Connect with us

columns

പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്തുകൊണ്ട് എതിരാളികള്‍ ഇല്ലാതാകുന്നു

Published

on

പി. പ്രഭാകരന്‍

സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യമില്ല, ആവിഷ്‌കാര സ്വാതന്ത്ര്യമില്ല, എന്തിന്, സഞ്ചാര സ്വാതന്ത്ര്യം വേണമെങ്കില്‍പോലും പാര്‍ട്ടി കനിയണം. മറ്റു പാര്‍ട്ടികളുടെ ആശയങ്ങളുമായി അടുപ്പമുള്ള ആരെങ്കിലുമുണ്ടെന്നറിഞ്ഞാല്‍ ആദ്യം പേരിനൊരു ഉപദേശം. പിന്നെയും തുടര്‍ന്നാല്‍ ഭീഷണി. പിന്‍മാറിയില്ലെങ്കില്‍ കൈയോ കാലോ വെട്ടല്‍. എതിരാളി ശക്തനെങ്കില്‍ ജീവന്‍ തന്നെയെടുക്കും. പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് പ്രചാരണം നടത്താനോ പോസ്റ്ററൊട്ടിക്കാനോ പ്രചാരണം നടത്താനോ സ്വാതന്ത്ര്യമില്ല. ബൂത്തിലിരിക്കാന്‍പോലും എതിര്‍ പാര്‍ട്ടിക്കാരെ അനുവദിക്കില്ലെന്നു മാത്രമല്ല ഉച്ചക്കു രണ്ടു മണിക്കു ശേഷം കള്ളവോട്ടിന്റെ ഊഴവുമാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പല തരത്തിലുള്ള മര്‍ദന പീഢന രീതികളാണ് ഉപയോഗിക്കുക. അവരുടെ രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ക്ക് കടന്നുവരാത്തവിധം അടിച്ചമര്‍ത്തുന്ന രീതികളുണ്ടാകും. ആളുകളെ ബഹിഷ്‌കരിക്കും. മറ്റു പാര്‍ട്ടിയുമായി അടുപ്പമുണ്ടെന്ന് സംശയം വന്നാല്‍ പിന്നീട് അയാള്‍ക്ക് അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഒറ്റപ്പെടുത്തും. കല്യാണങ്ങള്‍ പോലുള്ള ചടങ്ങുകളില്‍ പങ്കെടുപ്പിക്കില്ല. പാര്‍ട്ടിക്കകത്ത് വിമത ശബ്ദമുയര്‍ത്തുന്നവരുടെ അവസ്ഥയും ഇതുതന്നെയാണ്. ഒരു പാര്‍ട്ടി ഗ്രാമം രൂപപ്പെട്ടുകഴിഞ്ഞാല്‍ അവിടെ അവരുടെ സര്‍വാധിപത്യമാണ്. ഒരു പ്രദേശത്ത് ന്യൂനപക്ഷമായ രാഷ്ട്രീയ കക്ഷിയുടെ ആളുകള്‍ അവിടം വിറ്റ് തങ്ങളുടെ കക്ഷിക്ക് ആധിപത്യമുള്ളിടത്തേക്ക് പോവുകയും പതിവാണ്. ഇനി അനുഭാവികള്‍ ഉണ്ടെങ്കിലും അവര്‍ക്ക് പാര്‍ട്ടി ഗ്രാമങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാവാറില്ല. യൂണിറ്റ് രൂപീകരണമോ, കൊടിമരമോ, പോസ്റ്ററോ ഉണ്ടായാല്‍ അപ്പോള്‍ വിവരമറിയും. ഒരു വലിയ വിഭാഗം രാഷ്ട്രീയക്കാരുടെ ഇടയില്‍ ഒറ്റപ്പെട്ട് ജീവിക്കുന്നവര്‍ പരസ്യമായ പ്രശ്‌നങ്ങള്‍ക്കൊന്നും പോകില്ല.
നവ മാര്‍ക്‌സിസ്റ്റ് ചിന്തകനായ അല്‍ത്തൂസറിന്റെ ഭരണകൂടത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ചുള്ള ഒരു അബിപ്രായമുണ്ട്. ഭരണകൂടം അതിന്റെ അധീശത്വം നിലനിര്‍ത്താന്‍ കുറേ സംവിധാനങ്ങള്‍ ഉപയോഗിക്കും. കോടതി, മീഡിയ, പൊലീസ്, സാംസ്‌കാരികോപാധികള്‍ എന്നിങ്ങനെ. ഇതേ രീതിയും സംവിധാനവുമാണ് പാര്‍ട്ടി ഗ്രാമങ്ങളിലും. രണ്ടുപേര്‍ തമ്മിലുള്ള പ്രശ്‌നം ആദ്യം തീര്‍പ്പാക്കുന്നത് പാര്‍ട്ടിയായിരിക്കും. ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ ചോദ്യം ചെയ്യാനും മറ്റുമൊക്കെയായി പാര്‍ട്ടി പൊലീസിങ് സംവിധാനവും ഉണ്ട്. അരിയില്‍ ഷുക്കൂര്‍ എന്ന പത്തൊമ്പതുകാരനെ സി.പി.എം പാര്‍ട്ടിക്കോടതി രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്തതും ഒടുവില്‍ ജീവനെടുത്തതും കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറ എന്ന പാര്‍ട്ടി ഗ്രാമത്തിലായിരുന്നു. നൂറിലധികം വരുന്ന ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് വിചാരണയും വധശിക്ഷയും നടപ്പിലാക്കിയത്.
കൊല്ലുകയെന്ന ദൗത്യം പൂര്‍ത്തിയാക്കുന്നത് ഒരു സംഘം. കൊല തീരുമാനിക്കുന്നത് മറ്റൊരു കൂട്ടര്‍. സാക്ഷികളാകുന്നത് വേറൊരു കൂട്ടര്‍. ജയിലില്‍ പോകുന്നത് വേറൊരു സംഘം. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ മിക്കവാറും കേസുകള്‍ തള്ളിപ്പോകുകയാണ് പതിവ്. കൊല്ലപ്പെട്ടവന് താന്‍ എന്തിനാണ് കൊലചെയ്യപ്പെട്ടതെന്നോ കൊന്നവന് താന്‍ എന്തിനാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നോ അറിവുണ്ടാകില്ല. പുറത്തുനിന്നും ഒരാള്‍ക്ക് എളുപ്പം ഇവിടേക്ക് കയറാനാവില്ല. സദാനിരീക്ഷണവുമായി പ്രവര്‍ത്തകരുടെ കണ്ണുകളുണ്ടാകും.
പാര്‍ട്ടി ഗ്രാമങ്ങളില്‍ നിരവധി ഒളിയിടങ്ങളുമുണ്ടാകും. പുരളിമലയുടെ ഭാഗമായ മുടക്കോഴി മല നല്ലൊരു ഒളിത്താവളമാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒളിച്ചു താമസിച്ചതോടെയാണു മുടക്കോഴി മല പുറംലോകമറിയുന്നത്. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ രണ്ടു പേരടക്കം തില്ലങ്കേരി സ്വദേശികളായ മൂന്നു പ്രതികളും ഒളിച്ചിരുന്നതു മുടക്കോഴി മലയിലാണ്. 10,000 ഏക്കറിലധികം വരുന്ന പുരളിമലയുടെ ഒരു ഭാഗമാണ് മുടക്കോഴി മല. പുരളിമലയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള വനവും സ്വകാര്യ ഭൂമിയും കൃഷിയിടങ്ങളുമുണ്ട്. ഇതില്‍, മുഴക്കുന്ന് പഞ്ചായത്തില്‍പെടുന്ന ഭാഗമാണ് മുടക്കോഴി മലയെന്ന് അറിയപ്പെടുന്നത്. തില്ലങ്കേരി, മാലൂര്‍, പേരാവൂര്‍ പഞ്ചായത്തുകളും അതിരിടുന്നു. നാലു പഞ്ചായത്തുകളും ഭരിക്കുന്നത് സി.പി. എം തന്നെയാണ്. താഴ്‌വാരങ്ങള്‍ പാര്‍ട്ടിഗ്രാമങ്ങളായതിനാല്‍, വഴിയില്‍ അപരിചിതരെ കണ്ടാല്‍ ചോദ്യം ചെയ്യലുണ്ടാവും. പൊലീസ് വാഹനം കണ്ടാല്‍ വിവരം എത്തേണ്ടിടത്ത് എത്തും. മറ്റു വഴികളിലൂടെ രക്ഷപ്പെടുത്താന്‍ പ്രദേശത്തെ അണികളും നേതാക്കളും എല്ലാം രംഗത്തുണ്ടാവും. മലകളും ചെങ്കുത്തായ പ്രദേശങ്ങളും നിറഞ്ഞതാണ് മുടക്കോഴിമല. ഇത്തരം മലയടിവാരങ്ങളിലെ നിഗൂഢ സ്ഥലങ്ങളിലാണ് ബോംബ് പരീക്ഷണം നടത്താറ്. രാത്രി കാലങ്ങളില്‍ പലപ്പോഴും ബോംബ് സ്‌ഫോടനത്തിന്റെ ഉഗ്ര ശബ്ദം മുഴങ്ങാറുണ്ട്. ശത്രുവിനെ ഭയപ്പെടുത്താനും പരീക്ഷണം വിജയകരമാണോ എന്നറിയാനുമെല്ലാമാണ് ബോംബ് സ്‌ഫോടനങ്ങള്‍.
മൊറാഴ ഉള്‍ക്കൊള്ളുന്ന ആന്തൂര്‍ പഞ്ചായത്തിലെ പറശ്ശിനിക്കടവ് പ്രദേശത്ത് ദാസന്‍ എന്ന കോണ്‍ഗ്രസ് നേതാവിനെ കൊന്നത് അദ്ദേഹം ഒരു കേസിലും പ്രതിയായിട്ടല്ല. ഒരാളോടും മോശമായി പെരുമാറിയിട്ടുപോലുമില്ല. എന്നാല്‍ ദാസന്‍ ചെയ്ത കുറ്റം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളില്‍ ഇടപെട്ടു പൊതുപ്രവര്‍ത്തനം നടത്തി എന്നതാണ്. വോട്ടര്‍ ലിസ്റ്റില്‍ പേര്‍ ചേര്‍ക്കുക, വാര്‍ധക്യപെന്‍ഷന്‍ ശരിയാക്കി നല്‍കുക തുടങ്ങിയ പ്രവര്‍ത്തനം നടത്തിയതാണ് കൊലക്കു കാരണം. ഒരു വലിയ തെറ്റുകൂടി അദ്ദേഹം ചെയ്തു , തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നതായിരുന്നു ആ വലിയ തെറ്റ്. ഇത്തരം പാര്‍ട്ടി ഗ്രാമങ്ങളിലാണ് എതിരില്ലാതെ സി.പി.എം തെരഞ്ഞെടുക്കപ്പെടുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനോ പ്രചാരണം നടത്താനോ ഒന്നും അനുവദിക്കാത്ത പാര്‍ട്ടി ആധിപത്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു കഴിഞ്ഞതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ എതിരില്ലാതെ 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. പി. ജയരാജനടക്കമുള്ളവര്‍ അതാഘോഷിച്ചതായും കണ്ടു. ഇതില്‍ 28 വാര്‍ഡുകളുള്ള ആന്തൂര്‍ നഗരസഭയില്‍ ആറിടത്താണ് ഇങ്ങനെ ഫലമുണ്ടായിരിക്കുന്നത്. കഴിഞ്ഞതവണ 14 സീറ്റുകളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 14 സീറ്റുകളില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു. ഇക്കുറി എതിരാളികള്‍ ഇല്ലാത്തത് ആറ് സീറ്റുകളിലേക്കു മാത്രമായി ചുരുങ്ങി.
15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിനെതുടര്‍ന്ന് പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്തത് ആന്തൂര്‍ നഗരസഭാ പരിധിയിലാണ്. നൈജീരിയയില്‍ ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ സാജന്‍, കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണം തുടങ്ങുകയായിരുന്നു. തുടക്കംമുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആന്തൂരില്‍ 28 സീറ്റുകളില്‍ എല്‍.ഡി.എഫ് മത്സരിച്ചു വിജയിച്ചാലും ജനാധിപത്യ പ്രക്രിയ നടന്നല്ലോ എന്നാശ്വസിക്കാം. പക്ഷേ എതിരാളികളില്ലാതെ തെരഞ്ഞെടുക്കപ്പെടുക എന്നത് ഒരിക്കലും കൊട്ടിഘോഷിക്കപ്പെടേണ്ട കാര്യമല്ല. അങ്ങേയറ്റം അപകടകരമായ ഒന്നാണത്. എതിരില്ലാത്ത തെരഞ്ഞെടുപ്പുകള്‍ ഫാസിസത്തിന്റെ അടയാളങ്ങളാണ്. അതാഘോഷിക്കുന്നവര്‍ ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കരുത്. നോമിനേഷന്‍ നല്‍കാന്‍പോലും എതിരാളികള്‍ ഇല്ലാതെ ഏകപക്ഷീയമായി ഒരു പാര്‍ട്ടി ജയിക്കുന്ന ഗ്രാമങ്ങള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. സി.പി.എമ്മിന്റെ ഫാസിസം ഒന്നുകൊണ്ട് മാത്രമാണ് ഇവിടെ ജയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലായിരത്തിലേറെ വോട്ട് യു.ഡി.എഫിന് കിട്ടിയ സ്ഥലത്താണ് മല്‍സരിക്കാന്‍ ആളില്ലാത്തത് എന്ന് ഓര്‍ക്കണം. കഴിഞ്ഞ തവണ നോമിനേഷന്‍ കൊടുത്തവര്‍ വധഭീഷണി കാരണം വീടിന് പുറത്തിറങ്ങിയിരുന്നില്ല. ജീവിക്കാന്‍ കൊതിയുള്ളവര്‍ നോമിനേഷന്‍ കൊടുക്കാതെ മാറിനില്‍ക്കുന്ന പ്രദേശങ്ങളാണിവ. നോമിനേഷന്‍ കൊടുത്താല്‍ത്തന്നെ പ്രചാരണത്തിനോ ബൂത്തിലിരിക്കാനോ സമ്മതിക്കില്ല. മൊകേരിയില്‍ കോണ്‍ഗ്രസിന്‌വേണ്ടി കഴിഞ്ഞ തവണ മത്സരിക്കാന്‍ നിന്നെന്ന ഒറ്റ കാരണത്താല്‍ 83 വെട്ടുകള്‍ വെട്ടി കൊല്ലാന്‍ ശ്രമിച്ച് ആയുസ്സിന്റെ ബലംകൊണ്ട് ജീവന്‍ പോകാതെ കാലിന്റെ സ്വാധീനം നഷ്ടമായ ജഗദീപന്‍ നേരിയ വോട്ടിനാണ് പരാജയപ്പെട്ടത്. ശരീരമാസകലം കമ്പികളും ബോള്‍ട്ടുമിട്ട ജഗദീപന്‍ മൊകേരി പഞ്ചായത്തിലെ കൂരാറ നോര്‍ത്തില്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ കൊടുക്കാനെത്തിയത് ബന്ധുക്കളും നാട്ടുകാരും എടുത്ത് കൊണ്ടാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. സി.പി.എം ശക്തികേന്ദ്രത്തില്‍ വെറും 132 വോട്ടുകള്‍ക്കാണ് ജഗദീപന്‍ തോറ്റത്. തുടര്‍ന്ന് സി.പി.എമ്മുകാരുടെ വക വിജയാഘോഷം നടന്നു. പരിക്കേറ്റ് പ്ലാസ്റ്ററിട്ട ജഗദീപന്റെ കോലംകെട്ടിയാണ് ആ വിജയം സി.പി.എമ്മുകാര്‍ ആഘോഷിച്ചത്. ഒരു മനുഷ്യനെ തങ്ങളുടെ എതിര്‍ പാര്‍ട്ടിയായത് കൊണ്ട് മാത്രം വെട്ടി മൃതപ്രായനാക്കിയിട്ട് അയാള്‍ തെരഞ്ഞെടുപ്പില്‍ തങ്ങളോട് തോറ്റതിന് പരിഹസിച്ചുകൊണ്ടുള്ള വേഷം കെട്ടലോടെയുള്ള വിജയാഘോഷം. കഴിഞ്ഞ വര്‍ഷം ആന്തൂരിലെ പുന്നക്കുളങ്ങരയില്‍ 25 വര്‍ഷത്തിനുശേഷം കോണ്‍ക്രീറ്റിട്ട് സ്ഥാപിച്ച കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് കൊടിമരങ്ങള്‍ കണ്ണുചിമ്മി തുറക്കും മുമ്പെ അപ്രത്യക്ഷമായി. കമ്യൂണിസം ഒരു പിന്തിരിപ്പന്‍ ആശയമാണ് എന്ന് പറയുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അത് സമ്പൂര്‍ണ്ണമായി ജനാധിപത്യ വിരുദ്ധമാണ് എന്നതാണ്. വ്യക്തിസ്വാതന്ത്ര്യം എന്നത് ഈ ആശയത്തില്‍ നിഷിദ്ധമാണ്. സ്വാതന്ത്ര്യം ഇല്ലാതെ സമത്വം കൊണ്ടുവരാമെന്ന അന്ധവിശ്വാസവും കൂടിയാണ് കമ്യൂണിസം.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending