Connect with us

columns

പാലം കടക്കാത്ത പിണറായിയുടെ നിലവിളി

Published

on

ലുഖ്മാന്‍ മമ്പാട്

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പാലാരിവട്ടം മേല്‍പ്പാലം ബുധനാഴ്ച തുറക്കും. രാവിലെ 10ന് പാലാരിവട്ടത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേല്‍പ്പാലം നാടിനു സമര്‍പ്പിക്കും. ഇതോടെ, നഗരം നേരിടുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവോളം പരിഹാരമാകും. ഇതനുസരിച്ചുള്ള ഗതാഗത ക്രമീകരണങ്ങള്‍ക്ക് ഉടന്‍ അന്തിമ രൂപമാകുമെന്ന് അധികൃതര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുപ്പും നിര്‍മാണവും ഉള്‍പ്പെടെ 72.6 കോടി രൂപയുടേതാണ് പദ്ധതി. 620 മീറ്റര്‍ നീളമാണ് പാലത്തിന്. ദേശീയപാതയില്‍ സ്‌പൈസസ് ബോര്‍ഡ് ഓഫീസിനു സമീപത്തുനിന്ന് തുടങ്ങി എസ്ബിഐക്കു മുന്നില്‍ അവസാനിക്കുന്ന രീതിയിലാണ് മേല്‍പ്പാലം.
സര്‍ക്കാരിന്റെ ‘സ്പീഡ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2014ല്‍ ആണ് പാലം നിര്‍മാണം ആരംഭിച്ചത്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല. 2014ല്‍ തുടങ്ങിയ മേല്‍പ്പാലം നിര്‍മാണത്തിന് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ അലംഭാവംമൂലം പലതവണ തടസ്സം നേരിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ പലതവണ ‘ഉദ്ഘാടന തീയതി’ പ്രഖ്യാപിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തിയായില്ല. എന്തുവന്നാലും 2016 ഫെബ്രുവരി 20ന് തുറക്കുമെന്ന് ഇബ്രാഹിംകുഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചെങ്കിലും പാലത്തിന്റെ മധ്യഭാഗം പൂര്‍ത്തിയായില്ല. സെന്‍ട്രല്‍ ഗര്‍ഡര്‍ പൂര്‍ത്തിയാകാന്‍ താമസം നേരിട്ടതായിരുന്നു ഇതിന് കാരണം.
– ദേശാഭിമാനി 2016 ഒക്‌ടോബര്‍ 12

പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം ജോലി പൂര്‍ത്തിയാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണ്. പാലത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തതും ഇതേ സര്‍ക്കാര്‍. അഞ്ഞൂറിലേറെ പാലങ്ങള്‍ നിര്‍മ്മിച്ച് കേരളത്തിന്റെ മുഖഛായ മാറ്റിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വില്ലനാക്കുന്നവര്‍ക്ക് അറിയാത്തതല്ല ഇതൊന്നും. പാലത്തിന്റെ ബലക്ഷയത്തിലോ ഉറപ്പിലോ അനുമതി കൊടുക്കുന്ന മന്ത്രിക്ക് എന്താണ് റോള്‍. ഒരു വീട് നിര്‍മ്മിക്കാന്‍ കരാര്‍ കൊടുക്കുന്നു. അതിനു ബലക്ഷയം വന്നാല്‍, കരാറുകാരനാണോ അതോ അദ്ദേഹത്തെ പണി ഏല്‍പ്പിച്ചയാളാണോ പ്രതിയാവുക. അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും പ്രതിയാവില്ലേ. മന്ത്രി സുധാകരന്‍ തന്നെ പറയട്ടെ: ‘യു.ഡി.എഫ് പണിത വേറെ പാലം ഒന്നും വീണില്ലല്ലോ. യു.ഡി.എഫ് അല്ല, എഞ്ചിനീയര്‍മാരും, കോണ്‍ട്രാക്ടര്‍മാരും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനും ചേര്‍ന്നാണ് പാലം പണിയുന്നത്. ലഘൂകരിച്ച് ലാഘവത്തോടെ അഭിപ്രായം പറയാതിരിക്കുന്നതാണ് ഇവിടെ എല്ലാവര്‍ക്കും നല്ലത്. രാഷ്ട്രീയ പ്രശ്‌നമായി മാറ്റാം എന്ന് ആരും കരുതേണ്ടതില്ല’.
എന്നിട്ടും വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ പിണറായി പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസ് കോണ്‍ട്രാക്ടര്‍ക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തു എന്നതാണ്. പണി തുടങ്ങുന്നതിന് മുമ്പേ കൊടുക്കുന്ന അഡ്വാന്‍സാണിത്. പലിശ സഹിതം അതു ഖജനാവിലേക്ക് തിരിച്ചെത്തിയതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതി ചേര്‍ക്കാനോ അറസ്റ്റിനോ വകുപ്പില്ലെന്നാണ് അന്വേഷണശേഷം പിണറായി പൊലീസിന്റെ വിജിലന്‍സും വ്യക്തമാക്കിയത്. മുപ്പതു ശതമാനത്തോളം ജോലി ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് പൂര്‍ത്തീകരിച്ചതെന്നു മാത്രമല്ല, 70 ശതമാനം പണിയില്‍ ലഭിക്കാനുള്ള ബാക്കി തുക പോലും പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടുമുണ്ട്. അഡ്വാന്‍സ് വാങ്ങി മുങ്ങുകയോ അങ്ങിനെ ചെയ്യാന്‍ ഗൂഢപദ്ധതി തയ്യാറാക്കുകയോ ചെയ്താല്‍ മാത്രം പ്രതിയാക്കപ്പെടേണ്ട ഒരാളെയാണ് കരാരില്‍ പറഞ്ഞ തുകയുടെ ജോലി തീര്‍ത്ത ശേഷവും ‘നിയമപരമായ അഡ്വാന്‍സിന്റെ’ പേരില്‍ സംശയത്തിലേക്ക് വലിച്ചിഴക്കുന്നത്.
പാലം നിര്‍മ്മാണത്തിന്റെ അവസാനം നടന്ന 30 ശതമാനം ജോലിയായ ടാറിങിലാണ് അപാകത ദൃശ്യമായതെന്നും, അവസാന ഘട്ട ജോലിയിലാണ് ബലക്ഷയമെന്ന ആരോപണം പോലും ഉണ്ടായതെന്നതും മറച്ചുവെച്ചാണ് ഇബ്രാഹീം കുഞ്ഞിന്റെ ‘കമ്പിയില്ലാത്ത പാലം നിര്‍മ്മാണമെന്ന’ തിരക്കഥ രചിക്കുന്നത്. ഇപ്പോള്‍ പൊളിച്ച ഗര്‍ഡറുകള്‍ ഉള്‍പ്പെടെ ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായി വന്നശേഷം നിര്‍മ്മിച്ചതും ദേശാഭിമാനി പിണറായിക്ക് ക്രെഡിറ്റ് ചാര്‍ത്തിക്കൊടുത്തതുമാണ്.
നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായിട്ടുണ്ടെങ്കില്‍ കരാറുകാരാണ് അതിനു ഉത്തരവാദി. പിണറായി സര്‍ക്കാറിട്ട ടാര്‍ ഇളകിയതുകൊണ്ടു മാത്രം പാലം തച്ചുടക്കുന്നതില്‍ ന്യായമെന്താണെന്നാണ് കരാറുകാരും വിദഗ്ധരും ചോദിച്ചതും ഹൈക്കോടതി തന്നെ ശരിവെച്ചതും. പാലത്തിന് ബലക്ഷയം ഉണ്ടായോ എന്ന് പറയേണ്ടത് രാഷ്ട്രീയക്കാരോ എ.കെ.ജി സെന്ററിലെ ക്യാപ്‌സൂള്‍ നിര്‍മ്മാതാക്കളോ അല്ല. വിദഗ്ധ സമതിയുടെ ശാസ്ത്രീയ പഠനത്തിന്‌ശേഷമാണ് അക്കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ടത്. അങ്ങിനെ ഒരേയൊരു പഠനം മാത്രമേ നടന്നിട്ടുള്ളൂ. മദ്രാസ് ഐ.ഐ.ടിയാണ് ഇത്തരമൊരു പഠനം നടത്തിയ ഏക ഏജന്‍സി. കെട്ടുകഥകള്‍ക്കും ആരോപണങ്ങള്‍ക്കും അപ്പുറം സര്‍ക്കാറും വിജിലന്‍സുമെല്ലാം മുഖവിലക്കെടുക്കേണ്ടത് ഏക ശാസ്ത്രീയ പഠനത്തെയായിരുന്നു. അല്ലെങ്കില്‍, സര്‍ക്കാര്‍ വിദഗ്ധ ശാസ്ത്രീയ സംഘത്തെ നിയോഗിച്ച് പഠനം നടത്തണമായിരുന്നു. പാലത്തിന് കാര്യമായ ബലക്ഷയം ഇല്ലെന്ന മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് മുഖവിലക്കെടുത്താണ്, പാലം പൊളിക്കുന്നതിന് മുമ്പ് ലോഡ് ടെസ്റ്റ് നടത്തി ബലക്ഷയം ഉണ്ടോയെന്ന് ഉറപ്പാക്കണമെന്ന 2019 നവംബര്‍ 21ലെ ഹൈക്കോടതി ഉത്തരവ്. ബലക്ഷയമുണ്ടോയെന്ന് ലോഡ് ടെസ്റ്റ് നടത്താതെ സുപ്രിംകോടതിയില്‍ അപ്പീല്‍ പോയി ‘പാലം തകര്‍ന്നുണ്ടാകുന്ന ഭീകരതയുടെ’ ആഴം പറഞ്ഞ് വിധിസമ്പാദിക്കുന്ന സര്‍ക്കാര്‍ പൊളിയാണ്.
പാലത്തിന് ബലക്ഷയമുണ്ടെന്ന് സ്ഥാപിച്ചെടുത്ത സര്‍ക്കാര്‍ ഇബ്രാഹിം കുഞ്ഞ് പണിത അടിത്തറയും തൂണും നിലനിര്‍ത്തി, അതിന്റെ മുകളിലാണ് ‘പൊളിച്ചു പണിയുന്നത്.’ ജി സുധാകരന്റെ കാലത്ത് പണിത സ്ലാബുകളും നൂറോളം ഗര്‍ഡറുകളും ഇളക്കി പ്രതിഷ്ഠിക്കുന്നതില്‍ നിന്ന് തന്നെ ഏതു കാലത്താണ് അപാകതക്ക് സാധ്യത വന്നിരിക്കുക എന്നെങ്കിലും വ്യക്തമാണ്. കരാറുകാര്‍ ശരിയായി കമ്പിയും സിമന്റും ഉപയോഗിക്കാതെ നിര്‍മ്മിച്ചതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആരോപിക്കുന്നവര്‍ ഇതു സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടി നടത്തിയ പഠന റിപ്പോര്‍ട്ടൊന്ന് വായിക്കണം. രൂപകല്‍പന പ്രകാരമുള്ള കമ്പി ഉപയോഗിച്ചിട്ടുണ്ടെന്ന് ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്ന് മാത്രമല്ല, ഉപയോഗിച്ച സിമന്റിന്റെ തോത് അറിയാന്‍ ശാസ്ത്രീയ മാര്‍ഗമില്ലാത്തതിനാല്‍ പാലത്തിന്റെ മൊത്തം ബലം അളക്കണമെന്നും നിര്‍ദേശിക്കുന്നു.
എ.കെ.ജി സെന്ററില്‍ നിന്നുള്ള നിഗമന പ്രകാരം കരാറില്‍ പറഞ്ഞ പോലെ പാലം നിര്‍മ്മിച്ചില്ലെങ്കില്‍ കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയെ ബ്ലാക്ക് ലിസ്റ്റില്‍പെടുത്തി മേലില്‍ സര്‍ക്കാറിന്റെ ഒരു പ്രവൃത്തിയും നല്‍കാതിരിക്കുകയെന്നതെങ്കിലും ചെയ്യേണ്ടതല്ലേ. ശതകോടിയുടെ പ്രവൃത്തിയാണ് ജി സുധാകരന്‍ മന്ത്രി മേലൊപ്പ് ചാര്‍ത്തി ഇതേ കരാറുകാര്‍ക്ക് നല്‍കിയതെന്ന് അറിയുമ്പോഴാണ് സി.പി.എമ്മിന്റെ ദുഷ്ടലാക്ക് ബോധ്യപ്പെടുക. നിയമപരമായി പ്രവര്‍ത്തിക്കുകയും സംസ്ഥാനത്ത് ഒട്ടേറെ പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത വി.കെ ഇബ്രാഹിം കുഞ്ഞിന്റെ രക്തത്തിനായി ദാഹിക്കുന്ന പിണറായി, എല്ലാ നിയമോപദേശങ്ങളും കാറ്റില്‍പറത്തി വിജിലന്‍സിനെ വിട്ട് അറസ്റ്റ് ചെയ്യിക്കുമ്പോള്‍, വ്യാജ ഏറ്റുമുട്ടലിലൂടെയും 51 വെട്ടിനാലും തീര്‍ത്തു കളഞ്ഞില്ലല്ലോ എന്നാശ്വസിക്കുകയാവും എല്ലാം വ്യക്തമായറിയുന്ന പ്രബുദ്ധ കേരളം.
ചന്ദ്രനിലേക്ക് പാലം നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക അനുമതിയുടെയും വയനാട്ടിലേക്ക് തുരങ്കം നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതിയുടെയും യു.ഡി.എഫ് പണിത സ്‌കൂളുകള്‍ക്ക് പെയിന്റടിച്ചതിന്റെയും മേനി തെരഞ്ഞെടുപ്പു ലാക്കാക്കി പെരുമ്പറ കൊട്ടുന്നതിന്റെ മറ്റൊരു പരീക്ഷണമാണ് വിജിലന്‍സിനെ വെച്ചും പിണറായി ചെയ്യുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം ഉച്ചയോടെ വാര്‍ത്താസമ്മേളനം നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ കേസെടുത്തെന്നു മാത്രമല്ല, പിറ്റേദിവസം ഇറങ്ങിയ ദേശാഭിമാനി പത്രം ഇന്നേവരെ ഉത്തരവാദപ്പെട്ട ഒരു മാധ്യമ സ്ഥാപനവും ചെയ്യാത്ത രീതിയില്‍ ഒന്നാം പേജ് നിറയെ അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ നിരത്തിയാണ് അതു റിപ്പോര്‍ട്ട് ചെയ്തത്. യു.ഡി. എഫ് ഭരണത്തിന്റെ സൂജ്യതേജസിനെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍പെട്ട സ്ത്രീയെ മുന്‍നിര്‍ത്തി സോളാര്‍ കണ്‍കെട്ട് നടത്തി അധികാരത്തിലേറിയ പിണറായി സര്‍ക്കാറിന്റെ അതേ താരത്തെ വെച്ചുള്ള ഉപ തെരഞ്ഞെടുപ്പിലെ കളി പക്ഷേ, ചീറ്റിപ്പോയി. നിയമം നിയമത്തിന്റെ വഴിക്കു വിടാതെ പിണറായിയുടെ വഴിക്ക് തെളിക്കാനുള്ള അന്നത്തെ ശ്രമം പൊളിഞ്ഞതോടെ, ഇപ്പോള്‍ ആ ‘അശ്ലീല ദേശാഭിമാനി’ ഷെയര്‍ ചെയ്ത് സായൂജ്യമടയുകയാണ് സി.പി.എം.
ചരിത്രത്തിലെ വലിയ അഴിമതിപരമ്പരകളില്‍ കെട്ടുനാറിയപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയെ കത്തെഴുതി ക്ഷണിച്ചുകൊണ്ടു വന്നവര്‍ വെള്ളം കുടിച്ച് കുടിച്ച് ‘മോദിയുടെ ഏജന്‍സികള്‍ വേട്ടയാടുന്നേ’ എന്നു നിലവിളിക്കുമ്പോള്‍ തന്നെയാണ് സ്വന്തം പൊലീസിനെ ’51’ ആക്കുന്നത്. സെക്രട്ടേറിയറ്റിലിരുന്ന് പിണറായി വിജയന്‍ തിട്ടൂരം പുറപ്പെടുവിക്കുകയും എ. കെ.ജി സെന്ററിലിരുന്ന എ വിജയരാഘവന്‍ യു.ഡി.എഫ് എം.എല്‍.എമാരെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ എല്ലാവരും പേടിച്ച് മാളത്തിലൊളിക്കുമെന്ന് കരുതിയോ. കള്ളന്‍ രക്ഷപ്പെടാനായി മാന്യന്മാരെ ചൂണ്ടി, ‘കള്ളന്‍ കള്ളന്‍’ എന്നു വിളിച്ചു കൂവുന്നതൊരു പഴകിയ തന്ത്രമാണ്. കള്ളന്റെ കയ്യില്‍ പൊലീസിനെ കൊടുത്താല്‍ എങ്ങനെയിരിക്കുമെന്നാണ് നാം കാണുന്നത്. പുസ്തകം വായിക്കുന്ന കുറ്റത്തിന് സ്വന്തം പാര്‍ട്ടിയിലെ ‘മുസ്‌ലിം’ യുവാക്കളെ മാവോയിസ്റ്റ്-ഇസ്‌ലാമിക തീവ്രവാദം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലില്‍ തള്ളാനും അഭിനവ ചെഗുവേരമാരെ വെടിവെച്ച് കൊല്ലാനും പൊലീസിനെ പറഞ്ഞുവിടുന്ന പിണറായിയോട് യു.ഡി.എഫ് നേതാക്കളെ കയ്യാമം വെക്കുമ്പോള്‍, നിയമത്തെയും നീതിയെയും കുറിച്ച് പറയുന്നത് എത്രമാത്രം അശ്ലീലമാണ്. ലൈഫ് മിഷനിലെ അഴമതി കണ്ടെത്തിയ വിജിലന്‍സ് അതിന്റെ ചെയര്‍മാനായ സ്വന്തം വകുപ്പ് മന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജന്‍സികള്‍ക്ക് കൊടുക്കാതെ കയ്യാമം വെച്ച് ഇഷ്ട ജയിലിലേക്ക് മാഹി ബൈപ്പാസ് വഴി കൊണ്ടുപോകുമ്പോള്‍ ആ പാലത്തിലൊന്നു നിര്‍ത്തുമായിരിക്കും. പപ്പടം മുതല്‍ പാര്‍പ്പിടം വരെയും കെ ഫോണ്‍ മുതല്‍ എസ്.എന്‍.സി ലാവലിന്‍ ബിനാമിയുടെ മസാല ബോണ്ടു വരെയും പ്രളയ ഫണ്ട് മുതല്‍ കിഫ്ബി വരെയും തൊട്ടതെല്ലാം അഴിമതിയാക്കി ‘കൊക്കൈനടിച്ച് നടക്കുന്ന’ സര്‍ക്കാറിനെയും സി.പി.എമ്മിനെയും രക്ഷിച്ചെടുക്കാന്‍ യു.ഡി. എഫ് നേതാക്കളെയും എം.എല്‍.എമാരെയും ചെളിവാരി എറിഞ്ഞാല്‍ സാധിക്കുമെന്നായിരിക്കും എ.കെ.ജി സെന്ററിലെ ക്യാപ്‌സൂള്‍ നിര്‍മ്മാണ ബുജികളുടെ കണക്കുകൂട്ടല്‍.

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending