഹം തയ്യാറായിരിക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാന്‍ സി.എ.ജി ശ്രമിക്കുകയാണെന്നും ഇതിനായി കോണ്‍ഗ്രസും ബി.ജെ.പിയും സി.എ.ജിയോടൊപ്പംചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്നുമാണ് അദ്ദേഹം തട്ടിവിടുന്നത്. സംസ്ഥാനത്തെ വികസന പദ്ധതികള്‍ അട്ടിമറിക്കാനാണ് സി.എ.ജി ശ്രമിക്കുന്നതെന്നും തോമസ് ഐസക് പറയുന്നു. കള്ളത്തരം കണ്ടുപിടിക്കപ്പെടുകയും, അഴി എണ്ണേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിലാവുമ്പോള്‍ ഇതല്ല ഇതിനപ്പുറവും പറയും.
ഞങ്ങള്‍ കക്കും കൊള്ള നടത്തും അഴിമതി നടത്തും അതാരും കണ്ടുപിടിക്കരുത് എന്ന് പറയാന്‍ ഇത് കമ്യൂണിസ്റ്റ് ഏകാധിപത്യഭരണം നടക്കുന്ന രാജ്യമല്ല. ഉത്തരകൊറിയ പോലുള്ള രാജ്യമായിരുന്നെങ്കില്‍ പിണറായിക്കും തോമസ് ഐസക്കിനുമൊക്കെ എന്തു തോന്ന്യാസവും കാണിക്കാമായിരുന്നു. ആരും ചോദ്യം ചെയ്യാന്‍ വരില്ല. ഇവിടെ കേരളത്തിലെ ഇടതുസര്‍ക്കാരിന് ഇന്ത്യന്‍ ഭരണഘടന ബാധകമല്ല, ഭരണഘടനാസ്ഥാപനങ്ങള്‍ ബാധകമല്ല, നിയമങ്ങളും ചട്ടങ്ങളും ബാധകമല്ല എന്നാണ് പറയുന്നത്. അതിന് കേരളം ഒരു കമ്യൂണിസ്റ്റ് റിപ്പബ്ലിക്ക് അല്ല. കിഫ്ബി വായ്പ്പകള്‍ ഭരണഘടനക്ക് വിരുദ്ധമെന്ന് സി.എ.ജി തയ്യാറാക്കിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയാന്‍ പോകുന്നു എന്നാണ് തോമസ് ഐസക്ക് പറയുന്നത്. (റിപ്പോര്‍ട്ട് പുറത്തു വരാത്തതുകൊണ്ട് അതിന്റെ നിജിസ്ഥിതി അറിയില്ല). സി.എ.ജി ഇങ്ങനെ പറയാന്‍ പോകുന്നു എന്ന് പറഞ്ഞ് നിലവിളിക്കുന്നത് തന്നെ ദയനീയ കാഴ്ചയാണ്. സി. എ.ജി ഏകപക്ഷീയമായി ഒരിക്കലും പരാമര്‍ശങ്ങള്‍ നടത്താറില്ല. ബന്ധപ്പെട്ട വിഷയം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതിന്റെ മറുപടി വാങ്ങിയശേഷം ഓഡിറ്റ് പാരാ തയ്യാറാക്കി സര്‍ക്കാരിന് നല്‍കും. അതിന്മേലുള്ള മറുപടി വാങ്ങിയശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമൊന്നിച്ചിരുന്ന് ചര്‍ച്ച നടത്തിയാണ് കരട് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുക. അത്രയും വിശദമായ പരിശോധനയില്‍ സര്‍ക്കാരിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരമുണ്ട്. അതൊക്കെ കഴിഞ്ഞ് അവസാന റിപ്പോര്‍ട്ട് വരുന്നതിന്മുമ്പ് ആ റിപ്പോര്‍ട്ട് ഇങ്ങനെയാകുമെന്ന് നിലവിളിക്കുന്നത് അഴിമതി നടത്തിയിട്ടുണ്ട് എന്ന കുറ്റബോധം കൊണ്ടാണ്.
സി.എ.ജിയോട് എന്നു മുതലാണ് സി.പി.എമ്മിന് ഇത്ര അലര്‍ജി തോന്നിത്തുടങ്ങിയത്? പാമോയില്‍ കേസില്‍ ലീഡര്‍ കെ. കരുണാകരന്റെ ജീവിതാവസാനംവരെ, ഏതാണ്ട് രണ്ട് ദശാബ്ദത്തിലേറെ അദ്ദേഹത്തെ വേട്ടയാടിയത് സി.എ. ജി റിപ്പോര്‍ട്ട് വച്ചാണ്. ബ്രഹ്മപുരം, ഇടമലയാര്‍, കേസുകളിലും സി.പി.എം വേട്ടയാടല്‍ നടത്തിയത് സി.എ.ജി റിപ്പോര്‍ട്ടുകളിന്മേലാണ്. അന്നൊന്നും സി.എ.ജി ആരുടെയെങ്കിലും ഉപകരണമാണെന്നോ, വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതാണെന്നോ, സി.പി. എമ്മിന് തോന്നിയിട്ടില്ലല്ലോ? അത് പഴങ്കഥകള്‍. എന്നാല്‍, വിഴിഞ്ഞം തുറമുഖ പദ്ധതിയിന്മേലുള്ള സി.എ.ജി റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ഇതേ സര്‍ക്കാര്‍ തന്നെയല്ലേ. ആ റിപ്പോര്‍ട്ട് വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുള്ളതാണെന്ന് അന്ന് തോന്നിയില്ലല്ലോ? കള്ളം ചെയ്തിട്ട്, നിയമം ലംഘിച്ചിട്ട് അത് പിടിക്കപ്പെടുമ്പോള്‍ ഗൂഢാലോചന, അട്ടിമറി എന്നൊന്നും വിലപിച്ചിട്ട് കാര്യമില്ല. എല്ലാം സുതാര്യവും നിയമാനുസൃതവുമാണെങ്കില്‍ തോമസ് ഐസക്ക് എന്തിന് വെപ്രാളപ്പെടണം?
ലാവ്‌ലിന്‍ കേസില്‍ സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വന്നല്ലേ ചര്‍ച്ചയാക്കിയതെന്ന് തോമസ് ഐസക് ചോദിക്കുന്നു. ലാവ്‌ലിന്‍മേലുള്ള കരട് റിപ്പോര്‍ട്ട് ചോര്‍ത്തിയത് മന്ത്രിയല്ല. അത് സി.പി.എമ്മിലെ അച്യുതാനന്ദന്‍ വിഭാഗമാണ്. ഏതായാലും ഇതിലൂടെ ഒരു കാര്യം വ്യക്തമായി. തോമസ് ഐസക് ലക്ഷ്യംവെക്കുന്നത് പ്രതിപക്ഷ നേതാവിനെയല്ല. പിണറായി വിജയനെയാണ്. ലാവ്‌ലിന്‍ കേസ് വീണ്ടും ചര്‍ച്ച ചെയ്യപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത്‌നിന്ന് ഒഴിഞ്ഞു. ഇനി തോമസ് ഐസക്കിന്റെ ലക്ഷ്യം മുഖ്യമന്ത്രിയാണ്. അതിന് പ്രതിപക്ഷത്തിന്റെ പുറത്ത് ചാരണ്ട.
യു.ഡി.എഫ് സമയത്ത് കിഫ്ബി വായ്പ എടുത്തിട്ടില്ലേ, അത് ഭരണഘടനാലംഘനമാണെന്ന് അന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് തോമസ് ഐസക്ക് ചോദിക്കുന്നു. മന്ത്രി ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതാണ്. യു.ഡി.എഫ് കാലത്ത് കിഫ്ബി വിദേശ വായ്പ എടുത്തിട്ടില്ല. ആഭ്യന്തര വായ്പ നിയമാനുസൃതം എടുക്കുന്നതിന് തടസ്സമില്ല. എന്നാല്‍ സംസ്ഥാന ഖജനാവിനെ പണയപ്പെടുത്തി വിദേശ വായ്പ എടുക്കുമ്പോള്‍ അത് രാജ്യത്തിനുള്ളില്‍ നിന്നുതന്നെയാകണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അതാണ് ഇവിടെ ലംഘിച്ചിരിക്കുന്നത്. കേന്ദ്ര സ്ഥാപനങ്ങള്‍ക്ക് വിദേശ വായ്പ എടുക്കാം, സംസ്ഥാനത്തിന് പാടില്ലേ എന്നും ധനമന്ത്രി ചോദിക്കുന്നു. എന്‍.ടി.പി.സി, റെയില്‍വേ തുടങ്ങിയവ വിദേശ വായ്പ എടുത്തിട്ടുണ്ട്. പക്ഷേ അത് അവയുടെ സ്വന്തം വസ്തുക്കളുടെ ഈടിന്മേലാണ്. അല്ലാതെ സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഈടിന്മേലല്ല. അതിന് ഭരണ ഘടന അനുവദിക്കുന്നില്ല. ഇവിടെ കിഫ്ബി വായ്പ എടുത്തത് സംസ്ഥാനത്തിന്റെ സഞ്ചിത നിധിയുടെ ഗ്യാരണ്ടിയിന്മേലാണ്. ഭരണ ഘടന അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥരാണ്. കിഫ്ബിയില്‍ 140 ഓളം പിന്‍വാതില്‍ നിയമനങ്ങളാണ് നടന്നത്. അരലക്ഷംമുതല്‍ മൂന്നര ലക്ഷംവരെ മാസ ശമ്പളത്തില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പമെന്റ് വഴിയാണ് വേണ്ടപ്പെട്ടവരെ നിയമിച്ചത്. ഉപദേശികളെ കുത്തിനിറച്ച് ഖജനാവ് കൊള്ളയടിക്കു സങ്കേതമായി കിഫ്ബി മാറി. 10000 രൂപ, 6000 രൂപ, 4500 രൂപ, 2500 എന്നിങ്ങനെ വിവിധ നിരക്കുകളിലാണ് ഉപദേശികളുടെ ദിവസ ശമ്പളം. കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ മാസ ശമ്പളം 3.32 ലക്ഷം രൂപ. ശമ്പളത്തില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന. ചീഫ് പ്രോജക്ട് എക്‌സാമിനറുടെ മാസ ശമ്പളം മൂന്നു ലക്ഷം രൂപ. ശമ്പളത്തില്‍ 10 ശതമാനം വാര്‍ഷിക വര്‍ധന.
സ്വന്തമായി കിഫ്ബിക്ക് പ്രോജക്ട് അപ്രൈസര്‍ ഡിവിഷന്‍ ഉണ്ടെങ്കിലും വഴുതക്കാട് സ്ഥിതിചെയ്യുന്ന കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാമിനും വിവാദനായകന്‍ എം. ശിവശങ്കരനും വേണ്ടപ്പെട്ട ടെറാനസ് എന്ന സ്ഥാപനത്തിനാണ് ടെണ്ടര്‍ വിളിക്കാതെ പ്രോജക്ടുകള്‍ അപ്രൈസ് ചെയ്യാന്‍ കരാര്‍ നല്‍കിയത്. 63.38 ലക്ഷം രൂപ ആ ഇനത്തില്‍ നല്‍കി. ഓഡിറ്റില്‍ ഇത് പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് മനസിലായതിനെത്തുടര്‍ന്ന് വഴുതക്കാടുള്ള രണ്ട് കടലാസ് കമ്പനികളെക്കൂടി ഉള്‍പ്പെടുത്തി ടെണ്ടര്‍ വിളിച്ചു. വീണ്ടും ടെറാനസ്സിനെ തന്നെ അത് ഏല്‍പിച്ചു. ഇതിനകം 10 കോടി രൂപയാണ് അപ്രൈസല്‍ ചാര്‍ജ്ജായി ടെറാനസ്സിന് നല്‍കിയത്. ലക്ഷങ്ങള്‍ ശമ്പളം നല്‍കുന്ന അപ്രൈസല്‍ ഡിവിഷന്‍ സ്വന്തമായി ഉള്ളപ്പോഴാണ് ഈ ധൂര്‍ത്ത്. കള്‍സള്‍ട്ടിങ് ചാര്‍ജ്ജായി 2019 ല്‍ 16.96 കോടിയും 2020 ല്‍ 31.3.2020 വരെ 15.53 കോടിയും കിഫ്ബി ചെലവഴിച്ചു. പല പ്രോജക്ടുകളിലും ടെണ്ടര്‍ ഇല്ലാതെയും ചില പ്രോജക്ടുകളില്‍ ടെണ്ടര്‍ വിളിച്ചുമാണ് കള്‍ട്ടന്‍സിയെ തിരഞ്ഞെടുത്തത്. 700 കോടിയുടെ നവോത്ഥാന സമുച്ചയം ഉള്‍പ്പെടെ കിഫ്ബിയിലെ പല പ്രോജക്ടുകളിലും കസള്‍ട്ടന്‍സി മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ ആണ്. ലണ്ടര്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറാണ് കേരളീയ തനത് ശില്‍പ രൂപത്തില്‍ ഉണ്ടാക്കു നവോത്ഥാന സമുച്ചയങ്ങളുടെ കസള്‍ട്ടന്‍സി എന്നതാണ് വിരോധാഭാസം.
മസാല ബോണ്ടിന് നിയമോപദേശം നല്‍കിയത് അദാനിയുടെ മരുമകളുടെ കമ്പനിയാണ്. സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസിന് 11 ലക്ഷം രൂപ ഈയിനത്തില്‍ നല്‍കി. തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ ലേലവുമായി ബന്ധപ്പെട്ട നിയമോപദേശം നല്‍കിയത് ഇതേ വിവാദ കമ്പനിയായിരുന്നു. കിഫ്ബി നിക്ഷേപമായി സ്വീകരിക്കുന്ന എല്ലാ ഇന്‍വെസ്റ്റ്‌മെന്റിന്റേയും തിരിച്ചടവ് ആരംഭിക്കുത് രണ്ട് വര്‍ഷം കഴിഞ്ഞാണ്. രണ്ട് വര്‍ഷത്തേക്ക് മൊറട്ടോറിയം പിരീഡാണ്. മിക്ക നിക്ഷേപങ്ങളുടെയും തിരിച്ചടവ് ആരംഭിക്കുക അടുത്ത് അധികാരത്തില്‍ വരുന്ന സര്‍ക്കാരാണ്. വരുന്ന സര്‍ക്കാരുകളുടെ തലയില്‍ ഭാരം കയറ്റി വെക്കുകയാണ് ചെയ്തിരിക്കുന്നത്. പരസ്യ ചിലവ് ഞെട്ടിക്കുന്നതാണ്. 2019ല്‍ പരസ്യചിലവ് 74.09 ലക്ഷം. 2020 ല്‍ പരസ്യ ചിലവ് 25.33 കോടി (31.3.2020 വരെ) അതിനുശേഷം 100 കോടിയാണെന്ന് മനസ്സിലാക്കുന്നു. ആകെ കിഫ്ബി സമാഹരിച്ച നിക്ഷേപം 16000 കോടി. ചിലവായത് 6000 കോടി. ബാക്കി കൈവശം 10000 കോടി. അംഗീകാരം നല്‍കിയ പദ്ധതികള്‍ 60000 കോടി രൂപയ്ക്കുള്ള പദ്ധതികള്‍. അതായത് 16000 കോടി രൂപ മാത്രം നിക്ഷേപം വച്ചുകൊണ്ടാണ് 60,000 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിച്ചത്. ഇത് തട്ടിപ്പല്ലെങ്കില്‍ മറ്റെന്താണ്?
(ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്)

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending