Connect with us

columns

ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സി.പി.എം

ര്‍ച്ച സംബന്ധിച്ച വിഷയത്തോട് എതിര്‍പ്പില്ലെന്നും ജയശങ്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ പ്രതിനിധികളെ അയക്കില്ലെന്ന് ഏഷ്യാനെറ്റിനോട് സി.പി.എം അറിയിച്ചിട്ടുള്ളതാണെന്നും ഷംസീര്‍ വെളിപ്പെടുത്തി

Published

on

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

മുമ്പ് കണ്ടിട്ടില്ലാത്ത രണ്ട് അസാധാരണ രാഷ്ട്രീയ കാഴ്ചകള്‍ കഴിഞ്ഞ ബുധനാഴ്ച കേരളം കണ്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ അണിനിരക്കുന്ന തിരക്കിനിടെ മുസ്‌ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ ആസ്പത്രി മുറിയില്‍ ചെന്ന് വിജിലന്‍സും വിജിലന്‍സ് കോടതിയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ആക്കുന്നതായിരുന്നു അതിലൊന്ന്. അത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ വിഷയം തല്‍സമയം ചര്‍ച്ച ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലില്‍നിന്ന് പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് സി.പി.എം പ്രതിനിധി ഇറങ്ങിപ്പോകുന്നതായിരുന്നു രണ്ടാമത്തെ സംഭവം.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സി.ബി.ഐ ലാവ്‌ലിന്‍ കേസ് അന്വേഷണം ഏറ്റെടുത്തതുമുതല്‍ സി.പി.എം പതിവായി ഉയര്‍ത്തുന്ന ഒരാരോപണമാണ് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ലാവ്‌ലിന്‍ കേസ് കുത്തിപ്പൊക്കുന്നു എന്ന്്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ തന്റെ വിജിലന്‍സിനെ നിയോഗിച്ച് പ്രതിപക്ഷ മുന്നണിയിലെ പ്രമുഖ നേതാവിനെ അറസ്റ്റ് ചെയ്ത് തെരഞ്ഞെടുപ്പ് ആയുധമാക്കി എട്ട് മാസങ്ങള്‍ക്ക്മുമ്പ് പ്രതി ചേര്‍ത്ത കേസില്‍ സ്വന്തം നിലപാട് വിഴുങ്ങി. നാലു ദിവസം മുമ്പ് കേന്ദ്ര ഏജന്‍സികള്‍ ഭരണ നേതൃത്വത്തെ ലക്ഷ്യമിട്ട് നീങ്ങുന്നതിനെതിരെ 25 ലക്ഷം പേരെ അണിനിരത്തി പ്രതിരോധ സമരം തീര്‍ത്തെന്ന് അവകാശപ്പെട്ട പാര്‍ട്ടി കൂടിയാണ് സി.പി.എം.
ഈ വിഷയം ചര്‍ച്ച ചെയ്യാനാണ് സ്വാഭാവികമായും ബുധനാഴ്ച മലയാളം ചാനലുകള്‍ രംഗത്തുവന്നത്. നേരത്തെ ഏഷ്യാനെറ്റ് ചാനലിലെ ബഹിഷ്‌കരണം അവസാനിപ്പിച്ച സി.പി.എം അറസ്റ്റ് സംബന്ധിച്ച് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാട് പ്രതിരോധിക്കാന്‍ എന്‍. ഷംസീര്‍ എം.എല്‍.എ സന്നിഹിതനായിരുന്നു. അപ്രതീക്ഷിതമായാണ് അവതാരകനെപോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി ഷംസീര്‍ വെളിപ്പെടുത്തിയത്. അഭിഭാഷകനും രണ്ട് പതിറ്റാണ്ടിലേറെ രാഷ്ട്രീയ നിരീക്ഷകനെന്ന നിലയില്‍ മലയാള ടി.വി ചാനലുകളിലെ സാന്നിധ്യവുമായ എം. ജയശങ്കര്‍ സന്നിഹിതനായ ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നാണ് ഷംസീര്‍ പറഞ്ഞത്. ചര്‍ച്ച സംബന്ധിച്ച വിഷയത്തോട് എതിര്‍പ്പില്ലെന്നും ജയശങ്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ പ്രതിനിധികളെ അയക്കില്ലെന്ന് ഏഷ്യാനെറ്റിനോട് സി.പി.എം അറിയിച്ചിട്ടുള്ളതാണെന്നും ഷംസീര്‍ വെളിപ്പെടുത്തി. അവതാരകന്റെ അഭിപ്രായം കേള്‍ക്കാന്‍ നില്‍ക്കാതെ ഷംസീര്‍ ഇറങ്ങിപ്പോകുകയും ചെയ്തു.
അഡ്വ. എം. ജയശങ്കറെപ്പോലെ ഒരാളെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാലും അതംഗീകരിക്കുക സാധ്യമല്ലെന്ന് അവതാരകന്‍ വ്യക്തമാക്കി സംവാദം തുടരുകയാണ് ചെയ്തത്. സംഭവം കൃത്യമായി അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തുല്യ അവകാശത്തിന്റേയും പേരില്‍ മുറവിളി കൂട്ടുകയും അതിന്റെ പേരില്‍ ചാനലുകള്‍ ബഹിഷ്‌കരിക്കുക പോലും ചെയ്യുന്ന സി.പി.എമ്മിന്റെ വഞ്ചനാപരമായ ഭീകരമുഖമാണ്. ഇടതുപക്ഷക്കാരനായ അഡ്വ. ജയശങ്കര്‍ കേരളത്തിലെ ഇടതു, വലതു രാഷ്ട്രീയത്തെപ്പറ്റി ധാരാളം എഴുതുകയും സമൂഹത്തിന്മുമ്പില്‍ നിര്‍ഭയമായി തെറ്റും ശരിയും നട്ടെല്ല് വളക്കാതെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയും ചെയ്യുന്ന ആളാണ്.
മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അസാധാരണമായ നിലയില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍കൂടിയായ ജയശങ്കറിനെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചത് സ്വാഭാവികം. അഡ്വ. ജയശങ്കറിനെ പേടിച്ച് സി.പി. എം സ്വന്തം പ്രതിനിധിയെ ചര്‍ച്ചയില്‍നിന്ന് വിളിച്ചിറക്കുന്നത് പക്ഷേ ലജ്ജാകരം.
ഈ സംഭവം അഡ്വ. എം. ജയശങ്കറുമായി ബന്ധപ്പെട്ട എന്തോ വ്യക്തിപരമായ വിഷയമല്ല. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്നൊക്കെ നാഴികക്ക് നാല്‍പതുവട്ടം വിളിച്ചുകൂവുന്ന സി.പി.എം ‘ഹിരണ്യായനമ’ എന്ന് എല്ലാവരെ കൊണ്ടും വിളിപ്പിക്കാന്‍ കഴിഞ്ഞ നാലര വര്‍ഷമായി കേരളത്തില്‍ നടത്തിവരുന്ന നിഗൂഢ നീക്കങ്ങളുടെ ഭാഗമാണ്. ചാനല്‍ സംവാദങ്ങളെ ഏകപക്ഷീയമായി സി.പി.എമ്മിന് കീഴ്‌പ്പെടുത്തുക എന്ന ഒരു പദ്ധതി മാധ്യമങ്ങളില്‍ പൊതുവെയും ദൃശ്യ മാധ്യമങ്ങളില്‍ വിശേഷിച്ചും സി.പി.എം ആസൂത്രിതമായി നടപ്പാക്കിവരുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയ നയങ്ങളും നിലപാടുകളും അറിയുന്ന വ്യക്തികളെ സംവാദരംഗത്ത്‌നിന്ന് ഒഴിവാക്കാന്‍ പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ സി.പി.എം പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിലേറെ സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ ആ പാര്‍ട്ടിക്ക് സംഭവിച്ച രാഷ്ട്രീയവും സംഘടനാപരവുമായ അപചയങ്ങള്‍ ചൂണ്ടിക്കാട്ടുന്നതില്‍ രണ്ട് ദശകത്തോളം വലിയ പങ്കു വഹിച്ച സി.പി.എം വെട്ടിനിരത്തിയ ഒട്ടേറെ വക്താക്കളുണ്ടായിരുന്നു. കണ്ണൂരിലെ ഉമേഷ് ബാബു, എന്‍.എം പിയേഴ്‌സണ്‍ തുടങ്ങി ഇടതുപക്ഷ നിരീക്ഷകരുടേതായ നീണ്ടനിര തന്നെ വലതുപക്ഷ രാഷ്ട്രീയത്തേയും സി.പി.എമ്മിന്റെ അപചയത്തെയും വര്‍ഗീയ രാഷ്ട്രീയത്തേയും ഒരേസമയം തുറന്നുകാട്ടി. ഉയര്‍ന്ന സാമൂഹിക രാഷ്ട്രീയ ബോധവും മൂല്യവും സമൂഹത്തിന് പകരുന്നതില്‍ പങ്ക് വഹിച്ച ആ കൂട്ടത്തില്‍ ഒരാളാണ് അഡ്വ. ജയശങ്കര്‍.
ഇവരില്‍ പലരേയും ആസൂത്രിത പദ്ധതിയുടെ ഭാഗമായി ചാനല്‍ ചര്‍ച്ചകൡനിന്ന് സി.പി.എം ഒഴിവാക്കിപ്പോന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എന്നീ മുന്നണികളുടെ വക്കാലത്തുകാരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ച മാത്രമാക്കി ഈ സംവാദത്തെ മാറ്റാന്‍ എ.കെ.ജി സെന്ററും മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ച് ശ്രമം നടന്നു. ഇതിന്റെ മിന്നലാട്ടം മാത്രമാണ് ജയശങ്കറുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റില്‍ കണ്ടത്.
കോവിഡ് 19 കേരള സമൂഹത്തിന്റെ എല്ലാ മേഖലകളിലുമെന്നപോലെ മാധ്യമ മേഖലയില്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൂടി ഇതിന് സഹായകമായി. മാധ്യമ ചര്‍ച്ചകള്‍ക്ക് ആളെ ക്ഷണിക്കുമ്പോള്‍ ചര്‍ച്ചാപാനലില്‍ ആരൊക്കെ എന്നന്വേഷിക്കുക, തങ്ങള്‍ രാഷ്ട്രീയമായി വെറുക്കുന്നവരാണെങ്കില്‍ ആ ചര്‍ച്ചക്ക് ആളെ അയക്കില്ലെന്ന് പറയുക, അതിന് ചാനല്‍ വഴങ്ങുന്നില്ലെങ്കില്‍ നിരീക്ഷക വേഷത്തില്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരാളെകൂടി ചര്‍ച്ചക്ക് വിളിക്കണമെന്ന് ആവശ്യപ്പെടുക, പ്രേക്ഷകരെ വിഷയത്തിന്റെ ആഴത്തിലേക്കും നേരിലേക്കും നയിക്കുന്ന സംവാദങ്ങളുടെ സമയം കവര്‍ന്നെടുക്കുക, തുടക്കത്തില്‍തന്നെ അവതാകരെ ഭീഷണിപ്പെടുത്തിയും പ്രകോപിപ്പിച്ചും ചര്‍ച്ചയുടെ സമയവും ഫലവും നഷ്ടപ്പെടുത്തുക ഇതൊക്കെ നിത്യസംഭവമായിമാറ്റാന്‍ സി.പി.എമ്മിന് സാധിച്ചു. തല്‍സമയം ചോദ്യങ്ങളും ഉത്തരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പാര്‍ട്ടി പ്രതിനിധികള്‍ക്ക് വാട്‌സപ്പില്‍ നല്‍കി ബാഹ്യമായ ഇടപെടലുകളിലൂടെ സംവാദം ഏകപക്ഷീയമാക്കിമാറ്റാന്‍ ശ്രമിക്കുന്നതും സര്‍വ സാധാരണമായി. വനിതാഅവതാരകരെ പോലും അപമാനിക്കാനും അവഹേളിക്കാനും മടിയില്ലാത്ത അവസ്ഥയിലേക്ക് മാധ്യമ ചര്‍ച്ചകള്‍ തരംതാണു. പ്രതിരോധിക്കുന്നതിന്പകരം കടന്നാക്രമിക്കുക എന്നതായി മാധ്യമങ്ങളോടും യു.ഡി.എഫിനോടും സി.പി.എം സ്വീകരിക്കുന്ന തന്ത്രം. ദൃശ്യ മാധ്യമ അവതാരകരെ മാത്രമല്ല പത്ര സ്ഥാപനങ്ങളിലെ മരിച്ചുപോയ പത്രാധിപരെപോലും സി.പി.എം പ്രതിനിധികള്‍ ചീത്തവിളിക്കും.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ പോലുള്ള ഒരാള്‍ ഈ ലേഖകന്റെ പുസ്തകത്തിന് അവതാരിക എഴുതി തന്നപ്പോള്‍ പറഞ്ഞു; എനിക്കിവരെ പേടിയാണ്. എപ്പോഴാണ് ഇവര്‍ തന്തക്ക് വിളിക്കുക എന്നറിയില്ല’.
പിണറായിയുടെ സി.പി.എം അവിടെനിന്ന് ഇപ്പോള്‍ എവിടെ എത്തിയെന്നതാണ് കേരളം ഒന്നിച്ച് തിരിച്ചറിയുന്നത്. പാര്‍ട്ടി മുഖംമൂടികളെയും ചാവേറുകളെയും സമൂഹ മാധ്യമങ്ങളില്‍ നിയോഗിച്ച് അവതാരകരെയും ചാനലുകളെയും അധിക്ഷേപിച്ച് ഭയത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തുന്നതിലും സി.പി.എം വിജയിച്ചു. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സാമ്പത്തിക പിന്തുണ മീഡിയ അക്കാദമിയെ അടക്കം ഉപകരണമാക്കിക്കൊണ്ടുള്ള ആസൂത്രിത ഇടപെടലുകള്‍ മാധ്യമരംഗത്ത് നേരും നെറിയും മാന്യതയും ഇല്ലാതാക്കുന്ന അപകടകരമായ സ്ഥിതിവിശേഷം പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചു. നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതിക്കകത്ത് നടന്ന അഴിമതികള്‍ എന്നിവ പോലെ അഴിമതിയും വെട്ടിപ്പും മാധ്യമരംഗത്തും നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നു. സി.പി.എം അതിന്റെ കടന്നാക്രമണത്തില്‍ യു.ഡി.എഫില്‍നിന്ന് വ്യത്യസ്തമായ മൃദുസമീപനമാണ് ബി.ജെ.പിയോട് എടുക്കുന്നത്. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നന്ദി അതേ ശ്വാസത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഭീഷണി. കല്ലെറിയുന്ന ആളോടല്ല കല്ലിനോടാണ് രോഷം. ത്രികോണ മല്‍സരത്തില്‍ യു.ഡി.എഫിനെ തകര്‍ക്കുക രണ്ട് മുന്നണികളും ഒരുപോലെ അഴിമതിക്കാരാണെന്നും തങ്ങളാണ് വിശുദ്ധരും അഴിമതി വിരുദ്ധരുമെന്ന് സ്ഥാപിക്കാന്‍ ബി.ജെ.പിക്ക് അവസരമൊരുക്കുക. അതാണ് കേസന്വേഷണങ്ങളിലൂടെയും അതുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകളിലൂടെയും പരോക്ഷമായി ബി.ജെ.പിക്കും സംഘ്പരിവാറിനും മുഖ്യമന്ത്രി പിണറായിയും സി.പി.എം വക്താക്കളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനിടക്ക് ഉപ്പുതിന്നതിന്റെ വെള്ളം ഇടക്കിടെ കുടിക്കുന്നുണ്ടെങ്കിലും.

 

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending